സംസ്ഥാനത്ത് ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക്. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡൈ്വസറി പുറത്തിറക്കി.
കണ്ടയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.
1970കളില്‍ പൂനെയിലെ ഒരു ചെറുകിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വിതരണക്കാരനായിരുന്നു ഷെട്ടി. ജോലിയേക്കാള്‍ ആ ചെറുപ്പക്കാരന് കൂടുതല്‍ ശ്രദ്ധ രാഷ്ട്രീയത്തിലായിരുന്നു. ഇതോടെ ബിസിനസ് പൊട്ടി. ഈയിടെയാണ് സഹോദരിയുടെ വിവാഹമെത്തിയത്. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് എം.ഡി കെ.കെ പൈയെ കണ്ട് ഒരു വ്യക്തിഗത വായ്പ സംഘടിപ്പിച്ചു. പണം തിരിച്ചടക്കാനായിരുന്നു പാട്. പണത്തിന് ബുദ്ധിമുട്ടായതോടെ അന്നത്തെ ഭാഗ്യാന്വേഷകരായ ചെറുപ്പക്കാരെ പോലെ ഷെട്ടിയും കടല്‍ കടന്ന് യു.എ.ഇയിലെത്തി.
1973ലാണ് ഷെട്ടി അബുദാബിയിലായത്. അമ്പത്തിയാറ് രൂപ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. അത് മോഷ്ടിക്കപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചെങ്കിലും അറബി അറിയാത്തത് കൊണ്ട് അതു തരപ്പെട്ടില്ല. മരുന്നു വില്‍ക്കുന്ന നാട്ടിലെ ജോലിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കല്‍ റപ്രസന്റേറ്റീവായി.
കൊടുംചൂടേറ്റ് കഠിനമായി ജോലി ചെയ്ത് തിരിച്ചെത്തിയ ഷെട്ടി സ്വന്തമായി വസ്ത്രങ്ങള്‍ കഴുകി. രാത്രിയില്‍ ഉണക്കി അടുത്ത ദിവസം അതു തന്നെ ധരിച്ച് വീണ്ടും ജോലിക്ക് പോയി. അക്കാലത്ത് മരുന്നു വില്‍ക്കാനായി ഉപയോഗിച്ച സാംസോനൈറ്റ് ബാഗ് ഷെട്ടി ഓര്‍മയ്ക്കായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍ റപ്പില്‍ നിന്ന് കമ്മിഷന്‍ അടിസ്ഥാനത്തില്‍ പാക്കറ്റില്‍ അടച്ച ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ജോലി കൂടി ഷെട്ടിയാരംഭിച്ചു.
അതിനിടെ, 1975ല്‍ ഷെട്ടി ഒരു സ്വകാര്യ മെഡിക്കല്‍ ക്ലിനിക് ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സൗജന്യ ആരോഗ്യപരിരക്ഷ വഴിയായിരുന്നു പുതിയ സംരംഭം. ഷെട്ടി അതില്‍ ഒരവസരം കണ്ടു. രണ്ട് മുറി അപ്പാര്‍ട്‌മെന്റില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍.എം.സി) എന്ന പേരിലായിരുന്നു ക്ലിനിക്. ഡോക്ടര്‍ ഭാര്യ തന്നെ, ചന്ദ്രകുമാരി ഷെട്ടി. ബിസിനസ് ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു ഇത്. അക്കാലത്ത് ക്ലിനികിലെ ആംബുലന്‍സ് ഡ്രൈവര്‍ പോലുമായിട്ടുണ്ട് ഷെട്ടി. എന്‍.എം.സി വളര്‍ന്നു വലുതായി, രണ്ടായിരം ഡോക്ടര്‍മാരും 45 ആശുപത്രിയുമുള്ള വലിയ സംരംഭമായി മാറി പിന്നീടത്.
എന്‍.എം.സിയുടെ പഴയ കെട്ടിടങ്ങളില്‍ ഒന്നിനു മുമ്പില്‍ ഷെട്ടി
അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഷെട്ടി അടുത്ത അവസരം ഉപയോഗപ്പെടുത്തിയത്. നാട്ടിലേക്ക് പണമയക്കാന്‍ വരി നില്‍ക്കുന്ന കുടിയേറ്റ തൊഴിലാകളില്‍ നിന്നാണ് ആ ആശയം ഷെട്ടിയുടെ മനസ്സില്‍ ഉയിരെടുത്തത്. ഇതോടെ 1980ല്‍ നാട്ടിലേക്ക് പണം അയക്കുന്നതിനായി യു.എ.ഇ മണി എക്‌സ്‌ചേഞ്ച് നിലവില്‍ വന്നു. ബാങ്കുകള്‍ വാങ്ങുന്നതിലും കുറച്ച് പണം ഈടാക്കിയതോടെ മണി എക്‌സ്‌ചേഞ്ച് വളര്‍ന്നു. 31 രാജ്യങ്ങളിലെ 850 ഡയറക്ട് ബ്രാഞ്ചുകളുണ്ടായി. എക്‌സ്പ്രസ് മണി പോലുള്ള ഉപകമ്പനികളും വലുതായി. പെട്ടെന്നുള്ള വിനിമയം, വേഗത്തിലുള്ള ട്രാന്‍സ്ഫര്‍ എന്നിവയായിരുന്നു മണി എക്‌സ്‌ചേഞ്ചിന്റെ വിജയരഹസ്യം. പിന്നീട് ഈ കമ്പനികള്‍ എല്ലാം ഫിനാബ്ലര്‍ എന്ന ഒറ്റക്കുടക്കീഴിലായി. 2003ല്‍ നിയോഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സംരംഭം തുടങ്ങി.
ബിസിനസ് വളര്‍ന്നതോടെ ഷെട്ടിയുടെ മൂല്യവും കമ്പനികളുടെ മൂല്യവും വളര്‍ന്നു. 2005ല്‍ അബുദാബി സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് അബുദാബി പുരസ്‌കാരം നല്‍കി ഷെട്ടിയെ ആദരിച്ചു. 2009ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി. ഇക്കാലയളവില്‍ ഷെട്ടിയുടെ നോട്ടം ഇന്ത്യയിലുമെത്തി. 180 വര്‍ഷം പഴക്കമുള്ള അസം കമ്പനിയിലും മുംബൈയിലെ സെവന്‍ ഹില്‍സ് ഹോസ്പിറ്റലിലും നിക്ഷേപമിറക്കി. കേരളത്തിലെയും ഒഡിഷയിലെയും ആശുപത്രികളിലും ഷെട്ടി പണമിറക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ എന്‍.എം.സി ഹെല്‍ത്ത് രജിസ്റ്റര്‍ ചെയ്തു. എല്‍.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ അബുദാബി കമ്പനിയായിരുന്നു എന്‍.എം.സി. 187 മില്യണ്‍ യു.എസ് ഡോളറായിരുന്നു ആസ്തി.
ബിസിനസുകാരന്‍ ആയിരിക്കെ തന്നെ നാട്ടിലെ കലയയെയും കലാകാരന്മാരെയും ഷെട്ടി ആദരിച്ചിരുന്നതായി സൂര്യ ഫെസ്റ്റിവല്‍ ഓഫ് ആര്‍ട് ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറയുന്നു. ‘മുപ്പത് വര്‍ഷമായി ഫെസ്റ്റിവലിന്റെ രക്ഷാധികാരിയാണ് ഷെട്ടി. കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ടായി ഞാനുണ്ടായിരുന്ന കാലത്ത് കലാകാരന്മാര്‍ക്കായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടു വന്നിരുന്നു. എല്ലാ കലാകാരന്മാരുടെയും ആറായിരം രൂപ വരുന്ന പ്രീമിയം അടച്ചത് ഷെട്ടിയാണ് എന്ന് മിക്കവര്‍ക്കും അറിയില്ല’ – അദ്ദേഹം വ്യക്തമാക്കി. മറ്റൊരവസരത്തില്‍ യേശുദാസിന്റെ സംഗീതക്കച്ചേരി കഴിഞ്ഞ് സ്റ്റേജില്‍ കയറി തന്റെ റോള്‍സ് റോയ്‌സിന്റെ ചാവിയാണ് ഷെട്ടി നല്‍കിയത്. ഇതിനിടെ ആയിരം കോടി ചെലവിട്ട് എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കാനുള്ള ആലോചനകളും നടന്നു. അതു മുന്നോട്ടു പോയില്ല.
ബുര്‍ജ് ഖലീഫയിലെ 100,140 നിലകള്‍ മുഴുവന്‍ വാങ്ങിയതോടെ ഷെട്ടി വാര്‍ത്തകളില്‍ നിറഞ്ഞു. ദുബൈയിലെ വേള്‍ഡ് ട്രൈഡ് സെന്ററിലും പാം ജുമൈറയിലും അദ്ദേഹത്തിന് ആസ്തികളുണ്ടായി. ഏഴ് റോള്‍സ് റോയ്‌സ് കാറുകളും ഒരു മേ ബാക്കും ഒരു വിന്‍ഡേജ് മോറിസ് മൈനര്‍ കാറും സ്വന്തമായുണ്ട്.
എന്‍.എ.സിയുടെ പേരിലാണ് ഷെട്ടി ആഗോളതലത്തില്‍ അറിയപ്പെട്ടത്. 2018ല്‍ രണ്ടു ബില്യണ്‍ യു.എസ് ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2019 മെയില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളുടെ അംബ്രല്ല ബോഡിയായ ഫിനാബ്ലര്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.
പാലക്കാട്ടുകാരായ രണ്ടു മലയാളികളായിരുന്നു ഇതിന്റെ ചാലകശക്തികള്‍. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന വേളയില്‍ എന്‍.എം.സിയുടെ സി.എഫ്.ഒ പ്രശാന്ത് മംഗാട്ടായിരുന്നു. സഹോദരന്‍ പ്രമോദ് മംഗാട്ട് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒയും ഫിനാബ്ലറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും. 2003ലാണ് ഈ കുടുംബം ഷെട്ടിയുടെ സാമ്രാജ്യത്തിലെത്തിയത്. 2017ല്‍ ഷെട്ടി എന്‍.എം.സി ഹെല്‍ത്തിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി. പ്രശാന്തായി അടുത്ത സി.ഇ.ഒ.
2019ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായ ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനി മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയത് അടക്കമുള്ള അക്കൗണ്ടുകളിലെ കൃത്രിമമാണ് മഡ്ഡി വാട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയത്. ഇതോടെ 2020 ജനുവരിയില്‍ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞു. ആരോപണം അന്വേഷിക്കാന്‍ മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ നേതൃത്വം നല്‍കുന്ന ഫ്രീഹ് ഗ്രൂപ്പിനെ കമ്പനി ഏല്‍പ്പിച്ചു.
ഡയറക്ടര്‍ ബോര്‍ഡിനും സ്‌റ്റോക് മാര്‍ക്കറ്റിനും അജ്ഞാതമായ 335 മില്യണ്‍ യു.എസ് ഡോളറിന്റെ ധനയിടപാട് ഷെട്ടിയും മറ്റൊരു പ്രധാന ഓഹരിയുടമ ഖലീഫ ബിന്‍ ബുത്തിയും നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഓരോ ഓഹരിയുടമയ്ക്കും എത്ര ഓഹരികള്‍ ഉണ്ട് എന്നതിലും ആശയക്കുഴപ്പം നിലനിന്നു. ചില ഓഹരിയുടമകള്‍ അവരുടെ ഓഹരിയെ കുറിച്ച് ‘തെറ്റായ വിവരങ്ങള്‍ നല്‍കി’യെന്ന് കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. രഹസ്യ വായ്പ പുറത്തു വന്നതോടെ സി.ഇ.ഒ മംഗാട്ട് തെറിച്ചു. ഫെബ്രുവരിയില്‍ ഷെട്ടിയും പടിയിറങ്ങി.
അതിനിടെ, ഫിനാബ്ലറിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. മൂന്നാം കക്ഷി വായ്പയ്ക്കായി 100 മില്യണ്‍ യു.എസ് ഡോളറിന്റെ അണ്‍ ഡിസ്‌ക്ലോസ്ഡ് ചെക്ക് നല്‍കി എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. എന്‍.എം.സിക്ക് 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടാണ് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. 2.1 ബില്യണ്‍ ഡോളറാണ് കടം എന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. വായ്പാ ദാതാക്കള്‍ മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
എന്നാലും എന്‍.എം.സിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അബുദാബി വെല്‍ത്ത് ഫണ്ടായ മുബാദല നിക്ഷേപ കമ്പനി എന്‍.എം.സിയില്‍ നിക്ഷേപം നടത്തുകയാണ് എന്ന് കഴിഞ്ഞ ദിവസം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട ചെയ്തിരുന്നു. യാത്രാ നിയന്ത്രണം അവസാനിച്ചാല്‍ താന്‍ അബൂദാബിയില്‍ എത്തുമെന്ന് ഷെട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും എമിറേറ്റ്‌സ് ലോ എന്‍ഫോഴ്‌സ്‌മെന്റ് സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ചെറിയ കടങ്ങളല്ല എന്‍.എം.സിക്ക് തിരിച്ചടക്കാനുള്ളത്. എണ്‍പതോളം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കമ്പനി വായ്പയെടുത്തിട്ടുണ്ട്. അബൂദാബി കമേഴ്‌സ്യല്‍ ബാങ്ക് (963 മില്യണ്‍ യു.എസ് ഡോളര്‍), ദുബൈ ഇസ്‌ലാമിക് ബാങ്ക് (541 മില്യണ്‍ യു.എസ് ഡോളര്‍), അബുദാബി ഇസ്ലാമിക് ബാങ്ക് (325 മില്യണ്‍ യു.എസ് ഡോളര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് (250 മില്യണ്‍ യു.എസ് ഡോളര്‍), ബാര്‍ക്ലേയ്‌സ് ((146 മില്യണ്‍ യു.എസ് ഡോളര്‍) എന്നിവ ഇതില്‍ ചിലതു മാത്രം. ഗ്രൂപ്പിന്റെ മൊത്തം കടം 6.6 ബില്യണ്‍ ഡോളറാണ് എന്നാണ് കരുതപ്പെടുന്നത്.
2018 മദ്ധ്യത്തില്‍ ഷെട്ടി ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്, ‘ഒരു ദിവസം പ്രശ്‌നങ്ങളില്ല എങ്കില്‍ അതെനിക്ക് നല്ല ദിനമല്ല. പരിഹരിക്കാന്‍ എനിക്ക് പ്രശ്‌നങ്ങളുണ്ടാകണം. അപ്പോഴേ സംതൃപ്തിയാകൂ’ – ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമോ ഇല്ലയോ എന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.
കോണ്‍ഗ്രസുകാരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ഷെട്ടി. അച്ഛന്‍ കോണ്‍ഗ്രസ് അനുഭാവിയാണ് എങ്കിലും മകന് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തോടായിരുന്നു പ്രിയം. തന്റെ ഇരുപതുകളില്‍ രണ്ടു തവണ ഉഡുപ്പി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ഷെട്ടി ജനസംഘം ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങി. ‘അക്കാലത്ത് ഊര്‍ജ്ജ്വസ്വലനായ കുട്ടിയായിരുന്നു ഞാന്‍…. വായ്‌പേയി നല്ല പ്രാസംഗികന്‍ ആയിരുന്നു. ഞങ്ങളുടെ പ്രദേശത്ത് എന്റെ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം’ – 2018ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 1968ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ഉഡുപ്പിയില്‍ ജനസംഘ് അധികാരത്തിലെത്തി. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷെട്ടി കൗണ്‍സിലിലെ വൈസ് പ്രസിഡണ്ടുമായി. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ എത്തിയ വേളയില്‍ അതിന്റെ പ്രധാന സംഘാടകരില്‍ ഒരാളും ഷെട്ടിയായിരുന്നു.
കടപ്പാട് : ദ എക്‌ണോമിക് ടൈംസ് & ഇന്ദുലേഖ അരവിന്ദ്
കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്സ്ചേയ്ഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഡോ. ബിആര്‍ ഷെട്ടിയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി.
ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങള്‍ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് മലയാളികൾ അടക്കം നിരവധി ആളുകൾ യുകെയിൽ ദിനംപ്രതി മരണപ്പെടുമ്പോൾ ഇൻഷ്വറൻസ് ക്ലെയിമിനായി അപേക്ഷിക്കുന്നവർക്ക് എന്തുകൊണ്ടാണ് അവ ലഭിക്കാതെ വരുന്നത് , ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം , എന്താണ് ഇപ്പോൾ യുകെയിലെ ഇൻഷ്വറൻസ് മാർക്കറ്റിൽ നടക്കുന്ന തെറ്റായ വിപണന രീതികൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി യുകെയിലെ പ്രമുഖ അഭിഭാഷകനും , ഇന്റർനാഷണൽ അറ്റോർണിയുമായ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ നൽകുന്ന വിലപ്പെട്ട വിവരങ്ങൾ ഒരോ യുകെ മലയാളികൾക്കും ഈ അവസരത്തിൽ വളരെയധികം ഉപകാരപ്രദമാണ് .
യുകെ മലയാളികളുടെ നിത്യ ജീവിതത്തിൽ കൊറോണ വൈറസ് ഭീതി പടർത്തി നീങ്ങുമ്പോൾ , ആയിരക്കണക്കിന് പൗണ്ട് പ്രീമിയം അടച്ച് എടുത്ത് വച്ചിരിക്കുന്ന , അവസാന ആശ്രയമാകുന്ന ഇൻഷ്വറൻസ് പോളിസികളും വെറുതെ ആകുമോ എന്ന സംശയത്തിലാണ് പല യുകെ മലയാളികളും . കൊറോണ ബാധിച്ച് മരണപ്പെട്ടാലോ , മറ്റ് എന്തെങ്കിലും മാരക രോഗങ്ങൾ പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്‌താലോ , തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കുവാൻ മറ്റുള്ളവരുടെ മുൻപിൽ കൈയ്യ് നീട്ടേണ്ട വരുമോ എന്ന ഭയത്തിലാണ് ഇന്ന് യുകെ മലയാളികളിൽ പലരും .
യുകെയിലെ മലയാളികളായ ചില ഇൻഷ്വറൻസ് ഏജന്റുമാർ നൽകിയ തെറ്റായ ഉപദേശങ്ങൾ സ്വീകരിച്ച് ഇൻഷ്വറൻസ് പോളിസികൾ എടുക്കുകയും , അവസാനം രോഗം പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ മോർട്ഗേജും ലോണുകളും അടയ്ക്കാൻ പറ്റാതെ , സാമ്പത്തിക ബാധ്യതയിൽപ്പെട്ട പലരും പോളിസി നൽകിയ ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ കേസ്സ് കൊടുക്കണം എന്ന് ആവശ്യപ്പെട്ട് , തന്നെ സമീപിച്ചപ്പോഴാണ് ഇൻഷ്വറൻസ് മേഖലയിൽ നടക്കുന്ന അപകടകരമായ കാര്യങ്ങളെപ്പറ്റി തുറന്ന് പറയാൻ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തയ്യാറായത് .
ഭീമമായ തുകയ്യ്ക്ക് എടുത്തിരിക്കുന്ന മോർട്ഗേജും , ലോണും അടക്കമുള്ള സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ വേണ്ടി ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന ഓരോ യുകെ മലയാളികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ വീഡിയോയിൽ പങ്ക് വയ്ക്കുന്നത് .
ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ തെറ്റുകൾ കൊണ്ടാണ് ഇൻഷ്വറൻസ് തുക ലഭിയ്ക്കാതെ വരുന്നത് , എങ്ങനെ വേണം ഇൻഷ്വറൻസ് പോളിസികൾ തെരഞ്ഞെടുക്കണ്ടത് , ആരിൽ നിന്ന് വേണം ഉപദേശങ്ങൾ സ്വീകരിക്കാൻ , എങ്ങനെയാണ് ശരിയായ ഇൻഷ്വറൻസ് ഉപദേശകരെ തിരിച്ചറിയുന്നത് , എന്തൊക്കെ വിവരങ്ങൾ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം , ഇപ്പോൾ നമ്മൾ എടുത്തിരിക്കുന്ന പോളിസികൾ നമ്മുടെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ പ്രാപ്തമായവയാണോ , എന്താണ് ഇനിഷ്യൽ ഡിസ്‌ക്ലോസർ , എല്ലാ ഇൻഷ്വറൻസ് പോളിസികളും ഒരേ പോലെ താരതമ്യം നടത്തി തരുന്ന വെബ്‌സൈറ്റുകളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാം , ഫോണിൽ വിളിക്കുന്ന ഇൻഷ്വറൻസ് ഉപദേശകർ യഥാർത്ഥത്തിൽ അതിന് യോഗ്യരാണോ , ഇൻഷ്വറൻസ് മാർക്കറ്റിൽ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയുടെ അധികാരമെന്താണ് , സ്യൂട്ടബിലിറ്റി റിപ്പോർട്ടും , കൺഫെർമേഷൻ റിപ്പോർട്ടും തമ്മിലുള്ള ബന്ധമെന്താണ് തുടങ്ങി ഇന്ന് യുകെയിൽ ഇൻഷ്വറൻസ് എടുത്തവരും എടുക്കാൻ പോകുന്നവരുമായ ഓരോ മലയാളികളും മനസ്സിലാക്കിയിരിക്കേണ്ട വളരെയധികം വിലപ്പെട്ട വിവരങ്ങളാണ് ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നത്.
അഡ്വ : സുബാഷ് ജോർജ്ജ് മാനുവലിന്റെ വീഡിയോ കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക . ഇൻഷ്വറൻസ് സംബന്ധമായ വിവരങ്ങൾ കൂടുതലായി അറിയുവാൻ ആഗ്രഹിക്കുന്നവർ ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ മെസ്സേജ് അയയ്ക്കുക
[ot-video][/ot-video]
വരും ദിനങ്ങളിൽ യുകെ മലയാളികൾക്ക് ഉപകാരപ്രദമായ പല വീഡിയോകളുമായി അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ യൂ ട്യൂബ് ചാനലായ TRUE RESPONSE TV യിൽ വരുന്നതായിരിക്കും . ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .
സ്വന്തം ലേഖകൻ
ന്യൂയോർക്ക് : കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുന്നതിനാൽ പല മേഖലകളും വാണിജ്യപരമായി കനത്ത നഷ്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് . യു.എസ് വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് എണ്ണവില പൂജ്യത്തിലും താഴുന്നത്. മെയ് മാസത്തിൽ സംഭരണ ശേഷി തീർന്നുപോകുമെന്ന ഭയത്താൽ എണ്ണ ഉൽപാദകർ വാങ്ങുന്നവർക്ക് പണം നൽകുന്ന രീതിയിൽ ഓയിലിൻെറ വില തകർന്നടിയുന്ന സ്ഥിതിവിശേഷം ലോകചരിത്രത്തിലാദ്യമാണ്. യുഎസ് ഓയിൽ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ (ഡബ്ല്യുടിഐ) ബാരൽ വില -37.63 ഡോളർ ആയി ഇടിഞ്ഞു. വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. മെയ് ലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ ഒരു ദിനം മാത്രമാണുള്ളത്. വിലക്കയറ്റത്തിലെ ചരിത്രപരമായ തിരിച്ചടി എണ്ണ വിപണി നേരിടുന്ന സമ്മർദ്ദങ്ങളെ ഓർമ്മപ്പെടുത്തുന്നതാണെന്നും ലോക്ക്ഡൗണുകൾ നിലനിൽക്കുകയാണെങ്കിൽ ജൂൺ വിലയിലും ഇടിവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് എണ്ണയുടെ നെഗറ്റീവ് വില വടക്കൻ കടലിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യുകെയുടെ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ ബിസിനസ് ലോബിയായ ഒഗുകെ പറഞ്ഞു.
പ്രമുഖ കയറ്റുമതിക്കാരായ ഒപെക്കും സഖ്യകക്ഷികളായ റഷ്യയും ഉൽപാദനം റെക്കോർഡ് അളവിൽ കുറയ്ക്കാൻ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും എണ്ണ ഉൽപാദനം കുറയ്ക്കുന്നതിന് വാണിജ്യപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ലോകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇപ്പോഴുണ്ട്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിൽ അകപെട്ടതോടെ ആണ് ഇത്രയും വലിയ ഇടിവ് ഉണ്ടായത്. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്. ഡബ്ല്യുടിഐയുടെ ജൂൺ വിലയും ഇടിഞ്ഞെങ്കിലും ബാരലിന് 20 ഡോളറിന് മുകളിലാണ് വ്യാപാരം. അതേസമയം യൂറോപ്പും മറ്റ് ലോകരാജ്യങ്ങളും ഉപയോഗിക്കുന്ന ബെഞ്ച്മാർക്ക് ആയ ബ്രെൻറ് ക്രൂഡ് ഇതിനകം തന്നെ ജൂൺ കരാറുകളെ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നുണ്ട്. ഇത് 8.9% കുറഞ്ഞ് ബാരലിന് 26 ഡോളറിൽ താഴെയാണ്. ഇത് ബ്രെൻറ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.
എണ്ണവിലയിൽ ഉണ്ടായ ഈ കനത്ത ഇടിവ് പല ജോലികൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2008ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ കനത്ത ഇടിവാണ് ഇപ്പോൾ എണ്ണവിലയിൽ ഉണ്ടായത്.
സ്വന്തം ലേഖകൻ
രാജസ്ഥാൻ : ക്രിപ്‌റ്റോ ബുൾസ് റോഡ്‌ഷോയുടെ സംഘാടകരുമായി ക്രിപ്‌റ്റോകറൻസി പദ്ധതികൾ ഇന്ത്യൻ സംസ്ഥാന മന്ത്രാലയം ചർച്ച ചെയ്യുന്നു. ഇന്ത്യയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള അജ്മീറിലെ ദർഗാ കമ്മിറ്റി ചെയർമാൻ അമിൻ പത്താൻ അടുത്തിടെ ഇന്ത്യ ക്രിപ്റ്റോ ബുൾസ് സംരംഭത്തിന്റെ സ്ഥാപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 15 പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ രാജ്യവ്യാപകമായി റോഡ്ഷോ സംഘടിപ്പിക്കുന്ന സംഘമാണ് ക്രിപ്റ്റോ ബുൾസ്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഏറ്റവും വലിയ പുണ്യ തീർത്ഥാടനങ്ങളിലൊന്നായ അജ്മീറിലെ ദർഗ കമ്മിറ്റിയുടെ പ്രസിഡന്റാണ് പത്താൻ. കൂടാതെ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യയുടെ ക്രിപ്റ്റോ വികസനം, നിക്ഷേപം, നവീകരണം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ പത്താൻ ചർച്ച ചെയ്തുവെന്ന് ന്യൂസ് ബിറ്റ്കോയിൻ റിപ്പോർട്ട് ചെയ്തു.
മറ്റ് ഡിജിറ്റൽ അസറ്റ് ധനകാര്യ സേവനങ്ങൾ, ബിറ്റ്കോയിൻ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുമായി ഒരു കോൺഫറൻസ് നടത്താൻ രാജസ്ഥാൻ സംസ്ഥാനം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ക്രിപ്റ്റോ ബുൾസിനോട് പറഞ്ഞു. മാത്രമല്ല, ക്രിപ്റ്റോകറൻസി നിക്ഷേപം എങ്ങനെ മെച്ചപ്പെടുത്താം, ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താനോ ആസൂത്രണം ചെയ്യാനോ ഒരു നിക്ഷേപകൻ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയും മറ്റ് നിരവധി ഘടകങ്ങളും ഈ കോൺഫറൻസിലെ ചർച്ചയിൽ ഉൾപ്പെടും. രാജ്യവ്യാപകമായി ഇന്ത്യൻ ക്രിപ്‌റ്റോ ബുൾസ് നടത്തുന്ന റോഡ്‌ഷോയെ പത്താൻ പിന്തുണച്ചു. അദ്ദേഹത്തിന്റെ നഗരമായ ജയ്പൂരിലും ഉദയ്പൂരിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്നും അറിയിച്ചു.
ഒ1എക്സിൻെറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഗൗരവ് ദുബെയുടെ സംരംഭമാണ് ഇന്ത്യ ക്രിപ്റ്റോ ബുൾസ്. അടുത്ത ക്രിപ്റ്റോ ബുൾ റണ്ണിനായി രാജ്യം ഒരുക്കുന്നതിനും ക്രിപ്റ്റോകറൻസികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ഏപ്രിൽ ആദ്യം ഇന്ത്യയിലെ 15 ഓളം നഗരങ്ങളിൽ റോഡ്ഷോ ആരംഭിക്കാൻ അവർ പദ്ധതിയിട്ടിരുന്നു . എന്നാൽ , നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയും ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളും കാരണം റോഡ്ഷോ മാറ്റിവയ്ക്കുകയും മറ്റൊരു തീയതിയിലേക്ക് നീട്ടിവെക്കുകയും ചെയ്യും. ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഇക്കോസിസ്റ്റം ഇപ്പോൾ പുനർനിർമിക്കുകയാണ്. മാർച്ച് 4 ന് കോടതി വിലക്ക് നീക്കിയശേഷം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഐഎൻആർ ബാങ്കിംഗ് പിന്തുണ തിരികെ കൊണ്ടുവരുന്ന തിരക്കിലാണ്. നിരവധി ആഗോള കമ്പനികളും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യൻ ക്രിപ്റ്റോ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു .
ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നത്.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനും കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നല്‍കി മൂന്നാഴ്ചക്കുള്ളില്‍ പണം റീഫണ്ട് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ രാജ്യമൊട്ടാകെ വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട് നാല് ആഴ്ചകൾ ആയി. അതേസമയം വിശ്രമമില്ലാതെ കൊറോണ വൈറസിനോട് പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സ്വന്തം ജീവൻ നഷ്ടപ്പെടുന്ന കാഴ്ച ദുഃഖകരമാണ്. കോവിഡ് ബാധിച്ച് 4 എൻ എച്ച് എസ് ജീവനക്കാർ കൂടി മരണപ്പെട്ടു. ജൂലിയാൻ കാഡ്ബി (49), ആൻഡി ട്രെബിൾ(57), ലൂർദ്‌സ് കാമ്പ്‌ബെൽ, ബ്രയാൻ ഡാർലിംഗ്ടൺ എന്നിവരാണ് കൊറോണ വൈറസിനോട് പടപൊരുതി വീരമരണം വരിച്ച എൻ എച്ച് എസ് ജീവനക്കാർ. 30 വർഷമായി എൻഎച്ച്‌എസിൽ ജോലി ചെയ്തിരുന്ന ജൂലിയാൻ കാഡ്ബി, ഹെൽത്ത് ബോർഡിൽ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഡിഫ് സ്വദേശിയാണ്. സ്‌പെഷ്യലിസ്റ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് സർവീസസിൽ ബിസിനസ് മാനേജരാകുന്നതിനു മുമ്പ് മെഡിക്കൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കാർഡിഫിന്റെയും വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെയും വക്താവ് പറഞ്ഞു: “ജൂലിയാൻ ഞങ്ങളുടെ ടീമിലെ വളരെയധികം പ്രിയപ്പെട്ട അംഗമായിരുന്നു. അവൾ വളരെ കരുതലുള്ളവളായിരുന്നു. സഹപ്രവർത്തകരെ സഹായിക്കാൻ എല്ലായ്പ്പോഴും സമയം കണ്ടെത്തും.” ഭർത്താവ് ക്രിസ്, മകൻ ഇവാൻ എന്നിവരോടൊപ്പം കഴിഞ്ഞിരുന്ന ജൂലിയാൻ, കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ മുൻനിരയിൽ നിന്ന് പോരാടിയവരിൽ ഒരാളാണ്.
പ്രതിസന്ധി ഘട്ടത്തിൽ മുൻനിരയിലേക്ക് മടങ്ങിയെത്തിയ 57 കാരനായ ആൻഡി ട്രെബിൾ മെയ്‌ലർ ഹോസ്പിറ്റലിൽ തിയേറ്റർ അസിസ്റ്റന്റായിരുന്നു. നോർത്ത് വെയിൽസിലെ ആശുപത്രിയിൽ 40 വർഷത്തോളം ജോലി ചെയ്തിരുന്ന ട്രെബിൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നന്നായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും 17 വയസ്സുള്ള മകൾ എമിലിയും തങ്ങളുടെ പ്രിയപ്പെട്ട ട്രെബിളിന്റെ വേർപാടിൽ ദുഖാർത്തരായി കഴിയുകയാണ്. “വളരെ പ്രിയപ്പെട്ട ഒരു സ്റ്റാഫ് അംഗം കടന്നുപോയതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ” : റെക്‌ഷാം മെയ്‌ലർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ ഇമ്രാൻ ദേവ്ജി അറിയിച്ചു.
ബോൾട്ടൺ എൻഎച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ 13 വർഷമായി ജോലി ചെയ്തിരുന്ന ലൂർദ്‌സ് കാമ്പ്‌ബെല്ലിന്റെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സഹപ്രവർത്തകർ അവരെ സ്നേഹപൂർവ്വം ‘ഡെസ്’ എന്നാണ് വിളിച്ചിരുന്നത്. ഹെൽത്ത് കെയർ അസിസ്റ്റന്റായ ലൂർദ്‌സ് കാമ്പ്‌ബെൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. മിഡ് ചെഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ബ്രയാൻ ഡാർലിംഗ്ടണും രോഗം ബാധിച്ച് മരിച്ചു. 20 വർഷത്തിലേറെയായി ട്രസ്റ്റിൽ പോർട്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 46 വർഷങ്ങൾ ആയിരുന്നു. ഒരു ഭർത്താവായും അച്ഛനായും മുത്തച്ഛനായും ജീവിച്ചിരുന്ന ബ്രയാന്റെ മരണം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി. “മുഖത്ത് പുഞ്ചിരിയോടെ അദ്ദേഹം എല്ലായ്പ്പോഴും ആശുപത്രിയെ ചുറ്റിനടന്നു; ഇടനാഴിയിൽ കണ്ടുമുട്ടുന്ന സഹപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ കൈമാറി.” : സഹപ്രവർത്തകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിക്കുന്ന എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണം 50 ആയി ഉയർന്നു.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോകത്ത് മറ്റൊരു മോശമായ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാം . ലോക സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ഒരു മാന്ദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച ആദ്യം, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുമെന്ന് പറഞ്ഞിരുന്നു. ഇത് 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാകുമെന്ന ആശങ്ക ഉണർത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആകെ മരണങ്ങൾ ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു. ബ്രിട്ടനിൽ ഇന്നലെ രോഗം ബാധിച്ച് 861 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 13,729 ആയി ഉയർന്നു. ഒപ്പം രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 4617 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 103,093 ആയി. രോഗബാധിതർ ഒരുലക്ഷം ഉണ്ടാകുന്ന ആറാമത്തെ രാജ്യമാണ് യുകെ.
വിമാനടിക്കറ്റുകള്‍ റീഫണ്ട് ചെയ്യില്ലെന്ന് വിമാനക്കമ്പനികള്‍. പകരം ലോക്ഡൗണിന് ശേഷം അധികതുക വാങ്ങാതെ യാത്രാടിക്കറ്റ് നല്‍കും. ലോക് ഡൗണ്‍ നീട്ടിയതോടെ ട്രെയിന്‍, വിമാന സര്‍വീസുകളും മേയ് 3വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ടിക്കറ്റുകള്‍ റദ്ദാക്കേണ്ടതില്ലെന്നും പണം അക്കൗണ്ടില്‍ തിരികെ നിക്ഷേപിക്കുമെന്നും റെയില്‍വേ അറിയിച്ചു. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകള്‍ ഒാടില്ല. മെട്രോ സര്‍വീസുകളുമില്ല.
സ്വന്തം ലേഖകൻ
കോവിഡ് -19 പ്രതിസന്ധികൾക്കിടയിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് അംഗീകരിച്ച് മലേഷ്യ. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യവ്യാപകമായി അടച്ചിട്ടിട്ടും രാജ്യത്ത് നിയമപരമായി പ്രവർത്തിക്കാൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ഓപ്പറേറ്റർക്ക് മലേഷ്യയുടെ സെക്യൂരിറ്റീസ് കമ്മീഷൻ പൂർണ്ണ അനുമതി നൽകി. ഏപ്രിൽ 14 വരെയാണ് മലേഷ്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും പുതിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിന് അംഗീകാരം നൽകിയിരുന്നു. ലോക്ക്ഡൗൺ സമയത്ത്, ഡിജിറ്റൽ അസറ്റ് എക്സ്ചേഞ്ച് (ഡാക്സ്) പ്രവർത്തിപ്പിക്കുന്നതിന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർ ടോക്കനൈസ് മലേഷ്യയ്ക്ക് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യയിൽ നിന്ന് പൂർണ്ണ അനുമതി ലഭിച്ചതായി നിരവധി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മലേഷ്യയിൽ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി മൂന്ന് അംഗീകൃത മാർക്കറ്റ് ഓപ്പറേറ്റർമാരെ (ആർഎംഒ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യ ആയ സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ അറിയിച്ചു. സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർമാരെ നിബന്ധനയോടെ അംഗീകരിച്ചു: ലൂണോ മലേഷ്യ, സിനെജി ടെക്നോളജീസ്, ടോക്കനൈസ് ടെക്നോളജി എന്നിവരായിരുന്നു അവർ. ലൂനോയ്ക്കും ടോക്കനൈസിനും ഇപ്പോൾ പൂർണ്ണ അംഗീകാരം ലഭിച്ചു. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടിട്ടും രാജ്യത്ത് പ്രവർത്തിക്കാൻ പുതിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന് ജപ്പാൻ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ജപ്പാനിൽ രജിസ്റ്റർ ചെയ്ത 23 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഇപ്പോഴുണ്ട്.