പാലക്കാടില്‍ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു. ചേരാമംഗലം സ്വദേശിനി ഉഷ (40), മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീ കൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.
നെല്ലിയാമ്പതി എസ്റ്റേറ്റില്‍ വെല്‍ഡിങ് തൊഴിലാളിയായ രാജേന്ദ്രന്റെ ഭാര്യയാണ് ഉഷ. ഉഷയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയമാണ് തീകൊളുത്തിയത്. വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ടു സമീപവാസികള്‍ ഓടിയെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും ഉഷയുടെയും രണ്ടു മക്കളുടെയും ദേഹത്തു തീ പടര്‍ന്നിരുന്നു. ഉടന്‍ തീ അണച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല.
പാലക്കാട് ഒറ്റപ്പാലത്ത് പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരണം. ചിനക്കത്തൂർ പൂരം കണ്ടു മടങ്ങുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ബൈക്കിൽ പോകുകയായിരുന്ന മൂന്നുപേരും രഘുവരനും തമ്മിൽ ലക്കിടി റോഡിൽ വച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിനു ശേഷം പിരിഞ്ഞു പോയ സംഘങ്ങൾ ലക്കിടി കൂട്ടുപാതയിലെ ഹോട്ടലിൽ വച്ച് വീണ്ടും തര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനിടെയാണ് രഘുവരനു നേരെ ആക്രമണമുണ്ടായത്. റോഡിൽ പൊലീസിനെ കണ്ട് ഇരു സംഘങ്ങളും ചിതറിയോടി.
ആന്തരിക അവയവങ്ങൾക്കു പരുക്കേറ്റ രഘുവരൻ സമീപത്തെ വയൽ പ്രദേശത്തേക്ക് ഒാടി മറഞ്ഞു. അവിടെ വച്ചാണ് മരിച്ചത്. രഘുവരനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ വീടുകളില്‍ തിരിച്ചെത്തിയിട്ടും രഘുവരൻ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. ഇതിനിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. പ്രതികള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.
ആലപ്പുഴ പൂച്ചാക്കലിലെ കാറപകടം മദ്യലഹരിയിലെന്ന് പൊലീസ്. പൂച്ചാക്കൽ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറ് പേർക്ക് പരിക്കേറ്റത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വകം സ്കൂളിലെ വിദ്യാർഥിനികളായ അനഘ, ചന്ദന, അർച്ചന, സാഗി എന്നിവരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേർ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളിൽ വരുമ്പോഴാണ് നാലാമത്തെ കുട്ടിയെ ഇടിച്ചത്.
കാറിടിച്ച് പരിക്കേറ്റതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥിയായ അനഘയുടെ നിലയാണ് ഗുരുതമായി തുടരുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അനഘയ്ക്കൊപ്പം കാറിടിച്ച് പരിക്കേറ്റ സഖി, ചന്ദന, അർച്ചന എന്നീ കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്കി മാറ്റിയിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കവെ ഇടിയേറ്റ പൂച്ചാക്കൽ സ്വദേശി അനീഷിന്‍റെയും മകന്‍റെയും നില തൃപ്തികരമാണ്. വിദ്യാർഥിനികളെ ഇടിക്കും മുൻപ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച പൂച്ചാക്കൽ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാർ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാർ മരത്തിലിടിച്ചാണ് നിന്നത്.
ബെംഗളൂരുവിൽ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം അതേ കാറിൽ 500 കിലോ മീറ്ററോളം ദൂരെ വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചയാൾ പിടിയിൽ. മരിച്ചയാളും പ്രതിയും കർണാടക സ്വദേശികളാണ്. ബെംഗളൂരു ആനേക്കൽ ബൈഗഡദേനഹള്ളിയിൽ പി.അങ്കൻ മിത്ര (37) ആണു പൊലീസ് പിടിയിലായത്. ഇയാൾ ഓടിച്ച കാറിടിച്ചു മരിച്ച ബെംഗളൂരു ദേവനഹള്ളി മുദ്ദനായ്ക്കന ഹള്ളി വെങ്കിടേശപ്പയുടെ (67) മൃതദേഹമാണു ചൂരക്കോട്ടുകുളമ്പിൽ ഉപേക്ഷിച്ചത്. ബെംഗളൂരുവിൽ രാജ്യാന്തര കമ്പനിയിൽ എൻജിനീയറാണു പ്രതി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: നാലിനു രാവിലെ 7.30ന് ഓഫിസിലേക്കു പോകുകയായിരുന്ന അങ്കൻ മിത്രയുടെ കാർ റോഡ് കുറുകെ കടക്കുകയായിരുന്ന വെങ്കിടേശപ്പയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പെല്ലു തകരുകയും തലയ്ക്കു പരുക്കേൽക്കുകയും കയ്യും കാലും ഒടിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്കയച്ചു. എന്നാൽ, പരുക്കേറ്റയാൾ കാറിനുള്ളിൽവച്ചുതന്നെ മരിച്ചെന്നറിഞ്ഞ പ്രതി ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മൃതദേഹം ഉപേക്ഷിക്കാൻ തമിഴ്നാട്ടിലൂടെ കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു.
8 വർഷം മുൻപു കൊച്ചിയിൽ വന്ന പരിചയം വച്ചാണു ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ടോൾ പ്ലാസകൾ ഒഴിവാക്കി ഗ്രാമീണ പാതകൾ വഴി പാലക്കാട്ടെത്തിയത്. രാത്രിയിൽ വടക്കഞ്ചേരി പിന്നിട്ടു തൃശൂർ ജില്ലയിലെ ചുവന്നമണ്ണു വരെ പോയെങ്കിലും റോഡ് നിർമാണം നടക്കുന്നതിനാൽ തിരികെ വന്നു. തുടർന്നു പന്നിയങ്കര ടോൾ പ്ലാസ എത്തും മുൻപു ദേശീയപാതയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെ വെള്ളച്ചാലിൽ മൃതദേഹം ഉപേക്ഷിച്ചു തിരിച്ചു പോയി.
നീല നിറത്തിലുള്ള കാർ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെ ഇടവഴിയിലൂടെ വന്നതു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നു തൃശൂർ പാലിയേക്കര മുതൽ വാളയാർ വരെയുള്ള സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാണു കർണാടക റജിസ്ട്രേഷനിലുള്ള കാറിനെക്കുറിച്ചും ഉടമയെക്കുറിച്ചും വിവരം ശേഖരിച്ചത്. തുടർന്നു ബെംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫ്ലാറ്റിൽ നിന്നു കാർ കണ്ടെത്തി.
മുൻഭാഗത്തെ തകർന്ന ചില്ലും ലൈറ്റും കണ്ടെത്തിയ പൊലീസിനു കാറിൽ നിന്നു മരിച്ചയാളുടെ തലമുടി കിട്ടി. വണ്ടിക്കുള്ളിൽ ചോരപ്പാടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിരലടയാള, ഫൊറൻസിക് വിദഗ്ധരും സംഘത്തോടൊപ്പം ബെംഗളൂരുവിലെത്തിയതു പ്രതിയെ ഇന്നലെ തന്നെ തെളിവു സഹിതം അറസ്റ്റ് ചെയ്യാൻ സഹായിച്ചു. ആലത്തൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുക്കിയത് കേരളാ പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണം. അപകടസ്ഥലത്തു നിന്നു മൃതദേഹം ഉപേക്ഷിക്കാനും തിരിച്ചു വീട്ടിലെത്താനും 1000 കിലോമീറ്ററാണ് പ്രതി കാറോടിച്ചത്. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്ന സമയത്ത് മൃതദേഹം തലയണ വച്ച് ഇരിക്കുന്ന നിലയിലാക്കാനും ശ്രദ്ധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ സഞ്ചരിച്ച സ്ഥലങ്ങളിലെ സമയവും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെ സമയവും യോജിച്ചതോടെ വേഗം കുടുക്കാനായി.
പിടിക്കപ്പെടില്ലെന്ന ഉറപ്പിൽ പ്രതി തിരികെ നാട്ടിലെത്തിയെങ്കിലും പൊലീസിന്റെ കണ്ണുകളെ വെട്ടിക്കാൻ കഴിഞ്ഞില്ല. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, വടക്കഞ്ചേരി സിഐ ബി.സന്തോഷ്, എസ്ഐ എ.അജീഷ്, ഉല്ലാസ്, എഎസ്ഐ പി.പി. ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ബി.കലാധരൻ, ബാബു, എം.രാംദാസ്, ഡേവിസ്, രജ്ഞിനി, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ റഹീം മുത്തു, കെ.ആർ.കൃഷ്ണദാസ്, സൂരജ്, യു.ബാബു, കെ.ദിലീപ്, ബി.ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതിയെ പിടിച്ചെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നു റോഡിൽ വീണ കടലാസുകൾ സമീപത്തെ കടക്കാരൻ സൂക്ഷിച്ചു വച്ചിരുന്നു. ഇന്നലെ അപകടം നടന്ന സ്ഥലത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുമ്പോൾ കടക്കാരൻ അവ കൈമാറിയതോടെയാണു വെങ്കിടേശമപ്പയെ തിരിച്ചറിഞ്ഞത്. വടക്കഞ്ചേരി പൊലീസ് എത്തിയപ്പോഴാണു മരണവിവരം വീട്ടുകാർ അറിയുന്നത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് സംസ്കാരം നടത്തും.
പൂരം കഴിഞ്ഞു മടങ്ങുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പ് രാധാകൃഷ്ണന്റെ മകൻ രഘുവരൻ (21) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി പത്തിനു പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ലക്കിടി കൂട്ടുപാതയിലുണ്ടായ സംഘർഷത്തിൽ യുവാവിനു തലയ്ക്കു പരുക്കേറ്റതായി പറയപ്പെടുന്നു.
രക്ഷയ്ക്കായി ഓടിയ യുവാവിനെ ഇന്നലെ രാവിലെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ നടന്നു പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ എത്തിയവരുമായാണു വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനുശേഷം രഘുവരനെ കാണാനില്ലെന്നു സുഹൃത്തുക്കൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണു സംസ്ഥാന പാതയോരത്തു ലക്കിടി കൂട്ടുപാതയ്ക്കു സമീപം വയലിൽ മരിച്ച നിലയിൽ കണ്ടത്.
ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി കൈമാറി. ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മലബാർ സിമന്റ്സിലെ താൽക്കാലിക ജീവനക്കാരനാണു രഘുവരൻ. അമ്മ: വിമല. സഹോദരി: രഞ്ജിത. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം. 31 പവന്‍ മോഷ്ടിച്ചെന്ന പരാതിയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു.
കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമും കൂട്ടുപ്രതിയായ നേപ്പാള്‍ സ്വദേശിയുമാണ് പിടിയിലായത്.ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെയാണ് മോഷണം. തലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.
ദില്ലിയിൽ മലയാളികളായ അമ്മയേയും മകളേയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശി സുമിത വാത്‍സ്യ മകൾ സ്മൃത വാത്‍സ്യ എന്നിവരെയാണ് ഇന്നലെ വസുന്ധര എങ്ക്ലേവിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ വിനയ് ആണ് കസ്റ്റഡിയിൽ ആയത്. ഇയാളെ ജയ്പൂരിൽ നിന്നും രാജസ്ഥാൻ പൊലീസ് ആണ് പിടികൂടിയത്.
ഇയാളും സ്മൃതയും തമ്മിൽ അടുത്തിടെ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിനയ് ഇപ്പോൾ രാജസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ നാളെ ദില്ലിയിലേക്ക് കൊണ്ടുവരും. വിനയ് ഇന്നലെ ഫ്ലാറ്റിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരിയാണ് സുമതിയുടെയും മകളുടെയും മൃതദേഹം കണ്ടത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ച മൂന്ന് മണിയോടെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ജയ്പൂരിൽ വച്ചാണ് സ്മൃതയുടെ ആൺസുഹൃത്ത് വിനയിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്തിയതിന് ശേഷം ബസിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. തുടർന്ന് കിഴക്കൻ ദില്ലി പൊലീസ് രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
നാൽപ്പത്തിയഞ്ച് കാരിയായ സുമിത വാത്‍സ്യയും മകളും ഇരുപത് വർഷത്തോളമായി ദില്ലിയിലാണ് താമസം. സുമിതയുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചു. ഒരു ഇവന്റ് മാനേജ്‍മെന്റ് കന്പനിയില്‍ എക്സിക്യൂട്ടീവാണ് കൊല്ലപ്പെട്ട സുമിത വാത്‍സ്യ. ഇരുപത്തിയഞ്ച്കാരിയായ സ്മൃത പഠനം കഴിഞ്ഞ് ഒരു സ്വകാര്യ കന്പനിയിൽ തൊഴില്‍ പരിശീലനം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മറ്റന്നാൾ സംസ്കരിക്കും
മദ്യ ലഹരിയില്‍ വാഹനമോടിച്ച ലോറി ഡ്രൈവർ റോഡിലെ സ്പീഡ് ബ്രേക്കർ ബാരിക്കേഡും സിഗ്നൽ പോസ്റ്റും ഇടിച്ചു തകർത്തു. തമിഴ്‍നാട്ടിലെ കല്ലാകുറിച്ചിയിലാണ് അപകടം നടന്നത്. മദ്യലഹരിയിലെത്തിയ ട്രക്ക് ഡ്രൈവർ റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഹൈവേ മീഡിയനിലെ സിഗ്നൽ ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് 1.25 രൂപ പിഴ നല്‍കി.
ആ സമയത്ത് റോഡിൽ വാഹനങ്ങൾ കുറവായതു കൊണ്ടാണ് വന്‍ സദുരന്തം ഒഴിവായത്. മദ്യലഹരിയിൽ വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി ട്രക്ക് ഡ്രൈവർക്ക് 1.25 ലക്ഷം രൂപ പിഴ നൽകി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദിലീപ് കേസിൽ അട്ടിമറികൾ നടക്കുനന്തിന്റെ സൂചനകളാണ് എപ്പോൾ ഏറ്റവും പുതിയതായി വരുന്നത്.കേസില്‍ കഴിഞ്ഞ ദിവസം ഇടവേള ബാബു മൊഴിമാറ്റി പറഞ്ഞതിന് പിന്നാലെ ഇപ്പോൾ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റിയിരിക്കുകയാണ്.പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് എപ്പോൾ നടി കോടതിയിൽ നൽകിയിരിക്കുന്നത്.ഇതോടെ രണ്ട് സാക്ഷികളാണ് വിരുദ്ധ മൊഴി നല്‍കിയത്.സാക്ഷിയായ ബിന്ദു പണിക്കര്‍ നേരത്തെ നല്‍കിയ മൊഴി തള്ളിപ്പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ഇന്ന് ബിന്ദു പണിക്കര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും കോടതിയില്‍ ഹാജരായിരുന്നു.ആദ്യം കുഞ്ചാക്കോ ബോബനെയാണ് വിസ്തരിച്ചത്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന്‍ പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇന്ന് ഹാജരായത്.നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് വേണ്ടി അടുത്ത ദിവസം കോടതിയില്‍ എത്തുമെന്നാണ് സൂചന. എട്ടാം പ്രതി ദിലീപും ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നോ എന്നറിയാനാണ് താരങ്ങളെ വിസ്തരിക്കുന്നത്.
ഇതുവരെ 39 സാക്ഷികളുടെ വിസ്താരമാണ് കോടതിയില്‍ നടന്നത്. ഇതില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധ മൊഴിയാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു വിസ്താരത്തിനിടെ മാറ്റിയത്.ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പറഞ്ഞതായി ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്.
വിഷയത്തില്‍ ദിലീപ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിചിരിക്കുകയാണ്.സാക്ഷി വിസ്താരത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വരുന്നത് തടയണമെന്നാണ് ദിലീപിന്റെ ഹര്‍ജി. ഇടവേള ബാബു കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിലീപ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി.
ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
പാരഗ്വായിൽ അറസ്റ്റിലായ ബ്രസീൽ മുൻ താരം റൊണാൾഡീഞ്ഞോ ഇപ്പോഴും ജയിലിൽ തുടരുന്നു. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ നിർദ്ദേശിച്ച ജഡ്ജി ക്ലാര റൂയിസ് ഡയസ്, രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും പറഞ്ഞു. എന്നാൽ വ്യാജ പാസ്പോർട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും വാദം.
അസുൻസ്യോനിലെ സ്പെഷലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഇരുവരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്. സന്ദർശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നൽകിയത്. ജയിൽ അധികൃതർ സോപ്പും തലയിണയും കൊതുകുവലയും നൽകി. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു. ഇരുവർക്കും ജയിലിൽ സമ്പൂർണ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്.
വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിനാണ് വ്യാഴാഴ്ച റൊണാൾഡീഞ്ഞോ അറസ്റ്റിലായത്. താരത്തിനൊപ്പം ബിസിനസ് മാനേജർ കൂടിയായ സഹോദരൻ റോബർട്ടോ, ബ്രസീലില്‍നിന്നുള്ള വ്യവസായി എന്നിവരും അറസ്റ്റിലായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളും പിടിച്ചെടുത്തു.
2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.