മക്കൾക്കു ചെലവിനു നൽകണമെങ്കിൽ കുട്ടികളുടെ പിതൃത്വം ഡിഎൻഎ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ഭർത്താവു വെല്ലുവിളിച്ചതോടെയാണ് ജീവനാംശത്തിനായി യുവതി വനിത കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെയും മൂന്ന് മക്കളെയും കമ്മീഷൻ സൗജന്യമായി ഡിഎൻഎ ടെസ്റ്റിന് വിധേയരാക്കി.
ഡിഎൻഎ പരിശോധനയിലൂടെ യുവതിക്ക് കുട്ടികളുടെ പിതൃത്വവും സ്വന്തം അഭിമാനവും സംരക്ഷിക്കാൻ സഹായമൊരുക്കി വനിത കമ്മീഷൻ. ചിറയിൻകീഴ് സ്വദേശിയും പ്രായപൂർത്തിയായ രണ്ട് മക്കളുമുള്ള പരാതിക്കാരി തുടർന്നുള്ള കുടുംബജീവിതത്തിന് താല്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെതുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. 20 വർഷം മുൻപ് വിവാഹിതരായ ഇരുവരും ഏഴ് വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു.
പരിശോധനയിൽ കുട്ടികളുടെ അച്ഛൻ ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തി. എന്നാൽ പിതൃത്വം തെളിയിക്കപ്പെട്ടിട്ടും കുടുംബത്തെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ ഇയാൾ തയാറായില്ല. പരാതിക്കാരിക്കു കുടുംബ കോടതിയിൽ ജീവനാംശം ലഭിക്കുന്നതിന് വേണ്ട സഹായം കമ്മിഷൻ തന്നെ ചെയ്യുമെന്ന് പരാതി കേട്ട കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു. കമ്മിഷൻ അംഗം ഇ.എം.രാധയും അദാലത്തിൽ പങ്കെടുത്തു. ഇതുൾപ്പെടെ 24 പരാതികളാണ് പരിഗണിച്ചത്.
ഇറാക്കിലെ ബാഗ്‌ദാദില്‍ ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടു , അറുപത് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം ഉണ്ടായത്. പെരുന്നാൾ അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകര ആക്രമണത്തിന് ഇരയായത്.
സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതര്‍ പറയുന്നത്. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐസിസ് അറിയിച്ചു.
ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്‌ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്ന് ഇറാഖ് പ്രസിഡന്‍റ് ബര്‍ം സാലിഹ് വ്യക്തമാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബാഗ്‌ദാദ് മാര്‍ക്കറ്റില്‍ സ്‌ഫോടനമുണ്ടാകുന്നത്.
ടി.പി.ചന്ദ്രശേഖരന്റെ മകനെയും ആർഎംപി നേതാവ് എൻ.വേണുവിനെയും കൊല്ലുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ വേണു വടകര എസ്പിക്ക് പരാതി നൽകി.
ചാനൽ ചർച്ചയിൽ സിപിഎം എംഎൽഎ എ.എൻ.ഷംസീറിനെതിരേ ഒന്നും പറയരുതെന്നും ഇത്തരം മുന്നറിയിപ്പ് അവഗണിച്ചതാണ് ടി.പിക്ക് വിനയായതെന്നും കത്തിൽ ഭീഷണിയുണ്ട്.
ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല സിനിമകള്‍ നിര്‍മ്മിച്ച് നിര്‍മിച്ച് മൊബൈല്‍ ആപുകളില്‍ വില്‍പന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാത്രിയോടെ മുംബൈ പോലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്ന് പോലീസ് പറഞ്ഞു.
കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്ക് എതിരെ കേസ് ഫയല്‍ ചെയ്തത്.
അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. കേസില്‍ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി.
യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്. രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെ ആണ് പരാതി. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ഇവര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസ് സെസ്സിക്കെതിരെ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ഇവരെ പുറത്താക്കിയിരുന്നു.
രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സെസി സേവ്യര്‍ ഒളിവിലാണ്. അസോസിയേഷനില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി ജയിച്ച ഇവര്‍ ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആലപ്പുഴ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി ശിവദാസിന്റെ കീഴിലാണ് ഫൈനല്‍ ഇയര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായ സെസി എത്തിയത്.
ഇന്റന്‍ഷിപ്പിന്റെ ഭാഗമായി ആയിരുന്നു ഇത്. തുടര്‍ന്ന് പഠനത്തിന്റെ ഭാഗമായി കോടതികളില്‍ ഇവര്‍ എത്തുകയും ചെയ്തിരുന്നു. പഠന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടുകയും ചെയ്തു. വര്‍ഷങ്ങളോളം ഇവര്‍ നിയമബിരുദം കരസ്ഥമാക്കി എന്നാണ് സഹപ്രവര്‍ത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചിത്. ബാര്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ എന്‍ റോള്‍ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വത്തിനായി സമീപിക്കുകയും 2019 മാര്‍ച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു.
തുടര്‍ന്ന് അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ പ്രധാന രേഖകള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. ആ സമയം പ്രമുഖ അഭിഭാഷകന് കീഴില്‍ ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരിച്ച് ജൂനിയര്‍ അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഈ കഴിഞ്ഞ ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിക്കുകയായിരുന്നു.സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.
ആഗ്രയിലെ മണപ്പുറം ഫിനാൻസിന്റെ ശാഖയിൽ നിന്ന് ആയുധധാരികളായ മോഷ്ടാക്കൾ 17 കിലോഗ്രാം സ്വർണം കവർന്നു. അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവർന്നത്. കമല നഗർ ശാഖയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമികളെ പിന്തുടർന്ന പോലീസ് രണ്ടുപേരെ വെടിവെച്ച് കൊന്നു.
മണപ്പുറം ശാഖയിലെത്തിയ മോഷ്ടാക്കൾ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. 20 മിനിറ്റിനുള്ളിൽ കളവ് നടത്തി സ്ഥലം വിട്ടു. മോഷണത്തിന് ശേഷം ബ്രാഞ്ച് പുറത്ത് നിന്ന് പൂട്ടിയാണ് കള്ളൻമാർ സ്ഥലം വിട്ടത്. ജീവനക്കാർ പ്രധാന വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ ഇവരെ രക്ഷിച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് പോലീസ് ഇവരെ പിന്തുടരുകയും പോലീസ് വെടിവെപ്പിൽ മോഷ്ടാക്കളിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇതോടെ സമീപത്തെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് രണ്ട് അക്രമികൾ തിരിച്ച് വെടിയുതിർത്തതോടെ പോലീസ് അവരെ വെടിവെച്ച് വീഴ്ത്തി. മോഷണ സംഘാംഗങ്ങളായ മനീഷ് പാണ്ഡേയും നിർദോഷ് കുമാറുമാണ് മരിച്ചത്.
ഏഴര കിലോ സ്വർണവും ഒന്നരലക്ഷം രൂപയും പോലീസ് വീണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ മറ്റ്പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡാനിഷ് സിദ്ദീഖി.
ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സിദ്ദീഖി ജാമിഅയില്‍ തന്നെ മാധ്യമപഠനത്തിന് ചേര്‍ന്നു. ടെലിവിഷന്‍ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.
2010ല്‍ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേണ്‍ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂള്‍ യുദ്ധം, 2015ലെ നേപ്പാള്‍ ഭൂകമ്പം, രോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേര്‍ച്ചിത്രങ്ങള്‍ സിദ്ദീഖി പുറംലോകത്തെത്തിച്ചു.
2018ലാണ് അദ്നാന്‍ ആബിദിക്കൊപ്പം പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം. ഡല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയാണ്.
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയി കാമുകനാൽ കൊല്ലപ്പെട്ട പുന്നപ്ര സ്വദേശി അനിത എന്ന 32 വയസ്സുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ എത്തിയത് സഹോദരൻ മാത്രം. അനിതയുടെ ഭർത്താവ് മൃതദേഹം കാണാനോ മക്കളെ കാണിക്കാനോ തയ്യാർ ആയില്ല സംസ്കാരത്തിനായി കുട്ടികളെ ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കണം എന്ന് അറീച്ചെങ്കിലും ഭർത്താവ് തയ്യാറായില്ല.
ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന നിലപാടിലായിരുന്നു മുൻ ഭർത്താവ്. ജനപ്രതിനിധികൾ അടക്കം സംസാരിച്ചു എങ്കിലും വഴങ്ങിയില്ല തുടർന്ന് അനിതയുടെ സഹോദരനാണ് കർമങ്ങൾ ചെയ്ത് സംസ്കാരം നടത്തിയത്. അനിതക്ക് എതിരെ കടുത്ത രീതിയിൽ ആയിരുന്നു ഭർത്താവ് സംസാരിച്ചത് മക്കളുടെ പേര് ഈ സംഭവത്തിൽ വലിച്ചെഴക്കല്ലേ എന്നും പോലീസ് ഉദ്യോഗസ്ഥരോട് ഇയാൾ ആവിശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്തു അധികാരികളും ചേർന്നാണ് മൃതുദേഹം ഏറ്റുവാങ്ങി സംസ്കാരത്തിന് നേത്രത്വം നൽകിയത്. പിന്നീട് ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. മരിച്ച അനിതയ്ക്ക് ഒരു മകനും മകളുമാണ്. അനിത കാമുകന്റെ കൂടെ പോയ ശേഷം കുട്ടികൾ അച്ഛന്റെ കൂടെ ആയിരുന്നു.
അതേ സമയം അനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പൊലീസ് നടത്തി. കൊല്ലപ്പെട്ട അനിത, കാമുകനായ പ്രതീഷില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും ഇവരെ ഒഴിവാക്കാനാണ് മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. പള്ളാത്തുരുത്തിയില്‍ വെച്ചാണ് മലപ്പുറം സ്വദേശിയായ പ്രതീഷ് തന്റെ മറ്റൊരു കാമുകിയായ കൈനകരി സ്വദേശിനി രജനിയുടെ സഹായത്തോടെ അനിതയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയത്.
രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനായ പ്രതീഷിനൊപ്പം അനിത നാടു വിട്ടിരുന്നു. കായംകുളത്തെ അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു. ആലത്തൂരിലുള്ള ഒരു അഗ്രികള്‍ച്ചര്‍ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടെ ഗര്‍ഭിണിയായി. ഈ കാലയളവില്‍ പ്രതീഷ് ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. രജനിയുമായി ഒന്നിച്ചു കഴിയുന്നതിനിടെ പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി ആലത്തൂരില്‍ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം സംഭവിക്കുമ്പോള്‍ അനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.
കൊടകര കുഴൽപ്പണക്കേസിൽ രണ്ടു പ്രമുഖരെ കൂടി ചോദ്യം ചെയ്യുമെന്ന സൂചന നൽകി പ്രത്യേക അന്വേഷണ സംഘം. ഇതിലൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനാണെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകും.
കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പോലീസിന് ഇനി കാര്യമായി എന്താണ് ചെയ്യാനുള്ളതെന്നും പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് വിലയിരുത്തും.
സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക്. നേരത്തെ ചോദ്യം ചെയ്ത നേതാക്കളിൽനിന്നു വ്യത്യസ്തമായി സുരേന്ദ്രനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ധർമ്മരാജനെ അറിയാമെന്നും തെരഞ്ഞെടുപ്പു സാമഗ്രികൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് അയാളുമായി ഇടപെട്ടതെന്നുമാണ് സുരേന്ദ്രനും മൊഴി നൽകിയത്. പണത്തിന്റെ ഇടപാടുകൾ തനിക്കറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.
കോന്നിയിൽ വച്ച് ധർമ്മരാജനെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് പ്രചരണത്തിനിടെ പലരേയും കണ്ടിട്ടുണ്ടെന്ന ഉത്തരമാണ് നൽകിയത്. സെക്കന്റുകൾ മാത്രം നീളുന്ന ഫോണ്‍ കോളാണ് സുരേന്ദ്രനെയും ധർമ്മരാജനേയും കൂട്ടിയിണക്കാനായി പോലീസിന് കിട്ടിയിട്ടുള്ള തെളിവ് .
അധികം വൈകാതെ കൊടകര കേസ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പോലീസ് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
പിതാവ് ജെയ്മി സ്പിയേഴ്‌സുമായുള്ള കേസില്‍ സ്വന്തം വക്കീലിനെ തീരുമാനിക്കാമെന്ന് പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിനോട് കോടതി. 2008മുതല്‍ താന്‍ പിതാവിന്റെ തടങ്കലിലാണെന്നും സ്വത്ത് മുഴുവന്‍ പിതാവ് കയ്യടക്കി വച്ചിരിക്കുകയാണെന്നും കാട്ടി ബ്രിട്ട്‌നി സമര്‍പ്പിച്ച കേസിലാണ് പുതിയ വഴിത്തിരിവ്.
തന്റെയും തന്റെ സ്വത്തുക്കളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ബ്രിട്ട്‌നി കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ തനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞു.തനിക്ക് സ്വന്തമായി ഒന്നും തന്നെ ചെയ്യാന്‍ സ്വാതന്ത്യമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അവകാശങ്ങളില്ലെന്നുമുള്‍പ്പടെ ഗുരുതരമായ വാദങ്ങളായിരുന്നു ബ്രിട്ട്‌നി ഉയര്‍ത്തിയത്. കേസിലെ വാദം കുറച്ചുനാളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്‌നി കോടതിയില്‍ സംസാരിച്ചത്.
“എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല. രക്ഷാകര്‍തൃത്വത്തിന്റെ പേരില്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല.” ബ്രിട്ട്‌നി പറഞ്ഞു.ഗായികയുടെ മാനസിക തകരാറിലായത് കൊണ്ടാണ് സ്വത്തുക്കളുടെ അവകാശം ഏറ്റെടുത്തിരിക്കുന്നതെന്നാണ് ജെയ്മിയുടെ വാദം.മറവിരോഗമോ മാനസികാരോഗ്യപ്രശ്‌നങ്ങളോ നേരിടുന്ന വ്യക്തികള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് തെളിഞ്ഞാല്‍ കോടതി അനുവദിക്കുന്നതാണ് രക്ഷാകര്‍തൃ ഭരണം.