Crime

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കീലെസ് കാറുകൾ മിനുറ്റുകൾക്കുള്ളിൽ മോഷ്ടിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈൻ വഴി യുകെയിൽ വിൽക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. വീടിന് അകത്ത് വെച്ചിരിക്കുന്ന കീയുടെ സിഗ്നൽ പിടിച്ച് കാറിന്റെ ലോക്ക് തുറക്കാൻ കഴിയുന്ന ഈ ഉപകരണങ്ങൾ ക്രിമിനൽ സംഘങ്ങൾ തമ്മിൽ വാടകയ്ക്ക് കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട് . ചില ഉപകരണങ്ങൾ ശക്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

വുൾവർഹാംപ്ടണിൽ താമസിക്കുന്ന അബി ബ്രൂക്സ്-മൊറിസിന്റെ കാർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ട് മിനിറ്റ് കൊണ്ടാണ് മോഷണം പോയത്. അവർ ഉറങ്ങിക്കിടക്കുമ്പോൾ മോഷണം നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ കാർ കണ്ടെത്തിയെങ്കിലും വാഹനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഇത്തരത്തിലുള്ള മോഷണങ്ങൾ നിയന്ത്രിക്കാനായി പാർലമെന്റിൽ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം, കാർ മോഷണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും പങ്കിടുന്നതും കുറ്റകരമാകും. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവിന് സാധ്യത ഉണ്ടാകും. രാജ്യത്തെ വാഹനമോഷണങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ കീലെസ് കാറുകളാണ് . അതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദക്ഷിണ വെയിൽസിൽ 17-കാരിയായ ലെയ്‌ൻ വില്യംസ് കൊല്ലപ്പെട്ട സംഭവത്തിൽ 18-കാരനായ ക്യാമറൺ ചെങിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ സെഫ്ൻ ഫോറെസ്റ്റിലെ ഒരു വീട്ടിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, ഉൾപ്പെടെ ആയുധ സജ്ജരായ ഉദ്യോഗസ്ഥർ, സ്ഥലത്തെത്തിയിരുന്നു . എന്നാൽ പെൺകുട്ടിയെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

38 വയസ്സുള്ള മറ്റൊരു സ്ത്രീക്ക് ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ഗ്വെന്റ് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പങ്കുവെയ്ക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കൊലപാതകത്തെ കുറിച്ചും അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീസ്റ്റർഷയർ ∙ ഇംഗ്ലണ്ടിലെ സ്റ്റാതേൺ ലോഡ്ജിലെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ മിഠായി നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 76 വയസ്സുള്ള ജോൺ റൂബൻ കുറ്റം സമ്മതിച്ചു. റൂബൻ 13 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ലീസ്റ്റർ ക്രൗൺ കോടതിയിൽ സമ്മതിച്ചത്. എങ്കിലും മറ്റൊരു ബാലനുമായി ബന്ധപ്പെട്ട ഒരു ഗുരുതര ലൈംഗിക കുറ്റം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ ഈ കേസിൽ വാദം തുടരണമോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ട് ആഴ്ച സമയം ചോദിച്ചിട്ടുണ്ട്.

27 വർഷത്തിലധികമായി റൂബൻ ഈ വേനൽക്കാല ക്യാമ്പ് നടത്തിവരികയായിരുന്നു. കുട്ടികൾ ഉറങ്ങാൻ തയ്യാറാകുന്ന സമയത്ത് മുറികളിലേക്കു ചെന്നു “സ്വീറ്റ് ഗെയിം” എന്ന പേരിൽ വേഗത്തിൽ മിഠായി കഴിക്കുവാൻ നിർബന്ധിക്കാറുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മിഠായിലാണ് മയക്കുമരുന്ന് കലർത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി ക്യാമ്പിൽ കുട്ടികൾ അസുഖ ബാധിതരായിരുന്നത് ആവേശം മൂലമാണെന്ന് റൂബൻ വിശദീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ വളർത്തുമകൻ സംശയം തോന്നി സാധനങ്ങൾ പരിശോധിച്ചപ്പോൾ ബേബി ഓയിൽ, വാസ്ലിൻ, സിറിഞ്ച് തുടങ്ങിയ വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

സംഭവ രാത്രിയിലും കുട്ടികൾക്ക് മിഠായി നൽകിയിരുന്നു. അടുത്ത ദിവസം അസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടികളെ കണ്ട റൂബന്റെ വളർത്തുമകൻ വീണ്ടും പൊലീസിനെ വിളിച്ചു. തുടർന്ന് എത്തിയ പൊലീസാണ് സമീപത്തെ പബ്ബിൽ ഭക്ഷണം കഴിക്കുന്നതിനിടെ റൂബനെ അറസ്റ്റ് ചെയ്തത്. എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ച് പേർ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൂബന്റെ ഉപകരണങ്ങളിൽ നിന്ന് 50-ൽ കൂടുതൽ ‘കാറ്റഗറി A’ ഉൾപ്പെടെയുള്ള അശ്ലീല ബാല വീഡിയോകളും കണ്ടെത്തി. “ഇത് അതീവ ദുഷ്കരമായ കുറ്റന്വേഷണം ആയിരുന്നുവെന്നാണ് ” ലീസ്റ്റർഷയർ പൊലീസിന്റെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ഹോൾഡൻ പറഞ്ഞത് .

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി‍ഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.

അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. അതിക്രൂരമായ മർദനത്തിൻറെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടും ഇൻക്രിമെൻറ് റദ്ദാക്കുന്നതിൽ മാത്രമായി നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പിനെ നിർബന്ധിതരാക്കിയത്.

കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടർന്ന് തൃശർ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് തേടി. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സറേയിലെ ഒരു ആഡംബര ഹോട്ടലിൽ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത് . 61 കാരനായ ജെയിംസ് കാർട്ട്‌റൈറ്റ് ആണ് പ്രതി. 54 കാരിയായ സാമന്ത മിക്കിൾബർഗ് ആണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.

തൻറെ 60-ാം ജന്മദിനത്തിൽ പങ്കെടുക്കാനാണ് ഇയാൾ മുൻ പങ്കാളിയെ ക്ഷണിച്ചത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു . ഹോട്ടലിൽ വച്ച് ഇയാൾ തൻറെ മുൻപങ്കാളിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ പ്രതി കൊലപാതകം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു . മിക്കിൾബർഗ് കിടക്കയിൽ നിന്ന് വീണതിനെ തുടർന്ന് മരിച്ചുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

വിചാരണയിൽ ഒരിക്കലും ഇയാൾക്ക് മനംമാറ്റം ഉണ്ടാവുകയോ കുറ്റം സമ്മതിക്കുകയോ ചെയ്തില്ല. ഇയാൾക്ക് കുറഞ്ഞത് 28 വർഷം തടവ് അനുഭവിക്കേണ്ടിവരും. തനിക്ക് ജന്മദിനം ആഘോഷിക്കാൻ ആരുമില്ലെന്നും തന്റെ ഒറ്റപ്പെടലും പറഞ്ഞാണ് ജെയിംസ് കാർട്ട്‌റൈറ്റ് തന്റെ മുൻ പങ്കാളിയെ തന്ത്രപൂർവ്വം ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വിരുന്നിനിടെ കാർട്ട്‌റൈറ്റ് അവളെ ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്റെ അടുത്തുള്ള കിടക്കയിൽ അവളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹം ആംബുലൻസ് വിളിക്കുകയായിരുന്നു.

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശിനി ശ്യാമ എന്ന ശാരിമോൾ (35) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഒളിവിൽപ്പോയ പ്രതി അജിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സംശയത്തെത്തുടർന്നാണ് യുവതിയെ അജി കൊലപ്പെടുത്തിയതെന്നാണ് സൂചന. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്.

ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ വഴക്കിനൊടുവിൽ ഇയാൾ യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും പ്രതി ആക്രമിക്കുകയായിരുന്നു.

ആക്രമണം നടത്തിയ ശേഷം അജി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പുലർച്ചെയോടെയാണ് ശ്യാമ മരിച്ചത്. ശശിക്ക് നെഞ്ചിലാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. കവിയൂർ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു താമസം. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. മുമ്പ് പൊലീസ് ഇടപെട്ട് കൗൺസലിംഗിന് വിധേയനാക്കിയിരുന്നു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്.

മുളയത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകനെ പിടികൂടി. കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സുമേഷിനെ പുത്തൂരില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് സുമേഷ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ അച്ഛനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്.

സുന്ദരന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച മണ്ണുത്തി പോലീസ് തിരച്ചിലിനൊടുവില്‍ സുമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ അച്ഛനുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച അച്ഛന്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് സുമേഷ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്ലിന്റ്ഷെയറിൽ രണ്ട് വയസ്സുള്ള ആൺകുട്ടി മരണമടഞ്ഞ സംഭവത്തിൽ അമ്മയ്‌ക്കൊപ്പം ഗ്രാൻഡ് പേരെന്റ്സും കുറ്റക്കാരാണന്നു കോടതി കണ്ടെത്തി. 47കാരനായ മൈക്കൽ ഐവ്സും 46 കാരനായ കെറി ഐവ്സും ആണ് കൊലപാതകത്തിനും 16 വയസ്സിന് താഴെയുള്ള കുട്ടിയോട് ക്രൂരത കാണിച്ചതിനും ശിക്ഷിക്കപ്പെട്ടത്. തന്റെ മകനോടൊപ്പം മാതാപിതാക്കളുടെ വീട്ടിൽ താമസിച്ചിരുന്ന ഏഥന്റെ അമ്മ ഷാനൻ ഐവ്സ് (28) മകന്റെ മരണത്തിന് കാരണക്കാരിയും കുട്ടിയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരിയാണെന്നു കണ്ടെത്തി.

ഏഥന്റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സോഷ്യൽ വർക്കർ മൈക്കൽ കോർണിഷ് സന്ദർശിക്കാൻ എത്തിയപ്പോൾ ആരും വാതിൽ തുറന്നിരുന്നില്ല, ഓഗസ്റ്റ് 13 ന് ഒരു ആരോഗ്യ സന്ദർശകനുമായുള്ള ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റ് റദ്ദാക്കി തുടങ്ങിയ കാര്യങ്ങളും കോടതി ഗൗരവമായാണ് കണ്ടത്. തന്റെ മകൾ പെട്ടെന്ന് കോപം വരുന്ന ആളാണെന്നും ദിവസത്തിൽ രണ്ടുതവണ ഏഥനെ അടിക്കുമായിരുന്നുവെന്നും മൈക്കൽ ഐവ്സ് ജൂറിയോട് പറഞ്ഞു. 2021 ഓഗസ്റ്റ് 14 ന് നോർത്ത് വെയിൽസിലെ ഫ്ലിന്റ്ഷെയറിലുള്ള തന്റെ ഗ്രാൻഡ് പേരെന്റ്സിന്റെ വീട്ടിൽ വെച്ച് മരിക്കുമ്പോൾ കുട്ടിക്ക് അപകടകരമാം വിധം നിർജ്ജലീകരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുമ്പോൾ കുട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല്പതോളം മുറിവുകളും പാടുകളും ഉള്ള അവസ്ഥയിൽ ആയിരുന്നു.

യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജയിലില്‍ ഉത്തരവെത്തിയത്. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്. 2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012 ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാല്‍ അബ്ദു മഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.

2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ വർഷം ഹൈനോൾട്ടിൽ 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയായ ഡാനിയേൽ അൻജോറിനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 37 കാരനായ പ്രതി മാർക്കസ് മോൺസോയ്‌ക്കെതിരെ കൊലപാതകശ്രമം, ഉദ്ദേശ്യത്തോടെ പരിക്കേൽപ്പിക്കൽ, ആക്രമണാത്മക ആയുധം കൈവശം വയ്ക്കൽ എന്നീ മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കോടതി വിചാരണയ്ക്ക് പിന്നാലെ ജീവപര്യന്തം തടവ് ലഭിക്കുമെന്ന് ജഡ്ജി വിധിച്ചു.

2024 ഏപ്രിൽ 30 ന് രാവിലെ 6:45 ന് പ്രതി 33 വയസ്സുള്ള ഒരു കാൽനട യാത്രക്കാരന്റെ ഇടയിലേക്ക് ഒരു വാൻ ഓടിച്ചു കയറ്റുകയും അയാളെ പിന്തുടർന്ന് കഴുത്തിൽ വെട്ടിക്കൊല്ലുകയും ചെയ്തതോടെയാണ് ആക്രമണ പരമ്പര ആരംഭിച്ചത്. പിന്നീട് സ്കൂൾ പിഇ കിറ്റും ഹെഡ്‌ഫോണുകളും ധരിച്ച് താൻ താമസിക്കുന്ന റെസിഡൻഷ്യൽ സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന ഡാനിയേലിലേക്ക് പ്രതി ആക്രമണം തിരിച്ചു. ഇതിന് ശേഷം കാനിംഗ് ടൗണിലെ സതനിറ്റ ‘ക്ലോസിൽ നിന്നുള്ള പ്രതി ദമ്പതികളും അവരുടെ നാല് വയസുകാരി മകളും താമസിക്കുന്ന വീട്ടിൽ കയറി. ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയ്ക്ക് വെട്ടേൽക്കുകയും ചെയ്‌തു. ഇത്തരത്തിൽ ആക്രമണ പരമ്പര ഏകദേശം 20 മിനിറ്റ് വരെ നീണ്ടുനിന്നു.

ആക്രമണ സമയം പ്രതി മയക്കു മരുന്നിൻെറ സ്വാധീനത്തിൽ ആയിരുന്നു. ഈ സമയമൊക്കയും ഒരു മനോരോഗിയെ പോലെയാണ് മാർക്കസ് മോൺസോയ്‌ പ്രവർത്തിച്ചത്. ഈ സംഭവങ്ങൾ ഒക്കെ ഹോളിവുഡ് ചിത്രമായ ദി ഹംഗർ ഗെയിംസിനോട് ഉപമിച്ച പ്രതി, താൻ ഒരു “പ്രൊഫഷണൽ കൊലയാളി” ആണെന്ന് അവകാശപ്പെടുകയും ചെയ്‌തു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്ന് വിചാരണ സമയം പ്രതി പറയുകയുണ്ടായി. എന്നിരുന്നാലും, സ്വയം പ്രേരിതമായ ലഹരി മൂലമുണ്ടാകുന്ന മനോരോഗം പ്രതി നടത്തിയ കൊലപാതകങ്ങളെ ന്യായികരിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Copyright © . All rights reserved