Crime

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന്‌ ശബ്‌ദം തിരിച്ചറിഞ്ഞ്‌ നടി മഞ്‌ജു വാര്യർ. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തുടരന്വേഷണത്തിന്റെ ഭാഗമായാണ്‌ നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം.

കൊച്ചി നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. ദിലീപിന്റെ സഹോദരി ഭർത്താവ്‌ സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം. മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ്‌ മൊഴിയെടുത്തത്. ദിലീപിന്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്‌ദം മഞ്ജു തിരിച്ചറിഞ്ഞു.

നടൻ ദിലീപിന്റേതെന്ന്‌ സംശയിക്കുന്ന നിർണായക ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. ദിലീപ്‌ 2017 നവംബർ 15ന്‌ ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത്‌ ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ്‌ നീളുന്ന സംഭാഷണമാണ്‌ പുറത്തുവന്നത്‌. ‘‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, ‌വേറെ പെണ്ണ്‌ അനുഭവിക്കേണ്ടതായിരുന്നു. അത്‌… അവരെ നമ്മൾ രക്ഷിച്ച്‌ രക്ഷിച്ച്‌ കൊണ്ടുപോയിട്ട്‌ ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ്‌ ദിലീപ്‌ സുഹൃത്തിനോടു പറയുന്നത്‌. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ്‌ ചെയ്‌ത സംഭാഷണമാണ്‌ ഇത്‌.

വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയിൽ സമർപ്പിച്ച ആറ്‌ ശബ്‌ദതെളിവുകളിൽ ഈ ശബ്‌ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്‌ദരേഖ തന്റേതല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ്‌ പറഞ്ഞിരുന്നു. എന്നാൽ, ഇത്‌ ദിലീപിന്റെ ശബ്‌ദംതന്നെയാണെന്ന്‌ മറ്റ്‌ സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ ഫോറൻസിക്‌ ലാബിൽ നൽകിയിരിക്കുകയാണ്

പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡിവൈഎസ്പി പി.സി ഹരിദാസ്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖി(27)ന്റെ മരണകാരണമാണ് പൊലീസ് വ്യക്തമാക്കിയത്. മർദ്ദനത്തിൽ യുവാവിന്റെ താടിയെല്ല് തകർന്നിട്ടുണ്ടെന്നും അറിയിച്ചു. പ്രതികളായ ഗുരുവായൂരപ്പൻ, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിന് മർദനമേറ്റിരുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേർ നേരത്തെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. പതിനഞ്ചോളം പേർ റഫീഖിനെ മർദിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷിയായ ബിനു പറഞ്ഞിരുന്നു. അടിയേറ്റ് നിലത്തുവീണ യുവാവിനെ പ്രദേശവാസികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഇന്നലെ മുണ്ടൂർ കുമ്മാട്ടി ഉത്സവമായിരുന്നു. അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളിൽ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം. ബാറിൽ നിന്ന് 300 മീറ്റർ അകലെയാണ് പ്രതികൾ റഫീഖിനെ മർദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പ്രതികളിൽ മൂന്നു പേരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

മർദനം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിൽ താമസിക്കുന്ന ബിനു പറയുന്നതിങ്ങനെ- ‘ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ടു വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയതാണ്. അപ്പോൾ കുറേപ്പേർ കൂടിനിൽക്കുന്നതു കണ്ടു. പതിനഞ്ചോളം പേരുണ്ടായിരുന്നു. ഒരാളെ കൂടിനിന്നവർ അടിക്കുന്നതാണ് കണ്ടത്. അടിയേറ്റയാൾ നിലത്തുവീണതു കണ്ടു. അപ്പോൾത്തന്നെ പൊലീസിനെ വിളിച്ചു. 10 മിനിറ്റ് കൊണ്ട് പൊലീസ് വന്നു. അപ്പോഴേക്കും തല്ലിയവരിൽ കുറച്ചുപേർ തിരിച്ചുവന്നിരുന്നു. അടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വണ്ടി മോഷ്ടിച്ചതിനാണ് മർദിച്ചതെന്ന് പറയുന്നതുകേട്ടു’.

വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരി എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൾ പറഞ്ഞു.

ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റെപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.

അതേസമയം ഓഫീസിൽ സിന്ധുവുമായി പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്‍റ് ആർടിഒ പ്രതികരിച്ചത്. സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു. ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്‍റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പിതാവ് : ആഗസ്തി മാതാവ് : പരേതയായ ആലീസ്. സഹോദരങ്ങള്‍ : ജോസ്, ഷൈനി, ബിന്ദു, നോബിള്‍.

സ്‌നേഹനിധിയായി പോറ്റി വളര്‍ത്തിയ അമ്മ ഇനിയില്ല. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മണവാട്ടിയായി കയറി വന്നവളുടെ കൈ കൊണ്ട് അമ്മ ഇല്ലാതാകുന്നത് ആ മകന്റെ മുന്നില്‍ വെച്ചു. അബുദാബിയിലെ ഗയാത്തിയില്‍ സഞ്ജു മുഹമ്മദ് എന്ന യുവാവാണ് ജീവിതത്തില്‍ എല്ലാം തകര്‍ന്ന നിലയിലുള്ളത്. അന്നമൂട്ടി വളര്‍ത്തിയ സ്വന്തം അമ്മയെന്ന സ്‌നേഹത്തെയാണ് ഭാര്യ മുടിയില്‍ പിടിച്ച് താഴെയിട്ട് കൊലപ്പെടുത്തിയത്. തനിക്കിനി ആരുമില്ലെന്നും ലോകത്ത് താന്‍ തനിച്ചായെന്നും വിലപിക്കുകയാണ് സഞ്ജു.

സഞ്ജുവിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് അടുത്ത സുഹൃത്തുക്കളും അയല്‍പക്കത്തുള്ള അറബ് വംശജരും. സഞ്ജുവിന്റെ ഭാര്യയായ ഷജനയുടെ മര്‍ദ്ദനമേറ്റാണ് അമ്മ റൂബി മരിച്ചത്. മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി പിതാവിന്റെ ഖബറിടത്തിനരികില്‍ സംസ്‌കരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സഞ്ജു പറയുന്നു.

ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്ഡല്‍ എടമുള സ്വദേശി സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരിച്ചിരുന്നു. പിന്നെ തന്റെ ജീവിതത്തില്‍ സഞ്ജുവിന് എല്ലാം തന്നെ തന്റെ മാതാവ് റൂബിയായിരുന്നു. ഇതിനിടെയാണ് വിവാഹം സഞ്ജുവിന്റെ വിവാഹം നടക്കുന്നത്. കോട്ടയം പൊന്‍കുന്നം സ്വദേശിനവിയായ ഷജ്‌നയും സഞ്ജുവും തമ്മില്‍ ജനുവരി 25ന് ഓണ്‍ലൈനിലൂടെയാണ് വിവാഹിതയാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ഫെബ്രുവരി 11ന് സന്ദര്‍ശക വീസയില്‍ ഷജ്‌നയും റൂബിയും അബുദാബിയില്‍ എത്തി. വന്നതില്‍പ്പിന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്‌നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അതിഷ്ടമായിരുന്നില്ലെന്ന് സഞ്ജു പറയുന്നു. തന്നെ പാചകം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്‌നയുടെ പരാതി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് റൂബിയുടെ മരണത്തിനിടയാക്കിയ സംഭവം. രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്‌ന റൂബിയെ ചവിട്ടി നിലത്തിട്ടു. ബഹളംകേട്ട് അയല്‍പക്കത്തുള്ളവര്‍ വാതിലില്‍ തട്ടിയപ്പോള്‍ തുറക്കാനായി സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയില്‍പിടിച്ച് ഷജ്‌ന തറയില്‍ അടിക്കുന്നതാണ് കണ്ടതത്രെ. ‘എനിക്ക് ഇവിടെ നില്‍ക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ’ എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി.

 

എയ്ഡ്‌സ് രോഗം പടർത്തുവാനായി 15 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ 23കാരിയായ യുവതി അറസ്റ്റിൽ. എച്ച്ഐവി ബാധിതയായ യുവതിയാണ് ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ചത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്‌സ് ബാധിച്ചാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. പിന്നാലെ, യുവതിക്കും എയ്ഡ്‌സ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭർത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭർത്താവിന്റെ സഹോദരന്റെ മകനാണ് ക്രൂരതയ്ക്ക് ഇരയായത്.

ഹോളിക്ക് തലേ ദിവസമാണ് ആൺകുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡനത്തിന് ഇരയാക്കി. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടർന്നു. കുട്ടിക്ക് എയ്ഡ്‌സ് പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുട്ടിയെ യുവതി ഭീഷണിപ്പെടുത്തിയിരുന്നു.

യുവതി വീണ്ടും ഭർത്താവിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തി. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനിടെ കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി എല്ലാം വെളിപ്പെടുത്തുകയായിരുന്നു. ഡിസംബറിലാണ് യുവതിയുടെ ഭർത്താവ് എച്ച്‌ഐവി ബാധിച്ച് മരിച്ചത്.

യുവാവിനെ തല്ലിക്കൊന്ന് ചാക്കിലാക്കി വഴിയോരത്ത് തള്ളിയ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. യുവാവിന്റെ അടുപ്പക്കാരിയായിരുന്ന തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (31), വിത്തിരിക്കുന്നേല്‍ രമേശന്‍ (28) എന്നിവരെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ബി. സുജയമ്മ കുറ്റക്കാരെന്ന് കണ്ടെത്തിയത് ഇവരുടെ ശിക്ഷ

ഏപ്രില്‍ ഏഴിന് വിധിക്കും. മിമിക്രി കലാകാരനായിരുന്ന ചങ്ങനാശ്ശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറസില്‍ ലെനീഷിനെ (31)യാണ് പ്രതി ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മെറ്റാരു പ്രതിയായ കൊച്ചുതോപ്പ് പാറാംതോട്ടത്തില്‍ മനുമോന്‍ (24) കേസിന്റെ വിചാരണവേളയില്‍ മാപ്പുസാക്ഷിയായിരുന്നു. ഇയാളുടെ ഓട്ടോയിലാണ് മറ്റ് പ്രതികള്‍ ചാക്കിലാക്കിയ മൃതദേഹം പാമ്പാടിയിലെത്തിച്ച് വഴിയോരത്തെ റബ്ബര്‍ തോട്ടത്തില്‍ തള്ളിയത്.

2013 നവംബര്‍ 23-നായിരുന്നു കൊലപാതകം. ലെനീഷിന്റെ കാമുകിയും എസ്.എച്ച്. മൗണ്ടിനു സമീപം നവീന്‍ ഹോം നഴ്‌സിങ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകല ഇവരുടെ സ്ഥാപനത്തിനുള്ളില്‍വച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ലെനീഷ് മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചതാണ് ശ്രീകലയെ ചൊടിപ്പിച്ചത്. ഈ പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്ന് പലതവണ ശ്രീകല ആവശ്യപ്പെട്ടെങ്കിലും യുവാവ് അടുപ്പം തുടര്‍ന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിയത്.

കാത്തിരപ്പള്ളി ഡിവൈ.എസ്.പി.യായിരുന്ന എസ്. സുരേഷ് കുമാര്‍, പാമ്പാടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഗിരിജ ബിജു കോടതിയില്‍ ഹാജരായി.

തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. വധഗൂഡാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ച വിന്‍സന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത കഴിഞ്ഞദിവസം രംഗത്തെത്തി. ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തി അതിജീവിത അഡ്വക്കറ്റ് രാമന്‍ പിള്ളയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. രാമന്‍ പിള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് അതിജീവിത പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ പുറത്തുവരവെ ഇയാള്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അനൂപിനെയും സുരാജിനെയും ഉടന്‍ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനം എടുത്തിട്ടുണ്ട്.

ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിന് സമീപത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. ഈ മാസം രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു.

ബാങ്കില്‍ പോകാനായി വിട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ പിന്നീട് കാണാതാവുകയായിരുന്നു. സ്‌കൂട്ടറില്‍ ആയിരുന്നു ഹരിത ബാങ്കിലേക്ക് തിരിച്ചത്. എന്നാല്‍ ഏറെ നേരമായിട്ടും യുവതി മടങ്ങി എത്തിയില്ല. രണ്ടാം തീയതി വീട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ മരിച്ച നിലയിലാണ് നാലാം തീയതി കണ്ടെത്തിയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.

ഹരിതയുടെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുണ്ടൂരില്‍നിന്നും കണ്ടെത്തി.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചു. നേരത്തെ നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ചുള്ളതാണ് പുതിയ പരാതി.

സാക്ഷികളെ കൂറുമാറ്റി. തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണ് പ്രധാനപരാതികള്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിന് ദിലീപിന്റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകര്‍, അഭിഭാഷക വൃത്തിക്ക് നിരക്കാത്ത തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ്മേനോന്‍ എന്നിവര്‍ക്കെതിരായാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ ഇരുപത് സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലാണെന്നാണ് ആരോപണം.

വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.

സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.

കേസിലെ വിഐപി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാള്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.

കാലിഫോര്‍ണിയയുടെ തലസ്ഥാനനഗരമായ സാക്രമെന്റോയില്‍ വെടിവയ്പ്പിനെത്തുടര്‍ന്ന് ആറ് മരണം. നഗരത്തിലെ ടെന്‍ത് ആന്‍ഡ് ജെ സ്ട്രീറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അക്രമി ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്തെന്നോ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളും അടച്ചു. ആക്രമണം നടന്ന വിവരം ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സാക്രമെന്റോ മേയര്‍ ഡാരല്‍ സ്റ്റീന്‍ബെര്‍ഗ് പത്രസമ്മേളനം നടത്തി സംഭവം വ്യക്തമാക്കി.

യുഎസില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് സാക്രമെന്റോയിലേത്. രാജ്യത്ത് ഒരു വര്‍ഷത്തില്‍ ശരാശരി 40000 മരണങ്ങള്‍ വെടിവെയ്പ്പിനെത്തുടര്‍ന്നുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടുന്നുണ്ട്. 2020ല്‍ മാത്രം രണ്ട് കോടിയിലധികം തോക്കുകളാണ് യുഎസില്‍ വിറ്റഴിഞ്ഞതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുപ്പത് ശതമാനം അമേരിക്കക്കാരുടെ കയ്യിലും ഒരു തോക്ക് എങ്കിലും ഉണ്ടെന്ന് 2021 ജൂണില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു.

Copyright © . All rights reserved