സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ ഏകദേശം 30 മില്യൺ പൊതുജനങ്ങൾക്കും ഈ വർഷം ഇൻഫ്ലുവൻസ വാക്സിൻ നൽകുമെന്ന് സർക്കാർ അറിയിച്ചു. ഈ ശൈത്യകാലത്ത് കൊറോണ വൈറസ് വ്യാപനം ഉയരുമെന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. ആദ്യമായി സെക്കന്ററി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കാവും വാക്സിൻ നൽകുക. സ് കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേക്കുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാരകമായതും ആശുപത്രികളിൽ ചികിത്സ ആവശ്യമായതുമായ പകർച്ചപ്പനി കോവിഡ് സമയത്ത് കൂടുതൽ ഭീഷണി ഉയർത്തും. എന്നാൽ എത്ര വലിയ ഇൻഫ്ലുവൻസ ഉണ്ടാകുമെന്ന് അറിവില്ല. കൊറോണ വൈറസ് തടയുന്നതിനുള്ള സാമൂഹിക-അകലം, ശുചിത്വ നടപടികൾ രോഗം കുറയുന്നതിന് കാരണമായേക്കുമെന്നും കരുതുന്നുണ്ട്.

കൊറോണ വൈറസ് രോഗികൾ, അവരോടൊപ്പം കഴിയുന്നവർ, ഗർഭിണികൾ, രണ്ട് വയസ്സിനു മുകളിലുള്ള പ്രീ-സ്കൂൾ കുട്ടികൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർ, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് വാക്സിൻ ലഭിക്കും. 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് 65 വയസ്സിനു മുകളിലുള്ളവർക്കാവും ലഭിക്കുക. സെപ്റ്റംബറിൽ രോഗപ്രതിരോധ പദ്ധതി ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രോഗികൾ മുൻനിരയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. കഴിഞ്ഞ ശൈത്യകാലത്ത് ഇംഗ്ലണ്ടിലെ 25 ദശലക്ഷം ആളുകൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകിയിരുന്നു.

“ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസ വാക്സിനേഷൻ പ്രോഗ്രാമാണിത്. ശൈത്യകാലത്തേക്ക് നീങ്ങുമ്പോൾ എൻ‌എച്ച്എസിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും.” ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്നതിലൂടെ പനി പകരുന്നത് തടയാനും അപകട സാധ്യത ലഘൂകരിക്കാനും കഴിയുമെന്ന് ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. ആരോഗ്യ-പരിചരണ തൊഴിലാളികളെല്ലാം സ്വയം പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് തികച്ചും നിർണായകമാണ്. കഴിഞ്ഞ വർഷം 74% ഉദ്യോഗസ്ഥർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു.