ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാന്‍ ഇസ്ലാംമത പ്രചാരകന്‍ സാക്കീര്‍ നായിക്ക് വന്‍തുക വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിക്കുന്നതിന്റെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നടത്തിയ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഈ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചുരുങ്ങിയ കാലയളവില്‍ കോടി കണക്കിന് രൂപയാണ് സാക്കീര്‍ നായിക്ക് വിദേശരാജ്യങ്ങളില്‍ നിന്നും സമാഹരിച്ചത്. ഇത്തരത്തില്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നതില്‍ നിന്നും വന്‍ തുകകള്‍ പിന്‍ വലിക്കുകയും ചെയ്തുവെന്ന് അന്വേഷണസംഘം കണ്ടെത്തി.
തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനും രാജ്യത്ത് മത സ്പര്‍ദ്ദ വളര്‍ത്തിയതിനും ഇന്ത്യയില്‍ നിയമ നടപടി പേടിച്ചാണ് സാക്കീര്‍ നായിക്ക് നാടു വിട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മലേഷ്യയില്‍ കഴിഞ്ഞു വരുകയാണ് സാക്കീര്‍ നായിക്ക്. സാക്കീറിന് ഇപ്പോള്‍ സംരക്ഷണ കവചമൊരുക്കുന്നത് പാകിസ്ഥാനാണ്.
ഇക്കാര്യത്തില്‍ ഇന്ത്യയെ എതിര്‍ക്കാനായി തുര്‍ക്കിയെ പാക്കിസ്ഥാന്‍ സമീപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ആര്‍ട്ടിസാന്‍ ബേക്കറി തീവ്രവാദ ആക്രമണത്തില്‍ സാക്കീറിനുള്ള പങ്ക് തെളിഞ്ഞതിന് പിന്നാലെ ഇന്ത്യയെ പോലെ തന്നെ ബംഗ്ലാദേശും സാക്കീറിനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണ്.
കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്രയുടെ മരണത്തിന് കാരണമായത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ. പാമ്പിനെ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കേസിന് ആവശ്യമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന. പാമ്പിന്റെ വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജീർണ്ണിച്ച അവസ്ഥയിൽ ആയിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.
ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്ത് ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയത്. ഉത്രയെ കടിച്ച കരിമൂർഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിനെയാണ് ഇപ്പോൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു.
പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്റെ പോസ്റ്റുമോർട്ടത്തിൽ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.
അതേസമയം,പാമ്പിനെക്കൊണ്ട് മുറിയിൽ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും. ഫോറൻസിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പോലീസ് വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
അരീക്കോട് ദുരഭിമാനക്കൊലക്കേസിൽ പ്രതിയും, കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ രാജനെ (45) വെറുതേ വിട്ടു. മഞ്ചേരി ഒന്നാംക്ലാസ് അഡിഷനൽ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതേ വിട്ടത്.
2018 മാര്‍ച്ച് 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന ആതിര കൊല്ലപ്പെടുന്നത്. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലുളള വൈരാഗ്യം മൂലം ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തുടക്കം മുതല്‍ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മകളുടെ വിവാഹത്തില്‍ തുടക്കം മുതല്‍ അനിഷ്ടമുളള അച്ഛന്‍ മകളെ വിവാഹത്തലേന്ന് കുത്തിക്കൊല്ലുകയായിരുന്നു.മകള്‍ ആതിരയുമായുളള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ചിന്നു സുല്‍ഫിക്കറിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയങ്ങള്‍ ഉണ്ടായിരുന്നു. മരിക്കുന്നതിനുമുന്‍പ് ലഹരി മരുന്നു ഉപയോഗിച്ചിട്ടുണ്ട്.
ചിന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹത്തില്‍ കഴുത്തിലും ചുണ്ടിലും കൈകളിലും മുറിവുകള്‍ സംഭവിച്ചതായി കണ്ടെത്തി. ഇത് ബലപ്രയോഗത്തിലൂടെ ഉണ്ടായതായേക്കാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗികമോ പ്രകൃതി വിരുദ്ധമോ ആയ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.
കൊലപാതകം മൂടിവെക്കാനുള്ള ശ്രമമാണ് അഞ്ജനയെ ലഹരി മരുന്നുകള്‍ക്ക് അടിമയായി മുദ്രകുത്തുന്നതിന് പിന്നിലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇതിനു പിന്നില്‍ അഞ്ജനയുടെ സുഹൃത്തുകള്‍ തന്നെയാണെന്നും ബന്ധുക്കള്‍ പറയുന്നു.
കൊല്ലപ്പെടുന്നതിന് തലേദിവസം സുഹൃത്തായ നസീമയുടെ ഫോണില്‍ നിന്നും അമ്മയെ വിളിച്ചിരുന്നതായും നാട്ടില്‍ തിരികെ വന്ന് അമ്മയ്ക്കൊപ്പം ജീവിക്കുമെന്നും ചിന്നു പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് പത്തുമീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്.
സിനിമാസെറ്റ് അടിച്ചു തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവും. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരുമാണ്.
ഇന്നലെ വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
ഇതോടെയാണ് എഎസ്പി എം.ജെ. സോജന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ കേസും എടുത്തു. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല.
അഞ്ചലില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും. ഒന്നര വയസ്സുകാരനായ മകനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാ പിതാക്കള്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.
കൂടാതെ, ഉത്രയുടെ കൊലപാതകത്തില്‍ കേരള വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കാന്‍ ഉത്തരവായത്.
ഉത്രയുടെ മരണ സമയത്ത് ഉത്രയുടെ വീട്ടിലായിരുന്നു ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. ഉത്രയുടെ മരണശേഷം സൂരജ് കോടതി അനുമതിയോടെ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തങ്ങള്‍ക്ക് തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്ക് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ കുടുംബത്തിന് ക്രിമിനല്‍ സ്വഭാവം ഉള്ളതിനാല്‍ കുഞ്ഞിനെ തിരിച്ച് നല്‍കണമെന്ന് ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ ആവശ്യപ്പെട്ടിരുന്നു.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധനനിരോധന നിയമ പ്രകാരവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭര്‍ത്താവ് സൂരജിനും ഭര്‍ത്തൃ കുടുംബാംഗങ്ങള്‍ക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു.
അഞ്ചലിലെ ഉത്ര വധക്കേസില്‍ തനിയ്ക്ക് ഒരു പങ്കുമില്ലെന്ന് രണ്ടാംപ്രതി സുരേഷ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല.
തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയില്‍ തനിക്ക് മാപ്പ് തരുമെന്നും കോടതിവളപ്പില്‍ വച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുരേഷ് പറഞ്ഞു.
എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസില്‍ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സുരേഷിന്റെ പ്രതികരണം. താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.
സൂരജിന് പാമ്പിനെ നല്‍കിയത് പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കല്‍ സുരേഷാണ്. ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്കാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പോലീസിന്റെ പ്രതികരണം. വരുംദിവസങ്ങള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
ഗോവയില്‍ മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം. അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാസപരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്.
അഞ്ജനയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തിയത്.
ആണ്‍ സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.
അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അമ്മയും ബന്ധുക്കളും പറയുന്നത്. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു. കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി ഗോവയിലെത്തിയത്.
ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.
അഞ്ജനയെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്.
പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചത്.
തെലങ്കാനയില്‍ ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മഖ്സൂദിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.
ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നു ശേഷം കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മേയ് 22 നാണ് തെലങ്കാനയിലെ വാറങ്കലില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ ആറ് പേര്‍, ത്രിപുരയില്‍ നിന്നുള്ള ഒരാള്‍, ബീഹാറില്‍ നിന്നുള്ള രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്.
മരിച്ചവരെല്ലാം ചണച്ചാക്ക് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്. മരിക്കുന്നതന് രണ്ടുദിവസം മുന്‍പ് ഇവരെയെല്ലാം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കമ്പനിയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.
വാര്‍ത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. കേരളം എന്നത് വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സംഭവം വന്‍ വിവാദമായി മാറിയിരിക്കുകയാണിപ്പോള്‍. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്.
കാലടി മണപ്പുറത്ത് പണിത മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി കാലടി മണപ്പുറത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ പൊളിച്ചത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോളും നായകന്‍ ടൊവിനോ തോമസും വ്യക്തമാക്കി.
സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി