സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 47 വർഷം നീണ്ടുനിന്ന ബ്രിട്ടൻ- യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിച്ചു. മൂന്നു വർഷത്തോളം നീണ്ടുനിന്ന റഫറണ്ടങ്ങളിലൂടെയാണ് ബ്രെക്സിറ്റ് നടപ്പിലാക്കുന്നത്. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, ഒരു ഭാഗത്ത് ബ്രെക്സിറ്റിനെ അനുകൂലിച്ച് ആഘോഷ പാർട്ടികളും, മറുഭാഗത്ത് ബ്രക്സിറ്റിനെതിരായ മുദ്രാവാക്യങ്ങളും സജീവമായിരുന്നു. സ്കോട്ട്‌ലൻഡിൽ രാത്രികാല പ്രതിഷേധങ്ങളും സജീവമായിരുന്നു. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ബ്രെക്സിറ്റ് അനുകൂലികൾ തങ്ങളുടെ സന്തോഷം ആഘോഷിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് മുന്നോട്ട് നയിക്കും എന്ന ഉറപ്പാണ്‌ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകുന്നത്. അനേകം ആളുകളുടെ പ്രതീക്ഷകളുടെയും, സ്വപ്നത്തിന്റെയും നടപ്പാകലാണ് ബ്രെക്സിറ്റ് എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ബ്രെക്സിറ്റ് നടപ്പിലാക്കുമ്പോൾ അതിന് അംഗീകരിക്കാത്തവരും ഉണ്ടെന്നത് വാസ്തവം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരിക്കലും ഒരു അവസാനം അല്ലെന്നും, മറിച്ച് ഒരു പുതിയ തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുകെയിൽ ഉടനീളം ബ്രെക്സിറ്റ് അനുകൂലികൾ ആഘോഷ പാർട്ടികൾ നടത്തി. ഇന്ന് ആഘോഷത്തിന്റെ രാത്രി ആണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് പറഞ്ഞു. ഡിസംബർ 31 വരെ പരിവർത്തന കാലഘട്ടമാണ്. ഈ സമയങ്ങളിൽ ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നിലനിൽക്കുന്നതായിരിക്കും.

70 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യം യൂറോപ്യൻ യൂണിയൻ വിടുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മക്രോണി അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ അനുകൂലിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ആയുള്ള ബന്ധം കൂടുതൽ ഊഷ്മളതയുള്ളതാക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. അങ്ങനെ മൂന്നു വർഷങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം ആയിരിക്കുകയാണ്.