ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പലപ്പോഴും പല വെബ്സൈറ്റുകളുടെയും സബ്സ്ക്രിപ്ഷൻ എടുത്ത് കബളിപ്പിക്കപ്പെടുന്നവരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. സൈമൺ എന്ന ബ്രിട്ടീഷുകാരൻ ഒരു വർഷത്തേക്ക് ഡേറ്റിംഗ് വെബ്‌സൈറ്റ് സബ്‌സ്‌ക്രിപ്‌ഷനിലേക്ക് സൈൻ അപ്പ് ചെയ്തു. വൈകാതെ തന്നെ തൻറെ ജീവിത പങ്കാളിയെ അദ്ദേഹം കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ അദ്ദേഹം അറിയാതെ തന്നെ അദ്ദേഹത്തിന്റെ അംഗത്വം ഓരോ വർഷവും വെബ്സൈറ്റ് പുതുക്കി. നിലവിൽ 358 പൗണ്ട് അടയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ഏജൻസി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ നിരവധി കേസുകളാണ് രാജ്യത്തെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സിറ്റിസൺസ് അഡ്വൈസ് ബ്യൂറോ (സി എ ബി) പുറത്തിറിക്കിയ കണക്കുകൾ പ്രകാരം ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ഒരു വർഷം കോടിക്കണക്കിന് പൗണ്ടാണ് ചിലവഴിക്കപ്പെടുന്നത്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ എല്ലാം തന്നെ ഓട്ടോ-റിന്യൂവാണ് ഇതിന് കാരണമായി ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടിയത്. പലരും സബ്‌സ്‌ക്രിപ്‌ഷൻ ട്രാപ്പിന് ഇരയാകുന്നുണ്ട്. ഒരു സൗജന്യ ട്രയലിൽ സൈൻ അപ്പ് ചെയ്യുകയും തുടർന്ന് അത് റദ്ദാക്കാൻ മറക്കുകയും ചെയ്യുന്നത് തങ്ങൾ ഉപയോഗിക്കാത്ത സേവനങ്ങൾക്കുള്ള പേയ്‌മെന്റുകളിലേക്ക് നയിക്കും.

നിലവിൽ ബ്രിട്ടീഷ് സർക്കാർ വൻകിട ഓൺലൈൻ റീട്ടെയിലർമാർ ആളുകളെ സബ്‌സ്‌ക്രിപ്‌ഷനുകളിൽ ഉൾപ്പെടുത്താൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ തകർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഉപഭോക്താക്കൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് അറിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനികൾ ” അറിയിപ്പുകൾ” അയയ്‌ക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു.