പൊതുവേ ശാന്തമായി ഒഴുകിയിരുന്ന ചുളിക്ക പുഴ 3 യുവാക്കളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇൗ പുഴ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇന്നലെ അപകടം നടന്ന പൊൻകുണ്ടം ഭാഗവും കാഴ്ചയിൽ മനോഹരിയാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്തു ഇറങ്ങാറില്ല.
വർഷങ്ങൾക്കു മുൻപ് ഇൗ ഭാഗത്തു ഒരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്ത് പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ആഴം മനസ്സിലാക്കാതെയാണു യുവാക്കൾ പുഴയിലിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ നിധിന് നീന്തൽ വശമുണ്ടായിരുന്നില്ല. നിധിനെ രക്ഷിക്കാനായി ശ്രമിക്കവേയാണു ജിതിനും ബിജിലാലും അപകടത്തിൽ പെട്ടത്.
‘സൂക്ഷിച്ച് ഇറങ്ങണേയെന്നു പലതവണ പറഞ്ഞതാണ്… പേടിക്കേണ്ട, ഞാൻ ദൂരേക്കൊന്നും പോകില്ലെന്നു മറുപടിയും പറഞ്ഞു ചിരിച്ചു കൊണ്ടാണ് അവൻ പുഴയിലേക്കിറങ്ങിയത്….’ മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിക്കുള്ളിൽ മൂവരും വിതുമ്പിക്കരയുകയാണ്. കളിചിരികളുമായി വിനോദയാത്രയ്ക്കെത്തിയ ആറംഗ സംഘം മടങ്ങുന്നതു 3 പേരില്ലാതെയാണ്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ നിധിൻ, ജിതിൻ, ബിജിലാൽ എന്നിവരാണ് ഇന്നലെ ചുളിക്ക പുഴയിലെ പൊൻകുണ്ടം ഭാഗത്തു മുങ്ങി മരിച്ചത്.
നിധിനാണ് ആദ്യം അപകടത്തിൽപെട്ടത്. സംഘത്തിലെ ആദർശ്, ജിതിൻ, ബിജിലാൽ, സന്ദീപ്, ആദർശ് എന്നിവർ കരയ്ക്കിരുന്നു. നിധിൻ മുങ്ങിത്താഴുന്നതു കണ്ടു രക്ഷിക്കാനായി പുഴയിലിറങ്ങിയ ജിതിനും ബിജിലാലും അപകടത്തിൽപെടുകയായിരുന്നു. അപകടം നടന്ന പൊൻകുണ്ടം ഭാഗം കാഴ്ചയിൽ സുരക്ഷിതമാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്ത് ഇറങ്ങാറില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു പെൺകുട്ടി മുങ്ങിമരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്തു പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്നു നാട്ടുകാർ പറയുന്നു.
ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് സന്തോഷിച്ചതായിരുന്നു ഇവരുമായി അടുപ്പമുള്ളവർ. യാത്രയ്ക്കിടെ പാട്ട് പാടി ചുവടുവച്ചതിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളിൽ വിശ്രമിച്ചതിന്റെയും ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. ചിത്രങ്ങൾ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും അധികം വൈകാതെ മൂവരുടെയും മരണ വാർത്ത അറിയേണ്ടിവന്നതിന്റെ മരവിപ്പിലാണ്.
ഉറ്റ കൂട്ടുകാരായ ആറംഗ സംഘം പുറപ്പെട്ട് അധികം താമസിയാതെ തന്നെ യാത്രയ്ക്ക് തടസ്സം നേരിട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് വഴിമധ്യേ തകരാർ സംഭവിച്ചു. തുടർന്ന് തിരിച്ചെത്തി മറ്റൊരു കാർ സംഘടിപ്പിച്ച് ഇവർ യാത്ര പുറപ്പെട്ടത് ദുരന്തത്തിലേക്കായിരുന്നു. രാത്രി ഇനി യാത്ര വേണ്ട എന്ന് ഞങ്ങൾ പറഞ്ഞതാണെന്നു മരിച്ച ജിതിന്റെ പിതാവ് ധനേശൻ വിതുമ്പലോടെ പറയുന്നു. ചൊവ്വ രാത്രിയിലാണ് ഇവർ ശബരിമല ദർശനം കഴിഞ്ഞ് വന്നത്.
തുടർന്ന് അടുത്ത ദിവസം രാത്രി തന്നെ വയനാട്ടിൽ വിനോദയാത്രയ്ക്കായി പുറപ്പെടുകയായിരുന്നു. നിഥിൻ സർവേയർ കോഴ്സ് പൂർത്തിയാക്കി വിദേശത്ത് പോകാനുള്ള ശ്രമത്തിലായിരുന്നു. അമൃതാനന്ദമയി മഠത്തിലെ ഡ്രൈവറായിരുന്ന ജിതിൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പുതിയ ജോലിക്ക് കയറിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു. നിധിനും ജിതിനും അയൽവാസികളാണ്. ഐടിഐ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിജിലാൽ പെരുമ്പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ രാമഞ്ചേരിയിലാണ് താമസം.
പെരുമ്പള്ളി, വലിയഴീക്കൽ നിവാസികൾക്ക് വേദനയുടെ മറ്റൊരു ഡിസംബർ കൂടി. 2006 ഡിസംബർ 26നു ആയിരുന്നു ഇവിടെ 31 പേരുടെ ജീവൻ സൂനാമിയിൽ പൊലിഞ്ഞത്. അതിന്റെ 13ാം വാർഷികം വ്യാഴാഴ്ച ആചരിക്കാനിരിക്കെയാണു പെരുമ്പള്ളി, രാമഞ്ചേരി സ്വദേശികളായ 3 യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ മുങ്ങിമരിച്ച പെരുമ്പള്ളി പുത്തൻപറമ്പിൽ നിഥിൻ (24), പീക്കാട്ടിൽ ജിതിൻ കാർത്തികേയൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിജിലാൽ (19) എന്നിവരുടെ അകാല വേർപാട് നാട്ടുകാരുടെ നൊമ്പരം ഇരട്ടിപ്പിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്‍കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
മംഗളൂരുവില്‍ ( വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഒടുവിൽ നീണ്ട സമ്മർദ്ദത്തെ തുടർന്ന് ഏഴു മണിക്കുറുകൾ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകര്‍ തലപ്പാടിയിലെത്തിച്ചശേഷം കേരള പൊലീസിന് കൈമാറി. ഏഴുമണിക്കൂര്‍ തടഞ്ഞുവച്ചശേഷം വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടില്ല.
പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റ് മോര്‍ട്ടം അടക്കമുളള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ പൊലീസ് സംഘവുമായി ഇടപെട്ടത്. കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കം പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് കമ്മിഷണറുടെ വിശദീകരണം.
പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് ഇസ്‌ലാമാബാദിലെ സെൻട്രൽ സ്ക്വയറിൽ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന വിധിന്യായത്തിലെ പരാമർശം ശിക്ഷ വധിച്ച ജഡ്ജിയുടെ മാനസികനില തകരാറിലാണെന്നാണ് കാണിക്കുന്നതെന്നു പാക്കിസ്ഥാന്‍ ഫെഡറല്‍ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം പ്രതികരിച്ചു.
വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവൻ പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മൃതദേഹം ഡി തെരുവിൽ (ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിർദേശം. വിധിയിൽ സർക്കാർ അപ്പീൽ പോകുമെന്നും ജഡ്ജിയെന്ന നിലയിൽ തുടർന്ന് വിധിന്യായം പുറപ്പെടുവിക്കുന്നതിൽ നിന്ന് വഖാർ അഹ്മദ് സേത്തിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം ജുഡിഷ്യൽ കൗൺസിലിനെ സമീപിക്കുമെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.
മുഷറഫിന്റെ വധശിക്ഷയ്ക്കെതിരെ പാക്ക് സൈന്യത്തിൽ അതൃപ്തി പുകയുന്നതിനിടെയാണ് പിന്തുണയുമായി സർക്കാർ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവിൽ മുഷറഫിനെ തൂക്കണമെന്ന വിധിന്യായം തന്നെ ന്യായാധിപന്റെ പ്രതികാരബുദ്ധിയും മതിഭ്രമവുമാണ് കാണിക്കുന്നതെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.
പെഷാവര്‍ കോടതിയുടെ വിധി ഭരണഘടനാലംഘനമാണെന്ന് അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ ഖാന്‍ വ്യക്തമാക്കി. മുഷറഫിന്റെ അസാന്നിധ്യത്തിലായിരുന്നു കോടതി നടപടികളും വിധിപ്രസ്താവവും. മുഷറഫിന് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നു കുറ്റപ്പെടുത്തിയ മൻസൂർ ഖാൻ മുഷറഫിന് നീതി ലഭിച്ചില്ലെങ്കിൽ ആ അനീതിക്കെതിരെ സർക്കാർ നിലകൊള്ളുമെന്നും വ്യക്തമാക്കി. മുന്‍ സൈനിക ഭരണാധികാരിക്ക് വധശിക്ഷ വിധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ തെഹ്‍രികെ ഇന്‍സാഫ് അടിയന്തര യോഗം ചേർന്നിരുന്നു. നിർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാൻഖാൻ വിധിന്യായത്തെ വിശേഷിപ്പിച്ചത്.
നീത്യന്യായ നടപടികളെ പാടെ അവഗണിച്ചുകൊണ്ടാണ് പ്രത്യേക കോടതി രൂപീകരിച്ചതെന്നും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള മൗലികാവകാശം മുഷറഫിന് നിഷേധിക്കപ്പെട്ടതായും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു. കേസിൽ ധൃതി പിടിച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രാകൃതമായ ഈ ശിക്ഷാ നടപടി അംഗീകരിക്കില്ലെന്നും പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ആസിഫ് ഗഫൂർ പ്രതികരിച്ചു. എല്ലാ മൂല്യങ്ങൾക്കും എതിരാണു വിധിയെന്നു ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു.
രാജ്യസുരക്ഷയ്ക്കായി അങ്ങേയറ്റം പ്രവർത്തിച്ചിട്ടുള്ള ശക്തനായ ഭരണാധികാരിയാണ് മുഷറഫ്. അദ്ദേഹത്തെ രാജ്യദ്രോഹിയെന്നു വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. വിധി പറഞ്ഞ ബെഞ്ചിലെ ഒരംഗമായ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നസർ അക്ബർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. 42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിർദേശത്തോടും വിയോജിച്ചു.
പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണു മുന്‍ സൈനിക മേധാവിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുന്നതും വധശിക്ഷയ്ക്കു വിധിക്കുന്നതും. 2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാര്‍ച്ച് 31നാണ് പർവേസ് മുഷറഫിനെതിരെ കേസെടുത്തത്. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി സ്ഥാനമേറ്റ മുഷറഫ് ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി 2008ൽ സ്ഥാനമൊഴിഞ്ഞു.
2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇപ്പോൾ മുഷറഫിന് വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.
2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. യുഎഇയും പാക്കിസ്ഥാനുമായി കുറ്റവാളി കൈമാറ്റക്കരാർ ഇല്ലാത്തതിനാൽ വധശിക്ഷ നടപ്പാകില്ലെന്നു തന്നെയാണ് മുഷറഫിന്റെ അനുയായികളും വിശ്വസിക്കുന്നതും.
ഉന്നാവോ ബലാത്സംഗക്കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയുടെ നിര്‍ണായക വിധി. മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവിതാവസാനം വരെ ജയിലില്‍ കഴിയാം. 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴയില്‍ 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കണം. 2017 ജൂണ്‍ നാലിനാണ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ 16കാരിയെ ബിജെപി എംഎല്‍എ സെന്‍ഗര്‍ പീഡിപ്പിച്ചത്. ഇരയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരയ്ക്കും കുടുംബത്തിനും പ്രത്യേക സംരക്ഷണം നല്‍കണം. ഓരോ മൂന്ന് മാസവും സുരക്ഷ വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തുമ്പോളി ഇരട്ടക്കൊലക്കേസില്‍ ആറുപ്രതികള്‍ പൊലീസ് പിടിയിലായി. രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി.
തുമ്പോളി സ്വദേശികളായ ഡെറിക് മാര്‍ട്ടിന്‍ ആന്‍റപ്പനെന്ന ആന്റണി എന്നിവരെയാണ് കോടതി റിമാന്‍ഡ് െചയ്തത്. ഒളിവില്‍പോയെങ്കിലും ഇവരെ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് പ്രതികളായ ശരത്, ജോർജ്ജ്, കണ്ണൻ, ചാൾസ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ചേർത്തലയിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് നാലു പ്രതികളെ പിടികൂടുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.
കഴിഞ്ഞ ഞായറാഴ്ച അപതിനൊന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. തുമ്പോളി സാബു കൊലക്കേസിലെ പ്രതികളായ വികാസ്, ജസ്റ്റിൻ എന്നിവരാണ് കൊലപ്പട്ടത്. സാബുവിനെ വകവരുത്തിയതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കൊലാതകത്തിൽ പങ്ക് ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വോഷിക്കുന്നുണ്ട്
നിര്‍ഭയകേസിൽ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.
പുനപരിശോധന എന്നാൽ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകുമെന്നാണ് പ്രതിയുടെ അഭിഭാഷകന്‍റെ പ്രതികരണം. സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പ്രതിക്ക് വേണമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ട്.
ദയാഹര്‍ജി നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതിയുടെ അഭിഭാഷകൻ എപി സിംഗിന്‍റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ദയാ ഹര്‍ജി നൽകാൻ മൂന്ന് ആഴ്ചത്തെ സാവകാശം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. തിരുത്തൽ ഹര്‍ജിയും ദയാഹര്‍ജിയും നൽകി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തിൽ ഇനി കൂടുതൽ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.
നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്. മാധ്യമങ്ങളുടേതടക്കം സമ്മർദ്ദമുള്ളതിനാൽ നീതി നിഷേധിക്കപ്പെടതതെന്ന് പ്രതിയുടെ അഭിഭാഷകൻ എ പി സിംഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു,
കേസിൽ നീതി പൂർവമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. പ്രതികൾക്ക് അനുകൂലമായ മൊഴി നൽകാനിരുന്ന ആളെ കള്ള കേസിൽ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ പി സിംഗ് വാദിച്ചു, ദില്ലി സർക്കാർ ഈ കേസിൽ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സർക്കാർ നിലപാടിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും പുനപരിശോധന ഹര്‍ജിയിൽ പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.
പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ പിന്മാറിയിരുന്നു.
കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്ഡേ ഹാജരായിരുന്നു
35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.
അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.
രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.
തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.
അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.
ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.
നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.
കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. മുട്ടയ്ക്കാട്ട് സ്വദേശി അജേഷാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചു പേരെ തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ഇവർക്കെതിരെ കൊലക്കേസ് എടുക്കുമെന്ന് പോലിസ് പറഞ്ഞു. ജിനേഷ് വർഗീസ്, ഷിഹാബുദ്ദീൻ, അരുൺ, സാജൻ, കുഞ്ഞുമോൻ എന്നിവരാണ് പിടിയിലാത്ത്. മൊബൈൽ ഫോണും നാൽപതിനായിരം രൂപയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മർദ്ദനമേറ്റത്.
ഒന്നാം പ്രതിയും അയൽവാസിയുമായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. തിരുവല്ലം വണ്ടിത്തടം ജങ്ഷനിൽ വച്ച് അജേഷിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി കമ്പ് വച്ച് അടിക്കുകയും വെട്ടുകത്തി ചൂടാക്കി അജേഷിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിക്കുകയും ചെയ്തു. ക്രൂര മർദ്ദനമേറ്റ് അവശനായി ഓടി രക്ഷപെട്ട് സമീപത്തെ വയലിൽ വീണ അജേഷിനെ പോലിസെത്തിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദ്ദനം. മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറി അച്ഛനും പ്രതിശ്രുത വരനായ മകനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കളപ്പുര ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു വാഹനങ്ങളും.
റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.
ഡല്‍ഹി ജാമിയ സര്‍വകലാശാലയില്‍ ഇന്നലെ രാത്രിയോടെ നടന്നത് പൊലീസ് നരനായാട്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസുകള്‍ കത്തിച്ചതും പൊലീസ് തന്നെയാണെന്ന ആരോപണം ബലപ്പടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. പെണ്‍കുട്ടികളെ ഹോസ്റ്റലിലും ടോയ്‍ലറ്റിലും പോലും കയറി അക്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഡല്‍ഹി ജാമിഅ നഗറില്‍ പൗരത്വബില്ലിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നിതിനിടെ ഇന്നലെ വൈകീട്ട് അഞ്ചുബസുകള്‍ അഗ്നിക്കിരയായി. ആ ദൃശ്യങ്ങളാണിത്. എന്നാല്‍ ഈ ബസുകളിലൊന്ന് കത്തുന്നതിന് തൊട്ടുമുന്‍പുള്ള കാഴ്ചയാണിത്. പൊലീസ് നോക്കി നില്‍ക്കെ രണ്ടു പേര്‍ ബസിനകത്തേക്ക് എന്തോ ഒഴിക്കുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കാംപസിനുള്ളിലെത്തിയത്. ലൈബ്രറിയിലും വാതിലടച്ചിരുന്ന വിദ്യാര്‍ഥികളെ പോലും അവ തുറന്ന് അതിക്രമിച്ചു.
ടോയ് ലറ്റില്‍ പോലും കയറി ലൈറ്റണച്ച് ലാത്തി വീശി എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരുക്കേറ്റവരുടെ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്നു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രിയിലെത്തിക്കാനനുവദിക്കാതെ പൊലീസ് ജീപ്പിലിട്ട് കൊണ്ടു പോകുന്നതും കാണാം.
#Breaking: जामिया इलाके में हिंसक हुआ विरोध, बसों में आग लगाई गई। पुलिस के साथ भिड़ंत, लाठीचार्ज और आंसू गैस के गोले छोड़े गए। #CitizenshipAmendmentAct. pic.twitter.com/ewDJoLc9DZ
— NBT Dilli (@NBTDilli) December 15, 2019