Business

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ കേസിന്റെ ഏറ്റവും പുതിയ വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള (ഐ‌എ‌എം‌ഐ‌ഐ) സെൻട്രൽ ബാങ്കിന്റെ മറുപടി വിശദമായി വായിക്കുകയുണ്ടായി. രാജ്യത്ത് വെർച്വൽ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് ഐ‌എ‌എം‌ഐ‌ഐക്ക് നൽകിയ മറുപടിയിൽ ആർ‌ ബി‌ ഐ വ്യക്തമായി പറയുന്നു. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ക്രിപ്റ്റോ വ്യവസായത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഓരോ കാര്യത്തിനും മറുപടി നൽകാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു . ആർ‌ ബി‌ ഐയുടെ മറുപടി 30 പേജുള്ള ഒരു രേഖയായിട്ടാണ് പുറത്തുവന്നത്.

റിസർവ് ബാങ്കിന്റെ സ്ഥിരീകരണത്തോടെ കേന്ദ്ര ബാങ്കോ ഇന്ത്യൻ സർക്കാരോ ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടില്ല എന്ന് വ്യക്തമായി. ക്രിപ്റ്റോ പ്രവർത്തനങ്ങൾ നിയമപരവും പ്രവർത്തനപരവുമായ അപകടസാധ്യതകൾക്കൊപ്പം സാമ്പത്തികമായ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് ബാങ്കിംഗ് നിയന്ത്രണങ്ങളെ സെൻട്രൽ ബാങ്ക് ന്യായീകരിക്കുകയുണ്ടായി. രഹസ്യവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിക്കാമെന്ന് ഇന്ത്യൻ സർക്കാർ കഴിഞ്ഞ ജൂലൈയിൽ രാജ്യസഭയോട് പറഞ്ഞു. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുവെന്നതിന് വിവരങ്ങളൊന്നുമില്ല.

റിസർവ് ബാങ്കിന്റെ 2018 ഏപ്രിൽ സർക്കുലറിനെ തുടർന്ന്, ബാങ്കുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ അടച്ചു. ക്രിപ്റ്റോയുമായി ബന്ധപ്പെട്ടവർ ഉടൻ തന്നെ ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തു. ഈ ക്രിപ്റ്റോ എക്സ്ചേഞ്ച് അംഗങ്ങളെയാണ് ഐ‌എ‌എം‌ഐ‌ഐ പ്രതിനിധീകരിക്കുന്നത്. ക്രിപ്റ്റോ കേസ് വാദം കേൾക്കൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പുനരാരംഭിച്ചു. അതേസമയം, ക്രിപ്റ്റോ കറൻസികൾ നിരോധിക്കാൻ ശ്രമിക്കുന്ന കരട് ബില്ലിൽ ഇന്ത്യൻ സർക്കാർ ഇപ്പോഴും ആലോചന നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് അവതരിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടും ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല.

മോദി ഭരണകൂടത്തെയും നയങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച് ദ ഇക്കണോമിസ്റ്റ്. ‘ഇന്‍ടോളറന്റ് ഇന്ത്യ (അസഹിഷ്ണുത ഇന്ത്യ)’ എന്ന തലക്കെട്ടോടെ ഇറങ്ങിയ ഇപ്രാവശ്യത്തെ ദ ഇക്കണോമിസ്റ്റ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എയെയും എന്‍.ആര്‍.സിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ദ ഇക്കണോമിസ്റ്റിന്റെ സഹസ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ ജനാധിപത്യ സൂചികാ പട്ടികയില്‍ 10 സ്ഥാനം താഴ്ന്ന റാങ്ക് ലഭിച്ചതിനു പിന്നാലെയാണ് ദ ഇക്കണോമിസ്റ്റിന്റെ കവറായി രൂക്ഷവിമര്‍ശന ലേഖനം വന്നത്.

പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെന്ന ആശയത്തെ അപകടത്തിലാക്കുന്നതാണെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇതിന്റെ കവര്‍ചിത്രം ട്വീറ്റ് ചെയ്തും വിമര്‍ശനക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എങ്ങനെയാണ് അപകടത്തിലാക്കുന്നത്’ എന്നാണ് ട്വീറ്റ്.

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്ര മോദി വിഭാഗീയത സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം.

ദേശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കി മോദിയുടെ ബി.ജെ.പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നുവെന്ന് 80 കളിലെ രാമക്ഷേത്ര നിര്‍മാണ മൂവ്‌മെന്റുകള്‍ ചൂണ്ടിക്കാണിച്ച് ലേഖനത്തില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്താനെന്ന് പറഞ്ഞ് നടപ്പിലാക്കുന്ന എന്‍.ആര്‍.സി 130 കോടി ജനങ്ങളെയും ബാധിക്കും. വര്‍ഷങ്ങള്‍ ഇതിന്റെ പേരില്‍ വലിച്ചിഴക്കെപ്പെടും. പട്ടിക വീണ്ടും വെല്ലുവിളിക്കപ്പെടുകയും വീണ്ടും പുതുക്കുകയും പിന്നെയും മാറ്റുകയും ചെയ്യേണ്ടിവരുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള മറ്റു കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ എടുത്തിടുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലോക ജനാധിപത്യ രാജ്യങ്ങളിലെ പട്ടികയില്‍ ഇന്ത്യ താഴ്ന്നു പോയിരുന്നു. 10 സ്ഥാനങ്ങള്‍ താഴ്ന്ന് 165 രാജ്യങ്ങള്‍ക്കിടയില്‍ 51-ാം സ്ഥാനത്താണ് ഇന്ത്യ ഇടംപിടിച്ചത്. 10 ല്‍ 6.9 മാര്‍ക്ക് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചതും.

സി.എ.എയെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ടും. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

 

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഇറക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ യുകെയിലെ ബിസിനസ്സുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വ്യക്തിയായി സുഭാഷ് ജോർജ്ജ് മാനുവൽ എന്ന പാലാക്കാരൻ മാറുന്നു . ബാങ്ക് ഓഫ് കാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വീഡിഷ് ബാങ്ക് , സ്വിസ് നാഷണൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി ചേർന്ന് ക്രിപ്റ്റോ കറൻസി നിർമ്മിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തീരുമാനമെടുത്തു എന്ന വിവരമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ ബിസിനസ്സ്‌ രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്

ലോകം മുഴുവനും ക്രിപ്റ്റോ കറൻസി യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കപ്പെടുമ്പോൾ യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം നൽകിയ അഡ്വ :  സുഭാഷ് ജോർജ്ജ് മാനുവലിന് അഭിമാനിക്കാം . ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുകെയിൽ സുഭാഷ് ജോർജ്ജ് തുടക്കം കുറിച്ച ഡിജിറ്റൽ കറൻസി അഥവാ ക്രിപ്റ്റോ കറൻസി എന്ന നൂതന ആശയത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു.

അങ്ങ് അകലെ കൊച്ചു കേരളത്തിൽ നിന്നും ഒരു നിയമ വിദ്യാർത്ഥിയായി യുകെയിലെത്തിയ സുഭാഷ് ജോർജ്ജ് മാനുവൽ വളരെ നേരത്തെ തന്നെ ക്രിപ്റ്റോ കാർബൺ ( CCRB  ) എന്ന പേരിൽ സ്വന്തമായി യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം കൊടുത്തിരുന്നു . ആയിരക്കണക്കിന് ഷോപ്പുകളിലൂടെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനും അതിലൂടെ വൻ ലാഭം നേടുവാനുമുള്ള സൗകര്യവും അദ്ദേഹം തന്റെ കമ്പനിയിലൂടെ ഒരുക്കിയിരുന്നു .

ഇന്ന് ഈ ആശയത്തെ അംഗീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വന്തം ക്രിപ്റ്റോ കറൻസികൾക്ക് രൂപം നൽകാൻ തയ്യാറാകുമ്പോൾ സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളി ബിസിനസ്സുകാരനെ നമ്മുക്ക് അഭിനന്ദിക്കാം . വെറും ഒരു നിയമവിദ്യാർത്ഥിയായി 2007 ൽ യുകെയിലെത്തിയ സുഭാഷ് ഇന്ന് യുകെയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലും , ബിസിനസ്സ്‌ സ്ഥാപനങ്ങളിലും , യുണിവേഴ്സിറ്റികളിലും ഒക്കെ ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്റ്റോ കറൻസികളെപ്പറ്റിയും അനേകം സെമിനാറുകൾ നടത്തി കഴിഞ്ഞു.

ഈയടുത്ത കാലം വരെ ക്രിപ്റ്റോ കറൻസികൾ യാഥാർത്ഥ്യമാകുമോ എന്ന സംശയത്തിലായിരുന്നു ബിസിനസ്സ് രംഗം . എന്നാൽ ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ ഓരോ രാജ്യങ്ങളും സ്വന്തമായി  ക്രിപ്റ്റോ കറൻസികൾ നിർമ്മിക്കുവാനും മറ്റ് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനും തുടങ്ങി കഴിഞ്ഞു .

ഓക്സ്ഫോർഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ലീഗൽ പ്രാക്ടീസിൽ നിന്നും ക്യു എൽ റ്റി  റ്റി പാസ്സായ അദ്ദേഹം പല പ്രമുഖ കമ്പനികളുടെയും ലീഗൽ കൺസൾട്ടന്റാണ് . കേരള ഗവണ്മെന്റ് കിഫ്ബിയുടെ ഭാഗമായി തയ്യാറാക്കിയ വിദഗ്ദ്ധരുടെ പാനലിലെ അംഗവുമാണ് സുഭാഷ് ജോർജ്ജ് മാനുവൽ . ടൈംസ് മാഗസിന്‍  ” യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍ ”  ആയി തെരഞ്ഞെടുത്ത ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ഇന്റർനാഷണൽ അറ്റോർണി കൂടിയായ സുഭാഷ് ജോർജ്ജിന് ക്ഷണം ലഭിച്ചിരുന്നു .

വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ലണ്ടനില്‍ വച്ച് നടന്ന അന്താരാഷ്ട്ര ബ്ലോക്ക് ചെയിന്‍ സമ്മേളനത്തിൽ ഫ്രാൻസിലെ സെൻട്രൽ ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും , ലോയിഡ്സ് ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും പങ്കെടുത്ത് ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്‌റ്റോ കറന്‍സിയെപ്പറ്റിയും സംസാരിക്കാൻ സുഭാഷ് ജോർജ്ജിന് അവസരം ലഭിച്ചത് ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലോകം മുഴുവനിലുമുള്ള ബാങ്കുകളും , സാമ്പത്തിക സ്ഥാപനങ്ങളും കോടികൾ മുടക്കി പുതിയ തലമുറയിലെ ബാങ്കിംഗ് സംവിധാനം എന്നറിയപ്പെടുന്ന ബ്ലോക്ക് ചെയിനിനെപ്പറ്റിയും , പുതിയ നാണയമായ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും പഠിക്കാനും പ്രാവർത്തികമാക്കുവാനും ശ്രമിക്കുമ്പോൾ ഇതിനോടകം ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നത് സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളിയുടെ ഒരു വലിയ നേട്ടം തന്നെയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് വിഖ്യാത നിക്ഷേപകനായ ജോർജ് സോറോസ്. ദാവോസിൽ സംഘടിപ്പിച്ച വാർഷിക പ്രഭാഷണ പരിപാടിയിൽ സംസാരിക്കവെയാണ് ജോർജ് സോറോസ് മോദിയുടെ ദേശിയവാദപരമായ നയങ്ങളെ വിമർശിച്ചത്. നിക്ഷേപകരെ വലിയ തോതിൽ സ്വാധീനിക്കാൻ ശേഷിയുള്ളതിനാൽത്തന്നെ ഇദ്ദേഹത്തിന്റെ വാക്കുകളെ ഗൗരവത്തോടെയാണ് ബിസിനസ് സമൂഹം കാണുന്നത്.

“ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഹിന്ദു ദേശീയ ഭരണകൂടം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണെ”ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരിൽ ജനങ്ങളെ ശിക്ഷിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. ദശലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വം നീക്കം ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ദേശീയത ഇന്ന് തെറ്റായ വഴിയിലൂടെ ഏറെ മുമ്പോട്ടു നീങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് ട്രംപ് അങ്ങേയറ്റത്തെ ആത്മരതിക്കാരനാണെന്നും സോറോസ് പറഞ്ഞു. അമേരിക്കയുടെ പ്രസിഡണ്ടാകണമെന്ന അയാളുടെ ഫാന്റസി യാഥാർത്ഥ്യമായപ്പോൾ ആത്മരതി എല്ലാ അതിർത്തികളെയും ലംഘിച്ചു. തന്റെ വ്യക്തിതാൽപര്യങ്ങൾക്കായി രാഷ്ട്രത്തിന്റെ താൽപര്യങ്ങളെ ബലികഴിക്കാൻ ഒരു പ്രയാസവുമില്ലാത്തയാളാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകൻ

ഇംഗ്ലണ്ട് : ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തയ്യാറെടുക്കുന്നു . ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ കറൻസികൾ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുമെന്ന് യുകെയുടെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഒപ്പം ഡിജിറ്റൽ കറൻസിയെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപാകതകൾ പരിശോധിക്കുകയും ചെയ്യും. ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വെറിജസ് റിക്സ്ബാങ്ക് , ബാങ്ക് ഓഫ് കാനഡ , സ്വിസ് നാഷണൽ ബാങ്ക് , ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് എന്നിവരുമായി ചേർന്നു ഒരു ഗ്രൂപ്പ് രൂപീകരിച്ച്, ബാങ്ക് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും. ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെൻറ്സ് മേൽനോട്ടം വഹിക്കുന്ന ഈ ഗ്രൂപ്പിന്റെ ചുമതല ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ് , ബിഐഎസ് ഇന്നൊവേഷൻ ഹബ് മേധാവി ബെനോയിറ്റ് കോയൂർ എന്നിവർക്കാണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ്

ഈ ഗ്രൂപ്പിലെ രണ്ട് സെൻ‌ട്രൽ ബാങ്കുകളായ സ്വെറിഗെസ് റിക്സ്ബാങ്കും , യൂറോപ്യൻ സെൻ‌ട്രൽ ബാങ്കും ഇതിനകം തന്നെ തങ്ങളുടെ ഡിജിറ്റൽ കറൻസികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാങ്ക് ഓഫ് കാനഡയും സ്വിസ് നാഷണൽ ബാങ്കും കുറച്ചുകാലമായി ക്രിപ്റ്റോ കറൻസികളെക്കുറിച്ച് ഗവേഷണം നടത്തുന്നു . ഡിജിറ്റൽ കറൻസി മേഖലയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് ജപ്പാന്റെയും കടന്നുവരവ് ഒരു സംഭവവികാസമായി കാണുന്നു. സെൻട്രൽ ബാങ്ക് പിന്തുണയുള്ള ഡിജിറ്റൽ കറൻസിക്ക് യുഎസ് ഡോളറിനെ ആഗോള ഹെഡ്ജ് കറൻസിയായി മാറ്റാമെന്ന് ഓഗസ്റ്റിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ പറഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ക്രിപ്റ്റോ കറൻസിയിലേക്കുള്ള കടന്നുവരവിനെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡും സ്വാഗതം ചെയ്യുന്നു. പണം കുറഞ്ഞുവരുന്ന അവസ്ഥയിൽ ഡിജിറ്റൽ കറൻസിയിലൂടെ പൗരന്മാർക്ക് പണമിടപാടുകൾ നടത്താൻ കഴിയുമെന്ന് ഈ മാസം ആദ്യം ലഗാർഡ് പറഞ്ഞു.

സ്വകാര്യമേഖലയിലെ ക്രിപ്റ്റോ കറൻസികളായ ബിറ്റ് കൊയിൻ , ഫെയ്‌സ്ബുക്കിന്റെ ലൈബ്ര എന്നിവ ഈ വർഷം വിപണിയിലെത്തുന്നതിനിടയിലാണ് ഈ നീക്കം. സ്വീഡനിൽ പണത്തിന്റെ ഉപയോഗം അതിവേഗം കുറയുന്നത് കണക്കിലെടുത്ത് റിക്സ്ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസി എന്ന ആശയം കുറച്ചുകാലമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ യൂറോപ്യൻ സെൻട്രൽ ബാങ്കും കഴിഞ്ഞ വർഷം മുതൽ ക്രിപ്റ്റോ  കറൻസിയുടെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

യുഎഇയിലെ വിധി ഇന്ത്യയിലും ബാധകമാകുന്നതോടെ മലയാളികൾ കുടുങ്ങും.യുഎഇയിലെ ബാങ്കുകളിൽ നിന്നും വായ്പ്പയെടുത്തു മുങ്ങിയ ഇന്ത്യക്കാരിൽ കുടുതലും മലയാളികൾ. ഇതിൽ തന്നെ മലപ്പുറം തൃശൂർ ജില്ലക്കാരാണ് പകുതിയിലേറെപേരും. യുഎഇയിലെ 55 ലേറെ ബാങ്കുകളിൽ നിന്നായി 1500 കോടിയോളം രൂപ വായ്പ്പയെടുത്തു ഇന്ത്യക്കാർ സ്ഥലം വിട്ടതായി രേഖകൾ പറയുന്നു.

പലരും ഭീമമമായ തുക വായ്പ്പയെടുത്തു മുങ്ങിയ സാഹചര്യത്തിൽ പല ബാഗ്‌ങ്കുകളും വൻ നഷ്ടത്തിലാണ്. ഇത്തരം കേസുകൾ വർധിച്ചതോടെ ആണ് ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്‌പ്പാ തിരിച്ചടപ്പിക്കാൻ മുൻപ് യുഎഇയിലെ ബാങ്കുകൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ 2018 കേരള ഹൈകോടതി വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പ്പനല്കി പ്രതിസന്ധിയിലായ ബാങ്കുകൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ആശ്വാസം നേടിയിരിക്കുന്നത്. വായ്പ്പയെടുത്തു മുങ്ങിയവർ ഓരോരുത്തരായി പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്.

യു.എ.ഇ.യിലെ എമിറേറ്റ്‌സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, മഷ്‌റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു.

സ്വന്തം ലേഖകൻ

ദക്ഷിണ കൊറിയ : ക്രിപ്‌റ്റോ കറൻസി മുഖ്യധാരയിലേക്ക് എത്തിക്കാൻ കൊറിയൻ പ്രസിഡൻഷ്യൽ കമ്മിറ്റി ശ്രമിക്കുന്നു. ക്രിപ്റ്റോ കറൻസിയെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന നിരവധി നടപടികൾ ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ കീഴിലുള്ള ഒരു കമ്മിറ്റി, സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ധനകാര്യ സംവിധാനത്തിലേക്ക് ക്രിപ്റ്റോകറൻസിയെ കൂട്ടിയോജിപ്പിക്കാൻ ആണ് കമ്മിറ്റി ശുപാർശ ചെയ്യുന്നത്. യുഎസ് ധനകാര്യ അധികാരികൾ ചെയ്തതുപോലെ ബിറ്റ്കോയിൻ വിലയെ അടിസ്ഥാനമാക്കി ഭാവി ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ധനകാര്യ കമ്പനികളെ അനുവദിക്കണമെന്നും സർക്കാരിനോടവർ അഭ്യർത്ഥിച്ചു. ദക്ഷിണ കൊറിയയിൽ ബിറ്റ്കോയിൻ ഡെറിവേറ്റീവുകൾ ആരംഭിക്കുന്നതിനു പുറമേ, രാജ്യത്തെ ഏക സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ഓപ്പറേറ്ററായ കൊറിയ എക്സ്ചേഞ്ചിൽ (കെആർഎക്സ്) ബിറ്റ്കോയിൻ നേരിട്ട് ലിസ്റ്റുചെയ്യാൻ പ്രസിഡന്റ് കമ്മിറ്റി നിർദ്ദേശിച്ചു.

യു‌എസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (സി‌എഫ്‌ടി‌സി) നിരവധി ക്രിപ്റ്റോ ഡെറിവേറ്റീവ് ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകി. യുഎസിലെയും സ്വിറ്റ്സർലൻഡിലെയും ധനകാര്യ അധികാരികളുടെ സംരംഭങ്ങൾ ഉദ്ധരിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കായി ബിസിനസ് ലൈസൻസുകളോ മാർഗ്ഗനിർദ്ദേശങ്ങളോ അവതരിപ്പിക്കാൻ പ്രസിഡൻഷ്യൽ കമ്മിറ്റി സർക്കാരിനെ ഉപദേശിച്ചു. പരമ്പരാഗത മൂലധന വിപണിയിൽ പങ്കെടുക്കുന്ന സെക്യൂരിറ്റീസ് സ്ഥാപനങ്ങളും ബാങ്കുകളും ക്രിപ്റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര കസ്റ്റഡി പരിഹാരങ്ങൾ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും വേണം. അതുകൊണ്ട് കൊറിയൻ ക്രിപ്റ്റോ വിപണി മറ്റു രാജ്യങ്ങളെ ആശ്രയിക്കില്ല. ക്രിപ്റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനും സ്ഥാപന നിക്ഷേപകരുടെ വ്യാപാരത്തിനായി നീക്കിവച്ചിരിക്കുന്ന കൗണ്ടർ (ഒടിസി) ഡെസ്കുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അവരെ കൊറിയൻ സർക്കാർ അനുവദിക്കണമെന്നും കമിറ്റി ശുപാർശ ചെയ്തു.

2019 മെയ് വരെ, പ്രതിദിന ക്രിപ്റ്റോ-അസറ്റ് വ്യാപാരം ലോകത്ത് 80 ട്രില്യൺ (ഏകദേശം 69 ബില്യൺ യുഎസ് ഡോളർ) നേടി. അതിനാൽ തന്നെ ക്രിപ്റ്റോ അസറ്റ് വ്യാപാരം നിർത്താൻ ഇനി കഴിയില്ല. രാജ്യത്തിന്റെ നികുതി നിയമത്തിൽ ഭേദഗതി വരുത്താൻ ക്രിപ്‌റ്റോകറൻസിയുടെ നിയമപരമായ നില ആവശ്യമാണെന്ന് സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നികുതി നിയമം ഭേദഗതി ചെയ്യുന്നതുവരെ ക്രിപ്റ്റോ ലാഭത്തിന് ദക്ഷിണ കൊറിയയിൽ നികുതി നൽകില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിലെ പണപ്പെരുപ്പ നിരക്ക് മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. ഇത് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഉയർത്തുന്നു. നവംബറിലെ 1.5 ശതമാനത്തിൽ നിന്ന് നിരക്ക് കഴിഞ്ഞ മാസം 1.3 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ വസ്ത്രങ്ങളുടെ വിലയിലുണ്ടായ ഇടിവും ഹോട്ടൽ മുറിയുടെ വിലയിലുണ്ടായ കുറവുമാണ് ഇതിന് കാരണം. ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് 2016 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഇത് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ 2 ശതമാനത്തിലും താഴെയാണ്. വായ്പയെടുക്കൽ ചെലവ് നിശ്ചയിക്കുന്ന ബാങ്കുകളും മറ്റ് വായ്പക്കാരും ബാങ്കിന്റെ പ്രധാന പലിശ നിരക്ക് ഉപയോഗിക്കുന്നു. ഇത് പണയം മുതൽ ബിസിനസ്സ് വായ്പകൾ വരെയുള്ള എല്ലാ കാര്യങ്ങളെയും ബാധിക്കുകയും വ്യക്തികളുടെയും കമ്പനികളുടെയും ധനകാര്യത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം അവസാനം ഔദ്യോഗിക പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ നിരക്ക് കുറവ് സംഭവിക്കാനുള്ള സാധ്യത 60% ശതമാനമാണെന്ന് മാർക്കറ്റ് സൂചകങ്ങൾ വ്യക്തമാക്കുന്നു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ലെ റേറ്റ് സെറ്ററുകളിലൊരാളായ മൈക്കൽ സോണ്ടേഴ്സ്, വായ്പയെടുക്കൽ ചെലവ് കുറയ്ക്കണമെന്ന അഭിപ്രായം ബുധനാഴ്ച വീണ്ടും ആവർത്തിച്ചു.

ഡിസംബറിലെ തിരഞ്ഞെടുപ്പിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം അനുസരിച്ച് പലിശ നിരക്ക് കുറയ്ക്കുന്നതിന് വോട്ടുചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് എം‌പി‌സി അംഗം ഗെർ‌ട്ട്ജാൻ വ്ലിഗെ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. 2020 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ പണപ്പെരുപ്പം 1.6 ശതമാനമായി ഉയരുമെന്ന് പാന്തയോൺ മാക്രോ ഇക്കണോമിക്സിലെ യുകെ ചീഫ് സാമ്പത്തിക വിദഗ്ധൻ സാമുവൽ ടോംബ്സ് കരുതുന്നു. പലിശ നിരക്ക് കുറയ്ക്കുന്നത് കടം വാങ്ങിയവർക്ക് ആശ്വാസമാകുമെങ്കിലും നിക്ഷേപകർക്ക് കൂടുതൽ കടുപ്പമേറിയ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനി ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ കൊന്നകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് പിടികൂടിയത്. രണ്ടുപതിറ്റാണ്ടിലേറയായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈ. പിന്നീട് ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകള്‍. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസിയ ലക്ഡാവാലയെ കൂടുക്കിയത് കഴിഞ്ഞദിവസം അറസ്റ്റിലായ മകളുടെ മൊഴി. ബിഹാറിലെ പട്നയില്‍ ഇയാള്‍ എത്തുമെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ മുംബൈ പൊലീസ് വലവിരിച്ചു.

ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടി. പ്രമുഖ ഹോട്ടൽ വ്യവസായി ഫരീദ് ഖാന്‍ ഉള്‍പ്പടെ വ്യവസായ–സിനിമ രംഗത്തെ നിരവധി കൊലപാതകള്‍ക്ക് പിന്നില്‍ ലക്ഡാവാലയുടെ കൈകളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു.

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും
ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരം; 60,000 കോടിയുടെ കടം പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക്
എയര്‍ ഇന്ത്യ അടച്ചു പൂട്ടുന്നെന്നും സര്‍വീസുകള്‍ നിര്‍ത്തുന്നെന്നുമുള്ള ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. എയര്‍ ഇന്ത്യ പറക്കലും വികസനവും തുടരും

-അശ്വനി ലൊഹാനി, സിഎംഡി, എയര്‍ ഇന്ത്യ

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുടെ കരട് താല്‍പ്പര്യ പത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗികാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് കരട് അംഗീകരിച്ചത്. ഇതോടൊപ്പം ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരമായിട്ടുണ്ട്. വിമാനക്കമ്പനിയുടെ 60,000 കോടി രൂപയുടെ ആകെ കടം, പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക് (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) കൈമാറാന്‍ അനുമതി നല്‍കുന്നതാണ് പ്രസ്തുത കരാര്‍. നിലവില്‍ കമ്പനിയുടെ 29,400 കോടി രൂപ കടം ഇതിനായി രൂപീകരിച്ച പ്രത്യേക കമ്പനിയായ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് കൈമാറിക്കഴിഞ്ഞു. മുഴുവന്‍ കടവും ഇപ്രകാരം എയര്‍ ഇന്ത്യയുടെ എക്കൗണ്ടില്‍ നിന്ന് പ്രത്യേക കമ്പനിയിലേക്ക് മാറുന്നതോടെ വിമാനക്കമ്പനി, സ്വകാര്യ മേഖലയ്ക്ക് ആകര്‍ഷകമാകും.

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല മന്ത്രി സംഘത്തിന്റെ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാണിജ്യ, റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു. എയര്‍ ഇന്ത്യ പ്രത്യേക ബദല്‍ സംവിധാനം എന്ന പേരിലുള്ള മന്ത്രിതല സംഘം നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓഹരി വില്‍പ്പനാ പദ്ധതിയിലേക്ക് കടന്നിരിക്കുന്നത്. കടക്കെണിയിലായി ഊര്‍ദ്ധശ്വാസം വലിക്കുന്ന വിമാനക്കമ്പനിയെ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരിച്ച് നഷ്ടം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കഴിഞ്ഞ വര്‍ഷവും എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും കടത്തിന്റെ ഏറ്റെടുപ്പും വിമാനക്കമ്പനിയുടെ നിയന്ത്രണവും സംബന്ധിച്ച് വ്യക്തത വരുത്താഞ്ഞതോടെ ആരും വാങ്ങാനെത്തിയിരുന്നില്ല. 74% ഓഹരികള്‍ മാത്രം വില്‍ക്കാനായിരുന്നു അന്നത്തെ പദ്ധതി. വിമാനക്കമ്പനിയിലെ മുഴുവന്‍ ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ഇത്തവണ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം നിയന്ത്രണാവകാശങ്ങളും കൈമാറും. ആകര്‍ഷകമായ വില്‍പ്പന പദ്ധതിയും ഇളവുകളും പ്രഖ്യാപിക്കപ്പെട്ടതോടെ ഇത്തവണ സ്വകാര്യ മേഖല, വിമാനക്കമ്പനിയില്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ താല്‍പ്പര്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ സൂചിപ്പിച്ചു കഴിഞ്ഞു. വിമാനങ്ങളും സര്‍വീസ് സ്ലോട്ടുകളുമാണ് കമ്പനിയുടെ ഏറ്റവും ആകര്‍ഷകമായ മുതലുകളെന്നും ഇത് മുന്‍നിര്‍ത്തി സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാവുമെന്നും വിമാനക്കമ്പനി വൃത്തങ്ങള്‍ പറയുന്നു.

എയര്‍ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനി. ഇന്‍ഡിഗോയ്ക്കും സ്‌പൈസ് ജെറ്റിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയും ടാറ്റ എയര്‍ലൈന്‍സ് ദേശസാല്‍ക്കരിച്ച് രൂപീകരിക്കപ്പെട്ട എയര്‍ ഇന്ത്യയാണ്. നഷ്ടത്തിലായിട്ടും എയര്‍ ഇന്ത്യയുടെ വിപണി വിഹിതത്തില്‍ കാര്യമായ പരിക്ക് പറ്റിയിട്ടില്ല. 2019 നവംബറിലെ കണക്കുകള്‍ പ്രകാരം 12.1% ആഭ്യന്തര വിപണി വിഹിതം (യാത്രക്കാരുടെ എണ്ണത്തില്‍) കമ്പനിക്ക് സ്വന്തമാണ്. അതേസമയം പ്രതിദിനം വിമാനക്കമ്പനി 20-25 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ട്. 22,000 കോടി രൂപയാണ് കമ്പനി, വിവിധ എണ്ണക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മറ്റും കൊടുത്തു തീര്‍ക്കാനുള്ളത്. ഇത് അപ്പാടെ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

RECENT POSTS
Copyright © . All rights reserved