ലോക്ക് ഡൗണ്‍ വിലക്കുകളെ മറികടന്ന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തില്‍ രശ്മി നായര്‍ക്കും രാഹുല്‍ പശുപാലിനുമെതിരെ കേസെടുത്തു. പത്തനാപുരം പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവര്‍.

പോലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടയുകയും ചെയ്തു. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവര്‍ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മാസ്‌കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര എന്നത് മറ്റൊരു വിവാദത്തിലേയ്ക്കും വഴിവെച്ചു.

തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറുകയായിരുന്നു. ശേഷം പോലീസ് എത്തിയാണ് രംഗം തണുപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വാഹനം വിട്ടയച്ചത്. അതേസമയം, മാസ്‌ക് ധരിക്കാത്തതിന് പോലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.