ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എന്നാൽ ശരിയായ രീതിയിൽ കാര്യങ്ങൾ പോകുന്നത് അനുസരിച്ച് മാത്രമേ സ്വാതന്ത്ര്യം നൽകാനാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ആറുപേർക്ക് ഒത്തു കൂടാമെന്ന ഇളവ് വീണ്ടും നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ജനങ്ങൾ ഇളവുകൾ അനുവദിക്കുന്നതിന് മുൻപുതന്നെ ലണ്ടനിലും മറ്റും പുറത്തിറങ്ങിയിരിക്കുകയാണ്. ജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശമാണ് പ്രധാനമന്ത്രി വീണ്ടും നൽകിയത്. കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ശനിയാഴ്ച കുറവ് രേഖപ്പെടുത്തി. 4715 പേർ മാത്രമാണ് ശനിയാഴ്ച പോസിറ്റീവ് ആയത്. ഏഴുദിവസത്തിനുള്ളിൽ കൊറോണ മരണ നിരക്കിൽ 40 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് നീക്കം. എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് കേസുകൾ കൂടാൻ ഇടയാകരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു

.

എന്നാൽ ചിലയിടങ്ങളിൽ, ലോക് ഡൗൺ നിയന്ത്രണങ്ങൾ ഒന്നും തന്നെ പാലിക്കാതെ ആളുകൾ പുറത്തിറങ്ങി. അടുത്താഴ്ച ലോക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് പോലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്. രാത്രി പത്തു മണിവരെ കടകൾ തുറക്കാൻ ഉള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്പിന്റെ പല ഭാഗങ്ങളിലും മൂന്നാം ഘട്ട കൊറോണ ബാധ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.

 

ബ്രിട്ടനിൽ അവധിക്കാലം ആഘോഷിക്കുന്നത് ഇതുവരെയും നിരോധിച്ചിരിക്കുകയാണ്. കൂടുതൽ ഇളവുകൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിൽ ജനങ്ങൾ. എന്നാൽ ജാഗ്രത കൈവെടിയരുത് എന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.