മയക്കുമരുന്ന് കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ട് പോകല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, സംഘടിതകുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ വധ ഭീഷണിയെതുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് നാട് വിട്ട് സ്വീഡനില്‍ അഭയം തേടിയ പാക് മാധ്യമ പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ബലൂചിസ്താന്‍ ടൈംസ് എന്ന ഓണ്‍ലൈന്റെ ചീഫ് എഡിറ്ററായിരുന്ന സാജിദ് ഹുസൈനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 22 മുതല്‍ സാജിദിനെ കാണാനില്ലായിരുന്നു. പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്തതിനുശേഷം യു.എ.ഇ, ഉഗാണ്ട, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരുന്നു. അവിടുന്നാണ് 2018ല്‍ സ്വീഡനിലെത്തിയത്. സ്വീഡനില്‍ സുഹൃത്തിനൊപ്പം താമസിച്ച് ഒരു സ്ഥാപനത്തില്‍ പാര്‍ട്ട്‌ട്ടൈം ജോലിനോക്കി വരികയായിരുന്നു സാജിദ്. ഭാര്യയെയും മക്കളെയും സ്വീഡനിേലക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം.

ഏപ്രില്‍ 23ന് സ്റ്റോക്ഹോമിന് സമീപത്തെ അപ്‌സലയിലെ ഫൈറിസ് നദീതീരത്താണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി.