കൊല്ലം പരവൂരിലെ പോളച്ചിറ ഏലയില്‍ നിന്നു കഴിഞ്ഞ ദിവസം ലഭിച്ച അജ്ഞാത മൃതദേഹം പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മേഖലയില്‍ നിന്നു കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കാണാതായവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

പോളച്ചിറ ഏലയിലെ നടുതോട്ടില്‍ നിന്നു കഴിഞ്ഞ ശനിയാഴ്ച്ചയാണ് മൃതദേഹം ലഭിച്ചത്. തോട് വൃത്തിയാക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഫയര്‍ഫോഴ്സ് എത്തി കരയിലെത്തിച്ച മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് സര്‍ജന്റെ സാനിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.രണ്ടു മാസം മുന്‍പ് പരവൂര്‍ കോട്ടപ്പുറത്ത് നിന്നും കാണാതായ അനില്‍കുമാറിനെയും ഒന്നര മാസം മുന്‍പ് പോളച്ചിറയില്‍ നിന്നും കാണാതായ മഹേഷിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇരുവരുടെയും ബന്ധുക്കൾ നിന്നു അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു.