ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നത്.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനും കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നല്‍കി മൂന്നാഴ്ചക്കുള്ളില്‍ പണം റീഫണ്ട് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ രാജ്യമൊട്ടാകെ വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട് നാല് ആഴ്ചകൾ ആയി. അതേസമയം വിശ്രമമില്ലാതെ കൊറോണ വൈറസിനോട് പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സ്വന്തം ജീവൻ നഷ്ടപ്പെടുന്ന കാഴ്ച ദുഃഖകരമാണ്. കോവിഡ് ബാധിച്ച് 4 എൻ എച്ച് എസ് ജീവനക്കാർ കൂടി മരണപ്പെട്ടു. ജൂലിയാൻ കാഡ്ബി (49), ആൻഡി ട്രെബിൾ(57), ലൂർദ്‌സ് കാമ്പ്‌ബെൽ, ബ്രയാൻ ഡാർലിംഗ്ടൺ എന്നിവരാണ് കൊറോണ വൈറസിനോട് പടപൊരുതി വീരമരണം വരിച്ച എൻ എച്ച് എസ് ജീവനക്കാർ. 30 വർഷമായി എൻഎച്ച്‌എസിൽ ജോലി ചെയ്തിരുന്ന ജൂലിയാൻ കാഡ്ബി, ഹെൽത്ത് ബോർഡിൽ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഡിഫ് സ്വദേശിയാണ്. സ്‌പെഷ്യലിസ്റ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് സർവീസസിൽ ബിസിനസ് മാനേജരാകുന്നതിനു മുമ്പ് മെഡിക്കൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കാർഡിഫിന്റെയും വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെയും വക്താവ് പറഞ്ഞു: “ജൂലിയാൻ ഞങ്ങളുടെ ടീമിലെ വളരെയധികം പ്രിയപ്പെട്ട അംഗമായിരുന്നു. അവൾ വളരെ കരുതലുള്ളവളായിരുന്നു. സഹപ്രവർത്തകരെ സഹായിക്കാൻ എല്ലായ്പ്പോഴും സമയം കണ്ടെത്തും.” ഭർത്താവ് ക്രിസ്, മകൻ ഇവാൻ എന്നിവരോടൊപ്പം കഴിഞ്ഞിരുന്ന ജൂലിയാൻ, കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ മുൻനിരയിൽ നിന്ന് പോരാടിയവരിൽ ഒരാളാണ്.

പ്രതിസന്ധി ഘട്ടത്തിൽ മുൻനിരയിലേക്ക് മടങ്ങിയെത്തിയ 57 കാരനായ ആൻഡി ട്രെബിൾ മെയ്‌ലർ ഹോസ്പിറ്റലിൽ തിയേറ്റർ അസിസ്റ്റന്റായിരുന്നു. നോർത്ത് വെയിൽസിലെ ആശുപത്രിയിൽ 40 വർഷത്തോളം ജോലി ചെയ്തിരുന്ന ട്രെബിൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നന്നായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും 17 വയസ്സുള്ള മകൾ എമിലിയും തങ്ങളുടെ പ്രിയപ്പെട്ട ട്രെബിളിന്റെ വേർപാടിൽ ദുഖാർത്തരായി കഴിയുകയാണ്. “വളരെ പ്രിയപ്പെട്ട ഒരു സ്റ്റാഫ് അംഗം കടന്നുപോയതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ” : റെക്‌ഷാം മെയ്‌ലർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ ഇമ്രാൻ ദേവ്ജി അറിയിച്ചു.
ബോൾട്ടൺ എൻഎച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ 13 വർഷമായി ജോലി ചെയ്തിരുന്ന ലൂർദ്‌സ് കാമ്പ്‌ബെല്ലിന്റെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സഹപ്രവർത്തകർ അവരെ സ്നേഹപൂർവ്വം ‘ഡെസ്’ എന്നാണ് വിളിച്ചിരുന്നത്. ഹെൽത്ത് കെയർ അസിസ്റ്റന്റായ ലൂർദ്‌സ് കാമ്പ്‌ബെൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. മിഡ് ചെഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ബ്രയാൻ ഡാർലിംഗ്ടണും രോഗം ബാധിച്ച് മരിച്ചു. 20 വർഷത്തിലേറെയായി ട്രസ്റ്റിൽ പോർട്ടറായി ജോലി ചെയ്തിരുന്ന
അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 46 വർഷങ്ങൾ ആയിരുന്നു. ഒരു ഭർത്താവായും അച്ഛനായും മുത്തച്ഛനായും ജീവിച്ചിരുന്ന ബ്രയാന്റെ മരണം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി. “മുഖത്ത് പുഞ്ചിരിയോടെ അദ്ദേഹം എല്ലായ്പ്പോഴും ആശുപത്രിയെ ചുറ്റിനടന്നു; ഇടനാഴിയിൽ കണ്ടുമുട്ടുന്ന സഹപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ കൈമാറി.” : സഹപ്രവർത്തകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിക്കുന്ന എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണം 50 ആയി ഉയർന്നു.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോകത്ത് മറ്റൊരു മോശമായ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാം . ലോക സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ഒരു മാന്ദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച ആദ്യം, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുമെന്ന് പറഞ്ഞിരുന്നു. ഇത് 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാകുമെന്ന ആശങ്ക ഉണർത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആകെ മരണങ്ങൾ ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു. ബ്രിട്ടനിൽ ഇന്നലെ രോഗം ബാധിച്ച് 861 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 13,729 ആയി ഉയർന്നു. ഒപ്പം രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 4617 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 103,093 ആയി. രോഗബാധിതർ ഒരുലക്ഷം ഉണ്ടാകുന്ന ആറാമത്തെ രാജ്യമാണ് യുകെ.
വിമാനടിക്കറ്റുകള്‍ റീഫണ്ട് ചെയ്യില്ലെന്ന് വിമാനക്കമ്പനികള്‍. പകരം ലോക്ഡൗണിന് ശേഷം അധികതുക വാങ്ങാതെ യാത്രാടിക്കറ്റ് നല്‍കും. ലോക് ഡൗണ്‍ നീട്ടിയതോടെ ട്രെയിന്‍, വിമാന സര്‍വീസുകളും മേയ് 3വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ടിക്കറ്റുകള്‍ റദ്ദാക്കേണ്ടതില്ലെന്നും പണം അക്കൗണ്ടില്‍ തിരികെ നിക്ഷേപിക്കുമെന്നും റെയില്‍വേ അറിയിച്ചു. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകള്‍ ഒാടില്ല. മെട്രോ സര്‍വീസുകളുമില്ല.
സ്വന്തം ലേഖകൻ
കോവിഡ് -19 പ്രതിസന്ധികൾക്കിടയിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് അംഗീകരിച്ച് മലേഷ്യ. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യവ്യാപകമായി അടച്ചിട്ടിട്ടും രാജ്യത്ത് നിയമപരമായി പ്രവർത്തിക്കാൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ഓപ്പറേറ്റർക്ക് മലേഷ്യയുടെ സെക്യൂരിറ്റീസ് കമ്മീഷൻ പൂർണ്ണ അനുമതി നൽകി. ഏപ്രിൽ 14 വരെയാണ് മലേഷ്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും പുതിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിന് അംഗീകാരം നൽകിയിരുന്നു. ലോക്ക്ഡൗൺ സമയത്ത്, ഡിജിറ്റൽ അസറ്റ് എക്സ്ചേഞ്ച് (ഡാക്സ്) പ്രവർത്തിപ്പിക്കുന്നതിന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർ ടോക്കനൈസ് മലേഷ്യയ്ക്ക് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യയിൽ നിന്ന് പൂർണ്ണ അനുമതി ലഭിച്ചതായി നിരവധി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മലേഷ്യയിൽ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി മൂന്ന് അംഗീകൃത മാർക്കറ്റ് ഓപ്പറേറ്റർമാരെ (ആർഎംഒ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യ ആയ സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ അറിയിച്ചു. സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർമാരെ നിബന്ധനയോടെ അംഗീകരിച്ചു: ലൂണോ മലേഷ്യ, സിനെജി ടെക്നോളജീസ്, ടോക്കനൈസ് ടെക്നോളജി എന്നിവരായിരുന്നു അവർ. ലൂനോയ്ക്കും ടോക്കനൈസിനും ഇപ്പോൾ പൂർണ്ണ അംഗീകാരം ലഭിച്ചു. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടിട്ടും രാജ്യത്ത് പ്രവർത്തിക്കാൻ പുതിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന് ജപ്പാൻ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ജപ്പാനിൽ രജിസ്റ്റർ ചെയ്ത 23 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഇപ്പോഴുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയും ഇന്ത്യയും ഉൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസ് വ്യാപനം തടയാനായി ലോക് ഡൗണിലാണ്. അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് യാത്ര ചെയ്യാൻ പാടില്ല. സ്വഭാവികമായും വാഹനങ്ങൾ ദിവസങ്ങളോളം ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെനാൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ വാഹനങ്ങളുടെ ഉപയോഗക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററിയുടെ ചാർജ് കുറയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും നമ്മുടെ വാഹനങ്ങൾ 10 മിനിറ്റ് എങ്കിലും സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എയർകണ്ടീഷൻ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കണം. വാഹനം ചെറുതായി മുന്നോട്ടും പുറകോട്ടും ഓടിക്കുന്നത് ടയറുകളുടെ ഫ്ലാറ്റ് സ്പോട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.
കുറേ ദിവസങ്ങളിലേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സുരക്ഷിതമായി പാർക്കു ചെയ്യുന്നത് പ്രധാനമാണ്. ഒരിക്കലും ചെരിവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മേൽക്കൂരയുള്ള പാർക്കിങ് സ്പേസ് ഉണ്ടെങ്കിൽ അതാണ് ഉചിതം. ഫ്ളാറ്റുകളിലും മറ്റും അത് ലഭ്യമല്ലെങ്കിൽ ഉചിതമായ കവർ ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ചെളിയും അഴുക്കും പക്ഷി കാഷ്ടവും വീണ് കാറിന്റെ പെയിന്റിന് നാശനഷ്ട മുണ്ടാകാതിരിക്കാൻ പതിവായി കഴുകുന്നത് മുടക്കരുത്.
ദീർഘനാളിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടുന്നതിനേക്കാൾ ഉചിതമാണ് വാഹനം ഗിയറിയിൽ ആക്കി പാർക്ക് ചെയ്യുന്നത്. ലോക് ഡൗൺ എല്ലാവർക്കും പലവിധ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായ ബാധ്യത അതിലൊന്നു മാത്രം. വാഹന ഉപയോക്താക്കൾ അല്പം ശ്രദ്ധ ചെലുത്തിയാൽ ലോക് ഡൗൺ പീരിയഡ് കഴിയുമ്പോൾ വാഹനങ്ങൾ കേടായതിന്റെ പേരിൽ മുടക്കേണ്ട പണം ലാഭിക്കാം. ലോക് ഡൗൺ പീരിയഡിൽ ഉപയോഗിക്കാതിരിക്കുന്നതു മൂലം മൂന്നുകോടി വാഹനങ്ങൾ നിഷ്ക്രിയമാകുമെന്നാണ് ഏകദേശ കണക്ക്. നമ്മുടെ വാഹനം അതിൽ ഒന്നാകാതിരിക്കട്ടെ.
കോവിഡ് രോഗബാധ ലോകത്ത് വലിയ ആഘാതം സൃഷ്ടിക്കുമ്പോൾ ആഗോള സാമ്പത്തിക രംഗത്തും അതിന്റെ പ്രതിഫലനം വ്യക്തമാണ്. ലോകത്തെ ശതകോടീശ്വരൻമാരെ ആകെ പിടിച്ചുലച്ചിരിക്കുകയാണ് ഈ സാമ്പത്തിക പ്രതിസന്ധി. കൊറോണ വൈറസ് ലോക്ക് ഡൌണ്‍ മൂലം യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഓഫീസുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ എല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്.
ഫോബ്‌സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളര്‍ ആയിരുന്നു. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകള്‍ കുത്തനെ ഇടിഞ്ഞ സമയമാണത്. ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ കോവിഡ് -19 ഉണ്ടാക്കിയ തകർച്ച ലോകത്തെ ഏറ്റവും സമ്പന്നരായ 267 പേർക്ക് ‘മഹാകോടീശ്വര പദവി’ നഷ്ടപ്പെടാൻ കാരണമായി എന്നാണ് ഫോബ്‌സ് മാസിക പറയുന്നത്. ലോകത്ത് ഇപ്പോൾ 2,095 ശതകോടീശ്വരന്മാരുണ്ട്. അവരില്‍ 1,062 പേർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ശതകോടീശ്വരന്മാരുടെ ക്ലബിൽ പുതുതായി ഇടം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ സിലിക്കൺ വാലിയില്‍ നിന്നുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പായ സൂമിന്റെ സ്ഥാപകൻ എറിക് യുവാനും ഉൾപ്പെടുന്നു. സൂമിന്റെ 20% ഓഹരികൾ സ്വന്തമാക്കിയിരിക്കുന്ന യുവാന് 5.5 ബില്യൺ ഡോളർ ആസ്തിയുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് ലോക്ക് ഡൌണ്‍ സമയത്ത് ലോകമെമ്പാടുമുള്ള ആളുകൾ പരസ്പരം സമ്പർക്കം പുലർത്താൻ സൂം ആപ്ലിക്കേഷന്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അത് വളരെ ജനപ്രിയമായി.
ആമസോൺ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജെഫ് ബെസോസ് തുടർച്ചയായ മൂന്നാം വർഷവും 113 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി. കമ്പനിയുടെ മിക്ക സേവനങ്ങളും ഇപ്പോഴും തുടരുന്നതിനാല്‍ ആമസോണിന്റെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ നിന്ന് കരകയറിയിരുന്നു.
കൊറോണ കാലത്ത് ജ്വല്ലറികള്‍ അടഞ്ഞുകിടക്കുമ്പോഴും സ്വര്‍ണം പവന്റെ വില കുതിച്ചുയരുന്നു. സ്വര്‍ണം പവന് സര്‍വ്വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയത്. പവന് 32,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4100 രൂപ നല്‍കണം.
മാര്‍ച്ച് ആറിനാണ് സ്വര്‍ണവില 32,320 ല്‍ എത്തിയത്. ഇന്ന് അതും ഭേദിച്ചു. സ്വര്‍ണവില മാത്രമല്ല അവശ്യ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. കൊറോണ കാലത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍
ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ
എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.
ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.
സ്വന്തം ലേഖകൻ
സിംഗപ്പൂർ : സിംഗപ്പൂരിൽ ക്രിപ്റ്റോ കമ്പനികൾക്ക് ആറു മാസത്തേക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാം. പുതിയ പേയ്‌മെന്റ് സേവന നിയമപ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി ക്രിപ്‌റ്റോ കറൻസി കമ്പനികൾക്ക് ലൈസൻസ് കൈവശം വയ്ക്കുന്നതിൽ നിന്ന് മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ ഒരു ഇളവ് അനുവദിച്ചു. ബിനാൻസ്, കോയിൻബേസ്, ജെമിനി, ബിറ്റ്സ്റ്റാമ്പ്, ലൂണോ, അപ്‌ബിറ്റ്, വയർക്സ് എന്നീ കമ്പനികൾക്ക് ഈ ഇളവ് ലഭിക്കും. ഈ നിയമം ജനുവരി 28 മുതലാണ് പ്രാബല്യത്തിൽ വന്നത്. പേയ്‌മെന്റ് സേവന നിയമം ആരംഭിക്കുന്നതിന് മുമ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന ക്രിപ്‌റ്റോ കമ്പനികൾക്ക് അവരുടെ ബിസിനസ്സുകൾ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) നെ അറിയിക്കേണ്ടതുണ്ട്. അവർക്ക് ലൈസൻസ് ഇളവ് അനുവദിക്കുകയും ചെയ്തു.

സെൻട്രൽ ബാങ്കിനെ അറിയിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ പുതിയ നിയന്ത്രണത്തിന് കീഴിലുള്ള വിജ്ഞാപനം ലംഘിക്കുന്നതായി മാസ് അഭിപ്രായപ്പെട്ടു. പേയ്‌മെന്റ് സർവീസസ് ആക്ട് വഴി നിർദ്ദിഷ്ട പേയ്‌മെന്റ് സേവനങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. ഇതിൽ ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവന വിഭാഗത്തിലാണ് ക്രിപ്റ്റോകറൻസി പെടുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ലൈസൻസ് ഇല്ലാതെ ജൂലൈ 28 വരെ പ്രവർത്തിക്കാം. നിയമത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് തരത്തിലുള്ള സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് 2021 ജനുവരി 28 വരെ, 12 മാസത്തോളം ലൈസൻസില്ലാതെ പ്രവർത്തിക്കാൻ കഴിയും. ജൂലൈ 28 നകം പുതിയ പേയ്‌മെന്റ് സേവന നിയമത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ട ക്രിപ്‌റ്റോ കറൻസി കമ്പനികളിൽ ബിനാൻസ് ഏഷ്യ സർവീസസ്, ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്, ബിറ്റ്‌ക്രോസ്, ബിറ്റ്‌സ്റ്റാമ്പ്, കോയിൻബേസ്, കോയിൻകോള സിംഗപ്പൂർ, ക്രിപ്‌റ്റോസ്-എക്സ്, ലൂനോ, പേവാർഡ്, ക്വോയിൻ, റിപ്പിൾ ലാബ്സ് സിംഗപ്പൂർ, അപ്‌ബിറ്റ് സിംഗപ്പൂർ, സിപ്‌മെക്‌സ് എന്നിവയും ക്രിപ്‌റ്റോയ്‌ക്ക് പുറമേ മറ്റ് സേവനങ്ങളും നൽകാൻ കഴിയുന്ന ക്രിപ്‌റ്റോ കമ്പനികളിൽ ബിറ്റ്‌ഗോ സിംഗപ്പൂർ, ജെമിനി ട്രസ്റ്റ് കമ്പനി, ലെഡ്‌ജെർക്‌സ്, പാക്‌സോസ് ഗ്ലോബൽ, വയർക്‌സ് എന്നിവയും ഉൾപ്പെടുന്നു.
കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും. തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശതുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് ഇത്. പ്രത്യേകം അപേക്ഷിക്കുന്നവർക്ക് മാത്രമാണ് എസ്.ബി.ഐ മോറട്ടോറിയം നൽകുന്നതെങ്കിൽ മറ്റു ചില ബാങ്കുകൾ എല്ലാവർക്കും മോറട്ടോറിയം നൽകും.
മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാക്കിയാൽ അധിക പലിശ വരുന്നതെങ്ങനെ എന്ന കണക്ക് എസ്.ബി. ഐയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 6 ലക്ഷത്തിൻ്റെ വാഹനവായ്പക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപയാണ് അധികമായി പലിശയിനത്തിൽ നൽകേണ്ടി വരിക. 30 ലക്ഷത്തിൻ്റെ ഭവന വായ്പക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്ക്കേണ്ടി വരും.
മോറട്ടോറിയം കാലത്തെ പലിശ ഭാരം സർക്കാർ ഏറ്റെടുക്കാൻ തയ്യാറായാൽ മാത്രമേ ഇക്കാര്യത്തിൽ ആശ്വാസം ലഭിക്കുകയുള്ളു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാകാൻ സാധ്യത കുറവാണ്. മോറട്ടോറിയം വേണമെന്ന അപേക്ഷ നൽകുന്നവർക്ക് അനുവദിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തവരുടെ ഇ എം ഐ മുൻ മാസങ്ങളിലേതുപോലെ തന്നെ ഈടാക്കും. സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറ ബാങ്കിൽ മോറട്ടോറിയം ലഭിക്കണമെങ്കിൽ പ്രത്യേകം അപേക്ഷിക്കണം.
മോറട്ടോറിയത്തിൻ്റെ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടത് എന്ത് എന്നറിയാൻ ഇടപാടുകാർ സ്വന്തം ശാഖയുമായി ബന്ധപ്പെടണം. പുതു തലമുറ സ്വകാര്യ ബാങ്കുകൾക്കും, എൻബിഎഫ്സികൾക്കും അടക്കം മോറട്ടോറിയം തീരുമാനം ബാധകമാണ്. നിശ്ചിത കാലയളവിൽ തിരിച്ചടയ്ക്കേണ്ട എല്ലാ വിധം വായ്പകൾക്കും മോറട്ടോറിയം ഉണ്ട്. എന്നാൽ പലിശ ഭാരവും, തിരിച്ചടവ് നീളുന്നതും കണക്കാക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ മോറട്ടോറിയം വേണ്ട എന്നു വയ്ക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.