ഇടുക്കി കാഞ്ഞാര്‍ കൂവപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. മൂലമുറ്റം സ്വദേശികളായ ജയകൃഷ്ണന് (25), ഹരി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണ്.
വെള്ളച്ചാട്ടത്തില്‍ പോയി തിരിച്ചു വരും വഴി ആയിരുന്നു അപകടം. പാറക്കെട്ടില്‍ കാല്‍വഴുതി അമ്പതടിയോളം തതാഴചയിലേക്ക് പതിക്കുകയായിരുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന ലൈംഗികാരോപണ പരാതിക്കു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന് കമല്‍. ചലച്ചിത്ര അക്കാദമായിലെ ഒരു മുന്‍ അംഗത്തിന് ഇതില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും ഈ വിഷയത്തില്‍ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചപ്പോള്‍ കമല്‍ പരാതിയുയര്‍ത്തി.
തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാനരഹിതമായ ആരോപണമാണിത്. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു വര്‍ഷം മുന്‍പ് എന്റെ പേരില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ് എന്നാല്‍ ആരോപണം വ്യാജമായതിനാല്‍ എന്റെ വക്കീലിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരിയുടെ തുടര്‍നടപടിക്കായി കാത്തിരുന്നു. അങ്ങനെ ഉണ്ടാവാത്തത് കാരണം ഞാനത് ഗൗനിച്ചില്ല; കമല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കാസ്റ്റിംഗ് ഒരു ടീമിന്റെ നേതൃത്വത്തിലാണ് നടന്നത്. പരാതിക്കാരിയായ നടി ഇതുമായി ബന്ധപ്പെട്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇടാത്തതെന്താണെന്നും കമല്‍ ചോദിച്ചു. കമാലുദീന് മുഹമ്മദ് മജീദ് എന്നാണ് എന്നെ അവര്‍ വിളിച്ചത്. കമല്‍ എന്നാണ് ഞാന്‍ സിനിമമേഖലയില്‍ അറിയപ്പെടുന്നത്. കമാലുദ്ദീനെ മലയാള സിനിമയയ്ക്ക് അറിയില്ല; കമല്‍ ചൂണ്ടിക്കാണിക്കുന്നു.
ചലച്ചിത്ര അക്കാദമിയില്‍ നിന്നും അടുത്തിടെ രാജിവച്ചൊരു അംഗമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും തന്റെ കൈയില്‍ ഇല്ലെന്നും കമല്‍ പറയുന്നു. എന്റെ വക്കീലിനും അക്കാദമിയിലെ മുന്‍ അംഗത്തിനും മാത്രമെ ഈ വക്കീല്‍ നോട്ടീസിനെപ്പറ്റി അറിയൂ. ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്ന് ആ അംഗം അടുത്തിടെ രാജിവച്ചിരുന്നു. അയാളോ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതു തെളിയിക്കാന്‍ എന്റെ പക്കല്‍ രേഖയില്ല; കമലിന്റെ വാക്കുകള്‍. ഈ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരവാദികളായവര്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും കമല്‍ ടൈംസം ഓഫ് ഇന്ത്യയോടുള്ള സംസാരത്തില്‍ വ്യക്തമാക്കി.
സിനിമയില്‍ വേഷം നല്‍കാമെന്നു പറഞ്ഞാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായ കമലിനെതിരേ ഒരു യുവനടി ആരോപണം ഉയര്‍ത്തിയത്. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗിക ചൂഷണം നടന്നിരുന്നുവെന്നും നടി ആരോപിച്ചിരുന്നു. ഫ്ളാറ്റിലും വീട്ടിലും വച്ച് പീഢനം നടന്നുവെന്നും കമല്‍ തന്നോട് വിശ്വാസ വഞ്ചന കാണിച്ചെന്നും യുവതി ആരോപിക്കുന്നു. ആട്ടില്‍തോലിട്ട ചെന്നായ ആണെന്നായിരുന്നു യുവതി അയച്ച വക്കീല്‍ നോട്ടീസില്‍ കമലിനെ കുറ്റപ്പെടുത്തിയിരുന്നത്.
കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്സ്ചേയ്ഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഡോ. ബിആര്‍ ഷെട്ടിയ്ക്കെതിരെ കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്കി.
ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങള്‍ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.
പുഞ്ചിരിച്ച് പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ആ കൊട്ടാരം വീട്. കഴിഞ്ഞദിവസം ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.
കേരളത്തിലെ ഏറ്റവും വലിയ വീടെന്ന തലക്കെട്ടുകളോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അറയ്ക്കല്‍ പാലസിന്റെ ഗൃഹനാഥനാണ് അകാലത്തില്‍ വിടപറഞ്ഞ ജോയി.
ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പോലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇപെടലിലൂടെ അടുത്ത ദിവസം മൃതദേഹം എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകള്‍ ഇല്ലാത്ത ഒരു നിര്‍മ്മിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ്.
എന്നാൽ ജോയിയുമായി അടുപ്പമുള്ളവരിൽ നിന്നും എന്നപേരിൽ വാട്സാപ്പുകളിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പുകളിൽ ദുരൂഹത ഉണർത്തുന്ന പലകാര്യങ്ങളും പുറത്തു വരുന്നു. വൻ സാമ്പത്തിക ബാധ്യത മൂലം അറക്കൽ ജോയി ആത്മഹത്യാ ചെയ്തതാണെന്നും മരണം അന്വേഷിക്കണം എന്ന രീതിയിലും കാര്യങ്ങളിൽ വ്യക്തത വരാതെ പലപ്രവർത്തികളും പിന്നാമ്പുറത്തു നടക്കുന്നതായാണ് വിവരം. അദ്ദേഹത്തിന് സാമ്പത്തിക ഇടപാടുകൾ ഉള്ള ഷെട്ടി ഒളിവിലിൽ പോയതായും റിപോർട്ടുകൾ.
കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന് ജോണിയും കുടുംബസമേതം താമസം മാറ്റിയത്.
40000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്ക്കുന്ന അറയ്ക്കല്‍ പാലസ് നിര്‍മാണസമയത്തുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കാന്‍ വേണ്ടി കൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്.
കൊളോണിയല്‍ ശൈലിയിലാണ് വീടിന്റെ രൂപകല്പന. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്സ്കേപ്പും ഒരുക്കിയത്.
അക്കൗണ്ടന്റായി യുഎഇയില്‍ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം ഏറെ വെല്ലുവിളികള്‍ നേരിട്ട ശേഷമായിരുന്നു. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്പന്നങ്ങള് കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി.
കഴിഞ്ഞ പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അറയ്ക്കല്‍ പാലസിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു.
കോവിഡ് 19 അടക്കം സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള രോഗങ്ങള്‍ മൂലം മരണപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങ് തടസ്സപ്പെടുത്തുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കും. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
പ്രത്യേക രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. കുറ്റക്കാര്‍കക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെ ശവസംസ്കാര ചടങ്ങ് തടസപ്പെടുത്തുകയും അക്രമാസക്തരായ ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപന ജീവനക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്.
ചെന്നൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെയും ശവസംസ്കാര ചടങ്ങും അന്ത്യകര്‍മങ്ങളും നിശ്ചയിച്ചിരുന്ന സ്ഥലത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു പുറമെ ഒരു ഓര്‍ത്തോപീഡിക് സര്ജന് സഹപ്രവര്‍ത്തകനായ ന്യൂറോ സര്‍ജന്റെ മൃതദേഹം ശ്മശാനത്തില്‍ രാത്രി രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സ്വയം മറവുചെയ്യേണ്ടിയും വന്നിരുന്നു. മൃതദേഹം സംസ്കരിക്കാന്‍ എത്തിയവരെ ജനക്കൂട്ടം ഭയപ്പെടുത്തി ഓടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
സംഭവത്തില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് അടക്കമുള്ളവ ചുമത്തുമെന്ന് ഇതേത്തുടര്‍ന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവായ അധ്യാപകൻ പെൺകുട്ടിയെ മറ്റൊരാൾക്കു കൂടി കൈമാറിയതായി മൊഴി. പെൺകുട്ടി ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടും പൊലീസ് രണ്ടാമനെ പിടികൂടാൻ ശ്രമിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ മാതാവ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
ഇതേത്തുടർന്നാണ് തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ൈക്രംബ്രാഞ്ചിന് കൈമാറിയത്. പ്രതിയായ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (പപ്പൻ -45) ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. പൊലീസ് പലകുറി കുട്ടിയിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് മറ്റൊരാൾ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.
പത്മരാജൻ മിഠായിയും ഭക്ഷണവും വാങ്ങി നൽകിയെന്നും സ്കൂട്ടറിൽ കയറ്റി പൊയിലൂരിലെ വീട്ടിൽ കൊണ്ടുപോയെന്നുമാണ് കുട്ടിയുടെ മൊഴി. അവിടെയുണ്ടായിരുന്ന ആളും ഉപദ്രവിച്ചു. ഉപദ്രവിച്ച രണ്ടാമനെയും സംഭവം നടന്ന വീടും കണ്ടാൽ തിരിച്ചറിയുമെന്നും മൊഴിയിലുണ്ട്. എന്നാൽ, അതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യം കാര്യമായി എടുക്കാത്തതിനാലാണ് അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഇക്കാര്യവും അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യൽ വൈകിപ്പിച്ച പൊലീസ് തുടരന്വേഷണത്തിലും അമാന്തം കാണിക്കുകയാണെന്നും മാതാവ് പരാതിയിൽ പറയുന്നു.
കൊടുമണില്‍ സഹപാഠിയെ കുട്ടിക്കുറ്റവാളികള്‍ കൊലപ്പെടുത്തിയത് മൃഗീയമായെന്ന് പൊലീസ്. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറുക്കാന്‍ ശ്രമിച്ചത് എന്തിനാണെന്നു വ്യക്തമാകുന്നില്ലെന്നും പൊലീസ് പറയുന്നു. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്.കുട്ടിക്കുറ്റവാളികളെങ്കിലും കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് ജില്ലാപൊലീസ് മേധാവി പറഞ്ഞു.
പ്രതികളിലൊരാളുടെ റോളര്‍ സ്കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ 21നാണ് സഹപാഠികളായ രണ്ടുപേര്‍ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചിലര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിയതിനു പിന്നിലും ഇവരാണോയെന്നും പൊലീസ് പറയുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. ജനം ടിവിയാണ് ഈ വാര്‍ത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നും ഒതുക്കി തീര്‍ത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വര്‍ഷം മുമ്പ് നടി നല്കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു. നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്ളാറ്റില്‍ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമല്‍ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് പീഡനം നടന്നതായും യുവതി വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
ജനം ടിവി നല്കിയ വാര്‍ത്ത..
സംവിധായകന് കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി ; പീഡനം നായികാ വേഷം വാഗ്ദാനം ചെയ്ത്
കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി മോഡലായ യുവനടി. കമല്‍ സംവിധാനം നിര്‍വഹിച്ച’പ്രണയമീനുകളുടെ കടല്‍’ എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകന് മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ഇടപ്പള്ളിയിലെ സ്കൈലൈന്‍ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകള്‍ വാട്സാപ്പ് വഴി അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്കേപ്സ് എന്ന അപാര്‍ട്ട്മെന്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത നായികാ വേഷത്തില്‍ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി. തുടര്‍ന്നും ലൈംഗിക തൃഷ്ണ അറിയിച്ച് കമല്‍ സന്ദേശങ്ങളയച്ചെങ്കിലും യുവനടി വഴങ്ങിയില്ല.
എന്നാല്‍ ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചപ്പോള്‍ വാട്സാപ്പ് സന്ദേശങ്ങള്‍ നിര്‍ത്തി. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയില്‍ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് യുവനടി അറിഞ്ഞത്. പിന്നീടുള്ള അന്വേഷണത്തില്‍ കമല്‍, ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് മനസ്സിലായതായി വക്കീല്‍ നോട്ടീസില്‍ പറയുന്നു. ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമല്‍ രണ്ട് യുവനടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വാധീനമുപയോഗിച്ച് അവരുടെ പരാതികള്‍ ഒതുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അവസരം തേടിയെത്തുന്ന യുവനടികളെ സ്ഥിരമായി ലൈംഗികചൂഷണം ചെയ്യുന്നയാളാണ് കമലെന്ന് തന്റെ വാദിക്ക് ബോധ്യപ്പെട്ടതായും അഭിഭാഷകന് 2019 ഏപ്രില്‍ 26ന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഇതിനകം ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കമലിനെതിരെയുള്ള വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം.
സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടിഎന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക ജിഎസ് ലക്ഷ്മി (41)യാണ് മരിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. സംഭവത്തില്‍ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആദ്യം ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി.
അതിന് ശേഷം ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിൽ പറയുന്നു. പിന്നീട് ലക്ഷ്മി മരിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എസ്എംവി ഗ്ലോബല്‍ സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.
കോഴിക്കോട് സ്ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. പയ്യോളിയിലാണ് സംഭവം. പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനെടയാണ് സ്ഫോടനം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്, മകന് ബിജു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. നാരായണനും മകന് ബിജുവും വീടും പരിസരവും വൃത്തിയാക്കിയ ശേഷം പാഴ് വസ്തുക്കള്‍ ടാര്‍ വീപ്പയില്‍ നിറയ്ക്കുകയും ഇതിന് തീ കൊടുക്കുകയും ചെയ്തു.
അല്‍പ്പസമയത്തിനു ശേഷം ടാര്‍ വീപ്പ പൊട്ടിത്തെറിക്കുകയും സമീപത്തുണ്ടായിരുന്ന ഇരുവര്‍ക്കും സ്ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സ്ഫോടനത്തിന് പുറകെ പയ്യോളി പോലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടനകാരണം കണ്ടെത്താനായില്ല. കത്തിച്ച സാധനങ്ങളില്‍ കരിമരുന്നും ഉള്‍പ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം.