മകന്റെ കാമുകിയെ താലി ചാര്‍ത്തുകയും പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത വ്യവസായിയായ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്ത് സ്ഥിതിചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളെയാണ് മകന്റെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. മകന്‍ മുകേഷ് കണ്ണന്റെ കാമുകിയെയാണ് നിത്യാനന്ദം ചൂഷണം ചെയ്തത്.
20കാരിയായ മുകേഷിന്റെ കാമുകിയെ രണ്ട് ദിവസം തടവിലാക്കി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. പലവട്ടം യുവതിയുമായുള്ള മുകേഷിന്റെ ബന്ധം നിത്യാനന്ദം വിലക്കിയിരുന്നു. യുവതിയും മുകേഷും ഐഐടിയില്‍ ഒന്നിച്ച് പഠിച്ചവരാണ്. ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിയും ചെയ്തിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ എന്ന പേരില്‍ നിത്യാനന്ദം യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
വീട്ടിലെത്തിയ ഉടന്‍ യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തുകയും യുവതിയെ പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് ആരും അറിയാതെ രണ്ട് ദിവസം യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡനം തുടര്‍ന്നു. പിന്നീട് സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് യുവതിയെ നിത്യാനന്ദം മാറ്റി. ഇതിനിടെ സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.
കാസർകോട്ടെ രൂപശ്രീ ടീച്ചറുടെ കൊലപാതകം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട് മുക്തമായിട്ടില്ല. സഹപ്രവർത്തകനും സുഹൃത്തുമായ വെങ്കിട്ടരമണ നടത്തിയ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഞെട്ടിക്കുന്നതാണ്. വെങ്കിട്ടരമണയാണ് അമ്മയുടെ തിരോധാനത്തിനു പിന്നിലെന്ന് രൂപശ്രീ ടീച്ചറുടെ മകനടക്കം സംശയം പ്രകടിപ്പിച്ചപ്പോഴും ഇപ്പോൾ തന്നെ സ്റ്റേഷനിൽ ഹാജരാകാം എന്നു പറഞ്ഞ വെങ്കിട്ടരമണ എത്താതിരുന്നപ്പോഴുമൊന്നും പൊലീസ് അയാളെ സംശയിച്ചില്ല.
ജനുവരി 16നാണ് സംഭവം നടന്നത്. ഹൈസ്കൂൾ അധ്യാപിക ആയിരുന്ന രൂപശ്രീ ഹാഫ് ഡേ ലീവ് എടുത്താണ് സ്വന്തം സ്കൂട്ടറിൽ സ്കൂളിൽ നിന്നിറങ്ങിയത്. പെട്രോള്‍ പമ്പിന് സമീപം സ്കൂട്ടർ നിർത്തിയതിനു ശേഷം വെങ്കിട്ടരമണയുടെ കാറിലായിരുന്നു യാത്ര. വെങ്കിട്ടരമണയുടെ സഹായി നിരഞ്ജനും ഒപ്പമുണ്ടായിരുന്നു. തന്നെ കുരുതി കൊടുക്കാനായിരുന്നു ആ യാത്രയെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല.
ആദ്യശ്രമം രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താനായിരുന്നു. പക്ഷേ രക്ഷപെട്ടോടിയ രൂപശ്രീയെ പിടികൂടി വെള്ളം നിറച്ച ഡ്രമ്മില്‍ മുക്കി മരണം ഉറപ്പാക്കി. വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അപ്പോഴേക്കും ഹൊസങ്കടിയില്‍ നിന്ന് വെങ്കിട്ടരമണയുടെ ഭാര്യയുടെ വിളിയെത്തി. വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ചു. ശേഷം, അതേ വഴി ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി. വീട്ടിലെത്തി പിന്നീട് പൂജക്കെന്ന് പറഞ്ഞ് മൃതദേഹം നശിപ്പിക്കാന്‍ പ്രതികള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി. ഇതേസമയം രൂപശ്രീ ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. അഞ്ചുമണികഴിഞ്ഞിട്ടും വീട്ടില്‍ എത്തിതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സഹഅധ്യാപകരെ വിളിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് അവധിയെടുത്തു എന്ന മറുപടിയിലും ബന്ധുക്കള്‍ക്ക് സംശയം തോന്നി.
രൂപശ്രീ ടീച്ചറുടെ സ്കൂട്ടര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ടീച്ചറുടെ മകന്‍ വെങ്കിട്ടരമണ അറിയാതെ ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു . വെങ്കിട്ടരമണ വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ കൊണ്ട് ഇയാളെ വിളിപ്പിച്ചു. ഉടന്‍ സ്റ്റേഷനിലെത്താമെന്ന് അറിയിച്ച വെങ്കിട്ട രമണ എത്താതിരുന്നിട്ടും പൊലീസുകാര്‍ക്ക് സംശയം തോന്നിയില്ല.
ഇതേസമയം, മംഗലാപുരം ലക്ഷ്യമാക്കി കുതിച്ച പ്രതികളുടെ ലക്ഷ്യം സുരക്ഷിതമായ ഒരു കടല്‍ത്തീരമായിരുന്നു. പക്ഷേ ആസൂത്രണങ്ങളെല്ലാം പാളി. പൊലീസ് സ്റ്റേഷനില്‍ നിന്നും നാട്ടുകാരില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി പിന്നീട് പ്രതീകളുടെ ശ്രമം.
അങ്ങനെ പ്രതികള്‍ കാറില്‍ രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി നേത്രാവതി പുഴയുടെ തീരത്തെത്തി. കാറിന്‍റെ ഡിക്കിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് എറിയുന്നത് ആളുകളുടെ ശ്രദ്ധയില്‍പെടുമെന്ന് പ്രതികള്‍ക്ക് മനസിലായി. പിന്നീട് കാറുമായി വീണ്ടും ദേശീയപാതയിലെത്തി. സമയം പത്തുമണി കഴിഞ്ഞു. വെങ്കിട്ടരമണ കാര്‍ പിന്നീട് നേരെ വിട്ടത് മഞ്ചേശ്വരം കടപ്പുറത്തേക്ക്. മഞ്ചേശ്വരം കടപ്പുറത്ത് ആരുമില്ലാതിരുന്ന സ്ഥലം പ്രതികള്‍ കണ്ടെത്തി.
കാറില്‍ രക്തപ്പാടുകളോ മറ്റ് തെളിവുകളോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയതോടെ നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട് വളഞ്ഞു. പക്ഷേ പൊലീസിന് മാത്രം വെങ്കിട്ടരമണയെ സംശയം തോന്നിയതേ ഇല്ല. പിന്നീട് സ്റ്റേഷനിലെത്തിച്ച് വെട്ടിങ്കരമണയെ ചോദ്യം ചെയ്തു. എല്ലാചോദ്യങ്ങള്‍ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ ഇരുവരേയും വിട്ടയച്ചു. പുലര്‍ന്നിട്ടും രൂപശ്രീ ടീച്ചര്‍ എവിടെ എന്ന് മാത്രം ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
രാവിലെ കുമ്പള കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞെന്ന വിവരം പടര്‍ന്നു. പൊലീസ് വിളിച്ചതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി അത് രൂപശ്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പൂര്‍ണനഗ്നയായിരുന്നു മൃതദേഹം. അതിക്രൂരമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹത്തിന് മുടി ഉണ്ടായിരുന്നില്ല.
രൂപശ്രീ ടീച്ചറുടെ സഹപ്രവവര്‍ത്തകനാണ് കൊലപാതകിയായ വെങ്കിട്ട രമണ. വര്‍ഷങ്ങളായുള്ള ടീച്ചറുടെ സുഹൃത്ത്. രൂപശ്രീ ടീച്ചര്‍ തന്‍റെ സുഹൃത് വലയത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്. സ്കൂളിലെ പ്രവര്‍ത്തനങ്ങളുമായി മറ്റ് അധ്യാപകര്‍ക്കൊപ്പം ടീച്ചര്‍ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്ക് സഹിച്ചില്ല. അങ്ങനെ അയാള്‍ ആ തീരുമാനമെടുത്തു.
കാസര്‍കോടിന്‍റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുടെ സംസ്കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ട രമണയുടെ ജീവിതം. പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന വെങ്കിട്ട രമണ സ്കൂളിലെ ഡ്രോയിങ് അധ്യാപകനായിരുന്നു. ആറുവര്‍ഷത്തിനുമുകളില്‍ പരിചയമുണ്ട് രൂപശ്രീ ടീച്ചര്‍ക്കും വെങ്കിട്ടരമണയ്ക്കും തമ്മില്‍. ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി.
ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വെങ്കിട്ട രമണ വിശ്വസിച്ചിരുന്നു. രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്ക് നടുവിലാണ് ഇയാൾ. പലമരണങ്ങളും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരുംകൊലയുടെ കൂടുതൽ കാരണങ്ങള്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.
ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള ‘സഹായി’ ആംബുലൻസ് ഡ്രൈവർ സിറാജാണ് ആക്രമിക്കപ്പെട്ടത്. താമരശ്ശേരിക്ക് സമീപം ഈങ്ങാപ്പുഴയിൽ ആയിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് തടയുകയും പിന്നാലെ കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇരുവാഹനങ്ങൾക്കും പിറകിലെത്തിയ ബൈക്ക് യാത്രികരാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന DLT കമ്പനിയുടെ NL – 01-1671 എന്ന ബസ്സിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു sys സാന്ത്വനത്തിന്റെ ആംമ്പുലൻസ്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ബസ്സ് തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, ബസ്സ് ക്ലീനർ കൊടുവള്ളി പറക്കുന്നുമ്മൽ ലിജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആമ്പുലൻസിന് സൈഡ് കൊടുക്കാതെ ഏറെ ദൂരം സഞ്ചരിക്കുകയും, പിന്നീട് ചോദ്യം ചെയ്തതിനെ തുടർന്ന് ആമ്പുലൻസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനക്കൂട്ടത്തിനിടയിലേക്ക് കൃത്യമായി എത്തി ആളുകളെ കുത്തി പരിക്കേൽപ്പിക്കുന്നതിനിടയിൽ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് മൂന്ന് വർഷവും നാലു മാസവും ശിക്ഷ അനുഭവിച്ച ശേഷം ജനുവരിയിൽ പുറത്തിറങ്ങിയ ഇരുപത് വയസ്സുകാരൻ സുദേഷ് അമ്മൻ. ലണ്ടനിലെ സ്ട്രീതേം ഹൈ സ്ട്രീറ്റിൽ വച്ചാണ് ഇയാൾ ആളുകളെ കത്തിയുമായി എത്തി കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില അതീവ ഗുരുതരം ആയിരുന്നു. പോലീസ് ഈ സംഭവത്തെ ഇസ്ലാമിക ബന്ധമുള്ള തീവ്രവാദ പ്രവർത്തനമായാണ് വിലയിരുത്തുന്നത്. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിനാലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത് . ഇത്തരം തീവ്രവാദ ബന്ധമുള്ള വരെ കൈകാര്യം ചെയ്യുവാൻ പുതിയ നിയമ നിർമ്മാണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങൾക്കെതിര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ ശിക്ഷാകാലാവധി നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പ്രതി ഒരു കടയിൽ എത്തി ആളുകളെ കുത്തി പരുക്കേൽപ്പിച്ചു തുടങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ പോലീസും, ആംബുലൻസ് സർവീസും സ്ഥലത്തെത്തി.
പ്രതി മൂന്നു വർഷവും നാലു മാസവുമായി തീവ്രവാദ ബന്ധത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2018 മെയിൽ ആണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ പേരുടെ ജീവന് ഹാനി ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ലക്നൗ: പ്രഭാത സവാരിക്കിറങ്ങിയ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രൺജീത് ബച്ചൻ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്ത് വച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേരാണ് രൺജീത്തിന് നേരെ നിറയൊഴിച്ചത്.
ഗോരഖ്പൂർ ജില്ല സ്വദേശിയായ രൺജീത് ബച്ചൻ മറ്റൊരാൾക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഹരത്ഗഞ്ചിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഡിആർഐ) കെട്ടിടത്തിന് സമീപത്ത് വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
സംഭവ സ്ഥലത്തു വച്ചു തന്നെ ഹിന്ദു മഹാസഭാ നേതാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയുടെ (കെജിഎംയു) ട്രോമ സെന്ററിൽ ചികിത്സയിലാണ്.
ആക്രമണസമയത്ത് രൺജിത് ബച്ചന്റെ സ്വർണ്ണ മാലയും സെൽ ഫോണും തട്ടിയെടുക്കാൻ അക്രമികൾ ശ്രമിച്ചതായി അന്വേഷണ സംഘത്തിലെ അംഗമായ പോലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു.
എന്നാൽ ഇത് ആസൂത്രണമായൊരു കൊലപാതകമാണെന്നും, മോഷണമാണ് ലക്ഷ്യമെന്ന് തെറ്റിദ്ധരിപ്പിക്കാൻ അക്രമി സംഘം സ്വർണമാലയും സെൽഫോണും തട്ടിയെടുക്കാൻ ശ്രമിച്ചതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രൺജിത് ബച്ചന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇതാണ് മരണ കാരണം. അതേസമയം കൂടെയുണ്ടായിരുന്നയാൾ അപകടനില തരണം ചെയ്തതായി ഡിസിപി അറിയിച്ചു.
“ഫോറൻസിക് വിദഗ്ധർ സ്ഥലം പരിശോധിക്കുകയാണ്. ഞങ്ങൾ സിസിടിവി സ്കാൻ ചെയ്യുകയും എല്ലാ കോണുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾ ഉടൻ പിടിക്കപ്പെടും,” അദ്ദേഹം പറഞ്ഞു. ആറ് സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് സംസ്ഥാന തലസ്ഥാനത്ത് രണ്ടാം തവണയാണ് ഒരു വലതുപക്ഷ ഹിന്ദു നേതാവ് കൊല്ലപ്പെടുന്നത്. ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി കഴിഞ്ഞ ഒക്ടോബറിൽ ഖുർഷെഡ് ബാഗ് വസതിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.
വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ നസീലയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഷാളുപയോഗിച്ച് തൂങ്ങിമരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിഗമനം. മറ്റ് അസ്വഭാവികതകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും അനേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പോട്ട് പോകാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കമ്ബളക്കാട് സ്വദേശി ഫാത്തിമ നസീലയെയാണ് ശുചിമുറിക്കുള്ളില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയില്‍കണ്ടെത്തിയത്. സ്‌കൂളിലെ അടച്ചിട്ട ശുചിമുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കല്‍പറ്റ ജനറല്‍ ഹോസ്പിറ്റലിലെത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് മാറ്റിയിരുന്നു. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടി തനിച്ചാണ് ശുചിമുറിയിലേക്ക് കയറിപ്പോയതെന്ന് കണ്ടെത്തിയിരുന്നു.
ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ മരംവെട്ടുതൊഴിലാളി മരത്തിൽ നിന്ന് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അനാസ്ഥ കാണിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.പുന്നലത്തുപടി പാലശ്ശേരി സത്യശീലൻ ആണ് മരത്തിൽ നിന്നും വീണ് മരിച്ചത്. അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കാനോ മൃതദേഹം മാറ്റാനോ തയ്യാറാവാത്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സത്യശീലന്റെ ഭാര്യയും മക്കളുമാണ് രംഗത്ത് വന്നിരിക്കുന്നത്.
പുന്നലത്തുപടി പാലശ്ശേരിയിൽ സത്യശീലന്‍റെ മൃതദേഹം കരിമ്പനാക്കുഴി പൗവ്വത്ത് വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. സത്യശീലൻ മരത്തിൽ നിന്ന് വീണിട്ടും ഇക്കാര്യം നാട്ടുകാരെ അറിയിക്കാൻ പണിക്ക് കൊണ്ട് വന്ന കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ തയ്യാറായിരുന്നില്ല. ബിജി കുഞ്ചാക്കോയുടെ അയൽവാസിയായ രത്നമ്മയാണ് തന്‍റെ പുരയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ല വെട്ടാൻ ഏൽപ്പിച്ചത്. സത്യശീലൻ വീണെന്നും കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോകുമെന്നുമാണ് പുരുഷോത്തമൻ വീട്ടുകാരെ അറിയിച്ചത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സത്യശീലന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ചികിത്സ ലഭ്യമാക്കാതിരുന്ന പുരുഷോത്തമനെതിരെയും വിവരം മറച്ചുവെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് പുരുഷോത്തമന്റെ വീട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പുരുഷോഷത്തമനെ പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി, വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. എന്നിട്ട് ദേശീയഗാനം പാടി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ബാരാബങ്കിയിലെ ബഹദൂര്‍പൂര്‍ ഗ്രാമത്തില്‍. വീട്ടിലെ വഴക്കാണ് അഖിലേഷ് റാവത്ത് എന്ന യുവാവിനെ ഈ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ തലയുമായി ഇയാള്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടക്കുകയായിരുന്നു. തല ഇയാളുടെ കയ്യില്‍ നിന്ന് വാങ്ങാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പ്രതി ദേശീയഗാനം പാടാന്‍ തുടങ്ങി. ഭാരത് മാതാ കി ജയ് എന്ന് വിളിച്ചു. കുറച്ചുനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് ഇയാളുടെ കയ്യില്‍ നിന്ന് തല വാങ്ങിയെടുത്തത്.
ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ധര്‍മേന്ദര്‍ റാണയുടേതാണ് ഉത്തരവ്. ഫെബ്രുവരി ഒന്നിലെ വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
അതേസമയം, ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതി പവൻ ഗുപ്‌തയുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. കൂട്ടബലാത്സംഗം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണു പവൻ ഗുപ്‌ത സുപ്രീം കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പവൻ ഗുപ്‌ത നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ ബഞ്ച് തള്ളിയത്. പവൻ ഗുപ്‌തയുടെ വാദങ്ങളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല.
നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറിനാണു പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും.ഇന്നലെയാണ് കേസില്‍ വിസ്താരം ആരംഭിച്ചത്.
നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. അടച്ചിട്ട മുറിയിലാണ് വനിതാ ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിവിസ്താരം നടത്തിയത്.
ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് ഇന്നലെ പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ഇത് ഇന്നും തുടരും. നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക ലക്ഷ്യമിട്ടാണ് അടച്ചിട്ട മുറിയില്‍( ഇന്‍ ക്യാമറ) സാക്ഷിവിസ്താരം നടത്തുന്നത്. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍.
2017 ഫെബ്രുവരി 17ന് തൃശൂരില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങുകയായിരുന്ന നടിയെ നെടുമ്പാശ്ശേരിക്കു സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. വാഹനത്തിനുള്ളില്‍ വച്ച് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി. ഇതു ദീലീപ് നല്‍കിയ ക്വട്ടേഷന്‍ ആണെന്നാണ് ആരോപണം. അതേ വര്‍ഷം ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. എന്നാൽ കേസിൽ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം മുതലാണ് തുടങ്ങിയത്. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച കോടതിയില്‍ ഹാജരായി.
ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് വ്യാഴാഴ്ച നടന്നത്. ഇവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട മുറിയിലായിരുന്നു സാക്ഷിവിസ്താരം. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍. വിചാരണ അടുത്തദിവസവും തുടരും. 2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11നു സാക്ഷിവിസ്താരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഒന്നാം സാക്ഷിയായ നടി കോടതി പരിസരത്തെത്തി. ഭര്‍ത്താവുമൊന്നിച്ചു കാറിലെത്തിയ നടി കോടതി അങ്കണത്തിലെ മറ്റൊരു മുറിയില്‍ കാത്തിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.55 നാണ് എത്തിയത്.നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപുറമേ ഒന്നാം സാക്ഷിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനും മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്.
നടിയുടെ വെളിപ്പെടുത്തലുകള്‍ കേട്ടു കോടതി നിശബ്ദമായി. താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്ബാകെ നടി വിവരിച്ചത്. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കേസില്‍ ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍.
പത്തുപ്രതികള്‍ക്കുവേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി. ഇരയ്ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയില്‍ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.