ഭാര്യയെ ലൈംഗികബന്ധത്തിനിടെ യുവാവ് കഴുത്തറുത്തുകൊന്നു. ​ഗർഭച്ഛി​ദ്രത്തിന് ഭാര്യ വിസമ്മതിച്ചതിച്ചതാണ് ഭർത്താവിനെ പ്രകോപിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ 21കാരനായ മാര്‍സെലോ അറൗജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രസീലിലെ സാവോ പോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ വർഷം ഡിസംബർ 22നായിരുന്നു അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിനുശേഷം മാർസെലോ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കഴുത്തും കൈത്തണ്ടയും ബ്ലേഡ് ഉപയോ​ഗിച്ച് സ്വയം മുറിവേൽപ്പിച്ച പ്രതിയെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അപകടനില തരണം ചെയ്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഏകദേശം ആറാഴ്ചയോളം നീണ്ട ചോദ്യംചെയ്യലിലാണ് പ്രതി പൂര്‍ണമായും കുറ്റം സമ്മതിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

22 വയസ്സുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന ദിവസം രാത്രി ലൈംഗികബന്ധത്തിനിടെ ബ്ലേഡ് ഉപയോ​ഗിച്ച് മാര്‍സെലോ ഫ്രാന്‍സിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവർക്കും രണ്ട് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനുമുണ്ട്. മൂന്നാമതൊരു കുഞ്ഞിനെകൂടി വേണ്ടെന്നും അതിനെ നശിപ്പിച്ചുകളയണമെന്നും മാര്‍സെലോ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്നാമതൊരു കുഞ്ഞും കൂടി കുടുംബത്തിൽ വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും ഇത്ര ചെറുപ്പത്തിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കാൻ താൻ തയ്യാറല്ലെന്നും മാര്‍സെലോ ഭാര്യയോട് വിശദീകരിച്ചിരുന്നു.