Crime

സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മിഷേലിന്റെ കുടുംബം.

മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. 2017 ലാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ മിഷേല്‍ ഷാജിയെ കണ്ടെത്തിയത്.

2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്ത് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി മുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

മിഷേലിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ 2017 മാര്‍ച്ച് അഞ്ചിനാണ് കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി കായലില്‍നിന്നും അടുത്ത ദിവസം മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു.

എന്നാല്‍ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂടാതെ മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തായാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്.

എന്നാല്‍ ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്നു ഇന്നലെ മുതല്‍ രഞ്ജിനിയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദാണ് മരിച്ചത്.

ഏറെ നാള്‍ കാത്തിരുന്നാണ് വൃന്ദയ്ക്ക് സൈക്കിള്‍ കിട്ടിയത്. ഇതിന്റെ സന്തോഷത്തില്‍ കൂട്ടുകാരെ കാണിക്കാനായി പോകുകയായിരുന്നു വൃന്ദ. എന്നാല്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു സൈക്കിള്‍ മതിലില്‍ ഇടിച്ചു.

സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

വിശദ പരിശോധനയില്‍ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് 11നു മാവൂര്‍ റോഡ് ശ്മശാനത്തില്‍.

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ മൊബൈല്‍ നമ്പര്‍ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയില്‍ പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവര്‍ ആരോപിക്കുന്നു.

പൊതുശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതത്തിലായത്.

ഇവര്‍ സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍കൂടി തുറന്നുപറഞ്ഞ് വീഡിയോ ഇട്ടിരുന്നു ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്.

ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.

സംഭവത്തില്‍ പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്.’എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.’ കണ്ണീരോടെ ഇവര്‍ ചോദിക്കുന്നു.

ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി.  സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച മനോവിഷമത്തില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമായ സുരേഷ 44 ചാലിയത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ്
ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് വാഹനങ്ങളിലായി സദാചാര ഗുണ്ടകള്‍ സുരേഷിന്റെ വലിയോറ ആശാരിപ്പടിയിലെ വീട്ടില്‍ വന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് സുരേഷിനെ അസഭ്യമായി ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലായിരുന്നു സുരേഷ് എന്നും അതിനാലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു സുരേഷ്. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനുമായിരുന്ന സുരേഷിന്റെ വേര്‍പാടില്‍ നിരവധി പേര്‍ അനുശോചനം അറിയിക്കുന്നുണ്ട്

തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചത് കോവിഡ്​ വാക്സിന്‍റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾക്ക് സംശയം. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസി​െൻറ മകള്‍ നോവ സാബുവാണ് (19) കഴിഞ്ഞ ദിവസം മരിച്ചത്.

മരണത്തിൽ സംശയം ഉന്നയിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് കോവിഷീല്‍ഡ് വാക്‌സി​െൻറ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിയപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.

ഏഴിന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെൻറിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു.

വ്യാഴാഴ്ച രാവിലെയോടെയാണ്​ മരണം സംഭവിച്ചത്. മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മരണം സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡി.എം.ഒ എ.എല്‍. ഷീജ പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട്ട് മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റ കരകുളം സ്വദേശി സരിത മരിച്ചു. ഉച്ചയ്ക്കായിരുന്നു സരിതയുടെ മരണം. തലയ്ക്കടിയേറ്റ് ആഴത്തിൽ മുറിവേറ്റ 42 കാരിയായ സരിതയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നെടുമങ്ങാട് നെല്ലിമൂട്ടിലെ വിജയമോഹനൻനായരുടെ വീട്ടിലെത്തിയ സരിത മകളാണെന്ന് അവകാശവാദമുന്നയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടയിൽ മൺവെട്ടി കൊണ്ട് വിജയമോഹൻ നായർ സരിതയുടെ തലയിൽ മർദിക്കുകയായിരുന്നു.സരിതയെ ആക്രമിച്ച വിജയമോഹൻ നായർ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.

കെഎസ്ആര്‍ടിസിയില്‍നിന്ന്​ വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍നായര്‍. സരിത വിജയമോഹനന്റെ വീട്ടിലെത്തി താൻ മകളാണന്നു പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനൻനായർ നെടുമങ്ങാട് പോലീസിൽ പരാതിയും നൽകിയിരുന്നു.

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിജയമോഹനൻ നായരുടെ വീട്ടിലെത്തി സരിത വഴക്കുണ്ടാക്കിയിരുന്നു . പലരും പറഞ്ഞിട്ടും സരിത പിൻമാറാൻ തയ്യാറായില്ല. ഇതിനിടെ വീടിനു സമീപത്തു കിടന്ന മൺവെട്ടികൊണ്ട് വിജയമോഹനൻനായർ സരിതയുടെ തലയ്‌ക്കടിച്ചു.

പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ വിജയമോഹനൻനായർ വട്ടപ്പാറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി. കൈയിൽ കരുതിയിരുന്ന ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി. എന്‍ ഗോവിന്ദ്, കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ചൈതന്യ എന്നിവരാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വെച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.

തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ബി എൻ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എർട്ടിഗ. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് അറിയിച്ചത്.

2012ൽ ദോഹയിൽ നടന്ന അണ്ടർ14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു.

ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു താരം. ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ൽസെക്‌സ് കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു തൻവി. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരൻ ആദിത്യ.

ഉത്തർപ്രദേശിലെ കാണ്പൂരിൽ 45 വയസ്സുള്ള മുസ്ലീം പുരുഷനെ തെരുവിലൂടെ പരേഡ് ചെയ്യുകയും ആക്രമിക്കുകയും “ജയ് ശ്രീറാം” മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത് ഹിന്ദുത്വ അക്രമികൾ. മർദ്ദനത്തിന് ശേഷം ഇദ്ദേഹത്തെ അക്രമികൾ പൊലീസിൽ ഏൽപ്പിച്ചു. പ്രദേശവാസികൾ പകർത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മകൾ അദ്ദേഹത്തോട് ചേർന്ന് നിൽക്കുകയും അക്രമികളിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസിന്റെ മുമ്പിൽ വച്ചും ഇദ്ദേഹത്തിന് മർദ്ദനമേറ്റതായി ദൃശ്യങ്ങളിൽ കാണാം.

പ്രദേശത്തെ ഒരു കവലയിൽ ഹിന്ദുത്വ സംഘടനായ ബജ്‌രംഗ് ദളിന്റെ യോഗം നടന്നിരുന്നു. യോഗം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെയാണ് മുസ്ലീം പുരുഷനെ ആക്രമിച്ചത്. പ്രദേശത്തെ മുസ്ലീങ്ങൾ ഒരു ഹിന്ദു പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ബജ്‌രംഗ് ദൾ യോഗത്തിൽ ആരോപിച്ചിരുന്നു. യോഗം കഴിഞ്ഞ ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിനിരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവാഹ ബാൻഡ് നടത്തുന്ന പ്രദേശവാസിക്കും അയാളുടെ മകനും മറ്റ് അജ്ഞാതരായ 10 പേർക്കുമെതിരെ കലാപത്തിന് കേസെടുത്തതായി കാണ്പൂർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കേസിൽ പ്രതികളായവർ സംഘടനയുമായി ബന്ധമുള്ളവരാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ഉച്ചയ്ക്ക് 3 മണിയോടെ തന്റെ ഇ-റിക്ഷ ഓടിക്കുകയായിരുന്ന മുസ്ലീം പുരുഷനെ പ്രതികൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ ഇദ്ദേഹത്തിന്റെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇ-റിക്ഷ ഡ്രൈവറായ മുസ്ലീം പുരുഷൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പ്രദേശത്തെ ഒരു മുസ്ലീം കുടുംബവും അവരുടെ ഹിന്ദുക്കളായ അയൽക്കാരും തമ്മിൽ നിയമപരമായ തർക്കം നിലനിൽക്കുന്നുണ്ട്. അക്രമത്തിന് ഇരയായ വ്യക്തി ഈ മുസ്ലീം കുടുംബത്തിന്റെ ബന്ധുവാണ്. രണ്ട് കുടുംബങ്ങളും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ടെന്നും കാൺപൂപൂർ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

ആക്രമണത്തിനും ഭീഷണിക്കുമെതിരെയാണ് മുസ്ലീം കുടുംബം ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. തുടർന്ന് സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഹിന്ദു പക്ഷം കേസ് ഫയൽ ചെയ്തത്. അടുത്തകാലത്ത് ഈ വിഷയത്തിൽ ബജ്‌റംഗ് ദൾ ഇടപെട്ടുവെന്നും മുസ്ലീം കുടുംബത്തിനെതിരെ നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നുമാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved