ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം ബ്രെക്‌സിറ്റിനു ശേഷവും തുടരാന്‍ മന്ത്രിസഭയുടെ അനുമതി. നാല് വര്‍ഷം കൂടി യൂറോപ്യന്‍ പൗരന്‍മാര്‍ക്കും യുകെ പൗരന്‍മാര്‍ക്കും നിയന്ത്രണങ്ങളില്ലാതെ അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. രണ്ട് വര്‍ഷത്തേക്ക് അനുമതി നല്‍കാമെന്നാ പ്രധാനമന്ത്രി പറഞ്ഞതെങ്കിലും അത് നാല് വര്‍ഷം വരെ നീളാമെന്ന് ഒരു മുതിര്‍ന്ന ക്യാബിനറ്റ് അംഗത്തെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന യാത്രാവിലക്കു മൂലം പല കാര്യങ്ങളും തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഫിലിപ്പ് ഹാമണ്ടിന്റെ നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

2019 മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ യാത്രാ സ്വാതന്ത്ര്യവും വിലക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ ന്യായീകരിക്കാനാകുന്ന വിധത്തിലുള്ള ബ്രെക്‌സിറ്റ് നയത്തിനായാണ് ഹാമണ്ട് ആവശ്യമുന്നയിക്കുന്നത്. എന്നാല്‍ യാത്രാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഡൗണിംഗ് സ്്രടീറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബ്രെക്‌സിറ്റ് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തിലും സഞ്ചാര സ്വാതന്ത്ര്യം പെട്ടെന്ന് ഒരു ദിവസം ഇല്ലാതാക്കില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

യൂറോപ്പുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഉള്‍പ്പെടെ വളരെ വേഗത്തിലും എന്നാല്‍ തടസങ്ങള്‍ ഇല്ലാത്തതുമായ ബ്രെക്‌സിറ്റാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യവസായികളെ അറിയിച്ചിട്ടുണ്ട്. വ്യവസായങ്ങളെ മുഖവിലയ്ക്ക് എടുത്തുകൊണ്ടു മാത്രമേ സര്‍ക്കാര്‍ ബ്രെക്‌സിറ്റ് നയം പ്രഖ്യാപിക്കൂ എന്നാണ് വ്യക്തമാകുന്നതെന്ന് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഫ്രാന്‍സിസ് മാര്‍ട്ടിന്‍ പറഞ്ഞു.