പ്രാരാബ്ദങ്ങൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അഭിഭാഷകയാക്കിയ മാതാപിതാക്കൾക്ക് ഇനിയും അഷ്ടമിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല. അഷ്ടമിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം പറയാൻ നല്ലതുമാത്രം.
കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളായ അഷ്ടമിയാണ് വീടിനുള്ളൽ തൂങ്ങിമരിച്ചത്. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്ന ഈ മാതാപിതാക്കൾക്ക് ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ചെറുതെങ്കിലും സന്തുഷ്ടകുടുംബത്തിലെ ഈ പെൺകുട്ടി എന്തിനാണ് ജീവനൊടുക്കിയത് എന്നാണ് എല്ലാവരിലും ഉയരുന്ന ഏക ചോദ്യം. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു.
കൊല്ലം എസ്എൻ ലോ കാളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്. വ്യാഴാഴ്ച കോടതിയിൽ പോകാതെ അഷ്ടമി ലീവാക്കിയിരുന്നു. പിതാവ് അജിത്ത് വണ്ടി ഓടാനായി പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കായും പോയിരുന്നു.
തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വന്ന അമ്മ റെന അഷ്ടമിയുമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ട് മടങ്ങിയിരുന്നു. പിന്നീട് വൈകീട്ട് അഞ്ചേകാലോടെ വന്ന മാതാവ് അകത്തുനിന്നും അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതിൽ തുറന്നതോടെയാണ് മകൾ തൂങ്ങിനിൽക്കുന്നത് കണ്ടത്.
റെനയുടെ നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പോലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
അഷ്ടമിയുടെ മൊബൈൽ ഫോണിൽ നിന്ന് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു. ആരോടോ കലഹിക്കുന്നത് പോലെ ആണ് സംസാരിച്ച് കൊണ്ടിരുന്നതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ശബ്ദമുയർത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടെന്നാണ് ഇവർ പറയുന്നു. കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.
എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാർത്ഥിയായ അഷ്ടമിയുടെ മരണത്തിൽ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. നിരവധി പേരാണ് ബിൻഷയുടെ തട്ടിപ്പിന് ഇരയായത്.
റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ തോമസ് പണം തട്ടിയെന്ന് അഞ്ചു പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു ബിൻഷ പണം വാങ്ങിയത്. കൊടുത്തതിൽ പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുണ്ടായിരുന്നു.
അഞ്ചുപേരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിലാണ് ബിൻഷ അറസ്റ്റിലായത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും വിവരം ലഭിച്ചു.
കോവളത്തെ ലാത്വിയൻ യുവതിയുടെ മരണം കൊലപാതകമെന്നു ഫോറൻസിക് വിദഗ്ദയുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മുൻ മേധാവി ഡോക്ടർ കെ ശശികലയാണ് മൊഴി നൽകിയത്. ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നത്.
വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് കെമിക്കൽ എക്‌സാമിനർ പി.ജി. അശോക് കുമാർ മൊഴി നൽകിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. തുടർന്ന് മൊഴി നൽകിയ ചീഫ് കെമിക്കൽ എക്‌സാമിനർ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെമിക്കൽ എക്സാമിനർ മൊഴി മാറ്റിയതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.
കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിൽ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കൽ എക്‌സാമിനർക്ക് അനുകൂല മറുപടിയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ അടിച്ചു തകര്‍ത്തു. ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചു രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐക്കാരാണ് കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഒഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തത്.
ഓഫീസിലെ സാധന സാമഗ്രികള്‍ എല്ലാം എസ് എഫ് ഐക്കാര്‍ നശിപ്പിക്കുകയും സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരയും അറസ്റ്റ് ചെയ്തില്ലന്നും ടി സിദ്ധിഖ് എം എല്‍ പറഞ്ഞു. സമരക്കാര്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് രാഹുല്‍ഗാന്ധിയുടെ ഓഫീസിന് മുന്നിലെത്തിയപ്പോഴള്‍ പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു.
പെണ്‍കുട്ടികള്‍ അടക്കമുള്ള എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത്. ഇവരെ സി പി എം നേതൃത്വം പറഞ്ഞുവിട്ടതാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രകടനം നടത്തിയവരില്‍ 40ഓളം പേര്‍ ചേര്‍ന്നാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും നേതൃത്വത്തിന്റെ അറിവോടെയാണിത് നടന്നിരിക്കുന്നത്. പൊലീസ് സംരക്ഷണത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് എതിരെ കേന്ദ്രത്തില്‍ നരേന്ദ്രമോദി നടത്തുന്ന നീക്കം പിണറായി എറ്റെടുത്തിരിക്കുകയാണ്. മോദി നിര്‍ത്തിയിടത്ത് നിന്ന് പിണറായി തുടങ്ങുകയിരിക്കുകയല്ലേ. മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള പരിപാടിയായിരുന്നോ ഇതെന്നും അദ്ദേഹം ചോദിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിഷയത്തില്‍ മോദിയെ വെറുതെ വിട്ട് രാഹുലിന് എതിരെ തിരിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം ചമ്രവട്ടത്ത് വെച്ച് ബിജെപി നേതാവ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിന് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോർട്ട്.
കരളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരൾ ശസ്ത്രക്രിയയ്ക്കായി ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 11 മണിയോടെയാണ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ടത്.
അതേസമയം, വാഹനാപകത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇക്കാര്യം തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തന്നെ രംഗത്തെത്തി. എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇത്തരം ആരോപണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂ. സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുകയെന്നും സന്ദീപ് പറയുന്നു.
അപകടത്തിൽ ദുരൂഹതയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് സന്ദീപ് പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കോഴിക്കോട് മിംസിലാണ് ചികിത്സയിൽ തുടരുന്നത്.
ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിർമ്മാതാവ് സിറാജുദ്ദീനെ റിമാൻഡ് ചെയ്തു. ദുബായിൽ നിന്ന് സ്വർണം കടത്തിയതിന്റെ മുഖ്യ സൂത്രധാരൻ സിറാജുദീനാണെന്നും മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സിറാജുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.
ഇറച്ചിവെട്ട് യന്ത്രത്തിൽ മാത്രമല്ല മുൻപും കാർഗോ വഴി ദുബായിൽ നിന്നും നാട്ടിലെത്തിച്ച പല ഉപകരണങ്ങളിലും സിറാജുദ്ദീൻ സ്വർണം കടത്തിയിരുന്നതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. വിവിധ വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് തൃക്കാക്കര നഗരസഭ ചെയർമാന്റെ മകൻ ഷാബിനും സംഘവുമായി സിറാജുദ്ദീൻ ബന്ധം സ്ഥാപിച്ചത്. സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു കോടിയോളം രൂപ സ്വർണ്ണക്കടത്തിനായി സിറാജുദ്ദീന് കൈമാറി. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചതെന്ന് ഷാബിൻ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ തന്നെ സിറാജുദ്ദീൻ സ്വർണം കടത്തുന്നത് അറിയാമെന്നും ഷാബിൻ മൊഴി നൽകി. ഗൾഫിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇന്നലെയാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്റെ ജാമ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി മറ്റന്നാള്‍ പരിഗണിക്കും.
ഇന്ധന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി അച്ഛനും മകനും മരിച്ച സംഭവത്തിൽ ആരോപണങ്ങൾ അഞ്ചുപേർക്ക് നേരെ. തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ തന്റെ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ഫോട്ടോ സഹിതം് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷമാണ് പ്രകാശും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്‌റൈനിൽ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസമെന്നാണ് വിവരം. ഇവർ നർത്തകിയാണെന്നും സൂചനയുണ്ട്. ശിവകലയ്ക്ക് ലക്ഷക്കണക്കിന് പണം നൽകി സഹായിക്കാൻ ദുബായിലും ഇവർക്കു മറ്റൊരു കാമുകൻ ഉണ്ടെന്നാണ് പ്രകാശ് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നത്. ഇവരെല്ലാവരും ചേർന്ന് തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരനാക്കിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രകാശ് ഉന്നയിച്ചിരിക്കുന്നത്.
നിയമത്തിന്റെ വഴിയിലൂടോ പോയി നീതി വാങ്ങുന്നില്ലെന്നും മരണശേഷം എല്ലാവരും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രകാശ് പറയുന്നു.
മരിക്കുന്നതിന് അരമണിക്കൂർ മുൻപാണ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്്. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകൻ ശിവദേവും (12) ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ, ഭാര്യ ശിവകല എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഭാര്യയുടെ പേര് പറയുന്നില്ല. ചിത്രം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്ബുക്കിൽ പങ്കുവച്ചു.
പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..
‘അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..’, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്‌കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.
ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഞങ്ങളുടെ ഈ മരണത്തിന് ഉത്തരവാദികൾ എന്റെ ഭാര്യ ശിവകലയ്ക്കും അവളുടെ കാമുകൻ തിരുവനന്തപുരം വിള്ളപ്പിൽശാലയിൽ ഉള്ള അനീഷും അവർക്ക് വേണ്ട ലക്ഷക്കണക്കിന് കാഷ് കൊടുത്ത് സഹായിച്ച ഭാര്യയുടെ മറ്റൊരു കാമുകൻ ദുബായിൽ ജോലി ചെയ്യുന്ന ഉണ്ണി എന്ന് വിളിക്കുന്ന ആളും ബഹറിനിൽ ഡാൻസ് സ്‌കൂൾ ഓണറുഉം സംഘവും കൂടി ഉൾപ്പെട്ടവരാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെയ്ക്കുകയും ചെയ്തു. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.
ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി നിർത്തി വെച്ചിരിക്കുന്നത്.
ജസ്റ്റിസ് കെവിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 5 ലക്ഷം രൂപ കെട്ടിവയ്ക്കുകയും കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പുറത്തു പോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇരുവരും ജാമ്യം ലഭിച്ച് ആറുമാസം വരെ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെയുള്ള സമയം ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കില്ലെന്നും ഉത്തരവിലുണ്ട്. 2020 ഡിസംബർ 23നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ.
മമ്പാട്ടെ ഒരു ടെക്സ്‌റ്റൈല്‍സ് ഗോഡൗണില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 12പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മന്റെ മരണത്തിലാണ് ആത്മഹത്യ പ്രേരണ, തടവില്‍ മര്‍ദിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി അറസ്റ്റ് നടന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ ബേങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്‌മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 1.5 ലക്ഷം രൂപക്ക് കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല.
വെള്ളിയാഴ്ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കൈയും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാര്‍ അയച്ചുകൊടുത്തിരുന്നു. ഇത് കുടുംബം പോലീസിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കടയുടമയുടെ നേതൃത്വത്തില്‍ നടന്ന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം.
വിവാഹദിനത്തില്‍ ടോമിന് നഷ്ടമായത് പ്രിയപ്പെട്ട പ്രണയിനി ഡാനിയല്‍ ഹാംസണ്‍ന്റെ ജീവനാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ടോം തന്നെയാണ് ഈ ദു:ഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്നാല്‍ മരണകാരണം എന്താണെന്ന് ടോം പോസ്റ്റില്‍ പറയുന്നില്ല.
ടോമും ഡാനിയലും 2020 സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ അത് നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും 2021 ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞും പിറന്നു.
എന്നാല്‍ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പെ ഡാനിയല്‍ ഈ ലോകത്തോട് വിട പറയുകയായിരുന്നു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ചുള്ള ഡാനിയലിന്റെ ചിത്രത്തോടൊപ്പമാണ് പ്രിയപ്പെട്ടവളുടെ വേര്‍പാട് ടോം ആരാധകരെ അറിയിച്ചത്.
‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല. എന്റെ പ്രിയപ്പെട്ട ഡാനീ…അവളായിരുന്നു എനിക്കെല്ലാം. എന്റെ ഉറ്റസുഹൃത്ത്, എന്റെ ജീവിതത്തിലെ സ്‌നേഹം. എന്റെ പ്രാണന്‍. ജൂണ്‍ 18 ശനിയാഴ്ച അവള്‍ എന്നെ വിട്ടുപോയി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട ദിവസം ഹൃദയഭേദകമായി അവസാനിച്ചു. ഞാനിപ്പോള്‍ കണ്ണീര്‍ക്കടലിലാണ്.
ഞങ്ങള്‍ വിവാഹപ്പന്തലില്‍ എത്തിയില്ല. വിവാഹശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ നൃത്തം ചെയ്തില്ല. നീ എന്റെ ലോകമായിരുന്നു. എന്റെ ജീവിതത്തിലെ അമ്യൂലമായ നിധി. അതെല്ലാം നിനക്കറിയാമല്ലോ? നീ അണിയിച്ച മോതിരം എന്റെ വിരലിലുണ്ട്. നിന്നോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെ അടയാളമായി ഞാന്‍ ജീവിതകാലം മുഴുവനും അതു ധരിക്കും.
ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നുപോയൊരു മനുഷ്യനാണ്. എവിടേക്കാണ് പോകേണ്ടത് എന്നുപോലും എനിക്ക് മനസിലാകുന്നില്ല. പക്ഷെ നമ്മുടെ മകനായി ഞാന്‍ ശക്തി സംഭരിക്കും. നീ മികച്ച അമ്മയായിരുന്നു. അത്രത്തോളം എത്താന്‍ എനിക്ക് കഴിയുമോയെന്ന് അറിയില്ല. എങ്കിലും നീയും ഞാനും ആഗ്രഹിച്ചരീതിയില്‍ അവനെ വളര്‍ത്താന്‍ ഞാന്‍ ശ്രമിക്കും. ഉറപ്പ്. അവന്റെ എത്രത്തോളം മികച്ച സ്ത്രീയായിരുന്നെന്ന് അവന്‍ തിരിച്ചറിയും. അവന് എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രമായിരിക്കും ഉണ്ടാകുക.
അകത്തും പുറത്തും ഏറ്റവും സുന്ദരിയായ വ്യക്തിയായിരുന്നു നീ. അവിശ്വസനീയമാം വിധം ജീവിച്ച ആത്മാവ്. അത്തരമൊരു സ്‌പെഷ്യല്‍ വ്യക്തിയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നിങ്ങളുടെ സന്ദേശങ്ങളിലും ആശ്വാസ വാക്കുകളിലും ഞാന്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്റെ പ്രിയപ്പെട്ട ഡാനി, എന്റെ വെളിച്ചമായിരുന്നു നീ. നീയില്ലാത്ത എന്റെ ലോകം ഇരുട്ടാണ്. ഞാന്‍ നിന്നെ എന്നെന്നും മിസ് ചെയ്യും’. ടോം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.