ലണ്ടന്‍: നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഞ്ഞു കയറി മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഹാരി റൈസ്, ജോഷ് കെന്നഡി, ജോര്‍ജ് വില്‍ക്കിന്‍സണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരന്റെ പതിനാറാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട സൂഹൃത്തുക്കളായ മൂന്നു പേരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അപകട സമയത്ത് റോഡിന് സമീപത്തായി നില്‍ക്കുകയായിരുന്നു മൂന്നു പേരും. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. മൂവരും അപകട സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. എം4 മോട്ടോര്‍വേയില്‍ ഹേയ്‌സിനു സമീപം ഷെപിസ്റ്റണ്‍ ലെയിനില്‍ വെള്ളിയാഴ്ച രാത്രി 8.41നായിരുന്നു സംഭവമുണ്ടായത്.

അപകടമുണ്ടാക്കിയ ഒാഡി കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് ലണ്ടന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടിച്ച വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമേ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. തെളിവെടുപ്പുകള്‍ നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സംശയമുണ്ട്. ഇയാള്‍ അപകടത്തിനു ശേഷം രക്ഷപ്പെട്ടതായി മെറ്റ് പോലീസ് സൂചന നല്‍കിയെങ്കിലും സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

കുട്ടികളുടെ മരണവിവരം വലിയ ആഘാതമാണ് അവരുടെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാനാവുന്നില്ലെന്ന് ചിലര്‍ പ്രതികരിച്ചു. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി സ്‌കൂളിലെ മറ്റു കുട്ടികള്‍ വെളുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. നൂറുക്കണക്കിന് ആളുകളാണ് പൂക്കളും ബലൂണുകളുമായി അപകട സ്ഥലത്തെത്തി മരണപ്പെട്ട കുട്ടികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.