ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തില്‍ യുവതിയെയും രണ്ട് പെണ്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയില്‍ കെ.കെ.എച്ച് ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസ്‌ന (24) മക്കളായ ആമിന നസ്‌റിന്‍ (5), റിസ്‌ന നസ്‌റിന്‍ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നാദാപുരം ചാലപ്പുറത്തെ പഴയ കോവുമ്മല്‍ റംഷാദിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ഭര്‍തൃവീടായ ചാലപ്പുറത്ത് നിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയില്‍ എത്തിയ ഫസ്‌ന മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്ത് ചാടിയതാണെന്ന് കരുതുന്നു.
ക്വാറിക്ക് സമീപത്ത് വെച്ച് ഫസ്‌ന ഭര്‍തൃസഹോദരിയെ ഫോണില്‍ വിളിച്ച് ക്വാറിക്ക് സമീപം നില്‍ക്കുകയാ ണെന്ന് അറിയിച്ചിരുന്നു. ഇവര്‍ വിവരമറിയിച്ചതിനാല്‍ സഹോദരന്‍ ക്വാറിയിലെത്തിയപ്പോള്‍ മുങ്ങിത്താഴുന്ന മൂന്ന് പേരെയും കണ്ടതോടെ സമീപ വാസിയെ വിളിച്ചു വരൂത്തി. ഇയാള്‍ രണ്ട് പെണ്‍കുട്ടികളെ പുറത്തെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ചേലക്കാട്ട് നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എത്തിയാണ് ഫസ്‌നയുടെ മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവുമായി ഉണ്ടായ പിണക്കത്തെ തുടര്‍ന്ന് ഞായറാഴ്ച്ച സ്വന്തം വീട്ടില്‍ നിന്ന് സഹോദരന്‍ ഫസ്‌നയെ രാത്രി പത്ത് മണിയോടെയാണ് ഭര്‍തൃവീട്ടിലാക്കിയത്. ബന്ധുക്കളുടെ സഹായത്തോടെ പ്രശ്‌നങ്ങര്‍ പരിഹരിച്ച് വൈകിയാണ് തിരിച്ചെത്തിയതെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.
വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രി മുണ്ടോളി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഉമ്മ ആയിഷ സഹോദരങ്ങള്‍: റാഷിദ് (ദുബൈ) നിസാര്‍, അന്‍വര്‍ (ദുബൈ), ഹാഷിം (ദുബൈ).മുനീര്‍ (ഖത്തര്‍) റിയാസ് (ഖത്തര്‍) ആഷിഫ, ഫിറോസ്.
തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്നും കാരക്കോണം ഗ്രാമം ഇതുവരെ മുക്തരായിട്ടില്ല. രണ്ട് സംസ്ഥാനത്താണെങ്കിലും അനുവിന്റെയും അഷികയുടെയും വീടുകള്‍ തമ്മിലുള്ളത് ഒന്നര കിലോമീറ്ററിന്റെ അകലം മാത്രം. തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലായിരുന്നുവെന്നും തെറ്റിധാരണയാണ് എല്ലാത്തിനും കാരണമെന്നും അനുവിന്റെ അമ്മ രമണി വേദനയ്ക്കിടയിലും പറയുന്നു. തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അക്ഷികയുടെ അമ്മ സീമ ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുകയാണ്. രണ്ട് വീട്ടിലും ദുഃഖം തളം കെട്ടി നില്‍ക്കുന്നു. ആര്‍ക്കും രണ്ട് അമ്മമാരെ സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. പട്ടികജാതി വിഭാഗത്തിലാണെങ്കിലും ചേരമര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയാണ് അക്ഷിക. അനു സാമ്ബവര്‍ സമുദായ അംഗമാണ്. ഇവരുടെ അടുപ്പത്തെ കുറിച്ച് രണ്ട് വീട്ടിലും അറിയാമായിരുന്നു. അക്ഷികയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ അനുവിന്റെ വീട്ടില്‍ താല്‍പ്പര്യവും. അനു ഒരു മയക്കു മരുന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് അനുവിന്റെ അമ്മ പറയുന്നു. മകന്‍ കടുത്ത നിരാശയിലും വേദനയിലുമായിരുന്നെന്ന് രമണി പറഞ്ഞു. ജീവന്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് പലവട്ടം പറഞ്ഞിരുന്നതായി രമണി പറഞ്ഞു. രണ്ട് നാള്‍ മുമ്ബ് ‘ഞാന്‍ മരിക്കും മരിക്കും’ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസമായി വീടിനു പുറത്തേക്കും പോയിരുന്നില്ല. അമ്മ കാര്യം ചോദിച്ചപ്പോള്‍ കരച്ചിലായിരുന്നു മറുപടി. പിന്നീട് കാര്യവും വിശദീകരിച്ചു. എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു. അവളുടെ അച്ഛന്‍ എന്നില്‍ നിന്നും മാറാന്‍ പറഞ്ഞു.
ഞാന്‍ പിന്നെ എന്തിന് ജീവിക്കണം? – ഈ 14-ാം തീയതി ആകുമ്പോൾ നാലു വര്‍ഷമാകും പ്രണയിച്ചിട്ട്. മൊബൈല്‍ നിറച്ചു അവളുമായിട്ടുള്ള ഫോട്ടോകളാണ്. ചേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് അവള്‍ കൈയിലടിച്ച് സത്യം ചെയ്തതാണ്-ഇതായിരുന്നു അമ്മയോട് പൊട്ടിക്കരഞ്ഞ് മകന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്. ‘അവളെ വേറെ അയയ്ക്കുമെങ്കില്‍ ഞാന്‍ മരിക്കും.’എന്നവന്‍ പറഞ്ഞതായും രമണി പറഞ്ഞു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കില്‍ പോകുമ്ബോള്‍ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകര്‍ത്താക്കളോടു പറഞ്ഞിരുന്നുവെന്ന് അക്ഷികയുടെ വീട്ടുകാരും പറയുന്നു. ബ്യൂട്ടീഷന്‍ വിദ്യാര്‍ത്ഥിയായ അക്ഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്തിരുന്നു.
ആറുമാസം മുൻപ് അക്ഷികയുടെ ബന്ധുക്കള്‍ അനുവിനെതിരേ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് അക്ഷിക പിന്മാറിയെങ്കിലും അനു പിന്തുടര്‍ന്നു. 6 മാസം മുമ്ബ് രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അനു വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയത് അക്ഷിക നിരസിച്ചതാണു പ്രകോപന കാരണമെന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനില്‍കുമാര്‍ പറഞ്ഞു.ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അക്ഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അഷികയുടെ അപ്പൂപ്പന്‍ അപ്പുവാസു (ചെല്ലപ്പന്‍) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അക്ഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടന്‍ ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അക്ഷിക നിലവിളിച്ചു. അതിനിടയില്‍ അനു കൈയില്‍ കരുതിയിരുന്ന സോഡാകുപ്പിയുടെ പൊട്ടിച്ച കഷ്ണം എടുത്ത് അക്ഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടര്‍ന്ന് അക്ഷികയെ കട്ടിലില്‍ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു.
പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അക്ഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് കാരണവും മയക്കുമരുന്നിനോടുള്ള അനുവിന്റെ താല്‍പ്പര്യമായിരുന്നു. അനുവിന്റെ ലഹരി ഉപയോഗമാണെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു. ഇതിനുശേഷം അക്ഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലഹരി ഉപേക്ഷിക്കാമെന്ന ഉറപ്പ് വിശ്വസിച്ചാണ് ഇതെന്നാണ് നിഗമനം. അതിന് ശേഷവും അനു ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞതോടെ വീണ്ടും പിണക്കം തുടങ്ങിയിരിക്കാം. ഇത് നാട്ടിലും ചര്‍ച്ചയായിരുന്നു. ഇന്നലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശ്രമവും നടന്നു. ഇതോടെ അക്ഷിക തന്നില്‍ നിന്ന് അകലുമെന്ന തോന്നല്‍ അനുവില്‍ ഉണ്ടാക്കിയെന്നും ഇതുകൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നിഗമനം.
യുവാവുമായിട്ടുള്ള പ്രശ്നങ്ങള്‍ എട്ട് മാസങ്ങള്‍ക്കു മുന്‍പ് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട അക്ഷികയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ വെള്ളറട പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച. അക്ഷികയെ അനു ശല്യം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ പരാതി. തുടര്‍ന്ന് അക്ഷികയെയും അനുവിനെയും രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇനി ബന്ധം തുടരില്ലെന്ന് അനുവില്‍ നിന്ന് ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തിരുന്നു. കൂലിപ്പണിക്ക് പോകുന്ന അനു കാരക്കോണത്ത് ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുഹൃത്തിന്റെ ബൈക്കില്‍ അനു അക്ഷികയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയത്. വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ച ശേഷം കയ്യില്‍ കരുതിയിരുന്ന സോഡാ കുപ്പി പൊട്ടിച്ച് അഷികയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. അക്ഷികയുടെ വല്യമ്മയും വല്യച്ഛനും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിനും അച്ഛന്‍ പെയിന്റ് ജോലിക്കും പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അഷികയെയും അനുവിനെയുമാണ്. ഉടന്‍ തന്നെ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. ആശുപത്രിയിലെത്തും മുന്‍പു തന്നെ അക്ഷിക മരിച്ചു.
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളത്തിലെ യുവസംവിധായകന്‍ വിവേക് ആര്യന്‍ (30) അന്തരിച്ചു. തൃശ്ശൂര്‍ നെല്ലായി അനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്.
ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ഡിസംബര്‍ 22നുണ്ടായ വാഹനാപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിവേക് ആര്യന്‍. സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാലു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിവേക് ആര്യന്‍ പരസ്യസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ അമൃത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തില്‍ വിവേകിന്റെ സഹസംവിധായികയായിരുന്നു. ഇരുവരും പാലാരിവട്ടം നിയോ ഫിലിം സ്‌കൂളില്‍ നിന്നാണ് സംവിധാനം പഠിച്ചത്. ആര്യന്‍ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ് വിവേക് ആര്യന്‍. സഹോദരന്‍: ശ്യാം.
ജെഎന്‍യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. സര്‍വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി ആരോപിച്ചു.അക്രമം ആസൂത്രണം ചെയ്ത വാട്ട്സാപ്പ് ഗ്രൂപിൽ അംഗമാണെന്ന ആരോപണം നിഷേധിച്ച് ചീഫ് പ്രോക്ടർ വിവേകാനന്ദ സിങ്. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്ന ഗ്രൂപിലെ അംഗത്വം നേരത്തെ ഉപേക്ഷിച്ചതാണെന്നും അക്രമത്തെ കുറിച്ച് അറിയില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തോട് സിങ് വ്യക്തമാക്കി. സിങ് ഗ്രൂപിലുണ്ടെന്ന് അധ്യാപകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു
സർവകലാശാലയിലെ സർവർ റൂം തകർത്തതിനും സുരക്ഷ ഉദ്യോഗസ്ഥരെ അക്രമിച്ചതിനും വിദ്യാർഥി യൂണിയൻനേതാവ് ഐഷി ഘോഷടക്കം ഇരുപത് വിദ്യാർഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അധികൃതർ നൽകിയ പരാതിയിൻമേലാണ് നടപടി. അക്രമിസംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്യാംപസിനകത്ത് ഇന്നും പ്രതിഷേധിക്കുകയാണ്. ഇതിനിടെ അക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്. ജോര്‍ജ് അലക്സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.
മുത്തൂറ്റ് കൊച്ചി കോര്‍പറേറ്റ് ഓഫിസില്‍ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ആയുധം കൊണ്ടല്ല ആശയപരമായാണ് നേരിടേണ്ടതെന്ന് വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.
അതേസമയം, മുത്തൂറ്റ് ഫിനാൻസിൽ നിന്ന് പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കടുപ്പിച്ച് സമരസമിതി. ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. സാമ്പത്തികമായി നഷ്ടത്തിലായ ബ്രാഞ്ചുകളാണ് പൂട്ടിയതെന്ന നിലപാടിലാണ് മാനേജ്മെന്റ്.
കഴിഞ്ഞ മാസം ഏഴിനാണ് 166 ജീവനക്കാരെ മുത്തൂറ്റ് ഫിനാൻസ് പിരിച്ചുവിട്ടത്. വേതന വർധനയടക്കമുള്ള ആവശ്യങ്ങളുമായി അൻപത്തിരണ്ട് ദിവസം നീണ്ട സമത്തിൽ പങ്കെടുത്തവരെയാണ് പിരിച്ചുവിട്ടതെന്നും ഇത് ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ലംഘനമാണെന്നും ആരോപിച്ചാണ് ഈ മാസം രണ്ടാം തീയതി വീണ്ടും സമരം തുടങ്ങിയത്.
സാമ്പത്തികമായി നഷ്ടത്തിലായ നാൽപത്തിമൂന്ന് ബ്രാഞ്ചുകൾ പൂട്ടിയതിനാലാണ് ജീവനക്കാർക്ക് ജോലി പോയതെന്ന് മുത്തൂറ്റ് ഫിനാൻസ്. തുടർച്ചയായ സമരങ്ങൾ മൂലം കേരളത്തിലെ ബിസിനസിൽ വൻ ഇടിവുണ്ടായി. ബ്രാഞ്ചുകൾ പൂട്ടിയത് പ്രതികാര നടപടിയല്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അനുമതി വാങ്ങിയ ശേഷമാണ് നടപടിയെന്നും എം.ഡി. ജോർജ് അലക്സാണ്ടർ പറഞ്ഞു. മുന്നൂറോളം ജീവക്കാരിൽ 250 പേർക്കു മാത്രമാണ് ജോലിക്കെത്താനായതെന്ന് മാനേജ്മെന്റ് അറിയിച്ചു.
വഴിയില്‍ കിടന്ന വലിയ കല്ലെടുത്ത് ഓടിവന്ന് കാറിനുമുകളിലേക്ക് എറിയുകയായിരുന്നു. നീല ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് അക്രമി. കാറിന്റെ മുൻസീറ്റിൽ, ഇടതു വശത്ത് ഇരിക്കുകയായിരുന്ന ജോർജ് അലക്സാണ്ടറിന്റെ തലയ്ക്കാണ് ഏറ് കൊണ്ടത്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയനാക്കി. സിഐടിയുവിന്റെ നേതൃത്വത്തിൽ മൂത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് ഓഫിസിനു മുന്നിൽ 4 ദിവസമായി സമരം നടക്കുകയാണ്. ഡിഐജി ഓഫിസിനു മുന്നിൽ കേന്ദ്രീകരിച്ച്, ജീവനക്കാരുമായി കോർപറേറ്റ് ഓഫിസിലേക്കു നീങ്ങുന്നതിനിടെ, ഡിഐജി ഓഫിസിനു മുന്നിൽ വച്ചാണ് ആക്രമണം.
ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.
കൊടൈക്കനാലിന് സമീപം നടന്ന വാഹനാപകടത്തിൽ പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുൽ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയും നടനും റിയാലിറ്റി ഷോയിലെ നര്‍ത്തകനുമായ നകുല്‍ തമ്പിയും സുഹൃത്തായ ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ(24)യുമാണ് അപകടത്തിൽ തലയില്‍ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവര്‍. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളിലായി കൊടൈക്കനാലില്‍ എത്തിയതായിരുന്നു ഇവരു സുഹൃത്തുക്കളും. നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മറ്റ് മൂന്നു സുഹൃത്തുക്കളും യാത്രചെയ്യുകയായിരുന്നു. നകുൽ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ നകുലിനെയും ആദിത്യയെയും ആദ്യം വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശേഷം ഇവരെ വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ തന്നെ ഇരുവരും ഇപ്പോള്‍ ഐ.സി.യു.വിൽ ചികിത്സയിലാണ്.
ഇവരെ സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകൾ പ്രചരിപ്പിക്കരുതെന്നും ഓരോ നിമിഷവും നകുലിന്റെ കുടുംബവുമായി ഞങ്ങൾ ബന്ധപെടുന്നുണ്ടെന്നും ഇപ്പോൾ വേണ്ടത് പ്രാർത്ഥിക്കുക എന്നത് മാത്രമാണെന്നും നടൻ അമ്പി നീനാസം കുറിച്ചിരിക്കുന്നു. വാട്സാപ്പ് വഴി വരുന്ന വ്യാജ വാര്‍ത്തകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അമ്പി നീനാസം ഫെയ്സ്ബുക്കിൽ കുറിച്ചു.
പൂർണമായും വായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് നടൻ കുറിപ്പ് പങ്കുവയ്ക്കുന്നത്. നകുലിനും, അവന്റെ സുഹൃത്തിനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണെന്നും പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണെന്നും അതുകൊണ്ടാണ് ഈ തുറന്നെഴുത്തെന്നും അമ്പി നീനാസം പറയുന്നു.
കുറിപ്പ് വായിക്കാം: പൂർണമായും വായിക്കുക, നകുലിനും, അവന്റെ സുഹൃത്ത് ആദിത്യനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണ്. പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്….
ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങൾ ബന്ധപെടുന്നുണ്ട്. ഇപ്പോൾ വേണ്ടത് പ്രാർഥിക്കുക എന്നത് മാത്രമാണ്. വാട്സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്….
ഇപ്പൊ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഉള്ളത്. 48 മണിക്കൂർ ഒബ്സർവേഷനിൽലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യൽ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകൾ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവർ എല്ലാവരും ആത്മാർഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാൻസിലേക്കും അവൻ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ,… അവന്റെ സുഹൃത്തും പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കിൽ,… അവർക്ക് രണ്ട് പേർക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.’–അമ്പി കുറിച്ചു.
കാറിലേക്കു ബസ് പാഞ്ഞുകയറി നാലു പേർ മരിച്ചു. വൈക്കം ചേരുംചുവടിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ആറോടെയാണ് അപകടമുണ്ടായത്.
ഉദയംപേരൂർ പത്താം മയിൽ മനയ്ക്കപ്പടി വിശ്വനാഥൻ ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. രാവിലെ ചേർത്തല വേളോർവട്ടം ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ ആണ് അപകടം.
കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. അമിത വേഗമാണ് അപകട കാരണമെന്നാണ് സൂചന. വൈക്കം ഭാഗത്തേക്ക് വന്നിരുന്ന ബസ് ഇടറോഡിൽ നിന്നു കയറിവന്ന കാറിൽ ഇടിക്കുകയായിരുന്നു. വൈക്കം– എറണാകുളം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്.മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് അപകടം. ഇടറോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു.
ഇരു വാഹനങ്ങളും വേഗത്തിൽ വന്നതാണ് ഇത്തരത്തിൽ വലിയ ആഘാതമുണ്ടാകാൻ കാരണമെന്നാണ് വിവരം. ഇടറോഡിൽ നിന്ന് കയറിവന്ന കാർ അതേവേഗത്തിൽ റോഡിലേക്ക് കയറുന്നതാണ് കാണുന്നത്.
എതിർദിശയിൽ നിന്നു വന്ന ബസ്സും വേഗത്തിലായിരുന്നു. ബസ് കാറിനു മുകളിലൂടെ ഇടിച്ചുകയറി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വൈക്കം ഭാഗത്തേക്കു വന്ന ലിറ്റിൽ റാണിയെന്ന ബസ് ചെരിഞ്ചോട് പാലം ഇറങ്ങിയ ശേഷം മെയിൻ റോഡിലേക്കു കയറുന്ന ഇടവഴിയിൽ നിന്നെത്തിയ കാറിലാണ് ഇടിച്ചത്.
ഇടവഴിയിൽ നിന്നു മെയിൻറോഡിലോക്ക് കയറുമ്പോൾ കാർ മറ്റു വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കുകയോ ബ്രേക്ക് ചവിട്ടി കയറുകയോ ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു.ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ഉദയംപേരൂർ പത്താം മൈൽ മനയ്ക്കപ്പടി വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
റഷ്യ, ചൈന, നോർത്ത് കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം, അമേരിക്കയ്ക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. അമേരിക്കയുടെ ദേശീയ സ്ഥാപനങ്ങളെ പലപ്പോഴും ഇറാൻ നോട്ടമിട്ടിരുന്നു. ഇറാൻ ഹാക്കർമാർ എപ്പോഴും അമേരിക്കയെ നേരിടുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു. വിവരങ്ങൾ ചോർത്തുക എന്നത് പലപ്പോഴും ഒരു സാധാരണ സംഭവമായി മാറിയിരിന്നു. എന്നാൽ ഖാസിം സുലൈമാനിയുടെ വധത്തിനുശേഷം സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് നേരെ എന്തു തരത്തിലുള്ള ആക്രമണവും അഴിച്ചുവിടാൻ ഇറാൻ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചിരുന്നു.

യുദ്ധത്തേക്കാൾ ഉപരി സൈബർ ആക്രമണങ്ങളാണ് ഇറാൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ഹാക്കർമാർ അമേരിക്കയുടെ ശക്തി കേന്ദ്രങ്ങൾ ആക്രമിക്കാൻ ആരംഭിക്കുകയാണ്. യുഎസ് സൈബർ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുൻപ് 2012 ൽ ഷാമൂൺ എന്ന വൈറസ് ഇറാന്റെ സൃഷ്ടിയായിരുന്നു എന്ന അഭ്യൂഹങ്ങളും അന്ന് ഉണ്ടായിരുന്നു.

ഇറാനു നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ചേർന്ന് നിർമ്മിച്ച സ്റ്റാസ്നെറ്റ് എന്ന വൈറസ് ഇറാന്റെ ആണവ പദ്ധതിയെ സാരമായി ബാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്നും സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന കരുതലിലാണ് യുഎസ്. ഖാസിം സുലൈമാന്റെ വധത്തിന് ഇറാന്റെ ഭാഗത്തുനിന്ന് വേണ്ടതായ പ്രതികാരനടപടികൾ ഉണ്ടാകുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അറിയിച്ചത്.
അഖിൽ മുരളി
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതി മലയാള കവിതയെ പുതു വഴികളിലേക് നയിച്ച
മഹാവ്യക്തിത്വo ശ്രീ അച്യുതൻ നമ്പൂതിരിക്ക് ഈ വർഷത്തെ ജ്ഞാനപീഠപുരസ്‌കാരം.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് ആദ്യമായി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.

മലയാള കവിതയിലെ കാല്പ്നിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി.
1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകർന്നു കൊടുത്ത കവിതയുടെ ബാലപാoങ്ങളിൽ നിന്ന് അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ‘ ജന്മന ഏതു മനുഷ്യനും നല്ലവനാണ് ‘ എന്ന ജീവവാക്യമാണ്….
“വെളിച്ചം ദുഃഖ മാണുണ്ണി തമസ്സല്ലോ സുഖപ്രദം” എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടി ലേറെയായി രചിച്ചു കൊണ്ടിരിക്കുന്ന ഈ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ” രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും..
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
പത്തനാപുരം ∙ സിനിമാ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ ‘സുരക്ഷ’ ഉറപ്പാക്കാൻ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും ക്ലൈമാക്സിൽ പൊലീസ് പിടിയിൽ. ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂർ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ്, വർഷങ്ങളെടുത്ത് എഴുതിത്തയാറാക്കിയ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം.
പത്തനാപുരം സ്വദേശിയായ യുവാവാണു തിരക്കഥാകൃത്ത്. യുവതിക്കു സിനിമയിൽ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണിൽ വിളിക്കാൻ തുടങ്ങി. സംസാരം ഇടയ്ക്ക് അതിരുകടന്നു. കാമുകനായ അടൂർ സ്വദേശിയോടു യുവതി വിവരം പറഞ്ഞു. ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയത്തിൽ അന്വേഷണങ്ങൾ നടത്തി.
തുടർന്നാണു സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാൻ കാമുകനും രണ്ടു സുഹൃത്തുക്കളും ചേർന്നു തീരുമാനിച്ചത്. കാമുകി സിനിമാനടിയായാൽ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ‘കഥാനായകനെ’ കടുംകൈയ്ക്കു പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആറിനു മൂവർ സംഘം തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തിയ സംഘം കാറിൽ പിടിച്ചുകയറ്റി അടൂർ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തെത്തുടർന്ന് രാത്രി ഒൻപതിന് അടൂർ ഹൈസ്കൂൾ ജംക്‌ഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാൻഡ് ചെയ്തു.