ലണ്ടന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഡാര്‍ക്ക് വെബില്‍ ലേലത്തിനു വെച്ച സംഭവത്തില്‍ പോളണ്ടുകാരന്‍ പിടിയില്‍. വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. 20കാരിയായ ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടു പോയതിനും ആറ് ദിവസം തടങ്കലില്‍ വെച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി മിലാന്‍ പോലീസ് അറിയിച്ചു. ബ്രിട്ടീഷ് റസിഡന്റ് വിസ ഉടമയായ പോളിഷ് പൗരന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു ഫോട്ടോഷൂട്ടിനായാണ് മോഡല്‍ മിലാനില്‍ എത്തിയത്. ജൂലൈ 11ന് ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇവരെ മയക്കുമരുന്ന് നല്‍കിയശേഷം പൈഡ്‌മോണ്ട് മേഖലയിലെ ചെറിയ പട്ടണത്തില്‍ എത്തിക്കുകയായിരുന്നു. 50,000 യൂറോ ലഭിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്. ലൈംഗിക അടിമയായി ഡാര്‍ക്ക് വെബില്‍ ലേലത്തിന് ഇവരെ വെച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ലോറന്‍സോ ബുകോസി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ടുപോയ മോഡലിന് ഒരു കുട്ടിയുണ്ടെന്ന കാര്യം പിടിയിലായയാള്‍ക്ക് പിന്നീടാണ് മനസിലായതെന്ന് പത്രം വ്യക്തമാക്കുന്നു. ഇതോടെ ലൈംഗിക വിപണിയില്‍ സാധ്യതയില്ലെന്ന് മനസിലായതിനാല്‍ മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിനു സമീപം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. 17-ാം തിയതിയാണ് യുവതിയെ ഇവിടെ ഉപേക്ഷിച്ചത്. എന്നാല്‍ ഇവരെ മോചിതയാക്കിയതിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോ എന്ന കാര്യവും കുറ്റകൃത്യത്തിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.