ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്നതിനിടയില്‍ ‘യൂറോപ്യന്‍ യൂണിയനെ’ ഒഴിവാക്കി ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍. നേരത്തെ പ്രഖ്യാപിച്ച സമയത്തിനകം ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തെരേസ മേയ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ എന്ന് പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ രേഖപ്പെടുത്തിയ രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ലഭ്യമായിരിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ യൂറോപ്യന്‍ യൂണിയന്‍ എന്നത് മാറ്റി യുനൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്റ് നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നു മാത്രമാക്കിയിരിക്കുകയാണ്. നേരത്തെയുള്ള തീരുമാനത്തിന് അനുശ്രുതമായിട്ടാണ് പുതിയ നീക്കത്തിന് അധികൃതര്‍ അനുവാദം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 30ന് ശേഷം പുറത്തിറക്കിയ പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ എന്ന പദം നീക്കം ചെയ്തു കഴിഞ്ഞുവെന്ന് ഹോം ഓഫീസ് വക്താവ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം നികുതി ദായകരുടെ അഭിപ്രായം മാനിച്ച് യൂറോപ്യന്‍ യൂണിയന്‍ വാചകം പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത് പുനരാരംഭിക്കുമെന്ന സൂചനയും ഹോം ഓഫീസ് നല്‍കുന്നുണ്ട്. ഈ പദങ്ങള്‍ ഉള്‍പ്പെട്ടാലും ഇല്ലെങ്കിലും പാസ്‌പോര്‍ട്ടിന്റെ മൂല്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ഇത് യാതൊരുവിധ ബുദ്ധിമുട്ടുകളും പൗരന്മാര്‍ക്ക് സൃഷ്ടിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റില്‍ പലവട്ടം പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വാശിയോടെ പാസാക്കാനൊരുങ്ങുകയാണ് തെരേസ മേയ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിമത പക്ഷത്തെ ഒതുക്കുകയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൂടുതല്‍ സമയം വാങ്ങുകയുമാണ് മേയ്ക്ക് മുന്നില്‍ നിലവിലുള്ള പ്രതിസന്ധി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കാനുള്ള തീയതി ഈ 12 ല്‍ നിന്നു ജൂണ്‍ 30 ആയി നീട്ടിക്കിട്ടാനായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌കിന് കത്തെഴുതി കഴിഞ്ഞു. കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.