തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചത് കോവിഡ്​ വാക്സിന്‍റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾക്ക് സംശയം. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസി​െൻറ മകള്‍ നോവ സാബുവാണ് (19) കഴിഞ്ഞ ദിവസം മരിച്ചത്.

മരണത്തിൽ സംശയം ഉന്നയിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് കോവിഷീല്‍ഡ് വാക്‌സി​െൻറ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിയപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.

ഏഴിന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെൻറിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു.

വ്യാഴാഴ്ച രാവിലെയോടെയാണ്​ മരണം സംഭവിച്ചത്. മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മരണം സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡി.എം.ഒ എ.എല്‍. ഷീജ പറഞ്ഞു.