കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്‍. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള്‍ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലിക്ക് പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.
കാമുകിയുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊന്ന് തള്ളി. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായിരിക്കുകയാണ്. കൊലപാതകം പുറത്തറിയുന്നതിന് മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ 9 ാം ക്ളാസുകാരി സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.
ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ സി.ഡബ്ളിയു.സിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്ന വഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ളാസുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കല്‍കൂടി അന്വേഷിക്കും. ഇല്ലങ്കില്‍ ഇനി ആ കുട്ടി അനാഥനാണ്.
ഇംഗ്ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കുടുംബം പൊലീസ് പിടിയില്‍. മൈസൂര്‍ കേന്ദ്രമാക്കി കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘമാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.
ഇംഗ്ലണ്ടിലേക്ക് വിസ തരാമെന്ന് വാഗ്ദാനം നല്‍കി വിവിധ ആളുകളില്‍ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെയാണ് ബേക്കല്‍ പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. മൈസൂര്‍ സ്വദേശികളായ ജോണ്‍ ബെന്‍ഹര്‍ ഭാര്യ വീണ റോഡ്രിഗ്രസ്, ഇവരുടെ സഹോദരന്‍ ഫ്രാന്‍സിസ് റോഡ്രിഗ്രസ് അചഛന്‍ ഡെന്നിസ് എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ടുവര്‍ഷത്തോളമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് വിവിധ ആളുകളില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്. ബേക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.
വിസ വാഗ്ദാനം നല്‍കി കര്‍ണാടകയിെല വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാനമായി ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് പ്രതികളെ മൈസൂരവില്‍ നിന്ന് പിടികൂടിയത്. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.
അതിബുദ്ധിയും ആത്മവിശ്വാസവുമാണ് വിദ്യ വധക്കേസിൽ ഭർത്താവ് പ്രേംകുമാറിനെ കുടുക്കിയത്. തന്നോടു കലഹിച്ച് ഹൈദരാബാദിലേക്കു തിരികെ പോകാൻ ഒരുങ്ങിയ സുനിതയെ കുടുക്കാൻ ലക്ഷ്യമിട്ടാണ് പ്രേംകുമാർ പൊലീസിനു വാട്സാപ് സന്ദേശം അയച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സുനിതയെ കുടുക്കി തനിക്കു സുരക്ഷിതമായി ബഹ്റൈനിലേക്കു പോകാമെന്നായിരുന്നു പ്രേംകുമാർ കണക്കു കൂട്ടിയത്. അതിനായി കാറും ബൈക്കും എസി അടക്കമുള്ള വീട്ടുപകരണങ്ങളും വിറ്റു. എന്നാൽ ഓർഫനേജിലേക്കുള്ള മകന്റെ അഡ്മിഷൻ വൈകിയതിനാൽ ഇയാളുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.
കൊലപാതകം നടന്ന ശേഷം സഹായത്തിനായി വിളിച്ച സുഹൃത്തിനെക്കൂടി പൊലീസിനു പിടികൂടാനുണ്ട്. അതിനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച കാർ പ്രേംകുമാറിൽ നിന്നു വാങ്ങിയ ആളിൽനിന്നു കണ്ടെടുത്ത് ഉടനെ കോടതിക്കു കൈമാറും. വരും ദിവസങ്ങളിൽ, കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പടെ ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കയറും കണ്ടെടുക്കാനുണ്ട്. വിദ്യയുടെ പോസ്റ്റ്മോർട്ടം ഒരു പ്രാവശ്യം നടന്നിരുന്നതിനാൽ ഇനിയും ആവശ്യമുണ്ടോ എന്നു പരിശോധിക്കും. മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അതുകൊണ്ടുതന്നെ സാധാരണ നിലയിൽ വീണ്ടും വേണ്ടി വരാൻ സാധ്യതയില്ല.
വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി കളയാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി രണ്ട് സർജിക്കൽ ബ്ലേഡുകൾ പ്രേംകുമാർ വാങ്ങിയിരുന്നതായി െപാലീസ് അറിയിച്ചു. മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം കാറിൽ ഇരുത്തിയാണ് െകാണ്ടുപോയത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയ കൂട്ടുകാരനെയും കേസിൽ പ്രതിചേർത്തേക്കും.
സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണു ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്. വിദ്യയെ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് പ്രേംകുമാറിന്റെ ഫോണിൽനിന്ന് പൊലീസ് ഉദ്യോഗസ്‌ഥന്റെ ഫോണിലേക്ക് വാട്സാപ് ഓഡിയോ എത്തുന്നത്. ഉടൻ തന്നെ പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചതിനാലും പ്രേംകുമാറിന്റെ മകന്റെ അഡ്മിഷൻ വൈകിയതിനാലുമാണ് കേസ് തെളിയിക്കാനും പ്രതിയെ പിടികൂടാനും പൊലീസിനു സാധിച്ചത്. ഡിസംബർ 6 നാണു വാട്സാപ് ഓഡിയോ എത്തുന്നത്. തുടർന്നു നടന്ന സംഭവങ്ങൾ….
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയപ്പോൾത്തന്നെ പ്രേംകുമാർ ആയിരിക്കാം പ്രതി എന്നുള്ള സംശയത്തിലേക്കു പൊലീസ് എത്തിയിരുന്നു. എന്നാൽ വാദിയായ പ്രേംകുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ തക്ക തെളിവുകൾ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ജോസിന്റെ ഫോണിലേക്ക് 6 ന് ഉച്ചയോടെ ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നുള്ള വാട്സാപ് ഓഡിയോ അയയ്ക്കുന്നത്. ഈ സമയം പ്രേംകുമാർ ബഹ്‌റൈനിൽ പോകാൻ ടിക്കറ്റ് അടക്കം തയാറാക്കി വച്ചിരുന്നു. തുടർന്ന് വൈകിട്ടു തിരുവനന്തപുരത്തുനിന്നു തന്നെ വിമാനം കയറാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മകന്റെ ഓർഫനേജിലേക്കുള്ള അഡ്മിഷൻ സാങ്കേതിക തടസം മൂലം വൈകിയതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.
ഏഴാംതീയതി വീണ്ടും ചെന്ന് അഡ്മിഷൻ എടുത്ത ശേഷം ബെംഗളൂരുവിൽനിന്ന് 10 നു ബഹ്റൈനിലേക്ക് പോകാനായിരുന്നു പ്രേംകുമാർ ലക്ഷ്യമിട്ടത്. എന്നാൽ അഡ്മിഷൻ എടുക്കാൻ നിൽക്കുമ്പോൾ പൊലീസ് എത്തിയതോടെ പദ്ധതികൾ പൊളിഞ്ഞു. പൊലീസ് ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ഉദയംപേരൂരിൽ കൊണ്ടുവന്നു പ്രാഥമിക ചോദ്യംചെയ്യൽ നടത്തി.
അന്വേഷിക്കുന്ന വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള പൊലീസ് സംഘം , പ്രേംകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 8 നു വൈകിട്ട് തിരുവനന്തപുരത്തേക്ക് കേസ് അന്വേഷണത്തിനായി തിരിച്ചു. വാടകയ്ക്ക് എടുത്ത കാറിൽ ആയിരുന്നു യാത്ര. സിഐ കെ. ബാലൻ മാത്രമാണ് പൊലീസ് യൂണിഫോമിൽ ഉണ്ടായിരുന്നത്.
9 നു രാവിലെ തിരുനൽവേലിയിൽ പോയി മൃതദേഹം കിടന്ന സ്ഥലം പ്രേംകുമാർ പൊലീസിന് കാണിച്ചു കൊടുത്തു. ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പട്ടു. പ്രേംകുമാർ പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം ലഭിച്ചിരുന്നോ എന്നാണ് ആദ്യം പൊലീസ് ആരാഞ്ഞത്. ഒരു സ്ത്രീയുടെ അജ്ഞാത ശരീരം ലഭിച്ചിരുന്നുവെന്നും തിരിച്ചറിയാനാവാത്തതിനാൽ മറവു ചെയ്തുവെന്നുമാണ് തിരുനൽവേലി വള്ളിയൂർ പൊലീസ് സിഐ തിരുപ്പതി നൽകിയ വിശദീകരണം. മൃതദേഹത്തിന്റെ ഫോട്ടോയും കൈമാറി. ഉടൻ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്ത് ബന്ധുക്കളെ കാണിച്ച് മൃതദേഹം വിദ്യയുടേതു തന്നെയെന്ന് ഉറപ്പിച്ചു. ഇതോടെയാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രേംകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൂട്ടുപ്രതി സുനിത ബേബിയെ അറസ്റ്റ് ചെയ്യുന്നത്.
പ്രേംകുമാറിനെയും കൂട്ടുപ്രതി സുനിത ബേബിയെയും 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് ഉദയംപേരൂരിലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുനൽവേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.
കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ‘കൊലപാതകത്തിനു കാരണക്കാരായ പലരും പുറത്തുണ്ട്’ എന്നു പ്രേംകുമാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രേംകുമാറിനെ ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ സെല്ലിലും സുനിതയെ മറ്റൊരു മുറിയിൽ വനിത പൊലീസിന്റെ നിരീക്ഷണത്തിലുമാണ് പാർപ്പിച്ചത്. ഇന്ന് രാവിലെ ഉദയംപേരൂർ നടക്കാവിൽ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടക വീട്ടിൽ എത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും.
പാലക്കാട്ട് കുട്ടിയെ ഇടിച്ചിട്ടശേഷം വഴിയില്‍ ഉപേക്ഷിച്ച കാർ കസ്റ്റഡിയിൽ. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറ്റൂര്‍ നല്ലേപ്പിള്ളി സുദേവന്റെ മകന്‍ സുജിതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ഇടിച്ച കാറില്‍ തന്നെ ആശുപത്രിയിലേക്കു പോകും വഴി ഈ കാറില്‍ നിന്ന് കുട്ടിയെ ഇറക്കിവിട്ടായിരുന്നു ക്രൂരത. കുട്ടി ഒരു മണിക്കൂറിനകം മരിച്ചു.
റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.
6 കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പരമൻ പറഞ്ഞു.
എറണാകുളം നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നഗരമധ്യത്തിൽ പലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിക്കുകയായിരുന്നു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയും. പിന്നാലെയെത്തിയ ലോറി ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. യദുലാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അതേസമയം, അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാണമെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ട കുഴിയാണ് അപകടത്തിന് ഇടയാക്കിയത്. അറ്റകുറ്റപ്പണി നടത്താൻ ഉണ്ടായ വലിയ കാലതാമസം ഒരാളുടെ ജീവൻ കവർന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
മാസങ്ങള്‍ക്ക് മുൻപ് പൈപ്പ് പൊട്ടി രൂം കൊണ്ട ചെറിയ കുഴിയുടെ അറ്റകുറ്റപണി നടത്തുന്ന വാട്ടർ ആതോറിറ്റി അലംഭാവം കൂടി കാട്ടിയതോടെ ഇത് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് രൂപം മാറുകയായിരുന്നു. ഇതിന് മുകളിൽ മുന്നറിയിപ്പ് എന്ന രീതിയിൽ അശാസ്ത്രീയമായി ഒരു ബോർഡും സ്ഥാപിക്കപ്പെട്ടിരുന്നു. ആ ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്. വലിയ വാഹനത്തിരക്കുള്ള പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്താണ് ഇത്തരം അപകടക്കെണി ഒരുക്കിവച്ചിരുന്നത്.
അതേസമയം, പാലാരിവട്ടത്തെ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയെന്ന് മുൻ ഡെപ്യൂട്ടി മേയറും എറണാകുളം എംഎൽഎയുമായ ടി ജെ വിനോദ് പ്രതികരിച്ചു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു,
കാമുകിയുമായി ചേർന്നു ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലെ കൂട്ടുപ്രതി സുനിത ജീവിച്ചത് ദുരിത സാഹചര്യങ്ങളിലെന്ന് പൊലീസ്. വെള്ളറട വാലൻവിളയിലെ സുനിതയുടെ വീട്ടിൽ അച്ഛനും അമ്മയുമാണു താമസം. രണ്ടരസെന്റ് സ്ഥലത്ത് ഒരു മുറിയും ഹാളും മാത്രമുള്ള വീട്. മകൾ കൊലപാതകത്തിൽ പങ്കാളിയായ വിവരമറിഞ്ഞു തളർന്നിരിക്കുകയാണു മാതാപിതാക്കൾ.
ഹൈദരാബാദിലായിരുന്നപ്പോൾ സുനിത മാതാപിതാക്കൾക്കു പണം അയച്ചിരുന്നു. നാട്ടിൽ വന്ന ശേഷം പണം നൽകിയിട്ടില്ല. പിതാവ് ടാപ്പിങ് ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. സുനിതയുടെ രണ്ട് സഹോദരൻമാർ മാതാപിതാക്കൾക്കു ചെലവിനും ചികിൽസയ്ക്കും പണം നൽകുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് സുനിത അവസാനമായി വീട്ടിലെത്തിയത്. പഠനത്തിൽ സമർഥയായിരുന്നു സുനിത. വീട് ഇടിഞ്ഞുവീണപ്പോൾ, ഒൻപതാം വയസിൽ സുനിതയെ മാതാപിതാക്കൾ അനാഥാലയത്തിലാക്കി.
നല്ല മാർക്കോടെ എസ്എസ്എൽസിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദിൽ നഴ്സിങിന് ചേർന്നു. അവിടെ ജോലിക്കിടെയാണ് റോയ്തോമസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മൂന്നു കുട്ടികൾ പിറന്നശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മനോനില തെറ്റിയ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി സുനിത വീട്ടുകാരോടു പറഞ്ഞിരുന്നു.
അതിനിടയിലാണു സഹപാഠിയായിരുന്ന പ്രേംകുമാറിനെ വീണ്ടും പരിചയപ്പെടുന്നത്. റോയിയുടെ മൂന്നു കുട്ടികളുമായാണ് ചെറുവാരക്കോണത്തെ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിനെത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ച് വില്ലയിൽ താമസം ആരംഭിച്ചു. പ്രേംകുമാറിന്റെ ഭാര്യ ബന്ധം അറിഞ്ഞതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെപ്റ്റംബർ അവസാനത്തോടെ പ്രേംകുമാർ പേയാട്ടെ വില്ല ഒഴിഞ്ഞു. വീടിന്റെ താക്കോൽ ഒക്ടോബർ രണ്ടിന് സുരക്ഷാ ജീവനക്കാരനെ ഏൽപ്പിച്ചു. അഡ്വാൻസ് നൽകിയ തുക തിരിച്ചുവാങ്ങിയതടക്കം ഓൺലൈൻ പണമിടപാടാണ് നടത്തിയത്. പ്രേംകുമാറിന്റെ പെരുമാറ്റത്തിൽ പൊലീസിനു സംശയം തോന്നിയതും, ‘അവളെ ഞാൻ കൊന്നുവെന്ന്’ പറയുന്ന ഇയാളുടെ വോയ്സ് മെസേജ് ലഭിച്ചതുമാണ് പ്രതികളെ കുടുക്കിയത്
കൊല്ലം കുണ്ടറയിൽ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്ന സംഭവം വളരെ ഞെട്ടലോടെയാണ് കേട്ടത്. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അയല്‍വാസിയായ അനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.. ഷൈലയുടെ വയറിലും മുതുകിലുമാണ് കുത്തേറ്റത്. കുത്തേറ്റ് നിലത്തുവീണ് പിടഞ്ഞ ഷൈലയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നും കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു.
ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ വീടിനോടു ചേര്‍ന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാല്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനില്‍ക്കുകയായിരുന്ന പ്രതി പിന്നില്‍നിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയല്‍ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്..
അതിക്രൂരമായ കൊലപാതകം അനീഷ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ടെമ്ബോ ലോറി ഡ്രൈവറായ അനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച 8.50ന് ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം വീട്ടിലെത്തി പാല്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഷാജില. യുവതി മകളെ സ്‌കൂളിലാക്കാന്‍ പുറത്തിറങ്ങുമെന്ന് അറിയാവുന്ന പ്രതി ബൈക്കില്‍ വന്ന് പരിസരത്ത് ഒളിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇതിനകം യുവതി മകളെ യാത്രയാക്കി വീട്ടില്‍ കയറിയിരുന്നു. എന്നാല്‍, പാല്‍ വാങ്ങാനായി പുറത്തേക്ക് വരുകയും ചെയ്തു. യുവതി പുറത്തേക്ക് പോകുന്നതു കണ്ട് പിന്നാലെ എത്തി കുത്തിവീഴ്ത്തുകയായിരുന്നു.
31 കുത്തുകളാണ് ശരീരത്തിലേറ്റത്. നിലത്തുവീണ യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കഴുത്തിന്റെ ഇരുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളായിരുന്നു. പിന്നീട് മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു. മരണം ഉറപ്പാക്കിയശേഷം അതിനോട് ചേര്‍ന്നുള്ള വീടിന്റെ ഗേറ്റ് തുറന്ന് കയറി ടാപ്പില്‍നിന്ന് വെള്ളമെടുത്ത് കത്തിയിലെ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞു. പുറത്തിറങ്ങി വീണ്ടും യുവതിക്കു സമീപം നിലയുറപ്പിച്ചു.
സമീപത്തെ വീടുകളെല്ലാം മതില്‍കെട്ടുകള്‍ക്ക് ഉള്ളിലാണ്. ആക്രമണ ശേഷമാണ് സംഭവം അയല്‍ക്കാര്‍ അറിഞ്ഞത്. ആ വീടുകളിലെ സ്ത്രീകള്‍ നിലവിളിച്ചു ബഹളംകൂട്ടിയെങ്കിലും അനീഷ് പിന്മാറാന്‍ തയ്യാറായില്ല.സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു കുണ്ടറയില്‍ നിന്നും പൊലീസ് എത്തിയാണ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിക്കഴിഞ്ഞയുടന്‍ ഓടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബൈക്കില്‍ കത്തിയോടൊപ്പം മുളകുപൊടിയും പ്രതി കരുതിയിരുന്നു.
അനീഷും ഷൈലയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഇവർ തമ്മിൽ അകന്നു. അടുത്തിടെ സമീപത്തു താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിൽ അനീഷിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ, യുവതി ഇത് അവഗണിച്ചു. തന്നെ ഒഴിവാക്കാൻ ഷൈല ശ്രമിച്ചതോടെ അനീഷിന്റെ വിരോധം മൂർഛിക്കുകയായിരുന്നു. ഇതു കൊലപാതകത്തിൽ കലാശിച്ചുവെന്നാണു പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ രണ്ട് മൂന്ന ദിവസം മുമ്പും ഷെെലയെ പ്രതി തടഞ്ഞ് നിർത്താൻ ശ്രമിച്ചതായി വിവരങ്ങള് ലഭിക്കുന്നുണ്ട്. ഇവര്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. രോഷാകുലനായ അനീഷ് അന്ന് വീട്ടുടമയെ അവരുടെ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരേ കുണ്ടറ പോലിസില്‍ പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഇന്നു പേയാടുള്ള റിസോട്ടിലെത്തിച്ചു പോലീസ് തെളിവെടുക്കും. ചികിത്സയ്‌ക്കെന്ന വ്യാജേനയാണു വിദ്യയെ പേയാടുള്ള റിസോര്‍ട്ടില്‍ എത്തിച്ചത്. മുമ്പ് വാഹനാപകടത്തില്‍ വിദ്യയുടെ കഴുത്തിലെ അസ്‌ഥിക്ക് പരുക്കേറ്റിരുന്നു. അതിനുള്ള ചികില്‍സക്കെന്നു പറഞ്ഞാണ് വിദ്യയെ ഇവിടെയെത്തിച്ചത്.
സംഭവത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികള്‍ക്കു വില്ലയില്‍ കഴിയാന്‍ ചില ഉന്നതര്‍ സഹായം നല്‍കിയതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രേംകുമാറിന്റെ മൊബൈല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. ഇയാള്‍ക്ക് ഉന്നത രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്. ഒരു മുന്‍മന്ത്രിയുമായി പ്രേംകുമാര്‍ നിരവധി തവണ സംഭവ ശേഷം ബന്ധപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കൊലപാതകത്തിനുശേഷം യുവതിയുടെ മൃതദേഹം തിരുനെല്‍വേലിവരെ കാറില്‍ കൊണ്ടുപോകാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വിദ്യ അവസാനമായി ചേര്‍ത്തലയിലെത്തിയത് മകളുടെ വിവാഹത്തിന്
ഭര്‍ത്താവും കാമുകിയും ചേര്‍ന്നു കൊലപ്പെടുത്തിയ വിദ്യ അവസാനമായി ചാരമംഗലത്തെ വീട്ടിലെത്തിയത് മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍. ദീര്‍ഘനാളെത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ഓഗസ്‌റ്റിലാണ് വിദ്യ വീട്ടിലെത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തനമ്പലം പോലേച്ചിറയില്‍ (പുതിയാപറമ്പില്‍)പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളാണു വിദ്യ. 28 വര്‍ഷം മുമ്പായിരുന്നു ചേര്‍ത്തല സ്വദേശിയുമായുള്ള വിദ്യയുടെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്.
മൂത്ത മകന്‍ വിദേശത്താണ്. ആയുര്‍വേദ ഡോക്‌ടറായ ഇളയമകളുടെ വിവാഹത്തിനായാണ് ഇവര്‍ നാട്ടിലെത്തിയത്. കുട്ടികളുടെ ചെറുപ്രായത്തിലെ വിദ്യ ചേര്‍ത്തല സ്വദേശിയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. 16 വര്‍ഷം മുന്‍പാണു ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി രജിസ്‌റ്റര്‍ വിവാഹം നടത്തിയത്. അതിനുശേഷം കുടുംബവുമായി ബന്ധമില്ലായിരുന്നു. വിദ്യയുടെ മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും മാതാവ് സുന്ദരമ്മാളാണ്. ഓഗസ്‌റ്റ് 25നു നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രേംകുമാറും മക്കളുമൊത്താണു വിദ്യ എത്തിയത്.
വിവാഹത്തിനു ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രേംകുമാര്‍ തലേന്നു ബന്ധുക്കളുമായി വാക്കുതര്‍ക്കമുണ്ടാക്കി. തര്‍ക്കം പരിഹരിക്കാന്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ പ്രേംകുമാര്‍ വിദ്യയെയും കൂട്ടി പോകുകയായിരുന്നു. പിന്നീട് ഉദയംപേരുരിലെ വാടകവീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൂന്നുദിവസം മുമ്പ് പോലീസ് അറിയിച്ചതനുസരിച്ച് ഉദയംപേരൂരിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും സുന്ദരാമ്മാള്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോഴും മലയാളികളുടെ മനസിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരത്തിലുള്ള ക്രൂരതകൾ അരങ്ങേറില്ല എന്നാണ്. എന്നാൽ അതൊക്കെ വെറും സ്വപംനം മാത്രമാണെന്നേ ഇനി പറയാൻ കഴിയൂ.
കേരളത്തിലും ‘കാമഭ്രാന്തന്മാർ’ കൂടുതലാണ്. കേരളത്തിലെ ബലാത്സംഗം കേസുകളുടെ എണ്ണം പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാനാകും. മുൻ വർഷത്തേക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെ ബലാത്സംഗ കേസുകളിലുള്ളത്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ നീതികിട്ടാത്ത ഇരകളുടെ എണ്ണവും കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്ന സാഹചര്യവും നിലവിലുണ്ട്.
എട്ട് മാസം… 1537 കേസുകൾ…
2019-ൽ എട്ടുമാസത്തിനിടെ രജിസ്റ്റർചെയ്തത് 1537 ബലാത്സംഗ കേസുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വർഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂർത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തിൽ താഴെ മാത്രം. അത് മാത്രമല്ല ബലാത്സംഗകേസുകളിൽ വൈദ്യപരിശോധന നടത്താൻ ലാബുൾപ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതും പ്രധാന പ്രശ്നങ്ങളിലൊന്നാണ്.
ഫോറൻസിക് ഫലം വൈകുന്നു
നാലായിരത്തോളം കേസുകൾ ഫൊറൻസിക് ഫലം കാത്തിരിക്കുന്നു. ഫൊറൻസിക് ജീവനക്കാരും കുറവാണ്. 400 പേർ വേണ്ടിടത്ത് 100-ൽ താഴെപേരേയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ ബലാത്സംഗ കേസുകൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തം. ദാരിദ്ര്യം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ ഫോൺ-ഇന്റർനെറ്റ് ദുരുപയോഗം എന്നിവയാണ് കുട്ടികൾക്കെതിരായ ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്നും വ്യക്തമാക്കുന്നു.
കുട്ടികൾക്കെതിരായ അതിക്രമം
2019 ജനുവരി മുതൽ ആഗസ്ത് കുട്ടികൾക്കെതിരായ 1537 ബാലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കേസുകളുടെ എണ്ണം വർധിച്ച് വരികയായിരുന്നു. 2010ൽ 617, 2011ൽ 1132, 2012ൽ 1019, 2013ൽ 1221, 2014ൽ 1347, 2015ൽ 1256, 2016ൽ 1656, 2017ൽ 2003, 2018ൽ 2105 എന്നിങ്ങെനയാണ് കണക്കുകൾ.
കൂടുതൽ എറണാകുളത്ത്
2019 ജനുവരി മുതൽ ആഗസ്ത് വരെയുള്ള ബലാത്സംഗ കേസുകളുടെ കണക്ക് എടുത്താൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളത്താണ്. 1601 ബലാത്സംഗ/പീഡന കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊട്ടു പിറകിൽ തിരുവനന്തപുരം ജില്ലയിലാണ്. 211 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം-131, പത്തംനതിട്ട-68, ആലപ്പുഴ-78, കോട്ടയം-81, ഇടുക്കി-71, തൃശൂർ-137, പാലക്കാട്-116, മലപ്പുറം-150, കോഴിക്കോട്-119, വയനാട്-67, കണ്ണൂർ-72, കാസർകോട്-70, റെയിൽവെ-3, ക്രൈംബ്രപാഞ്ച്-3 എന്നിങ്ങനെയാണ് കണക്കുകൾ.
പ്രതിദിനം 5 ബലാത്സംഗ കേസുകൾ
കേരളത്തിൽ പ്രതിദിനം അഞ്ച് ബലാത്സംഗം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ ഒരു ദിവസം 90 ബലാത്സംഗങ്ങൾ എന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്ക്. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016വരെ സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുകയായിരുന്നു. പിന്നിടുള്ള മൂന്ന് വർഷം കാര്യമായ മാറ്റങ്ങളില്ലാതെ നീങ്ങുകയായിരുന്നു.
ദേശീയ തലത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക വാർത്ത ഏജൻസി പുറത്ത് വിട്ട കണക്ക് അനുസരിച്ച് ഒരു വർഷം 32000 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. ദിവസം 90 ബലാത്സംഗങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് ഖണക്കുകൾ സൂചിപ്പിക്കുന്നത്. നിയമം കർശനമാക്കിയത് വലിയ വിഭാഗം ജനങ്ങൾ അറിയുന്നില്ലെന്നതാണ് വാസ്തവം. ഒന്നര ലക്ഷം ബലാത്സംഗ കേസുകൾ കോടതിയിലെത്തിയപ്പോൾ അതിൽ തീർപ്പ് കൽപ്പിച്ചത് 18300 കേസുകളിൽ മാത്രമാണ്.
ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. ഇതേത്തുടര്‍ന്ന് കേസ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. സിബിഐക്ക് വിട്ടതിനെ സ്വാഗതം ചെയ്ത് മാതാപിതാക്കള്‍. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് ഡ്രൈവര്‍ അര്‍ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു.
അര്‍ജുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും എന്തുകൊണ്ടെന്ന് അറിയില്ല. സിബിഐ അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുമെന്നും, സത്യം തെളിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിചാരിക്കുന്നതെന്ന് പിതാവ് ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ സാമ്ബത്തിക ഇടപാടുകളെല്ലാം സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും പൂന്തോട്ടത്തില്‍കാരുമാണ് നടത്തിയിരുന്നത്. തങ്ങളെ അടുപ്പിച്ചിരുന്നില്ല. 20 ലക്ഷം രൂപ വിഷ്ണുവിന് നല്‍കിയതായി ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ ട്രൂപ്പ് മാനേജറും അടുത്ത സുഹൃത്തുമായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായിരുന്നു. ബാലഭാസ്‌കറിന്റെ ഏറ്റവും അടുത്ത ആളുകള്‍ 200 ലേറെ തവണ വിദേശയാത്രകള്‍ നടത്തിയ കാര്യം സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും വെളിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായ വാഹനം ഓടിച്ചത് താനാണെന്ന് ഡ്രൈവര്‍ അര്‍ജുനും, അയാളുടെ പിതാവും തന്നോട് പറഞ്ഞിരുന്നു.
പിന്നീടാണ് അര്‍ജുന്‍ മൊഴിമാറ്റുന്നത്. ഇതിന്റെ കാരണം അറിയില്ല. അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്‍ജുന്‍ വാഹനത്തില്‍ നിന്നും ചാടിയതാകാം. അങ്ങനെയാകാം അര്‍ജുന് മുട്ടിന് പരിക്കേറ്റതെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറയുന്നു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു എന്ന് അറിഞ്ഞിരുന്നു. ഇതും അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്ബിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ഇതിനിടെ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായി കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും സോബി പറഞ്ഞു.