ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് മരിച്ച ആറ് പേരില്‍ അഞ്ചും മലയാളികള്‍.

പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ ആന്‍ (41), മകള്‍ ഡെയ്‌റ (ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്. റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

മലയാളികളടക്കം മുപ്പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കുള്ളത്. ഇവരെ ന്യാഹുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ നയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.

യാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് സംഭവം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നും ബസ് പലതവണ മലക്കം മറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ന്യാന്‍ഡറുവ പ്രവിശ്യയിലെ ഓള്‍ ജോറോറോക്ക്-നകുരു റോഡിലാണ് അപകടം നടന്നത്. മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

ബസില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്. ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി ന്യാന്‍ഡറുവ സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥ സ്റ്റെല്ല കീറോണോ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.