Crime

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പണം മുടക്കി നിരവധി യുകെ മലയാളികൾ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. ചിലർക്ക് ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ പണം നഷ്ടപ്പെട്ടവരെ വീണ്ടും മണി ചെയിൻ പോലുള്ള പുതിയ പദ്ധതികളിലൂടെ വീണ്ടും വലയിൽ വീഴ്ത്തുന്ന സംഭവങ്ങളും നടക്കുന്നതായി സൂചനകളുണ്ട്.

ഐഡി പ്രൊഫൈൽ ഇല്ലാതെ യുകെ സിം കാർഡുകൾ എളുപ്പത്തിൽ ലഭിക്കുന്നതും ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ കാരണമാകുന്നതായി പറയുന്നു. ചതിക്കപ്പെട്ടവരിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണലുകളും ഉണ്ടെന്നാണ് വിവരം. എന്നാൽ നാണക്കേടും സാമൂഹിക ഭയവും മൂലം പലരും സംഭവം പുറത്തുപറയാൻ മടിക്കുന്നതായും അറിയുന്നു. ചില തട്ടിപ്പുകൾക്ക് പിന്നിൽ ഹണി ട്രാപ്പിന്റെ സ്വഭാവമുള്ള സമീപനവും ഉപയോഗിക്കുന്നതായി സൂചനകളുണ്ട്.

ഇത്തരത്തിലുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളുടെ വ്യാപ്തിയെ കുറിച്ച് മലയാളം യു കെയ്ക്ക് വിവരങ്ങൾ കൈമാറിയത് മാഞ്ചസ്റ്ററിലെ യുവ സംരംഭകനും ‘മലയാളി പീടിക’യുടെ ഉടമയുമായ ജിജോ എനാമറ്റത്തിലാണ്. കൂടുതൽ യുകെ മലയാളികൾ ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചതെന്ന് ജിജോ മലയാളം യു കെയോട് പറഞ്ഞു.

ജിജോ ഈ വിവരം അറിയുന്നത് അദ്ദേഹത്തിന്റെ സുഹൃത്തിനെ സുന്ദരിയായ പ്രൊഫൈൽ പിക്ചർ ഉള്ള ഒരു വ്യക്തി തട്ടിപ്പുമായി സമീപിച്ചപ്പോഴാണ്.തുടർന്ന് തന്റെ സഹോദരൻ ഓൺലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്നുണ്ടെന്നും അതിലൂടെ യുകെയിൽ രണ്ട് വീടുകൾ ഉൾപ്പെടെ കോടികളുടെ സ്വത്ത് സമ്പാദിച്ചതായും പറഞ്ഞ് വിശ്വാസം നേടാൻ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജിജോയുടെ സുഹൃത്ത് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ തയ്യാറായി നിൽക്കുന്ന ഘട്ടത്തിലാണ് തട്ടിപ്പിനെ കുറിച്ച് സംശയം ഉയർന്നത്.സംഭവത്തെ തുടർന്ന് ജിജോ സ്വമേധയാ അന്വേഷണം ആരംഭിക്കുകയും തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ജിജോയും തട്ടിപ്പിൽ ഇരയായ മറ്റു പതിനഞ്ചോളം ആളുകളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവികൾക്കും കൈമാറിയതായി അറിയുന്നു.
തട്ടിപ്പിൽ പെട്ട പലർക്കും നാട്ടിൽ എത്തി നേരിട്ട് എഫ്‌ഐആർ നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളാണുള്ളത്. വിദേശത്ത് കഴിയുന്നവർക്ക് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിലും വിവിധ തടസ്സങ്ങൾ നേരിടേണ്ടി വരുന്നതായി ഇരകൾ പറയുന്നു.
പ്രൂഫുകളൊന്നുമില്ലാതെ യുകെയിൽ എളുപ്പത്തിൽ ലഭിക്കുന്ന സിം കാർഡുകളാണ് തട്ടിപ്പുകാർ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്നാണ് ഇരകളുടെ ആരോപണം. ഈ വിഷയത്തിൽ കർശന നിയന്ത്രണങ്ങൾ ആവശ്യമാണ് എന്നും, പ്രശ്നം യുകെ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും തട്ടിപ്പിൽ അകപ്പെട്ടവർ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, വിദേശത്ത് കഴിയുന്ന ഇരകൾക്ക് എളുപ്പത്തിൽ പരാതി നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ആകർഷകമായ ഒരു യുവതിയുടെ പ്രൊഫൈൽ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സൗഹൃദം ആരംഭിക്കുന്നത്. ഗ്രൂപ്പുകളിൽ നേരിട്ട് പോസ്റ്റ് ചെയ്യാതെ കമന്റുകളിലൂടെ പരിചയം തുടങ്ങുകയും പിന്നീട് വ്യക്തിപരമായ ചാറ്റിലേക്ക് മാറുകയും ചെയ്യുന്നതാണ് തട്ടിപ്പുകാർ പൊതുവെ ചെയ്യുന്നത്. തുടർന്ന് വാട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം വഴി “നിക്ഷേപ പദ്ധതി”, “ട്രേഡിംഗ് അവസരം”, “വൻ ലാഭം” തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വിശ്വാസം നേടി പണം തട്ടുന്നതാണ് സാധാരണ രീതി. യുകെ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലുള്ള നിരവധി മലയാളികൾ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ ഇരയായിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബ്രാഡ്‌ഫോർഡ് നഗരത്തിൽ അമ്മയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ഷരാസ് അലി (40)യ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 29-കാരിയായ ബ്രയോണി ഗാവിത്തും അവരുടെ കുട്ടികളായ ഒമ്പത് വയസുകാരി ഡെനിസ്റ്റി, അഞ്ച് വയസുകാരി ഓസ്‌കാർ, 22 മാസം പ്രായമുള്ള ഓബ്രി ബിർട്‌ലെ ചാനൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ടു. മുൻ പങ്കാളിയായ അൻ്റോണിയ ഗാവിത്ത് ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നുള്ള പ്രതികാരമായാണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

2024 ഓഗസ്റ്റ് 21-ന് ബ്രാഡ്‌ഫോർഡിലെ വെസ്റ്റ്ബറി റോഡിലുള്ള വീട്ടിലെത്തിയ പ്രതിയും കൂട്ടാളിയായ കാലം സൺഡർലാൻഡ് (27)ഉം ആക്രമണം നടത്തി. അലിയുടെ നിർദ്ദേശപ്രകാരം സാണ്ടർലാൻഡ് വാതിൽ തകർത്തു. തുടർന്ന് പ്രതിയുടെ മുൻ കാമുകിയായ അലി ആന്റോണിയ്ക്ക് മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. എന്നാൽ അവർ രക്ഷപ്പെട്ടു. പിന്നാലെ പ്രതി വീടിന് തീ വെച്ചപ്പോൾ ബ്രയോണിയും മൂന്ന് കുട്ടികളും അകത്ത് കുടുങ്ങി മരിക്കുകയായിരുന്നു. തീപിടിത്തത്തിൽ അലിക്കും ഗുരുതര പരിക്കേറ്റതായി കോടതി പറഞ്ഞു.

കേസിൽ സണ്ടർലൻഡിന് മനുഷ്യത്വഹത്യക്കുറ്റത്തിൽ ജീവപര്യന്തം തടവും കുറഞ്ഞത് 18 വർഷം തടവും ശിക്ഷയായി വിധിച്ചു. കോടതിക്ക് പുറത്ത് സംസാരിച്ച ആന്റോണി, “ആ രാത്രി എൻ്റെ ജീവിതം പൂർണ്ണമായി തകർന്നു. അവരുടെ ചിരിയും സ്നേഹവും ഇനി ഒരിക്കലും വരില്ല; ഒരു ശിക്ഷയും ആ വേദന മാറ്റില്ല” എന്ന് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ മൂന്ന് പേരെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചെന്ന കുറ്റത്തിൽ പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ ലേബർ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്‌ലർ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ, വെയിൽസ്, സ്കോട്ട്‌ ലൻഡിലെ ഈസ്റ്റ് കില്ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളിൽ വ്യാപക പരിശോധനയും നടത്തി.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കൗണ്ടർ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഉൾപ്പെടെ പ്രധാന തെളിവുകൾ ശേഖരിച്ചുവരികയാണ്. മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

അതേസമയം, സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഭർത്താവിന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ താൻ പങ്കാളിയല്ലെന്നും ജോനി റീഡ് വ്യക്തമാക്കി . ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിൽ ഒരിക്കലും ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും ചൈനീസ് സ്ഥാപനങ്ങളുമായോ ഉദ്യോഗസ്ഥരുമായോ ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. തന്റെ മക്കളുടെ സ്വകാര്യത മാനിക്കണമെന്ന് അവർ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയ സുരക്ഷാ കേസുകളിൽ വർധനയുണ്ടായതായി കൗണ്ടർ ടെററിസം പൊലീസ് ലണ്ടൻ വിഭാഗം മേധാവി കമാൻഡർ ഹെലൻ ഫ്ലാനഗൻ പറഞ്ഞു. വിദേശ ശക്തികളുടെ ഇടപെടലുകൾ തടയാൻ പൊലീസ് ജാഗ്രത പാലിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം: ബ്രിഡ്ജ് റോഡ് പ്രദേശത്ത് പ്രൈമറി സ്കൂളിന് സമീപം നടന്ന കത്തി ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു . പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരത്തെ തുടർന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസും ആയുധധാരികളായ ഉദ്യോഗസ്ഥരും ഉൾപ്പെടെ അടിയന്തിര സേവനസംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു . ഇരുപത് വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 32 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തിന് പൊലീസിന്റെ പിന്തുണ ഉണ്ടെന്ന് ഡിറ്റക്ടീവ് സുപ്രണ്ട് ജെയിംസ് മുന്രോ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സമീപത്തെ പ്രൈമറി സ്കൂളും നേഴ്‌സറിയും അടിയന്തരമായി ‘ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചു. രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ ബ്രിഡ്ജ് റോഡിൽ ഉണ്ടായ സംഭവത്തെ തുടർന്ന് കുട്ടികളെ ഉച്ചയ്ക്ക് 2.20 ന് നേരത്തേ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു . പല രക്ഷിതാക്കളും ഭീതിയോടെ സ്കൂളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പൊലീസ് പ്രദേശം പൂർണമായി വളഞ്ഞതോടെ നിരവധി അടിയന്തിരവാഹനങ്ങളും ആംബുലൻസുകളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.

കാസർകോഡ് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാട്ടിനെ ഞെട്ടിച്ചു. 18 വയസുകാരിയായ മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് വീടിനകത്ത് വെച്ച് ക്രൂരമായ കൊലപാതകം നടന്നത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. സ്വത്ത് തർക്കവും സ്വർണാഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുടുംബത്തിൽ നിലനിന്നിരുന്നുവെന്നാണ് സൂചന. വീടിനകത്ത് വാക്കുതർക്കമുണ്ടായതിന് പിന്നാലെ പിതാവ് മകളെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു.

നാട്ടുകാർ ഉടൻ തന്നെ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ ഫലമായാണ് കൊലപാതകമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഈ വീട്ടിൽ നേരത്തെ തന്നെ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജെഫ്രി എപ്‌സ്റ്റീന്റെ ബഹാമസ് വസതിയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ടേപ്പുകളുമായി ബന്ധപ്പെട്ട് പ്രിൻസ് ആൻഡ്രൂ (ആൻഡ്രൂ മൗണ്ട്ബാറ്റൻ–വിൻഡ്സർ)യെ കുറിച്ചുള്ള ഗൗരവമേറിയ ആരോപണങ്ങൾ എഫ്ബിഐക്ക് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2020-ൽ നോർവെയിൽ നിന്നുള്ള ഒരു വിലാസത്തിൽ നിന്നാണ് ഈ വിവരം എഫ്ബിഐക്ക് കൈമാറിയത്. ഡ്രോയിംഗ് റൂമിലെ ഒരു ഡ്രോയറിന്റെ രഹസ്യ അറയിൽ ടേപ്പുകൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് രേഖയിൽ പറയുന്നത്. ഈ ടേപ്പുകൾ പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ടവയാണെന്ന ആരോപണം ആണ് ഉയർന്നുവന്നിരിക്കുന്നത് .

ഈ ആരോപണങ്ങളിൽ എത്രമാത്രം സത്യമുണ്ടെന്നതിനെ കുറിച്ച് എഫ്ബിഐ ഇതുവരെ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ ആരോപണങ്ങളെ തുടർന്ന് സ്ഥലപരിശോധനയോ മറ്റ് അന്വേഷണ നടപടികളോ നടത്തിയോയെന്നതും വ്യക്തമല്ല. 2019-ൽ ജയിലിൽ മരിച്ച എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രേഖകൾ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിൽ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . ഈ രേഖകളിൽ ചില ഇമെയിലുകളും ഉൾപ്പെടുന്നു. അതിൽ പ്രിൻസ് ആൻഡ്രൂ ‘ദി ഇൻവിസിബിൾ മാൻ’ എന്ന പേരിൽ ആശയവിനിമയം നടത്തിയതായി പറയുന്നു.

അതേസമയം, എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളും പ്രിൻസ് ആൻഡ്രൂ ശക്തമായി നിഷേധിച്ചു വരികയാണ്. താൻ ഒരിക്കലും നിയമവിരുദ്ധമായോ അനാചാരപരമായോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എപ്‌സ്റ്റീൻ വിവാദത്തെ തുടർന്ന് ആൻഡ്രൂവിന് രാജകീയ ചുമതലകളും പദവികളും നഷ്ടപ്പെട്ടിരുന്നു. എപ്‌സ്റ്റീനുമായി ബന്ധം വിച്ഛേദിച്ചതായി അവകാശപ്പെട്ടതിന് ശേഷവും അദ്ദേഹം ഇമെയിൽ വഴി ബന്ധം തുടരുകയായിരുന്നുവെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ പുതിയ വെളിപ്പെടുത്തലുകളോട് ആൻഡ്രൂവിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല .

മലയാറ്റൂരിൽ 19 കാരിയായ ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നടന്നത് ക്രൂരക്കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച ആൺസുഹൃത്ത് അലനെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് വീണ്ടും വിളിപ്പിച്ച അന്വേഷണ സംഘം, തുടര്‍ ചോദ്യം ചെയ്യലിൽ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്.

ചിത്രപ്രിയ ബംഗളൂരുവിൽ പഠിക്കുന്നതിനിടെ മറ്റൊരു ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചിരുന്നു. പെൺകുട്ടിയുടെ ഫോണിൽ നിന്നും ചില ചിത്രങ്ങൾ കണ്ടതോടെ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അലൻ സമ്മതിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് ഇരുവരും തമ്മിൽ പിടിവലി ഉണ്ടായതായും, ചിത്രപ്രിയയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

കാലടിയിലെ വെൽഡിങ് തൊഴിലാളിയായ 21 കാരനാണ് അലൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോൾ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് . റിപ്പോർട്ട് ലഭിച്ച ഉടൻ അലന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്‌ഹാമിലെ ക്വിന്റണിൽ നിന്നുള്ള ഡോ. നാഥനിയൽ സ്പെൻസർ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റം ചുമത്തി . 2017 മുതൽ 2021 വരെ സ്റ്റോക്ക്-ഓൺ-ട്രെന്റിലും ഡഡ്‌ലിയിലും ചികിത്സയിൽ ഉണ്ടായിരുന്ന 38 പേരെ ഇയാൾ പീഡിപ്പിച്ചെന്നാണ് സ്റ്റാഫർഡ്ഷയർ പൊലീസ് കണ്ടെത്തിയത് . ഇതിൽ 13 വയസ്സിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉൾപ്പെടുന്നുണ്ട് .


റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയുടെ റസൽസ് ഹാൾ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികൾക്കെതിരായ ശാരീരിക അതിക്രമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോർത്ത് സ്റ്റാഫർഡ്ഷയർ ജസ്റ്റിസ് സെന്ററിൽ ഹാജരാകണം. അന്വേഷണം തുടരുന്നതിനാൽ സ്പെൻസറെ മെഡിക്കൽ സേവനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

അതിക്രമത്തിനിരയായ റസൽസ് ഹാൾ ആശുപത്രിയിലെ രോഗികൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ തയ്യാറാക്കിയതായി ഡഡ്‌ലി ഗ്രൂപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ഈ വാർത്ത രോഗികൾക്കും ജീവനക്കാർക്കും സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. പോൾ ഹഡ്‌സൺ പറഞ്ഞു. അന്വേഷണത്തിൽ ട്രസ്റ്റ് പൊലീസുമായി സഹകരിച്ചു വരുന്നതായും അദ്ദേഹം വിശദീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉത്തര ലണ്ടനിലെ ഒരു നേഴ്‌സറിയിൽ പരിചരണത്തിൽ ഉണ്ടായിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി നേഴ്‌സറി ജോലിക്കാരൻ വിൻസെന്റ് ചാൻ (45) വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ കുറ്റസമ്മതം നടത്തി. ലൈംഗിക അതിക്രമം, സ്പർശനത്തിലൂടെ പീഡനം, ഗുരുതരമായ ബാലപീഡന ദൃശ്യങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെ 26 കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്. സഹപ്രവർത്തകനിലൂടെ ലഭിച്ച സൂചനയെ തുടർന്ന് ആരംഭിച്ച അന്വേഷണം, മെട്രോപ്പൊളിറ്റൻ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും സങ്കീർണ്ണവും ആയ കേസുകളിലൊന്നായി മാറിയെന്ന് അധികൃതർ പറഞ്ഞു.

ഫിഞ്ച്ലെയിലെ സ്റ്റാൻഹോപ്പ് അവന്യൂവിൽ താമസിക്കുന്ന ഇയാളുടെ ഐപാഡുകളിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറിയിൽ ആർട്ട് സ്പെഷലിസ്റ്റും റൂം ലീഡറും നേഴ്‌സറി നേഴ്സുമായിരുന്നു ഇയാൾ. രണ്ട് മുതൽ നാല് വയസ് വരെയുള്ള കുട്ടികളുടെ പരിചരണ ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത് . വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ നേഴ്‌സറി ശാഖ അടച്ചിട്ടു. ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുറ്റങ്ങൾ വായിച്ചത്.

ചാന്റെ കുറ്റസമ്മതത്തിനുശേഷം മാതാപിതാക്കൾ സംയുക്ത പ്രസ്താവനയിൽ നേഴ്‌സറിയുടെ സുരക്ഷാ വീഴ്ചകളാണ് ഇത്തരമൊരു ഭീകര കുറ്റകൃത്യം ദീർഘകാലം പുറത്തുവരാതിരുന്നത് എന്ന് ആരോപിച്ചു. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറി സംഭവത്തിൽ ‘അമ്പരപ്പും ദുഖവും’ രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണ പരിശോധനയ്ക്ക് വിദഗ്ദ്ധ സംഘത്തെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ ഏർപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്പ്‌സൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം നഗരത്തിൽ അടുത്തിടെ നടന്ന കത്തി ആക്രമണങ്ങൾ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. ബുൾറിങ്കിന് സമീപം ബസ് കാത്തു നിന്നിരുന്ന കേറ്റി ഫോക്‌സിന്റെ കൊലപാതകവും പിന്നാലെ 19 കാരനായ യാസിൻ അൽമയുടെ ഹാൻഡ്‌സ്‌വർത്തിലെ കുത്തേറ്റുള്ള മരണവും അക്ഷരാർത്ഥത്തിൽ നഗര വാസികളെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു. ഒരു മാസത്തിനുള്ളിൽ നഗര മധ്യത്തിൽ നാല് കുത്തേറ്റ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തതോടെ പോലീസ് ശക്തമായ നിരീക്ഷണവും ഇടപെടലുകളും നടത്താൻ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോസൽസ്–ഈസ്റ്റ് ഹാൻഡ്‌സ്‌വർത്ത്, ആസ്റ്റൺ എന്നിവയാണ് 2,000-ത്തിലധികം ക്രൂരമായ, ലൈംഗിക സ്വഭാവമുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത നഗരപ്രദേശങ്ങൾ. അക്കോക്സ് ഗ്രീൻ, സ്റ്റോക്ക്‌ലാൻഡ് ഗ്രീൻ, സൗത്ത് യാർഡ്‌ലി, സ്പാർക്‌ബ്രൂക്ക് തുടങ്ങിയ മേഖലകളും ഉയർന്ന കുറ്റനിരക്കുള്ള പ്രദേശങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം മുതൽ കവർച്ച, ലൈംഗിക അതിക്രമം, ഗാർഹിക പീഡനം വരെ ഉൾപ്പെടുന്ന ഗൗരവമായ കേസുകളാണ് ഇവിടെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്നാൽ സമീപകാല ആക്രമണങ്ങൾക്കിടയിലും നഗരം സുരക്ഷിതമാണെന്ന് പോലീസ് ഉറപ്പുനൽകുന്നു. കെയ്റ്റി ഫോക്‌സ് കേസിൽ പോലീസ് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേർന്നതായും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഏത് നഗരത്തിലും സംഭവിക്കാവുന്നതാണെന്നും ഓപ്പറേഷൻ ഫിയർലെസിന്റെ ഡിസിഐ ജോൺ ആസ്‌ക്യു വ്യക്തമാക്കി. യുവാക്കൾക്കിടയിൽ കത്തി കരുതൽ ‘സാധാരണമാണെന്ന’ തെറ്റായ ധാരണ മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Copyright © . All rights reserved