സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസുകാരി മരിച്ചു. സ്‌കൂള്‍ ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.മലപ്പുറം കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍സീനാണ് മരിച്ചത്. ഒന്‍പതു വയസ്സായിരുന്നു പ്രായം.
മാലൂരിൽ പ്രവാസിയായ യുവാവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവും സുഹൃത്തുമായ യുവാവ് പിടിയിൽ.
മാലൂർ ടൗണിലെ ഓട്ടോഡ്രൈവർ കരിവെള്ളൂർ വടക്കേയിൽ വീട്ടിൽ മനോളി ഷിനോജി (32)നെയാണ് മാലൂർ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിവെള്ളൂർ പൃഥിയിൽ ഗംഗാധരന്റെ മകൻ പി. ദിജിലിനെ(32) വീടിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്ന കിണറിനുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തുപോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയശേഷം ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് വീട്ടിൽനിന്ന് കുറച്ചകലെയുള്ള ബാലകൃഷ്ണൻ ചെപ്രാടത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്തതും പണിപൂർത്തിയാകാത്തതുമായ വീടിനോടുചേർന്നുള്ള കിണറിന്റെ ആൾമറയോടു ചേർന്നുള്ള സ്ഥലത്ത് കഴുത്തിൽ കയർ കുരുക്കിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതിനെ തുടർന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുഖവും മറ്റും മുറിഞ്ഞ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം.
ആൾമറയുടെ കല്ലുകൾ ഇളകി താഴെവീണ നിലയിലും കഴുത്തിൽ കുടുക്കിയ കയർ കിണറിന്റെ കപ്പിയിൽ കെട്ടിയനിലയിലുമായിരുന്നു. ദുബായിൽ ജോലിചെയ്തിരുന്ന ദിജിൽ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇപ്പോൾ ലൈനിൽ വാഹനത്തിൽ പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷിനോജിനെ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മരിച്ച ദിജിലിന്റെ പിതൃസഹോദരിയുടെ മകനാണ് പ്രതിയായ ഷിനോജ്.
സംസാരിക്കാനുണ്ടെന്നുപറഞ്ഞ് സ്ഥിരമായി ഇരിക്കാറുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിജിലിനെ രാത്രി ഫോണിൽ വിളിച്ചുവരുത്തുകയും തുടർന്ന് പിന്നിൽനിന്ന് കഴുത്തിൽ കയർ കുടുക്കിട്ടു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിജിലിന്റെ ഭാര്യയെ സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഷിനോജ് പോലീസിന് മൊഴി നൽകി. സംഭവം നടന്ന ദിവസം ഷിനോജിനെ പരിസരത്തു കണ്ടിരുന്നില്ല. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ഇക്കാര്യം പോലീസിനെ ധരിപ്പിച്ചിരുന്നു.
തുടർന്ന് ഷിനോജിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുഖത്തും ദേഹത്തും പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പേ ദിജിലിനെ കൊലപ്പെടുത്താൻ ഷിനോജ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കൂത്തുപറമ്പിലെ ഒരു കടയിൽനിന്ന് പ്ലാസ്റ്റിക് കയർ വാങ്ങി. ഈ കയറിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തശേഷം കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. വയനാട് വൈത്തിരിയിലാണ് സംഭവമുണ്ടായത്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൽപ്പറ്റയിൽ നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണിൽ വച്ചാണ് സംഭവം. ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവർ ഇരിപ്പിടത്തിൽ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോൾ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു.
കെഎസ്ആർടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസിന്റെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് സ്ത്രീയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തലയടിച്ച് വീണതിനാൽ സ്ത്രീക്ക് കാര്യമായ പരിക്കുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ.വര്‍ഗീസ് മര്‍ക്കോസ്, ഫാ.വര്‍ഗീസ് എം. വര്‍ഗീസ്, ഫാ.റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് സഭയുടെ നടപടി.
കോട്ടയം കുഴിമറ്റത്ത് അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതി കണക്കിലെടുത്താണ് ഫാ.വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി. പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
അനാശാസ്യ ആരോപണങ്ങളെത്തുടര്‍ന്ന് മുന്‍പ് വികാരിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ.റോണി വര്‍ഗീസ്. സഭാനേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാ റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
വാകത്താനത്തെ ചാപ്പലില്‍ വികാരിയായിരുന്ന ഫാ.വര്‍ഗീസ് എം. വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ ലൈംഗിക ആരോപണങ്ങളില്‍ അടിയന്തര നടപടിയെടുത്തത്.
നീയും ഒരമ്മ പെറ്റ മകനല്ലേടാ….അവനെ കൊന്നതെന്തിനെടായെന്ന നിലവിളിയുമായി സംഗീതിന്റെ ഘാതകർക്ക് നേരെ കുടുംബത്തിന്റെ പ്രതിഷേധം. പ്രതികളിൽ ആദ്യം മണ്ണുമാന്തി ഡ്രൈവർ ഷിജിനെയാണ് പൊലീസ് പുറത്തിറക്കിയത്. പിന്നാലെ ഉടമ സ്റ്റാൻലി ജോണിനെ വാനിൽ നിന്നിറക്കി.ഇതോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും രോഷം അണപൊട്ടി. ശകാര വാക്കുകൾ കൊണ്ട് മൂടി. വീട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടെ പെട്ടെന്ന് പൊലീസ് വാനിലേക്ക് കയറ്റി.
സംഗീതിനെ ആദ്യം തട്ടി വീഴിത്തിയ ടിപ്പർ ഡ്രൈവർ ലിനോയുടെതായിരുന്നു അടുത്ത ഊഴം. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ലിനോ, സംഗീത് പൊലീസിനെ വിളിക്കുന്നതിനിടെ ടിപ്പർ റോഡിലേക്കിറക്കി രക്ഷപ്പെട്ടവഴി വിശദീകരിച്ചു.
ടിപ്പർ ഉടമ ഉത്തമനെ കണ്ടതോടെ നാട്ടുകാരും വീട്ടുകാരും കൂടുതൽ പ്രകോപിതരായി. സംഗീതിന്റെ മാതാവും ഭാര്യ മാതാവും ബന്ധുക്കളുമൊക്കെ അലറിവിളിച്ച് ശകാരവാക്കു കളുമായി മുന്നോട്ട് വന്നതോടെ ഉത്തമനും പൊലീസ് വലയത്തിൽ പെട്ടെന്ന് വാനിലേക്ക്.
സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർ, ക്ലീനർ,സഹായി എന്നിവരെ പൊലീസ് വാഹനത്തിൽ നിന്നിറക്കിയെങ്കിലും പ്രതിഷേധം അതിരുവിടുമെന്ന് കണ്ടതോടെ വീടിന്റെ പരിസരത്തേക്ക് കയറ്റാതെ ഇവരുടെ പങ്ക് പൊലീസ് ചോദിച്ചറിഞ്ഞ് ആളുകൂടകയും പ്രകാശം പരക്കുകയും ചെയ്യും മുൻപേ പ്രതികളുമായി പൊലീസ് സ്ഥലം വിട്ടു.
പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സംഗീതിന്റെ ഭാര്യ സംഗീത. ജീവിക്കാൻ വഴിയില്ല. സംഗീതിന്റെ പൗൾട്രി ഫാമിനായെടുത്ത വായ്പ വൻ തുക കടമായുണ്ട്.സ്വന്തമായി കിടപ്പാടമില്ല.മണ്ണുമാന്തിയെടുത്ത തുണ്ട് ഭൂമി വിറ്റാലും കടം തീരില്ല.
മക്കൾക്ക് പുറമേ മാതാവും ഭർതൃ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം തകർന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്് വിലപിക്കുന്ന സംഗീതയ്ക്കും മക്കൾക്കും ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ സർക്കാർ കനിയണം.ജോലിയും സാമ്പത്തിക സഹായവുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- തന്റെ മുന്നിലെത്തിയവർക്കു ആവശ്യമില്ലാതെ സർജറികൾ നടത്തിയ ബ്രെസ്റ്റ് സർജൻ ഇയാൻ പാറ്റേഴ്സൺ വൈദ്യശാസ്ത്രരംഗത്തിനാകമാനം നാണക്കേടാണ്. തന്റെ 14 വർഷം നീണ്ട കരിയറിൽ നൂറോളം പേർക്കാണ് അദ്ദേഹം ആവശ്യമില്ലാതെ സർജറികൾ നടത്തിയത്. എൻഎച്ച്എസ് ആശുപത്രികളിലും, വെസ്റ്റ് മിഡ്‌ലാൻഡിലെ പ്രൈവറ്റ് ആശുപത്രികളിലും അദ്ദേഹം വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്നെ മുന്നിൽ എത്തിയ ക്യാൻസർ രോഗികൾക്ക്, സ്തനനീക്കം ആവശ്യമില്ലെങ്കിൽ കൂടി അദ്ദേഹം നിർബന്ധിച്ച് ചെയ്തു. ചിലർക്ക് ക്യാൻസർ ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് പിന്നീടുള്ള അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തെ ഇരുപത് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.

ആരോഗ്യ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യങ്ങൾ വളരെ ശക്തമായി ഉയർന്നിട്ടുണ്ട്. പുതിയൊരു റിപ്പോർട്ട് പ്രകാരം സർജറി നടത്തുന്നതിനു മുൻപ് രോഗിക്ക് ആലോചിക്കാനുള്ള സമയം നൽകേണ്ടത് വളരെ അത്യാവശ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗാവസ്ഥയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും രോഗിയെ കൃത്യമായി അറിയിക്കേണ്ടതാണ്. ഈ റിപ്പോർട്ട് എൻഎച്ച്എസ് എല്ലാ ആശുപത്രികളിലും, പ്രൈവറ്റ് ആശുപത്രികളിലും നടപ്പാക്കേണ്ടതാണ് എന്ന ശക്തമായ ആവശ്യം ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്.

ഇയാൻ പാറ്റേഴ്സണിന്റെ ചികിത്സയിൽ ഉണ്ടായിരുന്ന 23 രോഗികളുടെ മരണത്തെപ്പറ്റി വെസ്റ്റ് മിഡ്ലാൻഡ് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അപാകതകൾ ഇനിയും ആരോഗ്യ സംവിധാനത്തിൽ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
വയനാട് ബത്തേരിയില്‍ ശ്മശാനത്തില്‍ ദൂരൂഹ സാഹചര്യത്തില്‍ പാതികത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ജില്ലയില്‍ നിന്നും കാണാതായവരുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്മാശനത്തില്‍ അടുത്തകാലത്ത് ഇത്തരത്തിലുള്ള മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിച്ചില്ലെന്ന് രജിസ്റ്റര്‍ പരിശോധനയില്‍ വ്യക്തമായിരുന്നു.
ബത്തേരി ഗണപതിവട്ടം ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിയവരുടെ ശ്രദ്ധയിലാണ് ഇതാദ്യം പെട്ടത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാല്‍പ്പത്തഞ്ചിനും അമ്പതിനും ഇടയില്‍ പ്രയമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ശ്മാശനത്തില്‍ സംസ്ക്കരിക്കാന്‍ ഇത്തരത്തിലുള്ള മൃതദേഹം അടുത്തകാലത്ത് എത്തിച്ചിട്ടില്ലെന്ന് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതോടെ ദുരൂഹതയേറി.
ജീര്‍ണിച്ച മൃതദേഹത്തിന് തീപ്പിടിക്കുകയായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതങ്ങളും ഏറ്റിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ കാണാതയാവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ശ്മാശനത്തിലെ കുറ്റിക്കാടിന് മൂന്നു തവണ തീപ്പിടിച്ചിരുന്നു. ആത്മഹത്യ ചെയ്തതിന് ശേഷം കുറ്റിക്കാടിന് തീപടര്‍ന്നപ്പോള്‍ കത്തിയമരാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു.
ആലപ്പുഴ പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ രണ്ട് തൈക്കല്‍ ഷാജി (52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്. അഞ്ചാം പരതി സലീമിന്റെ മൊബൈലില്‍ നിന്നാണ് കോടതി മുറിക്കുള്ളില്‍ നടക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയത്.
ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്.തുടര്‍ന്ന് പ്രതിയുടെ പക്കലില്‍ നിന്ന് ഫോണ്‍ പൊലീസ് സംഘം പിടിച്ചടുക്കുകയായിരുന്നു.കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നടി കണ്ടു. കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു നടി ദൃശ്യങ്ങള്‍ കണ്ടത്. അതിന് ശേഷമാണ് ക്രോസ് വിസ്താരം ആരംഭിച്ചത്.
കേസിലെ പ്രതികളെ മറ്റൊരു ദിവസമാകും ദൃശ്യങ്ങള്‍ കാണിക്കുക. KL39, F5744 മഹീന്ദ്ര XUV യില്‍ ആയിരുന്നു അന്ന് നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മരുമകളുടെ പേരിലുള്ളതാണ് ഈ വാഹനം. നടി സഞ്ചരിച്ചിരുന്ന എസ്‌യുവിയും പരിശോധനയ്ക്കായി കോടതിയില്‍ എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. എസ് യു വിയില്‍ താന്‍ ഇരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്.
പ്രതികള്‍ നടിയെ പിന്തുടര്‍ന്ന് വന്ന ടെമ്ബോ ട്രാവലറും പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ടെമ്ബോ ട്രാവലര്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെ കെട്ടി വലിച്ച് കോടതി പരിസരത്ത് എത്തിക്കുകയായിരുന്നു.
കേസില്‍ തന്നെ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തില്‍ ഇരയായ യുവനടി തിരിച്ചറിഞ്ഞിരുന്നു. ഇരയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വനിതാ ജഡ്ജി ഹണി എം.വര്‍ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. നടന്‍ ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ചത്. സര്‍ക്കാരും പോലീസും ശക്തമായ നടപടികള്‍ എടുത്തതോടെ പ്രതികളെ പിടിക്കാനും കോസന്വേഷണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കര്‍ശന സുരക്ഷയില്‍ എറണാകുളം അഡീഷണല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ ആരംഭിച്ചു.
താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്പാകെ നടി കഴിഞ്ഞ ദിവസം വിവരിച്ചത്. പ്രോസിക്യൂട്ടര്‍ എ. സുരേശന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു. സംഭവങ്ങള്‍ കേട്ട് ഒരുവേള കോടതിയും ഹാളിലുണ്ടായിരുന്ന അഭിഭാഷകരും നിശബ്ദരായി