സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ മാർത്താണ്ഡം സ്വദേശി വിൻസന്‍റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 9.40 ഓടെ TN-57-AW-155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍. നാലു പ്രാവശ്യം വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പ്രതികള്‍ കേരളത്തിലേക്ക് കടന്നരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.