യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി മനോജ്(40) ആണ് കഴിഞ്ഞ ദിവസം ഇരുമ്പനത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് റോഡിലൂടെ നഗ്നനായി ഓടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇരുമ്പനം തണ്ണീര്‍ച്ചാലിന് സമീപമാണ് മനോജിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മരിച്ച ദിവസം രാത്രി 7.30 വരെ മനോജ് വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുമ്പനത്ത് മനോജിന് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. അതുകൊണ്ടു തന്നെ അവിടേക്ക് പോകേണ്ട ആവശ്യവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
കുറച്ചുകാലം മുമ്പ് വരെ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും അടുത്തിടെയായി ഈ ശീലം പൂർണമായി ഉപേക്ഷിച്ചിരുന്നതായി മനോജിന്‍റെ സഹോദരൻ ബാബു പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ടീഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. മനോജ് രാത്രി വൈകിയിട്ടും തിരിച്ചെത്താതായതോടെ പൊലീസിൽ പരാതി നൽകിയിരുന്നതായും ബാബു പറയുന്നു.
മനോജിന്‍റെ മൃതശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശരീരത്തിലും തലയിലും മുറിവുകളുണ്ട്. എന്നാൽ ഇത് വീഴ്ചയുടെ ഫലമായി ഉണ്ടായതാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഹൃദയത്തില്‍ ഏതാനും ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിച്ച് പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുപ്പത്തി നാലാമത്തെ സാക്ഷിയാണ് നടി കാവ്യ മാധവന്‍. കഴിഞ്ഞ ദിവസമാണ് നടി സാക്ഷിവിസ്താരത്തിനായി കോടതിയിലെത്തിയത് . എന്നാല്‍ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ കാവ്യമാധവന്‍ കൂറുമാറി എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. എന്നാല്‍ ഈ
കൂറുമാറ്റം മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് കേസ് പുരോഗതി വിലയിരുത്തുന്നവര്‍ അഭിപ്രായപ്പെടുന്നത് .
കഴിഞ്ഞ ദിവസമാണ് കാവ്യാമാധവന്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എത്തിയത്. നടി കോടതിവളപ്പില്‍ എത്തിയതും, പിന്നാലെ കോടതി മുറിയിലേക്ക് പോകുന്നതിന്റെയെല്ലാം വീഡിയോ പുറത്തുവന്നിരുന്നു. നിരവധി ചാനല്‍ പ്രവര്‍ത്തകരും കോടതിവളപ്പില്‍ ഉണ്ടായിരുന്നെങ്കിലും ക്യാമറയില്‍ നോക്കാതെയാണ് നടി കോടതിയിലേക്ക് കയറി പോയത്.
എന്നാല്‍ കാവ്യക്കൊപ്പം ദിലീപ് ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ കേസില്‍ കാവ്യയുടെ മൊഴി ദിലീപിനെ അനുകൂലിച്ച് തന്നെ ആയിരിക്കുമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. നേരത്തെ കേസിലെ മറ്റു സാക്ഷികളും കൂറുമാറിയിരുന്നു. ഒരു സാഹചര്യത്തില്‍ അന്വേഷണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീംകോടതിയിലേക്ക് കത്തഴച്ചു. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് വിചാരണ ഉടനെ പൂര്‍ത്തിയാക്കാനാവില്ല എന്നും കത്തില്‍ പറയുന്നുണ്ട് .
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
നേരത്തെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ കേസിലെ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു എന്നാണ് കേസില്‍ പറയുന്നത്. ഇതിനാല്‍ തന്നെ ആക്രമിക്കപ്പെട്ട നടിയുമായും ദിലീപും തമ്മില്‍ ശത്രുത ഉണ്ട് എന്ന വാദം തെളിയിക്കുന്നതാണ് കാവ്യ മാധവനെയും സാക്ഷിയായി ഉള്‍പ്പെടുത്തിയത്. ഈ സമയത്ത് കാവ്യയും അവിടെ ഉണ്ടായിരുന്നു എന്നതില്‍ മൊഴി ലഭിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.
ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യൽമീഡിയയിലൂടെ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തെറി വിളിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത വ്‌ലോഗർ പിടിയിൽ. പൊളി മച്ചാൻ എന്ന പേരിൽ പ്രശസ്തനായ കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ റിച്ചാർഡ് റിച്ചു (28) ആണു ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഈ കേസിൽ യു ട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ സഹോദരങ്ങളായ വ്‌ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇയാൾ വീഡിയോ വഴി പ്രതികരിച്ചത്.
മുമ്പ് ‘എയർ ഗൺ’ പരീക്ഷിക്കുന്ന വിഡിയോയിലൂടെ താരമായി മാറിയ ‘പൊളി മച്ചാൻ’ എന്നറിയപ്പെടുന്ന ഇയാൾക്കു വിവിധ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്. പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സംഘം ചേർന്നു കലാപം നടത്താനും ഇയാൾ ആഹ്വാനം ചെയ്തതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കണ്ടെത്തിയതിനെ തുടർന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
റിച്ചാർഡ് ഈ വീഡിയോ ചെല്ലാനം സ്വദേശിയുടെ യുട്യൂബ് ചാനൽ വഴിയാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാൾക്കെതിരെയും കേസെടുക്കും. ഒട്ടേറെപ്പേർ വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ പങ്കുവച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും ശക്തികുളങ്ങര പോലീസ് പറഞ്ഞു.
ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ അനുകൂലികള്‍. ഡല്‍ഹി ജന്തര്‍ മന്ദറില്‍ വെച്ചാണ് സംഭവം. ഓണ്‍ലൈന്‍ മാധ്യമമായ നാഷണല്‍ ദസ്തകിലെ മാധ്യമപ്രവര്‍ത്തകന്‍ അന്‍മോല്‍ പ്രീതത്തെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.
ഏക സിവില്‍ കോഡ് ആവശ്യപ്പെട്ട് ബിജെപി മുന്‍ വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വനി ഉപാധ്യായയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അന്‍മോല്‍ പ്രീതം.
ഇന്നലെ വൈകിട്ടായിരുന്നു മാര്‍ച്ച്. കാമറാമാന്‍ ആശിഷ് താക്കൂറിനൊപ്പമാണ് താന്‍ ജന്തര്‍ മന്ദറിലെത്തിയതെന്ന് അന്‍മോല്‍ പ്രീതം പറഞ്ഞു.
‘ഞാനെത്തിയപ്പോള്‍ 300-400 പേര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് ഈ വര്‍ഗീയമായ മുദ്രാവാക്യം ഉയര്‍ന്നത്. ഏഴ് വര്‍ഷമായി ബിജെപിയാണ് ഭരണത്തില്‍. എന്നിട്ടും ഇവര്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് എനിക്കറിയണമായിരുന്നു. ഞാനവരോട് സംസാരിക്കാന്‍ തുടങ്ങി.
രാജ്യം ഇന്നും ദാരിദ്ര്യത്തില്‍ അല്ലേ, പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കേണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചു. ഇതോടെയാണ് ഞാന്‍ ജിഹാദി ചാനലില്‍ നിന്നാണോ എന്ന് ചോദിച്ച് ആള്‍ക്കൂട്ടം അലറാന്‍ തുടങ്ങിയത്. ദാരിദ്ര്യം കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഉണ്ടായിരുന്നുവെന്ന് അവരില്‍ ചിലര്‍ പറഞ്ഞു.
ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ വന്ന് ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു. ജയ് ശ്രീറാം, വന്ദേമാതരം എന്ന് ഉരുവിടാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വന്ദേമാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും പറഞ്ഞു. ജയ് ശ്രീറാം ഒരു രാഷ്ട്രീയ അജണ്ടയാണെന്ന് തോന്നിയതിനാല്‍ പറയാന്‍ തോന്നിയില്ല. ആദ്യം ഞാന്‍ ശാന്തനായിരുന്നു. സാഹചര്യം നിയന്ത്രണവിധേയമായിരിക്കുമെന്ന് കരുതി.
പക്ഷേ ഒരാള്‍ എന്റെ ചുമലില്‍ പിടിച്ചുതള്ളി. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം എന്ന് പറഞ്ഞേ തീരൂ എന്ന് ഒരാള്‍ പറഞ്ഞു. എനിക്ക് തോന്നിയാല്‍ മാത്രമേ പറയൂ എന്നും നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ലെന്നും ഞാന്‍ മറുപടി നല്‍കി. അവര്‍ അക്രമാസക്തരാകുമെന്ന് ഇതോടെ ഞാന്‍ ഭയന്നു. ഞാനും കാമറാമാനും ഒരുവിധം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പുറത്തുകടന്നു. എന്റെ കയ്യില്‍ കാമറയും മൈക്കും ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അവര്‍ എന്നെ ആക്രമിക്കാതിരുന്നതെന്നും അന്‍മോല്‍ പ്രീതം ന്യൂസ് ലോണ്‍ഡ്രിയോട് പറഞ്ഞു.
സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വിഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആളുകള്‍ അനുമതി കൂടാതെയാണ് സ്ഥലത്ത് ഒരുമിച്ചുകൂടിയതെന്നും ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദീപക് യാദവ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല. വര്‍ഗീയ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ല, അവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്.
तथाकथित नक़ली हिंदू संगठनों ने बहुजन पत्रकार @anmolpritamND को धमकाने की कोशिश की।
इस घटना से यही प्रतीत होता है कि यह तथाकथित हिंदू संगठन दलित, ओबीसी समाज से आने वाले लोगों को हिंदू नही मानते हैं।
नेशनल दस्तक टीम इस घटना की निंदा करती हैं।#bahujanmedia pic.twitter.com/ArT6PswjUo
— National Dastak (@NationalDastak) August 8, 2021
ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ കുട്ടികളുടെ പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. ആക്രമിക്കാനെത്തിയ മാഗ്‌പൈ എന്ന പക്ഷിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ കാല്‍ വഴുതി വീണത്.പക്ഷിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാല്‍ വഴുതി വീണു കൈയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ക്വീന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഹോളണ്ട് പാര്‍ക്ക് വെസ്റ്റിലെ ഗ്ലിന്‍ഡെമാന്‍ പാര്‍ക്കില്‍നിന്ന് നിരവധി പക്ഷികളെ ബ്രിസ്‌ബേന്‍ സിറ്റി കൗണ്‍സില്‍ തൊഴിലാളികള്‍ നീക്കം ചെയ്തതിന് ശേഷമാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. മാഗ്‌പൈ പക്ഷികളുടെ ആക്രമണം സംബന്ധിച്ച് നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദേശത്തു സ്ഥാപിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ എല്ലാ ഭാഗത്തും സാധാരണയായി കാണുന്ന പക്ഷിയാണ് മാഗ്പൈകള്‍. പാര്‍ക്കുകളിലും മൈതാനങ്ങളിലും ഉള്‍പ്പെടെയുള്ള മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഈ പക്ഷികള്‍ ധാരാളമായുണ്ട്. സ്വതവേ പ്രശനക്കാരല്ലാത്ത ഇവര്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ആക്രമണകാരികളാകുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറു മുതല്‍ എട്ട് ആഴ്ച്ച കാലയളവിലായാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടീലും കുഞ്ഞുങ്ങളെ വിരിയിക്കലും. കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ് പക്ഷിയുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്നത്.
ഇവയുടെ പ്രജനനകാലത്ത് കാല്‍നടയാത്രക്കാരും, സൈക്കിള്‍ സവാരിക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. കൂടിന്റെ 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലാണ് സാധരണയായി ആണ്‍പക്ഷികള്‍ ആക്രമണം അഴിച്ചു വിടുക. കൂടിനെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ ആക്രമണങ്ങള്‍.
മികച്ച പാട്ടുകാരും അനുകരണ കലയില്‍ അതിവിദഗ്ധരുമാണ് മാഗ്പൈ പക്ഷികള്‍. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിലൊന്നായാണ് മാഗ്‌പൈയെ കണക്കാക്കുന്നത്. 35-ലധികം പക്ഷികളുടെ ശബ്ദവും അതിനു പുറമേ പട്ടിയുടെയും കുതിരയുടെയും മനുഷ്യന്റെ വരെ സ്വരവും ഇവയ്ക്ക് അനുകരിക്കാന്‍ സാധിക്കും.
ഇറ്റാലിയന്‍ പോലീസിന്റെ ഉറക്കംകൊടുത്തിയ കുപ്രസിദ്ധ അധോലോക നായികയാണ് മരിയ ലിക്കിയാര്‍ഡി. നേപ്പിള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളി ശൃംഖലയായ കമോറ എന്ന ലിക്കിയാര്‍ഡി വംശത്തിന്റെ ആദ്യ വനിതാ മേധാവിയാണ് 70കാരിയായ മരിയ. ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മരിയ ഇറ്റാലിയന്‍ മിലിട്ടറി പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച സ്‌പെയിനിലേക്കു കടക്കാന്‍ ശ്രമിക്കവേ റോമിലെ സിയാമ്പിനോ വിമാനത്താവളത്തില്‍വെച്ചായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. സ്‌പെയിനിലുള്ള മകള്‍ക്ക് അരികിലേക്ക് പോകാനായിരുന്നു മരിയയുടെ ലക്ഷ്യം. തെക്കന്‍ സ്‌പെയിനില്‍ ചില ബിനിനസുകളും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം മരിയയുടെ തന്ത്രങ്ങള്‍ പാളി. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി മിലിട്ടറി പോലീസ് വിരിച്ച വലയില്‍ വീണു.
1951ലാണ് മരിയയുടെ ജനനം. മാഫിയ ലോകത്തെ ‘ഗോഡ് മദര്‍’ എന്നാണ് മരിയ അറിയപ്പെടുന്നത്. ചെറിയ ശരീര പ്രകൃതമായതിനാല്‍ മാഫിയ സംഘങ്ങള്‍ക്കിടയില്‍ ‘ലിറ്റില്‍ വണ്‍’ എന്ന വിശേഷണവും അവര്‍ക്കുണ്ട്. ഇറ്റലിയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘങ്ങളുടെ ഗ്രൂപ്പായ കമോറ കുടുംബത്തിലായിരുന്നു മരിയ. 1990കളുടെ തുടക്കത്തില്‍ ഭര്‍ത്താവും രണ്ട് സഹോദരങ്ങളും അറസ്റ്റിലായതോടെയാണ് മരിയ മാഫിയ സംഘത്തിന്റെ തലപ്പത്തേക്കെത്തുന്നത്.
പിന്നാലെ സംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അവര്‍ ഏറ്റെടുത്തു. മയക്കുമരുന്ന് കടത്ത്, സിഗരറ്റ് കള്ളക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ റാക്കറ്റുകളില്‍ മരിയ സജീവമായി. പെണ്‍കുട്ടികളെ എത്തിച്ച് വേശ്യാവൃത്തിയും ആരംഭിച്ചതോടെ വരുമാനം ഉയര്‍ന്നു. പുരുഷന്‍മാര്‍ കൈയടക്കിയിരുന്ന മാഫിയ മേഖലയിലെ പ്രബല നേതാവായും അവര്‍ ഉയര്‍ന്നു.
മാഫിയ സംഘങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ വലിയ നഷ്ടമുണ്ടാക്കിയതോടെ പ്രശ്‌ന പരിഹാരത്തിനും മരിയ ശ്രമിച്ചു. പരസ്പരം സമാധാനം നിലനിര്‍ത്തിയാല്‍ മാത്രമേ ബിസിനസിലെ നഷ്ടം നികത്താന്‍ സാധിക്കുവെന്ന് മറ്റു മാഫിയ നേതാക്കളെ അവര്‍ ബോധ്യപ്പെടുത്തി. പിന്നീട് കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടെ പെട്ടെന്നുണ്ടായ ചില ഭിന്നതകളും മയക്കുമരുന്ന് അഴിമതിയും ഗ്രൂപ്പുകള്‍ തമ്മില്‍ വലിയ തര്‍ക്കത്തിലേക്ക് വഴിവെച്ചു.
ആക്രമണത്തില്‍ മരിയയുടെ മരുമക്കളില്‍ ഒരാള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഇതോടെ സമാധാന ശ്രമങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചടിക്കാന്‍ മരിയ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവലിയ സംഘര്‍ഷത്തിലേക്കും നിരവധി കൊലപാതകങ്ങളിലേക്കും നയിച്ചു. കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ 1999ല്‍ ഇറ്റാലിയന്‍ പോലീസ് ഇവര്‍ക്കെതിരേ വാറണ്ട് ഇറക്കി. പിന്നീട് രണ്ട് വര്‍ഷത്തോളം മരിയ ഒളിവില്‍ കഴിഞ്ഞു.
ഇതിനിടെ മറ്റുപല മാഫിയ നേതാക്കളും പോലീസ് പിടിയിലായി. എന്നാല്‍ മരിയ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചതേയില്ല. ഇടക്കിടെ ഒളിത്താവളം മാറുന്നതും കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കവും പോലീസിനെ വട്ടംകറക്കി. ഒടുവില്‍ 2001ലാണ് മരിയയെ പിടികൂടാന്‍ പോലീസിനായത്. വിവിധ കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവര്‍ക്ക് കോടതി തടവുശിക്ഷയും വിധിച്ചു. 2009-ല്‍ ശിക്ഷാകാലാവധി കഴിഞ്ഞ് ജയില്‍മോചിതയായി. തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇറ്റലിയിലെ 30 പ്രമുഖ കുറ്റവാളികളുടെ പട്ടികയില്‍ ലിക്കിയാര്‍ഡിയുമുണ്ട്. സാമ്പത്തിക തട്ടിപ്പ്, കൊള്ള, മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, ലേല തട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിക്കിയാര്‍ഡി. ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മാഫിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന മരിയയെ ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്കും ആസൂത്രണത്തിനും ഒടുവിലാണ് ഇറ്റാലിയന്‍ പോലീസിന് പിടികൂടാനായത്.
ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ ഗുജറാത്തിലെ അങ്കലേശ്വർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസം മുൻപാണ് സംഭവം. 34 കാരിയായ ഊർമ്മിള വാസവയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജിഗ്നേഷ് പട്ടേലാണ് അസ്റ്റിലായത്.
ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് പിടിയിലാകുന്നത്. ജൂലൈ എട്ടിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഊർമ്മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഊർമ്മിളയ്‌ക്ക് നൽകിയ ഡ്രിപ്പിൽ ജിഗ്നേഷ് സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടർമാരോ നഴ്‌സുമാരോ ആരും തന്നെ ഊർമിളയ്‌ക്ക് സമീപമുണ്ടായിരുന്നില്ല.
സയനൈഡ് ഉള്ളിൽചെന്ന ഉടൻ തന്നെ ഊർമിള മരണത്തിന് കീഴടങ്ങി. മരണത്തിൽ അസ്വഭാവികത തോന്നിയ പോലീസ് അപകട മരണത്തിന് കേസെടുത്തിരുന്നു. ഫോറെൻസിക് പരിശോധനയിൽ വിഷാംശം കണ്ടെത്തിയതോടെയാണ് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. ജിഗ്നേഷിന്റെ മൊഴിയിൽ അസ്വഭാവികത തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ശനിയാഴ്‌ച്ച ജിഗ്നേഷ് അറസ്റ്റിലാവുകയായിരുന്നു.
ഏഴ് വർഷം മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പതിമാര്‍ക്കിടയിലെ പരസരവിശ്വാസമില്ലായ്മയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജിഗ്നേഷ് കുറ്റം സമ്മതിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സ്‌കൂളിലെത്തി ക്ലാസ്മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.
സംഭവം ഇങ്ങനെ- രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍നിന്ന് മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്പര്‍ വാങ്ങിയത്. ഇതിനുപിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്‌സിന്റെ പരാതി.
അധ്യാപകന്‍ നഴ്‌സിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതറിഞ്ഞതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സംഘമാളുകള്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.
കുറ്റാരോപിതനായ അധ്യാപകനെ നിലവില്‍ സര്‍വീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് രണ്ട് സ്ത്രീകള്‍ കൂടി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരേ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം.
സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യൂജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു.
കെഎം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും. കേസില്‍ തെളിവായി പ്രത്യേക സംഘം നല്‍കിയ സിസിടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു.
ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ചാണ് കെഎം ബഷീറിന്റെ മരണം. വാഹന ഉടമയായ വഫ ഫിറോസും കാറില്‍ ഒപ്പമുണ്ടായിരുന്നു.
ഇ ബുള്‍ ജെറ്റ്’ വ്‌ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. കോടതി മുറിയിലും വ്‌ലോഗര്‍മാര്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.
കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.