തൃശൂര്‍ വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ കണ്ണില്ലാത്ത ക്രൂരത കാണിച്ചയാളെ പോലീസ് പിടികൂടി. വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ മാല അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിന്നിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയില്‍പ്പെട്ടത്. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ്  വലപ്പാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും ഇന്നു രാവിലെ കൂട്ടിയിടിച്ചാണ് പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവര്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ ഇയാള്‍ മാല കൈക്കലാക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു. പോലീസ് ബാബുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല താന്‍ എടുത്ത വിവരം പറഞ്ഞത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബാബുവിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു വലപ്പാട് പോലീസ് പറഞ്ഞു.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറുമാണ് ഇന്നു രാവിലെ കൂട്ടിയിടിച്ചത്. ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവര്‍ മരിച്ചപ്പോള്‍ ഇവരുടെ മകൻ ഷൈജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.