ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ ഗുജറാത്തിലെ അങ്കലേശ്വർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസം മുൻപാണ് സംഭവം. 34 കാരിയായ ഊർമ്മിള വാസവയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജിഗ്നേഷ് പട്ടേലാണ് അസ്റ്റിലായത്.

ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് പിടിയിലാകുന്നത്. ജൂലൈ എട്ടിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഊർമ്മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഊർമ്മിളയ്‌ക്ക് നൽകിയ ഡ്രിപ്പിൽ ജിഗ്നേഷ് സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടർമാരോ നഴ്‌സുമാരോ ആരും തന്നെ ഊർമിളയ്‌ക്ക് സമീപമുണ്ടായിരുന്നില്ല.

സയനൈഡ് ഉള്ളിൽചെന്ന ഉടൻ തന്നെ ഊർമിള മരണത്തിന് കീഴടങ്ങി. മരണത്തിൽ അസ്വഭാവികത തോന്നിയ പോലീസ് അപകട മരണത്തിന് കേസെടുത്തിരുന്നു. ഫോറെൻസിക് പരിശോധനയിൽ വിഷാംശം കണ്ടെത്തിയതോടെയാണ് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. ജിഗ്നേഷിന്റെ മൊഴിയിൽ അസ്വഭാവികത തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ശനിയാഴ്‌ച്ച ജിഗ്നേഷ് അറസ്റ്റിലാവുകയായിരുന്നു.

ഏഴ് വർഷം മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പതിമാര്‍ക്കിടയിലെ പരസരവിശ്വാസമില്ലായ്മയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജിഗ്നേഷ് കുറ്റം സമ്മതിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.