ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടയ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ 14 -ന് രാവിലെ 11 മണി മുതൽ 5 മണി വരെ സ്ലീഫോർഡിലെ ഊർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ ആഘോഷിച്ചു, ഏതാണ്ട് ഇരുപത്തിയഞ്ചോളം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ എൺപതോളം പേർ പങ്കെടുത്തു. ഷസ്‍ഫ ഷാജിതന്റെ പ്രാർഥനാ ഗാനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി.
പ്രസിഡന്റ് ശ്രി നിതിൻ കുമാർ നോബിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ സോണിസ് ഫിലിപ്പ് സ്വാഗതവും ട്രെഷറർ ശ്രീ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റിജേഷ് വി., ഷാജിത് സി.പി. ടോമി ജോസഫ്, ജോബിൻ ജോസഫ്, സുനീഷ്, നിയ സോണിസ്, സൂര്യ റിജേഷ് മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലേഡീസ് വിങ് കൺവീനിർ ദിവ്യ രാജൻ, ലേഡീസ് വിങ് അംഗങ്ങളായ ജിജ്‌ജില റിജേഷ്, ഷൈനീ മോൻസി , അജി സോണിസ്, ആഞ്ചല ജലീൽ, അസ്‌ന ഷാജിത്, ലിസ ടോമി, നിമ്യ കിരൺ, ജിൻസി സുനീഷ്, സിജി രതീഷ്, ബിജി, ടീന ബിനീഷ്, ക്രിസ്‌റ്റി ജോബിൻ എന്നിവർ വീട്ടിൽ പാകം ചെയ്ത കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ട് ഓണ സദ്യ രുചികരമാക്കി ഏതാണ്ട് 5 മണിയോട് കൂടി എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം ‘2024’ നാളെ സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സ്റ്റീവനേജ് മേയർ കൗൺസിലർ ജിം ബ്രൗൺ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സർഗം ‘പൊന്നോണം 2024 ‘നു അതിഥിയായെത്തുന്ന യുക്മയുടെ നാഷണൽ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ആശംസകൾ നേർന്നു സംസാരിക്കും.
കലാപരിപാടികളുടെ ആധിക്യം മൂലം കൃത്യം പത്തിന് പുലികളിയും മാവേലി വരവേൽക്കലും ചെണ്ട മേളവും അടക്കം പ്രാരംഭ പരിപാടികൾ ആരംഭിക്കും. ആഘോഷത്തിലെ ഹൈലൈറ്റായ വെൽക്കം ഡാൻസ് പത്തരയോടെ ആരംഭിക്കുന്നതാണ്. കഥകളിയും, മെഗാ തിരുവാതിരയും, ഫാഷൻ ഷോയും, മെഡ്‌ലിയും അടക്കം കലാവതരണങ്ങൾക്കു ശേഷം 25 ഇന വിഭവങ്ങൾ അടങ്ങിയ ഓണസദ്യ തൂശനിലയിൽ വിളമ്പും. തുടർന്ന് കലാപരിപാടികൾ തുടരുന്നതാവും.
വാശിയേറിയ ഇൻഡോർ ഔട്ഡോർ മത്സരങ്ങളും, പിന്നണിയിൽ നീണ്ടു നിന്ന കലാപരിപാടികളുടെ പരിശീലനവും കൊണ്ട് തിരുവോണ അനുഭൂതിയിലാണ്ട സ്റ്റീവനേജിൽ തിരുവോണ ദിനത്തിനായൊരുക്കിയ കലാവിസ്മയങ്ങൾ സ്റ്റേജിൽ വർണ്ണം വിടർത്തുമ്പോൾ ഏറെ പ്രൗഢ ഗംഭീരമായ ആഘോഷമാവും സദസ്സിന് സമ്മാനിക്കുക.
സജീവ് ദിവാകരൻ, നീരജ പടിഞ്ഞാറയിൽ, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ എന്നിവർ പ്രോഗ്രാമിനും, ഹരിദാസ് തങ്കപ്പൻ, ചിന്ദു ആനന്ദൻ, നന്ദു കൃഷ്‌ണൻ എന്നിവർ സദ്യക്കും ജെയിംസ് മുണ്ടാട്ട്,അലക്സ് തോമസ്, അപ്പച്ചൻ എന്നിവർ ഇനേതൃത്വം നൽകും.
വൈസ് മോർട്ടഗേജ്, ജോൺ പോൾ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്, 7s ട്രേഡിങ്ങ് ലിമിറ്റഡ്, കറി വില്ലേജ് എന്നീ സ്ഥാപനങ്ങൾ സർഗ്ഗം പൊന്നോണത്തിന് പ്രായോജകരാവും.
സർഗ്ഗം സ്റ്റീവനേജ് അസോസിയേഷൻ പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി സജീവ് ദിവാകരൻ നന്ദിയും പ്രകാശിപ്പിക്കും.
റോമി കുര്യാക്കോസ്
ബോൾട്ടൻ: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്നായ ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – ന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 21 ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോൾട്ടനിലെ ഇന്ത്യൻസ് സ്പോർട്സ് ക്ലബ് ഹാൾ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികൾക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം.
അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, നിരവധി കലാ – കായിക മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരുടേയും കാഴ്ചക്കാരുടെയും ആവേശം വാനോളം ഉയർത്തുന്ന വടംവലി മത്സരങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർപ്പുവിളികളുടെ ആരവത്തോടെ ‘മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.
ബി എം എയുടെ ആഭിമുഖ്യത്തിൽ അത്യാഡമ്പരപൂർവ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Bolton Indians Sports Club
Darcy Lever
BL3 1SD
ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽട്ടൻഹാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷന്റെ ഓണ നിലാവ് 2024 സെപ്റ്റംബർ 14 ശനിയാഴ്ച സെൻറ് എട്വേർഡ് സ്കൂളിൽ വച്ച് ഗൃഹാതുരത്വമുണർത്തുന്ന ഓണത്തിൻറെ ഓർമ്മകളുമായി ആഘോഷപൂർവ്വം നടത്തപ്പെടുകയാണ് .
ഓണ നിലാവ് 2024 ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡൻറ് ബെൻസൺ തോമസും സെക്രട്ടറി ഷിമ്മി ജോർജും അറിയിച്ചു ചെൽട്ടൻഹാം മലയാളികൾക്ക് മറക്കാനാവാത്ത ഓണത്തിന്റെ ഓർമ്മകൾ തന്മയിൽ തന്നെ പകർത്തി നൽകുവാൻ അസോസിയേഷൻ വിപുലമായ ഓണസദ്യയും നാടൻപാട്ടുകളും കലാ സന്ധ്യയുമായി അംഗങ്ങൾക്ക് എന്നും വേറിട്ടൊരു അനുഭവമായിരിക്കും ഈ വർഷത്തെ ഓണാഘോഷം. മഞ്ഞ് പോലെ തൂവൽ സ്പർശം പോലെ ഇന്നലത്തെ ഓർമ്മയാണ് ഓണം.
രാവിലെ 10:30ന് തിരിതെളിച്ച് തുടങ്ങുന്ന ഓണ നിലാവ് 2024 ദിവസം മുഴുവൻ നീണ്ടുനിൽക്കും. വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ യുകെയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യ ചെണ്ടമേളവും ശിങ്കാരിമേളവും പുലികളിയും എല്ലാം ഈ ഓണാഘോഷത്തിന് മാറ്റുകൂട്ടും അതോടൊപ്പം 151 മലയാളി മങ്കമാരുടെ മെഗാ തിരുവാതിര ഓണ നിലാവിൻറെ മറ്റൊരു ആകർഷണം ആയിരിക്കും .
ഓണനിലാവ് 2024 ന്റെ കലാപരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് ആർട്സ്കോഡിനേറ്റർ സജിനി കുര്യൻ ആണ്. ഈ ഓണ നിലാവ് 2024 ലേക്ക് ചെൽട്ടൻഹാമിലെ എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ നേതൃത്വം അറിയിച്ചു.
നമ്മളെല്ലാം ആവേശത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്ന എൻഎംസിഎയുടെ ഓണാഘോഷ പരിപാടിയായ ‘മധുരമീ ഓണം’ ഏതാനം ദിവസങ്ങൾ മാത്രം അകലെയാണ്. ഒരു ഉത്സവം തന്നെയാണ് ഇത്തവണ എൻഎംസിഎ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓണസദ്യയും, മാവേലിയും, പുലികളിയും, ചെണ്ടമേളവും, പാട്ടും, നൃത്തവും, ലൈവ് ബാൻഡും, തട്ടുകടയും തുടങ്ങി കേരളനാടിന്റെ വൈവിധ്യങ്ങൾ ഇങ്ങ് നോട്ടിംഗ്ഹാമിൽ എത്തിക്കുകയാണ് എൻഎംസിഎ. പരിപാടിയുടെ വിശദ വിവരങ്ങൾ ഓരോന്നായി വരും ദിവസങ്ങളിൽ നിങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുന്നതായിരിക്കും.
മുൻ വർഷങ്ങളിലേതു പോലെ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ഇത്തവണയും എൻഎംസിഎ യുടെ വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് മുൻകൂറായി ലഭ്യമാവുന്നതാണ്. വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നു.
https://nmca.uk/events/മധുരമീ-ഓണം/
എൻഎംസിഎ മെംബേർസ് ആയിട്ടുള്ളവർക്കും അല്ലാത്തവർക്കും വെവ്വേറെ ടിക്കറ്റ് നിരക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മെംബേർസ് അല്ലാത്തവർക്ക് വെബ്‌സൈറ്റിൽ നിന്ന് തന്നെ മെമ്പർഷിപ്പ് എടുത്തു മെമ്പർമാർക്കുള്ള റേറ്റിൽ ടിക്കറ്റ് കരസ്ഥമാക്കാനുള്ള അവസരവും എൻഎംസിഎ ഒരുക്കിയിട്ടുണ്ട്.
നോട്ടിംഗ്ഹാമിലെ പ്രശസ്തമായ കൊട്ടാരം റെസ്റ്റോറന്റ് ആണ് നമുക്ക് ഓണസദ്യ ഒരുക്കുന്നത്. നമ്മുടെ ഓണപരിപാടിയിൽ പങ്കെടുക്കുന്നവർക്കായി സെപ്റ്റംബർ 21 മുതൽ നവംബർ 30 വരെ അവരുടെ റെസ്റ്റോറന്റിൽ 20% ഡിസ്‌കൗണ്ടും അവർ എൻഎംസിഎ കുടുംബത്തിനായി നൽകിയിട്ടുണ്ടെന്ന കാര്യവും നിങ്ങളെ അറിയിക്കുകയാണ്.
18 വയസ്സ് കഴിഞ്ഞവർക്ക് £20,
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള ഒരു കുട്ടിയും ഉള്ള ഫാമിലിക്ക് £50,
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള രണ്ടു കുട്ടികളുമുള്ള ഫാമിലിക്ക് £65
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള മൂന്നു കുട്ടികളുമുള്ള ഫാമിലിക്ക് £75
മൂന്നിന് മുകളിൽ കുട്ടികളുണ്ടെങ്കിൽ അവർക്കു ഓരോരുത്തർക്കും £10 വച്ചും
നാട്ടിൽനിന്നു കുടുംബാംഗങ്ങളെ സന്ദർശിക്കുവാൻ വന്ന മാതാപിതാക്കൾക്ക് ഒരാൾക്ക് £10
എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. മെമ്പർമാരല്ലാത്തവർക്കുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
നമ്മുടെ കൂട്ടായ്മയുടെ മധുരമീ ഓണം പരിപാടിയുടെ വിജയത്തിനായി നിങ്ങളെല്ലാവരും എത്രയും പെട്ടെന്ന് ടിക്കറ്റുകൾ മുൻകൂറായി എടുത്തു സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.
റോമി കുര്യാക്കോസ്
ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങൾ ഏറ്റെടുക്കുകയും പ്രശ്നപരിഹാര ശ്രമങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ).
എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് എയർ ഇന്ത്യ സി ഇ ഒ & എം ഡി വിൽസൻ ക്യാമ്പെൽ, കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്ക് സമർപ്പിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് യാതൊരു മുന്നറിപ്പും കൂടാതെ റദ്ദ് ചെയ്യുകയും ഏകദേശം 250 – ഓളം യാത്രക്കാർ ദുരിതത്തിലായ സംഭവത്തിന്റെ ചുവടുപിടിച്ചു, എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരുത്തരവാദിത്വപരമായ സേവനസങ്ങളെയും അതുമൂലം യാത്രക്കാർക്കും പ്രായമായവർ, കുഞ്ഞുങ്ങൾ, സ്ത്രീകൾ എന്നിവർ അടങ്ങുന്ന അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടും അടിയന്തിരമായ പ്രശ്ന പരിഹാരം അഭ്യർത്ഥിച്ചുകൊണ്ടും തയ്യാറാക്കിയിരിക്കുന്ന നിവേദനത്തിൽ ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന വിമാന റദ്ദാക്കലുകൾ കൊണ്ട് ഭവിക്കുന്ന പ്രധാന ദൂഷ്യവശങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജുമായി ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഇ – മെയിൽ മുഖേന നിവേദനം നൽകിയത്. പ്രശ്നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടാമെന്ന ഉറപ്പ് എം പിയിൽ നിന്നും ലഭിച്ചതായി ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഒ ഐ സി സി (യു കെ) തുടരുമെന്നും പ്രശ്ന പരിഹാരത്തിനായി ഏതറ്റം വരെയും പോകുന്നത്തിന് ഒ ഐ സി സി (യു കെ) പ്രതിജ്ഞാബദ്ധരാണെന്നും ഷൈനു കൂട്ടിച്ചേർത്തു.
വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ടിക്കറ്റ് റഫണ്ട് പ്രശ്നങ്ങൾ, പ്രീമിയം ടിക്കറ്റ് യാത്രക്കാർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ, സ്കൂൾ തുറക്കുന്ന സമയത്തെ യാത്രക്കാരുടെ ദുരിതങ്ങൾ, മെഡിക്കേഷനിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായ യാത്രക്കാർ, പ്രായമായവർ / കുഞ്ഞുങ്ങൾ തുടങ്ങി പരസഹായം ആവശ്യമായ യാത്രക്കാർ തുടങ്ങിയവർക്കുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി വിമാന റദ്ധാക്കലുകൾ പതിവായതും അതു മറികടക്കാൻ കൃത്യമായ മറ്റു സംവിദാനങ്ങൾ ഒരുക്കാത്തതും വിമാന കമ്പിനികളുടെ മെല്ലെ പോക്ക് നയവും യാത്രിക്കാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതു സംബന്ധിച്ച നിരവധി പരാതികൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിലും അധികാരികളുടെ ഭാഗത്തു നിന്നും തിരുത്തൽ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ നടത്തിയത് മാതൃകാപരമായ ശ്രമങ്ങളാണെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തൽ.
ലണ്ടൻ : 2016 തോമസ് ജി ഡാനിയേൽ എന്ന വ്യക്തിയുടെ ആശയത്തിൽ തുടങ്ങിയ പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബർ ഏഴിന് മാഞ്ചെസ്റ്റർ ഗ്രീൻ ബ്രൗൺ ഹാളിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിച്ചു. പുതിയതായി പ്രവാസി അസോസിയേഷന്റെ പ്രസിഡന്റ് ആയ ജയൻ എൻജിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ വേളയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
തദവസരത്തിൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയി ജോർജ് പാപ്പനെയും , സെക്രട്ടറി ആയി ഡെന്നിസ് ഡാനിയേയേലിനെയും, ട്രഷറർ ബിബിൻ വർഗീസ്, ഓഡിറ്റർ കമ്മിറ്റി അംഗങ്ങൾ എന്നവരെയും തിരഞ്ഞെടുത്തു . പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഈ ഓണാഘോഷം തുടർ വർഷങ്ങളിലും മുന്നോട്ടുകൊണ്ടുപോകുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
പന്തളം പ്രദേശത്ത് നിന്നും യുകെ യുടെ പല ഭാഗത്ത് കുടിയേറിയ മുപ്പതോളം ഫാമിലിയിൽ, എഴുപത്തഞ്ചോളം പേർ പങ്കെടുത്തു. അത്തപൂക്കളം, മാവേലിയുടെ വരവേല്പും ഓണാശംസയുമായി തുടങ്ങി മെമ്പേഴ്സിന്റെ കലാപ്രേകടനകളും, കുട്ടികളുടെ ഡാൻസ് വനിതകളുടെ കസേര കളി, ഇലയിൽ വിഭവ സമൃദ്ധമായിട്ടുള്ള സദ്യയും രണ്ട് കുട്ടം പായസവും ആയി ഒരു ഓർമയിൽ എന്നും തിളങ്ങി നിൽക്കുന്ന ഓണാഘോഷം തന്നെ ആയിരുന്നു.
അടുത്ത വർഷത്തെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു .
പ്രസിഡൻ്റ്: ജയൻ എൻ ജെ
വൈസ് പ്രസിഡൻ്റ്: ജോർജ് പാപ്പൻ
സെക്രട്ടറി: ഡെന്നീസ് ഡാനിയൽ
ജോയിൻ്റ് സെക്രട്ടറി: ഷിജു ഡാനിയേൽ
ട്രഷറർ: ബിബിൻ വർഗീസ്
കമ്മിറ്റി: സാജൻ പി ജോർജ്
റോമിൽ
ബിനോയ് തങ്കച്ചൻ
അനൂപ്
ബിനു ദാമോദരൻ
തോമസ് ഡാനിയേൽ
റേച്ചൽ ഐപ്പ്
ജിഷ റോബി
സിനി ബിനു
സിബി ജോസ്
ആയിരങ്ങൾ പങ്കെടുത്ത ഓണാഘോഷം നാളികേരത്തിന്‍റെ നാട്ടിലല്ലെങ്കിലും ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാൻ ഒരുപിടി നല്ല ഓർമകളുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഓണാഘോഷം ആവണിപുലരി പ്രൗഡഗംഭീരമായി.
യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഓണാഘോഷം കോപ്പറേറ്റീവ് അക്കാദമിയിൽ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ വിപുലമായ പരിപാടികളോടെ നടത്തി.
ജാതി-മത ഭേദമില്ലാതെ എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ഓണാഘോഷങ്ങൾക്ക് തുടക്കം. അതിനുശേഷം നാടിന്റെ ഓർമകളിലേക്ക് ചേക്കേറി ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ, പായസത്തിന്റെ മധുരഗന്ധവും, അവിയലിന്റെയും പുളിയും, സാമ്പാറും കൂട്ടുകറിയും പച്ചടിയും കിച്ചടിയും ഉപ്പേരി, പപ്പടം, പഴം, അച്ചാർ, പായസങ്ങൾ പലതടക്കം വിഭവസമൃദ്ധമായ ഓണസദ്യ. വൈകീട്ട് എല്ലാവർക്കും ചായയും പഴം പൊരിയും നൽകിയപ്പോൾ ഇങ്ങനെയും ആഘോഷങ്ങൾ ഉണ്ട് എന്ന് സ്റ്റോക്ക് മലയാളികൾ തിരിച്ചറിയുകയായിരുന്നു.
ഒരുമയുടെയും മാനവികതയുടെയും സന്ദേശവുമായി വയനാട് ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും അനുശോചനം അറിയിച്ച് ഈശ്വര പ്രാർഥനയോടെ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. സദസ്സിനെ ആകെ കോരിത്തരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ ആയിട്ടായിരുന്നു പിന്നീടുള്ള മണിക്കുറുകള്‍ കടന്ന് പോയത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 69 പേർ പങ്കെടുത്ത മെഗാ തിരുവാതിര കാണികളുടെ കൈയ്യടി നേടി.
പൈതൃക തനിമ കാത്ത് ഓണക്കാലത്ത് തൻ്റെ രാജ്യത്തെയും ജനങ്ങളെയും സന്ദർശിക്കാന മഹാമനസ്കനായ അസുര രാജാവായ മഹാബലിയുടെ വരവ്, വേഷംകൊണ്ടും ഭാവംകൊണ്ടും ചിരിപ്പിച്ച് രസിപ്പിക്കുന്ന നാട്യവും കൊച്ചു കൊച്ചു തമാശകളുമായി മാവേലി ഫുൾ കളർ ആയി.
ഓണപ്പാട്ടും ഡാന്‍സും, എസ് എം എയിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻഷോ, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത കലാപരിപാടികൾ, ചെണ്ടമേളം, എസ്.എം.എയുടെ ഓണാഘോഷ പരിപാടിയുടെ യക്ഷസ് വാനോളം ഉയർത്തി. എസ്.എം.എ അംഗങ്ങളുടെ പൂർണ പിന്തുണയോടെ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും പേയ്‌മെന്റും പൂർണ്ണമായും ഓൺലൈനായി, ക്യാഷ് ലെസ്സ് ആയി നടന്നു. ഇത് ഓണാഘോഷം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കി.
പ്രസിഡന്റ് എബിൻ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും, ട്രഷറർ ആന്റണി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. കൂടാതെ ജയാ വിബിൻ ഓണസന്ദേശവുമായി വേദിയിൽ എത്തി.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബേസിൽ ജോയ്, ജയ വിബിൻ , ഐനിമോൾ സാജു ആർട്സ് കോർഡിനേറ്റർ രാജലക്ഷ്മിരാജൻ , മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കള്‍ച്ചറല്‍ പ്രോഗ്രാമിനും ഓണാഘോഷ പരിപാടികൾക്കും നേതൃത്വം കൊടുത്തു.
ഒൻപത് മണിയോടെ പരിപാടികൾ അവസാനിക്കുമ്പോൾ പ്രതിഫലിച്ചു നിന്നതു ഒന്ന് മാത്രം… സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഇന്ന് വരെ കാണാത്തതരത്തിലുള്ള ഒരു ഒരു ജനപങ്കാളിത്തം… സ്റ്റോക്കിലെ “ബാഹുബലിയായി” ഇന്നലെയും ഇന്നും എന്നും തുടരും എന്ന സത്യം… ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
ജിൻസി കോരത്
ലണ്ടൻ: യുകെയിലെ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ഈ വർഷത്തെ തിരുവോണാഘോഷം കേരളീയ സംസ്കാരം വിളിച്ചോതുന്ന ദൃശ്യാനുഭവമായി മാറി.
ഇക്കഴിഞ്ഞ ശനിയാഴ്ച കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി കുടുംബങ്ങൾ പങ്കെടുത്ത വ്യത്യസ്തതയാർന്ന പരിപാടി കൊണ്ട് സമ്പന്നമായ ഓണാഘോഷം സംഘടിപ്പിച്ചത് ജേക്കബ്സ് വെൽ ഹാളിലായിരുന്നു. മനോഹരമായ പൂക്കളമൊരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകി നടത്തിയ ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാഗവും മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡണ്ടും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് നിർവ്വഹിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി ലോകമെമ്പാടുമുള്ള മലയാളികൾ കേരള നാടിന്റെ ഉത്സവമായി നടത്തുന്ന ഓണാഘോഷം യുകെയിലെ ഗിൽഫോർഡിലും ഓരോ വർഷവും നടത്തുവാൻ മുന്നോട്ടുവരുന്നത് ജിഎം സിഎയുടെ ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും സാഹോദര്യ സ്നേഹത്തിന്റെയും നന്മയുടെയും പ്രതിഫലനത്തെയാണ് സൂചിപ്പിക്കുന്നതെന്നും സി എ ജോസഫ് അഭിപ്രായപ്പെട്ടു. ജിഎംസിഎയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോളി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ സ്വാഗതമാശംസിച്ചു.
ഓണാഘോഷങ്ങളുടെ പ്രാധാന്യം പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വേദിയിൽ എത്തിയ അമ്മൂമ്മ പേരക്കുട്ടികൾക്ക് പകർന്നു നൽകിയ ഓണക്കഥകളിലൂടെ കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക തനിമ മുഴുവനും പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചു വേദിയിൽ അവതരിപ്പിച്ച തീം ഡാൻസ് കാണികൾക്ക് അനിർവചനീയമായ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.
കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത യാർന്ന വിനോദ കായിക പരിപാടികളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരതയുണർത്തി.
ഓണാഘോഷങ്ങളുടെ ഭാഗമായി ജിഎംസിഎയുടെ പ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവ് പുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്ന വള്ളംകളി, നൃത്ത രൂപങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയെല്ലാം കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. പരിപാടികളുടെ അവതാരകയായി എത്തിയ ആനിയും ആദിത്യയും തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പങ്കെടുത്ത മുഴുവൻ ആളുകൾക്കും സെക്രട്ടറി നിക്സൺ ആന്റണി നന്ദി പ്രകാശിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രസിഡന്റ് മോളിക്ലീറ്റസ് സെക്രട്ടറി നിക്സൺ ആന്റണി ട്രഷറർ സ്നോബിൻ മാത്യു എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൻസി ഷിജു, വിനോദ് ജോസഫ്, അനുഷ തോമസ് , രാജിവ് ജോസഫ് , ഷിജു മത്തായി, മാർട്ടിൻ ജോസഫ്, ആനി സാം എന്നിവരുമാണ്.
റോമി കുര്യാക്കോസ്
നോട്ടിങ്ഹാം: വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമരുളിക്കൊണ്ട് ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലെയർ മാത്യൂസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി യു കെ മലയാളി സമൂഹവും സോഷ്യൽ മീഡിയയും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നോട്ടിങ്ഹാമിലെ സ്കൈഡൈവ് ലാങ്ങറിൽ സംഘടിപ്പിക്കപ്പെട്ട ‘സ്കൈ ഡൈവിങ്ങി’ന്റെ ഭാഗമാവുകയായിരുന്നു യു കെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തക കൂടിയായ ഷൈനു. ഏകദേശം 11,000 പൗണ്ട് സമാഹരിക്കാൻ ഈ ഉദ്യമത്തിലൂടെ ഇതുവരെ സാധിച്ചിട്ടുണ്ട്.
കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രകൃതി ദുരന്തത്തിന്റെ ദുരിതത്തിൽ നിന്നും കരകയറുന്നതിന് സഹായകമായി, ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തീർത്തും സുതാര്യമായി ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങളിലൂടെ, വിദേശ മലയാളി സമൂഹത്തിലെ രാഷ്ട്രീയ – സാംസ്കാരിക സംഘടനയയുടെ തലപ്പത്തുള്ള ഒരാൾക്ക്, ഇത്രയും പണം സ്വരൂപിക്കാൻ സാധിച്ചതും അർഹതപ്പെട്ട കരങ്ങളിൽ അതു എത്തിക്കുന്നതും ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കോൺഗ്രസ് ആഭിമുഖ്യമുള്ള പ്രവാസ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – യുടെ യു കെ ഘടകം അധ്യക്ഷയായി ഷൈനുവിനെ കെ പി സി സി നിയമിക്കുന്നത്.
വയനാട് ദുരന്തത്തിനിരയായ അനേകം ജീവനുകളുടെ കണ്ണീരൊപ്പുന്നതിനായുള്ള ജീവകാരുണ്യ പ്രവർത്തന ധന ശേഖരണത്തിന്റെ ഭാഗമായി, 15000 അടി ഉയരത്തിൽ നിന്നും കഴിഞ്ഞ ദിവസം ഷൈനു ക്ലെയർ മാത്യൂസ് വിജയകരമായി പൂർത്തീകരിച്ച ‘ആകാശ ചാട്ടം’ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. യു കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള മലയാളി സമൂഹം നേരിട്ടും അല്ലാതെയും വലിയ പിന്തുണയാണ് ഈ സാഹസിക ഉദ്യമത്തിന് നൽകിയത്. ധന സമാഹരണത്തിനായി ഷൈനുവിന്റെയും അവരുടെ ഏയ്ഞ്ചൽ മൗണ്ട്, ക്ലെയർ മൗണ്ട് എന്നീ പ്രസ്ഥാനങ്ങളിലെ ജീവനക്കാരുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ‘ഫുഡ് ഫെസ്റ്റു’കളും യു കെയിൽ വൻ ഹിറ്റായിരുന്നു.
ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻപും രണ്ടു തവണ ഇത്തരത്തിലുള്ള സ്കൈ ഡൈവിംഗ് ഷൈനു ക്ലെയർ മാത്യൂസ് നടത്തിയിട്ടുണ്ട്. അതിയായ ആത്മവിശ്വാസം ആവശ്യമായ ആകാശച്ചാട്ടം, ഈ പ്രായത്തിലും അനായാസമായി പൂർത്തീകരിക്കാൻ സാധിച്ചത് അവരുടെ ഇച്ഛാശക്തിയും അർപ്പണബോധവും ഒന്നു കൊണ്ട് മാത്രമാണ് എന്നായിരുന്നു ഷൈനുവിന്റെ സ്കൈ ഡൈവ് ഇൻസ്ട്രക്ടർ ജാനിന്റെ വാക്കുകൾ.
ഒരേസമയം അത്ഭുതവും ആകാംഷയും തെല്ലു സമ്മർദ്ധവും പകരുന്നതാണ് ആകാശച്ചാട്ടം. സ്കൈ ഡൈവേഴ്‌സും ഇൻസ്‌ട്രക്ട്ടറും ക്യാമറമാനും അടങ്ങുന്ന സംഘത്തെ ചെറു എയർ ക്രാഫ്റ്റുകളിൽ നിരപ്പിൽ നിന്നും 15000 അടി മുകളിൽ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. തുടർന്നു, ലാൻഡിംഗ് സ്പേസ് ലക്ഷ്യമാക്കിയുള്ള ചാട്ടം. മണിക്കൂറിൽ 120 മൈൽ വേഗതയിൽ പായുന്ന ‘ഫ്രീ ഫാൾ’ ആണ് ആദ്യത്തെ 45 – 50 സെക്കൻന്റുകൾ. പിന്നീട് ഇൻസ്‌ട്രക്ട്ടർ പാരച്യൂട്ട് വിടർത്തി മെല്ലെ സേഫ് ലാൻഡിംഗ് ചെയ്യിക്കുന്നു. ഇതിനിടയിൽ ആകാശകാഴ്ചകളുടെ അത്ഭുതവും പാരച്യൂട്ട് സ്പിന്നിംഗ് പോലുള്ള അഭ്യാസ പ്രകടനങ്ങളുടെ സാഹസികതയും അനുഭവിക്കാം. ദൃശ്യങ്ങൾ പകർത്താൻ ക്യാമറാമാനും ഒപ്പം ഉണ്ടാകും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാതൃകയാക്കിയിരിക്കുന്ന ഷൈനു ക്ലിയർ മാത്യൂസ്, വയനാടിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആ കർത്തവ്യബോധം എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ സഹായകകരമായെന്നും സത്യം ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തന്റെ ആത്മവിശ്വാസവും ഊർജ്ജവുമെന്നും അവർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 30 വരെ ധന ശേഖരണത്തിനായുള്ള ലിങ്ക് മുഖേന വയനാടിന് സഹായമെത്തിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും. തന്റെ പ്രവർത്തനങ്ങള നേരിട്ടും അല്ലാതെയും സോഷ്യൽ മീഡിയ വഴിയും പിന്തുണച്ചവർക്കും ഫണ്ട് സമാഹരണം / ഫുഡ് ചലഞ്ചുകൾ എന്നിവയിൽ പങ്കാളികളായവർക്കും എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ചേർന്നു നിന്ന് പിന്തുണയ്ക്കുന്ന തന്റെ ജീവനക്കാരോടുള്ള നന്ദിയും ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
പൊതു രംഗത്തും ചാരിറ്റി രംഗത്തും സജീവ സാന്നിധ്യമായ ഷൈനു, യു കെയിലെ അറിയപ്പെടുന്ന സംരംഭക കൂടിയാണ്. യു കെയിൽ ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ കെയർ ഹോമുകളും ഗൾഫ് രാജ്യങ്ങളിൽ ‘ടിഫിൻ ബോക്സ്’ എന്ന പേരിൽ ഹോട്ടൽ ശൃംഗലകളും നാനൂറോളം സീറ്റിങ് കപ്പാസിറ്റിയുമായി യു കെയിലെ മലയാളി റെസ്റ്റോറന്റുകളിൽ ഏറ്റവും വലിപ്പമേറിയത് എന്ന ഖ്യാതിയുള്ള കവൻട്രിയിലെ ടിഫിൻ ബോക്സ് റെസ്റ്റോറന്റും ഷൈനുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.