ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേംബ്രിജ് സർവകലാശാലയുടെ ബിസിനസ് സ്കൂൾ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നേതൃപരിശീലനം, ഹെൽത്ത് മാനേജ്മന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനവും സേവനവും നൽകുന്നതിനായാണ് സഹകരണം ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം.

എന്നാൽ സൗദി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും കാലാവസ്ഥാ നയങ്ങളും ചൂണ്ടിക്കാട്ടി സർവകലാശാലയിലെ നിരവധി അധ്യാപകരും അംഗങ്ങളും ധാരണാപത്രം ഒപ്പിടുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “സ്വാതന്ത്ര്യചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പറയുന്ന സർവകലാശാല സ്വന്തം മൂല്യങ്ങൾ വിൽക്കുകയാണ്” എന്നായിരുന്നു ചില മുതിർന്ന അധ്യാപകരുടെ വിമർശനം. സൗദി ഭരണകൂടത്തെ വിമർശിക്കുന്നവരെ തടവിലാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനാകുമോ എന്ന ആശങ്കയും ഉയർന്നു.

അതേസമയം, സർവകലാശാലയുടെ ഉയർന്ന അക്കാദമിക് കമ്മിറ്റി ഈ നീക്കത്തിന് തത്വത്തിൽ അനുമതി നൽകിയതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ ഓരോ കരാറും പ്രത്യേകമായി പരിശോധിക്കണമെന്ന നിബന്ധനയും കമ്മിറ്റി മുന്നോട്ടുവച്ചു. സഹകരണം സിവിലിയൻ ഭരണവിഭാഗവുമായി മാത്രമായിരിക്കുമെന്നും ഇതിലൂടെ സൗദി ഭരണകൂടത്തിനുള്ളിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകുമെന്നും അനുകൂല നിലപാടുകാർ വാദിച്ചു. എന്നാൽ വിദേശ സൈനിക സംവിധാനവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈകോർക്കുന്നത് ഗുരുതരമായ തെറ്റായ തീരുമാനമാണെന്ന് വിദ്യാർത്ഥി പ്രതിനിധികളും വിമർശനം ഉന്നയിച്ചിട്ടുണ്ട് .











Leave a Reply