ജപ്പാനിൽ മാത്രം നടക്കുന്ന ഉത്സവമാണ് ‘ഹഡാകാ മട്‌സുരി’. എന്നു വച്ചാല്‍ ‘നഗ്നരുടെ ഉത്സവം’. പേരു പോലെ തന്നെ പതിനായിരക്കണക്കിന് ആളുകളാണ് ഈ ഉത്സവത്തില്‍ നഗ്‌നരായി പങ്കെടുക്കാന്‍ എത്തുന്നത്. ഈ ഉത്സവം ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് നടക്കാറുള്ളത്. സൈദൈജി കനോനിന്‍ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിൽ പുരുഷന്മാരാണ് പങ്കെടുക്കാറുള്ളത്.
ഇതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും ജാപ്പനീസ് അരക്കച്ചയും’ഫണ്ടോഷി’ വെളുത്ത സോക്‌സുകളും മാത്രമാണ് ധരിക്കാറുള്ളത്. 15ാം തീയതിയാണ് ഈ വർഷത്തെ ഹഡാകാ മട്‌സൂരി ആഘോഷിച്ചത്. കൃഷിയില്‍ വിളവ് ലഭിക്കാനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ക്കായി പ്രത്യേക ചടങ്ങുകള്‍ നടത്തി വരുന്നു.
ആദ്യം അര്‍ദ്ധ നഗ്‌നരായ പുരുഷന്മാര്‍ ക്ഷേത്രത്തിന് ചുറ്റുമോടാന്‍ തുടങ്ങും. പിന്നീട് ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കുളത്തിലായിരിക്കും. ഇവിടെ നിന്ന് ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ഭാഗത്ത് എത്താൻ എന്നതാണ് വിശ്വാസം.
ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതന്‍ രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടില്‍ മരച്ചില്ലകളും വലിച്ചെറിയും. ഇവ കണ്ടെത്തുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഈ ചടങ്ങ് അരമണിക്കൂര്‍ നീണ്ടു നില്‍ക്കും.മരച്ചില്ലകളും ദണ്ഡുകളും കൈക്കലാക്കുന്നതിനിടെ ഭക്തര്‍ക്ക് പരിക്കേൽക്കുന്നത് സാധാരണമാണ്.
ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഹഡാകാ മട്‌സുരിയിൽ പങ്കെടുക്കുന്നുണ്ട്. ജപ്പാനിലെ ഒക്കയാമ നഗരത്തില്‍ നിന്ന് ട്രയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഹഡാകാ മട്‌സുരിയില്‍ ഇത്തവണ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തതായാണ് കണക്കുകള്‍ പറയുന്നത്.
നൂറ് കണക്കിന് ആഡംബര വാഹനങ്ങൾ കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് മോഷ്ടിച്ച് കടത്തിയ കേസിൽ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ അൽ ഉമ്മ പ്രവർത്തകൻ കൂടിയായ ഭായി മുഹമ്മദ് റഫീഖ് എന്ന തൊപ്പി റഫീക്കിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. വാഹന മോഷണക്കേസിൽ തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ്(37), എറണാകുളം ആലുവ യു.സി. കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ. എ.നിഷാദ്(37) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് റഫീഖിന്റ അറസ്റ്റ്. കോയമ്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയത്ത് നിന്ന് റിട്ട. എസ്.ഐയുടെ ഇന്നോവാ കാർ കടത്തിയതുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശ പ്രകാരം കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ , കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാടും കോയമ്പത്തൂരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലാവുന്നത്. കോയമ്പത്തൂരെത്തിയ സംഘം റഫീഖിനെ പിടികൂടിയതിന് പിന്നാലെ സംഭവസ്ഥലത്ത് ഇയാൾക്ക് വേണ്ടി ആളുകൾ തടിച്ച് കൂടിയെങ്കിലും സാഹസികമായി പൊലീസ് സംഘം പ്രതിയെയുമായി കേരളത്തിലേയ്ക്ക് പോരുകയായിരുന്നെന്ന് വെസ്റ്റ് പോലീസ് പ്രതികരിച്ചു.
1998 ഫെബ്രുവരി 14 ന് 60 പേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ റഫീഖ് കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ പ്രതിയായിരുന്ന 2007 – 2008 കാലയളവിലാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് ഉക്കടത്തുള്ള തന്റെ വീട്ടിൽ സൂക്ഷിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കുറ്റം. കേസിൽ റഫീഖിന്റെ സഹോദരനും മുജീറും ശിക്ഷിക്കപ്പെട്ടിരുന്നു. അൽ ഉമ്മ കമാൻഡറെന്ന് വിശേഷിക്കപ്പെട്ടിരുന്ന മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന് കോയമ്പത്തൂർ കുനിയ മുത്തൂർ പൊലീസ് സറ്റേഷനിലും റഫീഖിനെതിരെ കേസ് നിലവിലുണ്ട്. റഫീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പല തവണ കോയമ്പത്തൂരിൽ എത്തിയിരുന്നെങ്കിലും ഇയാളുടെ അനുയായികൾ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ ഇല്യാസ് , നിഷാദ് , പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറ് കണക്കിന് കാറുകൾ ഇവർ കേരളത്തിൽ നിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു നടപടിയെന്നും പോലീസ് പറഞ്ഞു. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ഇല്യാസിന്റ പേരിൽ , കേരളത്തിൽ നിരവധി വാഹനക്കവർച്ച കേസുകളും, റഫീഖിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസും നിലവിലുണ്ട്. നിഷാദ് സുൽത്താൻ ബത്തേരിയിൽ കുഴൽപ്പണ കടത്തിലെ കേരളത്തിലെ പ്രധാന കണ്ണിയാണ്. സുൽത്താൻ ബത്തേരി, അങ്കമാലി , ആലുവ എറണാകുളം സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ നിഷാദിനെതിരെ കേസുണ്ട്. ഇരുവരും ഇപ്പോൾ റിമാൻഡിലാണെന്നും പോലീസ് വ്യക്തമാക്കി.
കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച് എൻജിൻ നമ്പരും ചെയ്സ് നമ്പരും മാറ്റിയ ശേഷം പൊളിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കടത്തുകയാണ് പതിവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഇന്നോവ , എർട്ടിഗ , എക്സ് യു വി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് തമിഴ്നാട്ടിലേയ്ക്ക് കടത്തിയത്. കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നോവ , പിറവം സ്റ്റേഷൻ പരിധിയിൽ നിന്ന് ബെലാനോ , പെരിന്തൽമണ്ണയിൽ നിന്ന് എർട്ടിഗ ,നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ, വർക്കലയിൽ നിന്ന് എക്സ് യു വി , മാളയിൽ നിന്ന് ബുള്ളറ്റ് , ശ്രീകണ്ഢപുരത്ത് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് എർട്ടിഗ , എറണാകുളം സെൻട്രലിൽ നിന്ന് ഇന്നോവ , കരിങ്കുന്നത്ത് നിന്ന് പിക്കപ്പ് , കാളിയാറിൽ നിന്ന് ഇയോൺ , കോഴിക്കോട് നടക്കാവ് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് ഇന്നോവ , കണ്ണൂർ ആലംകോട് നിന്ന് സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് പ്രതികൾ ഭായി റഫീഖിന് കൈ മാറിയത് എന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്.
അതേസമയം, റഫീഖിനെ പിടികൂടാൻ കോട്ടയം വെസ്റ്റ് പൊലീസ് കോയമ്പത്തൂർ പൊലീസിന്റെ സഹായം തേടിയിരുന്നെങ്കിലും ലഭിച്ചില്ലെവന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോയമ്പത്തൂർ പൊലീസിന്റെ യാതൊരു സഹായവുമില്ലാതെയായിരുന്നു കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എ.എസ് ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ് സി , സിവിൽ പൊലീസ് ഓഫിസർമാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
യുവ ബോക്‌സിംഗ് താരം പ്രണവ് റൗത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയിലാണ് പ്രണവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂര്‍ ആണ് സ്വദേശം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19-കാരനായ പ്രണവ്.
അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ വെച്ച് നടന്ന നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണവ് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു.
ഇന്ത്യന്‍ 2 ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ രാധാരവി. സംവിധാന സഹായികളായ മൂന്ന് പേരാണ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു.
ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ 61% സ്ത്രീകളും കൊല്ലപ്പെട്ടത് പങ്കാളിയിൽ നിന്നോ മുൻ പങ്കാളിയിൽ നിന്നോ ആണെന്ന് റിപ്പോർട്ട്. 2018ൽ യുകെയിൽ 147 പുരുഷന്മാർ 149 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് നാലാമത്തെ ഫെമിസൈഡ് സെൻസസ് നടത്തിയ കാരെൻ ഇംഗാല സ്മിത്ത് പറഞ്ഞു. 2012 ലാണ് കാരെൻ തന്റെ പഠനം ആരംഭിച്ചത്. ഒരു ചെറുപ്പക്കാരി കാമുകനാൽ കൊല്ലപ്പെട്ട വാർത്ത ഇൻറർനെറ്റിൽ നിന്ന് വായിച്ചതോടെയാണ് ഒരു പഠനം നടത്താൻ അവർ പദ്ധതിയിട്ടത്. “എത്ര സ്ത്രീകൾ കൊല്ലപ്പെട്ടു എന്നറിയാൻ ഞാൻ അവരുടെ പേരുകൾ എഴുതി ഒരു കുറിപ്പ് സൂക്ഷിക്കാൻ തുടങ്ങി, അതിനുശേഷം ഞാൻ ആ ലിസ്റ്റ് സൂക്ഷിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.” കാരെൻ പറഞ്ഞു. എന്തുകൊണ്ടാണ് പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഗാർഹിക പീഡനങ്ങൾ നേരിടേണ്ടിവരുന്നു എന്നതിനെക്കുറിച്ചും അവർ പറഞ്ഞു.” ചെറുപ്പം മുതലേ സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിൽ പല വ്യത്യാസങ്ങളും ഉടെലെടുക്കുന്നു. സ്ത്രീകളെ ഉൽപ്പന്നങ്ങളായും പുരുഷന്മാർ ഉപഭോക്താക്കളായും മാറുന്നു. ഉപഭോക്താവിനാണ് കൂടുതൽ ശക്തി.” കാരെൻ റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറയുന്നു.

കാരെന്റെ ഈ കണ്ടെത്തലുകൾ ഈ മാസം ആദ്യം പുറത്തുവന്ന ദേശീയ സ്ഥിതിവിവരക്കണക്കിനോട് (ഓ എൻ എസ്) സാമ്യമുള്ളതാണ്. ഫെമിസൈഡ് സെൻസസിനെ അപേക്ഷിച്ച് അവരുടെ ശതമാനം 38% ആണ്. ഇംഗ്ലണ്ടും വെയിൽസും മാത്രം പരിഗണനയിൽ എടുത്തതുകൊണ്ടാവാം ഈ വ്യതാസം ഉണ്ടായത്. നരഹത്യയെക്കുറിച്ചുള്ള അവരുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സ്ത്രീയെ പങ്കാളിയോ മുൻ പങ്കാളിയോ കൊല്ലാൻ സാധ്യത കൂടുതലാണെന്നാണ്. ഓഎൻഎസിന്റെ സർവ്വേയോട് പ്രതികരിച്ചുകൊണ്ട് കമ്മീഷണർ ദമേ വേറ ബൈർഡ് പറഞ്ഞു ; “ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ അടിയന്തിര നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.”

കാരെന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്ന 149 പേരിൽ മൂന്നിലൊന്ന് ആളുകളും മുമ്പ് പങ്കാളിയെ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. അക്രമാസക്തരായ പുരുഷന്മാരാൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് തുടരുന്നു. കുട്ടികൾക്ക് അമ്മമാരില്ല, മാതാപിതാക്കൾക്ക് പെൺമക്കളില്ല. പ്രിയപ്പെട്ടവർ ഇല്ലാത്ത കുടുംബങ്ങൾ ഉണ്ടാകുന്നു.” ഗാർഹിക പീഡന ചാരിറ്റി റെഫ്യൂജിൽ നിന്നുള്ള സാന്ദ്ര ഹോർലി പറഞ്ഞു. 25 മുതൽ 34 വയസ്സിനു ഇടയിൽ ഉള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. എന്നാൽ ഏത് പ്രായത്തിലുള്ളവരും ഇതിൽ ഉൾപ്പെടാം. സ്ത്രീകൾ ആരും സുരക്ഷിതരല്ല എന്നും കാരെൻ കൂട്ടിച്ചേർത്തു.
കൊറോണ വൈറസ്ന്റെ ഉത്ഭവ നഗരമായ ചൈനയിലെ വുഹാനില് നിന്ന് സ്വന്തം നാട്ടിലെത്തിയപ്പോള്‍ അവരെ വരവേറ്റത് കല്ലേറ്. യുക്രയിനിലാണ് വുഹാനില്‍ നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
നാട്ടുകാരെ തടയാന്‍ പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വുഹാനില്‍ നിന്ന് വന്നവരെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
മധ്യ യുക്രെയിനിലെ പൊള്‍ട്ടാവയിലെ നോവി സാന്‍ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില്‍ നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്‍കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില്‍ നിന്ന് വന്നവരെ ഗ്രാമത്തില്‍ താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.
പോലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒത്തുകൂടിയ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര്‍ വ്യോഗോവ്‌സ്‌കി അറിയിച്ചു.
ഈയാഴ്ച ആദ്യം പടിഞ്ഞാറന്‍ നഗരങ്ങളായ ടെര്‍നോപിലിലും എല്‍വിവിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കനായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇവിടെ ഒരുക്കുന്നതായുള്ള അഭ്യൂഹങ്ങളെ തുടര്‍ന്നായിരുന്നു ജനങ്ങള്‍ റോഡില്‍ തടസ്സങ്ങളുണ്ടാക്കി പ്രതിഷേധിച്ചത്.
വൈറസ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവരോട് അനുതാപത്തോടെ പെരുമാണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ സെലന്‍സ്‌കി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എഴുപതോളം ആളുകളെയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യുക്രെയ്‌നിലെത്തിയച്ചത്.
#Ukrainian protesters hurl stones at buses carrying #Wuhan #coronavirus evacuees in #NovyeSanzhary
MORE: https://t.co/6emEcaEANu pic.twitter.com/VgZ9wk9uwg
— RT (@RT_com) February 20, 2020
Riot police violently quash #coronavirus quarantine protesters in a #Ukrainian village
MORE: https://t.co/6emEcaEANu pic.twitter.com/4T9gT2OjDd
— RT (@RT_com) February 20, 2020
ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തിയ്യല്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക്(22) ജയിലില്‍ പ്രത്യേക സുരക്ഷ. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല നല്‍കി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.
ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഒരുക്കാന്‍ ജയില്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതേ ജയിലില്‍ കഴിയുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പില്‍ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ലണ്ടൻ: ലണ്ടനിലെ മുസ്ലീം പള്ളിയിൽ കത്തി ആക്രമണം. റെജന്റ് പാര്‍ക്കിലെ പള്ളിയില്‍ കത്തിയുമായി എത്തിയ ആക്രമി എഴുപതുകാരനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ഭീകരാക്രമണബന്ധമില്ലെന്നാണ് പോലീസ് വിശദീകരണം. പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അധികൃതർ നൽകുന്ന വിവരം.
കോയമ്പത്തൂർ അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍.വി. സനൂപിനെ മരണം തട്ടിയെടുത്തത് വിവാഹ ഒരുക്കങ്ങള്‍ക്കിടെ. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍.വി.ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് സനൂപ്. കഴിഞ്ഞമാസം നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 11ന് വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വേര്‍പാട്. നീലേശ്വരം തെരുവിലെ യുവതിയുമായി ഉറപ്പിച്ച വിവാഹത്തിനായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛന് ചന്ദ്രനും കുടുംബാംഗങ്ങളും. വീടിന്റെ പെയിന്റിംഗ് നടക്കുന്നതിനിടയില്‍ ഇന്നലെ രാവിലെയെത്തിയ മരണവാര്‍ത്ത ആദ്യമാര്‍ക്കും വിശ്വസിക്കാനായില്ല.
ബംഗളൂരുവിലെ കോണ്ടിനന്റല് ഓട്ടോമോട്ടീവ് കംപോണന്റ്സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനൂപിനെ എറണാകുളത്ത് ജോലിചെയ്യുന്ന പ്രതിശ്രുത വധുവിനെ കാണുവാനുള്ള യാത്രയ്ക്കിടയിലാണ് മരണം തട്ടിയെടുത്തത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് സനൂപ് ബസില്‍ കയറിയത്. ഈ ബസിലെ 14-ാം നമ്ബര്‍ സീറ്റിലിരുന്നുള്ള യാത്രയിലും സനൂപ് നെയ്തുകൂട്ടിക്കൊണ്ടിരുന്ന വിവാഹസ്വപ്നങ്ങളാണ് അപകടത്തിന്റെ രൂപത്തിലെത്തിയ മരണം ഒരുനിമിഷംകൊണ്ട് കശക്കിയെറിഞ്ഞത്. ഒപ്പം മകനിലുള്ള വീട്ടുകാരുടെ ഒരുപാട് പ്രതീക്ഷകളും. സനൂപിന്റെ സഹോദരി സബിന വിവാഹിതയാണ്. ഇളയ സഹോദരന് രാഹുല്‍ വിദ്യാര്‍ഥിയാണ്. നാട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു സനൂപ്. സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന സനൂപ് സ്കൂളില്ലാത്ത സമയങ്ങളിൽ മമ്പലത്തുള്ള മുറുക്ക് ഫാക്ടറിയിൽ ജോലിചെയ്തിരുന്നു.
പയ്യന്നൂർ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു അച്ഛൻ എൻ.വി.ചന്ദ്രൻ. അമ്മ ശ്യാമള വീട്ടമ്മയായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ സനൂപിലായിരുന്നു. പയ്യന്നൂർ കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂളിലായിരുന്ന പ്ലസ് ടു വരെയുള്ള പഠനം. കൊല്ലം ടി.കെ.എം.സി.ഇ.യിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയശേഷം ട്രിച്ചിയിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ എം.ടെക്. പൂർത്തിയാക്കി. ബെംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടോമോട്ടീവ് കോംബോണൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. ഫുട്‌ബോൾ താരമായിരുന്ന സനൂപ് കോളേജ് ടീമിലുൾപ്പെടെ അംഗമായിരുന്നു. യാത്രകളിഷ്ടപ്പെടുന്ന സനൂപ്, സമൂഹമാധ്യമത്തിലൂടെ യാത്രകളുടെ ചിത്രങ്ങളായിരുന്നു കൂടുതലും പങ്കുവെച്ചിരുന്നത്. ബസ്സിൽ സനൂപ് ഉണ്ടായിരുന്നെന്ന് ഉറപ്പായതോടെ കൂട്ടുകാരുൾപ്പെടെയുള്ളവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കിട്ടാഞ്ഞതിനെത്തുടർന്ന് ആശങ്കയിലായിരുന്നു രാവിലെമുതൽ എല്ലാവരും. മരിച്ചവരുടെ പേരുകളുടെകൂടെ സനൂപിന്റെ പേര് പറയാഞ്ഞതിനെത്തുടർന്ന് ആശ്വാസത്തിലായിരുന്നു വീട്ടുകാരുൾപ്പെടെയുള്ളവർ. ഉച്ചകഴിഞ്ഞ് ബെംഗളൂരുവിൽനിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരംപറഞ്ഞതോടെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ സനൂപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കിട്ടുന്ന പണം കൊണ്ടു സനൂപിനെ പഠിപ്പിക്കാൻ ചന്ദ്രനും ശ്യാമളയും ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. ഇതിനിടയിൽ മകൾ ശബ്നയുടെ വിവാഹവും നടത്തി. പഠനത്തിൽ മിടുക്കനായ സനൂപിനോട് സിവിൽ സർവീസ് പരീക്ഷ എഴുതാൻ സുഹൃത്തുക്കൾ ഏറെ നിർബന്ധിച്ചിരുന്നു. എന്നാൽ ഇനിയും അച്ഛനെ വിഷമിപ്പിക്കാനാവില്ലെന്ന മറുപടിയോടെ അതിൽ നിന്നു പിന്മാറുകയായിരുന്നു. സനൂപിന്റെ അനുജൻ രാഹുൽ പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നു തെളിഞ്ഞതോടെ ഈ റാങ്ക് പട്ടിക മരവിപ്പിച്ചു. ഇതോടെ ജോലി അനിശ്ചിതത്വത്തിലായി. ഇന്നലെ തൃശൂരിൽ നടന്ന റാങ്ക് ഹോൾഡർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു രാഹുൽ. മരണ വിവരം അറിയിക്കാതെയാണു മറ്റുള്ളവർ രാഹുലിനെ ട്രെയിൻ കയറ്റി അയച്ചത്. വീട്ടിലെത്തിയപ്പോഴാണ് രാഹുൽ ജ്യേഷ്ഠന്റെ വേർപാട് അറിയുന്നത്.
മലയാളികളെ ഞെട്ടിച്ച് വീണ്ടും വാഹനാപകടം. തിരിപ്പൂര്‍ അവിനാശി അപകടത്തിന്റെ ഞെട്ടല്‍ മാറിയില്ല. ഇതിനുപിന്നാലെയാണ് മൈസൂരു ഹുന്‍സൂരിലാണ് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയത്.
അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ബെംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കല്ലട ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ബസ് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.
യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗത കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അവിനാശിയില്‍ നടന്ന അപകടം ജനങ്ങളില്‍ ഭയം ഉണ്ടാക്കിയിട്ടുണ്ട്.