രാജ്യത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കലിന് നാളെ ബിഎസ്എന്‍എല്‍ സാക്ഷിയാകും.
78,559 ജീവനക്കാരാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ കമ്പനിയില്‍നിന്ന് പടിയിറങ്ങുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍.

കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ നടപ്പാവുന്നത്.

ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ പുറംജോലി കരാര്‍ കൊടുക്കാനാണ് തീരുമാനം.