ഉദയംപേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കുടുക്കിയത് മുന്‍കൂര്‍ ജാമ്യം. മുൻകൂർ ജാമ്യം തേടിയതോടെയാണ് പൊലീസ് അന്വേഷണം ഭർത്താവ് പ്രേംകുമാറിലേയ്ക്ക് നീണ്ടത്.
വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രേംകുമാര്‍ നേരെയെത്തിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പരാതി നല്‍കി. മുമ്പും പലതവണ വിദ്യയെ കാണാതായിട്ടുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുക്കാനായിരുന്നു പ്രേംകുമാറിന്‍റെ ശ്രമം. എന്നാല്‍, അന്വേഷണം ശക്തമായതോടെ മുന്‍കരുതലെന്ന നിലയില്‍ പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയതും അന്വേഷണം പ്രേംകുമാറിലേക്ക് നീളാന്‍ കാരണമായതും.
ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്‍റെ കാമുകി സുനിതയുമുണ്ടായിരുന്നു. അവിടെവച്ചാണ് പ്രേംകുമാര്‍ അമിതമായി മദ്യം നല്‍കിയശേഷം വിദ്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്.തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു.
തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി. വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.
കൊലപാതകത്തിനു ശേഷം ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്ര്പസ്സിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിച്ചു. ഫോണ്‍ സിഗ്നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം.
എന്നാല്‍, പൊലീസ് അന്വേഷണം പ്രേംകുമാറിലേക്ക് തന്നെ എത്തി. തുടര്‍ന്ന്,പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ ആറിന് വാട്സ്ആപ് സന്ദേശം പൊലീസുകാര്‍ക്ക് അയച്ചുനല്‍കിയായിരുന്നു കുറ്റസമ്മതം. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. ഇതിനു ശേഷമാണ് ഇന്ന് തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് തിരുനെല്‍വേലി പൊലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം സംസ്കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്‍റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് പ്രേംകുമാര്‍ ‘തിരിച്ചറിഞ്ഞു’.
എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്. അതേസമയം തന്നെ കാരണം മറ്റെന്തെങ്കിലുമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ദുരൂഹതകൾ നീക്കാൻ കഴിഞ്ഞില്ലെന്ന പരാതി ബന്ധുക്കൾ ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും.
ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെ വാഹനാപകടം സംബന്ധിച്ച് ദുരൂഹതകൾ വർധിച്ചതായി ബന്ധുക്കൾ പറയുകയുണ്ടായി. കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘടാകനായിരുന്നു. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ഇവരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടക്കം മുതലേ ഈ കേസിൽ ഉയർന്നു വന്നിരുന്നതാണ്. 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരികിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മകള്‍ തേജസ്വി മരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബാലഭാസ്‌കറും മരിച്ചു. അപകടമുണ്ടാക്കിയ വേദനയും സഹിച്ച് ഭാര്യ ലക്ഷ്മി മാത്രം ബാക്കിയായി. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം ബാലഭാസ്‌കറും മരിച്ചു. തൃശൂരില്‍ നിന്നുള്ള രാത്രി യാത്രയിലും അപകടത്തിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം ബാലഭാസ്‌കറിന്റെ പിതാവ് സംശയം ഉന്നയിച്ചതോടെയാണ് അപകടത്തിന് ദുരൂഹത കൈവന്നത്. ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ വന്നത്. ബാലുവില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടുള്ള ഗുരുവായൂരിലെ ഒരു ഡോക്ടറിലാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സംശയം പറഞ്ഞിരുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഇയാളുടെ ബന്ധുവാണെന്ന സംശയവും ഉയര്‍ന്നു.
വടക്കുംനാഥ ക്ഷേത്രത്തിൽ ദര്‍ശനത്തിനായി പോയശേഷം തൃശ്ശൂർ നിന്നും മടങ്ങി വരവെയായിരുന്നു അപകടം സംഭവിച്ചത്. ബാലഭാസ്കറിന്റെ ആവശ്യപ്രകാരം തന്നെയാണ് മടങ്ങിയത്. പിറ്റേന്ന് ചില പരിപാടികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കർ പെട്ടെന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ബാലഭാസ്കർ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നാണ് ലക്ഷ്മി ഇപ്പോഴും പറയുന്നത്. അടുത്ത ദിവസം ജിമ്മിൽ പോകണമെന്നു പറഞ്ഞാണ് ബാലഭാസ്കർ പിൻസീറ്റിലേക്ക് കയറിയിരുന്നത്. താനും അർജുനും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ബാലഭാസ്കർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അര്‍ജുൻ പറയുന്നത് താനല്ല വണ്ടിയോടിച്ചിരുന്നതെന്നാണ്.
യുവതിയെ വകവരുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവും പെണ്‍സുഹൃത്തും അറസ്റ്റിൽ. ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ട കേസിലാണ് ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പൊലീസ് പിടിയിലായത്. തിരുവന്തപുരം വെള്ളറടയിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് മുതലാണ് പ്രേം കുമാറും ഭാര്യ ചേര്‍ത്തല സ്വദേശിനി വിദ്യയും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ഉദംയപേരൂർ പൊലീസിൽ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് പ്രേംകുമാർ പരാതി നൽകി. ഇതിന് ഒരു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നണ് പോലീസ് പറയുന്നത്. വിദ്യയെ ഭർത്താവും ഇയാളുടെ കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയത്. പിന്നാലെ പരാതിയും നല്‍കി.
തുടർന്ന് തിരുനെൽവേലിയിൽ ഹൈവേയിക്ക് സമീപം കാടു നിറഞ്ഞ പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രേം കുമാർ നൽകിയ കാണാതായെന്നുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
എന്നാൽ, പ്രേം കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ അന്വേഷണം തന്നിലേക്ക് തിരിയുന്നെന്ന് വ്യക്തമായതോടെ ഡിസംബർ ആറിന് കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള പ്രേം കുമാറിന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശം ലഭിക്കുന്നത്. താനാണ് കൊല നടത്തിയതെന്നും കീഴടങ്ങാൻ തയ്യാറാണെന്നുമായിരുന്നു സന്ദേശം. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.
അതിനിടെ തിരുന്നൽവേലിക്ക് സമീപം മള്ളിയൂർ എന്ന സ്ഥലത്ത് നിന്നും തമിഴ്നാട് പോലീസ് അടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ അജ്ഞാത മൃതദേഹം എന്ന പേരിൽ ഇത് സംസ്കരിക്കുകയും ചെയ്തു. പിടിയിലായതിന് പിന്നാലെ തിരുന്നല്‍വേലി പോലീസ് അന്നെടുത്തിരുന്ന ഫോട്ടോ ഉപയോഗിച്ച് പ്രേം കുമാർ ഇത് വിദ്യയുടേതെന്ന് തിരിച്ചറിയുകയും ചെയ്യ്തു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സഹപാഠിയായിരുന്ന കാമുകിയോടൊപ്പം ജീവിക്കുന്നതിമനാണ് ഭാര്യയെ വകരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് പിന്നലെ മറ്റ് കാരണങ്ങലും കൂടുതൽ പേരുടെ പങ്കും അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇരുവരെയും പൊലീസ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയാറെടുപ്പുകൾ തുടങ്ങിയതായി സൂചന. പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 10 തൂക്കുകയറുകൾ തയാറാക്കാൻ ബിഹാറിലെ ബുക്സാർ ജില്ലാ ജയിലിന് നിർദേശം നൽകി.
ഈ ആഴ്ച അവസാനത്തോടെ തൂക്കുകയർ തയാറാക്കി നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. തൂക്കുകയറുകൾ നിർമിക്കുന്നതിന് പേരുകേട്ട ജയിലാണ് ബുക്സാറിലേത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ കയർ നിർമിച്ചത് ഇവിടെനിന്നുമാണ്.
കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികള്‍ തിഹാര്‍ ജയിലിലാണുള്ളത്. വധശിക്ഷയ്ക്കെതിരേ നൽകിയ ദയാഹർജി പിൻവലിക്കുന്നതായി കേസിലെ പ്രതി വിനയ് ശർമ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
ഉന്നാവോ ബലാത്സംഗ ഇരയും പ്രതികളാല്‍ തീ കൊളുത്തപ്പെട്ട് അതീവ ഗുരുതരമായി പരിക്കേറ്റ് മരിക്കുകയും ചെയ്ത 23കാരിയായ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 90 ശതമാനം പൊള്ളലേറ്റിരുന്ന യുവതിയെ ആദ്യം ലക്‌നൗ ആശുപത്രിയിലേയ്ക്കും പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്കുമാണ് കൊണ്ടുപോയത്. ബലാത്സംഗ കേസില്‍ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയെ കേസിലെ പ്രതികളായ രണ്ട് പേരടക്കം ചേര്‍ന്നാണ് റായ്ബറേലി കോടതിയിലേയ്ക്ക് പോകുംവഴി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുപി മന്ത്രിമാരായ സ്വാമിപ്രസാദ് മൗര്യ, കമല്‍ റാണി, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം ഇരയുടെ വീട്ടിലേക്ക് പോകാനായി എത്തിയപ്പോള്‍ സ്വാമി പ്രസാദിനേയും കമല്‍ റാണിയേയും നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായാണ് സ്വീകരിച്ചത്. മടങ്ങിപ്പോകൂ എന്ന് പറഞ്ഞ് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചിലര്‍ മന്ത്രി സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് യുവതി കഴിഞ്ഞ മാസം പരാതി നൽകിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതി ശക്തമാണ്.
രാജ്യത്ത് ഏറ്റവുമധികം ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ജില്ലയായി ഉന്നാവോ മാറിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 200 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017ല്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ അടക്കമുള്ളവര്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിക്കുകയും പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.
മുംബൈയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ചിന് തെളിവായത് ടെയ്ലർ ടാഗും സ്വെറ്ററും ഫെയ്സ്ബുക്ക് പ്രൊഫൈലും. സാന്താക്രൂസ് സ്വദേശി മഹിം കൊലചെയ്യപ്പെട്ടിട്ട് അഞ്ചാം ദിവസമാണ് നിർണായക തെളിവുകളോടെ പ്രതികളെ പൊലീസ് കണ്ടെത്തിയത്. കേസില്‍ മഹിമിന്റെ 19 കാരിയായ ദത്തുപുത്രിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ രണ്ടിനാണ് മഹിമിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച് ഇരുവരും ഉപേക്ഷിച്ചത്. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ടെയ്ലർ ടാഗായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പിടിവള്ളി. തയ്യൽക്കട കണ്ടുപിടിച്ച പൊലീസ് ഉടമയായ അൻസാരിയുടെ സഹായം തേടി. നൂറോളം ബിൽബുക്കുകൾ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഷർട്ടിന്റെ അതേ തുണിക്കഷ്ണം കിട്ടി. പക്ഷേ ഷർട്ട് അയാളുടേതാവണമെന്നില്ലെന്ന സാധ്യതയും പൊലീസിന് മുന്നിലുണ്ടായിരുന്നു. മാത്രമല്ല, ബിൽബുക്കിൽ ഉപഭോക്താവിന്റെ പേരിന്റെ ആദ്യഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഗിൽ നിന്ന് കണ്ടെത്തിയ ചുവപ്പ് സ്വെറ്ററിലായി പൊലീസിന്റെ അന്വേഷണം.
ബിൽബുക്കിൽ നിന്ന് ലഭിച്ച പേര് ഫെയ്സ്ബുക്കിൽ പൊലീസ് തിരഞ്ഞു. നിരവധി പ്രൊഫൈലുകൾ തിരഞ്ഞതോടെ ഇതേ പേര് കണ്ടെത്തി. ഫോട്ടോയിൽ നിന്നും സ്യൂട്ട്കെയ്സിലേതിന് സമാനമായ ഒരു സ്വെറ്ററും കണ്ടു. ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്ത പാട്ടിന്റെ ഈരടികൾക്കൊടുവിൽ പ്രൊഫൈൽ ഉടമ ഒപ്പിട്ടിരിക്കുന്നതും കണ്ടു. ഈ ഒപ്പും തയ്യൽക്കാരന്റെ ബിൽബുക്കിലേതുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
നവംബർ 25 നാണ് ഈ പ്രൊഫൈലിൽ നിന്നും അവസാനമായി അപ്ഡേഷൻ ഉണ്ടായത്. ഫെയ്സ്ബുക്കിൽ നൽകിയിരുന്ന ഫോൺനമ്പർ നവംബർ 25 ന് ശേഷം പ്രവർത്തന രഹിതമാണെന്നും പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിലെ അടിസ്ഥാന വിവരങ്ങളിൽ നിന്ന്മേൽവിലാസവും കിട്ടിയതോടെ കൊല്ലപ്പെട്ടയാൾ മഹിമാണെന്ന് പൊലീസ് ഉറപ്പിച്ചു. കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്ന് അയൽക്കാരും മൊഴി നൽകി.
വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഭിത്തിയിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി മഹിം കാനഡയിലേക്ക് പോയെന്ന് നുണ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
വളർത്തച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രണയബന്ധത്തെ എതിർത്തുവെന്നുമാണ് കൊല്ലാനുള്ള കാരണമായി പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഉള്ളി വിലവര്‍ദ്ധനയ്ക്കെതിരെ 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്‍റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി.
പ്രതിഷേധയോഗത്തിന് ഒത്തുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനീഷ് ആദ്യമുതല്‍ അശ്ലീലവാക്കുകളാല്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്ത്തകര്‍ ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത് ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.
ഭർത്താവിനെ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ശേഷമാണ് കാമുകനെ തേടി കോട്ടയം സ്വദേശിനി തലശേരിയിലെത്തിയതെന്ന് പോലീസ്. കോട്ടയത്തിനടുത്ത ഗ്രാമത്തില്‍ നിന്നുമാണ് ഭര്‍തൃമതിയും മൂന്നു മക്കളുടെ അമ്മയുമായ യുവതി കാമുകനെ തേടി ഇന്നലെ തലശേരിയിലെത്തിയത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട എടക്കാട് സ്വദേശിയും അവിവാഹിതനുമായ യുവാവിനെ തേടിയാണ് മുപ്പത്തിരണ്ടുകാരി നഗരത്തിലെത്തിയത്.
എന്നാല്‍ കാമുകി എത്തുന്നതറിഞ്ഞ് കാമുകന് വിദേശത്തേക്ക് കടന്നു. കാമുകനെ തേടി അലഞ്ഞ യുവതിയെ ഒടുവില്‍ പോലീസ് മഹിളാ മന്ദിരത്തിലാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന് വിദേശത്തേക്ക് കടന്നതായി അറിഞ്ഞത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്ക് വഴി പ്രണയത്തിലായത്.
എല്ലാ ചൊവ്വാഴ്ചയും യുവാവ് കോട്ടയത്തെത്തുകയും യുവതിയുമായി ഒരു ദിവസം ചെലവഴിക്കുകയും പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് പതിവു പോലെ യുവാവ് കോട്ടയത്തെത്തി. ഈ ദിവസം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ യുവാവിനെ യുവതി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ ഒരു പകല്‍ ഇരുവരും ഒരുമിച്ച് കഴിയുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു.
ഇത് സംബന്ധിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും യുവതി കത്തി കൊണ്ട് ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാമുകനെ തേടി യുവതി കണ്ണൂരിലേക്ക് വണ്ടി കയറുകയായിരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി തനിക്ക് ഒരു കുട്ടി മാത്രമേ ഉള്ളൂവെന്നാണ് കാമുകനോട് പറഞ്ഞിരുന്നത്. മഹിളാ മന്ദിരത്തില്‍ കഴിഞ്ഞ യുവതിയെ സഹോദരനെ വിളിച്ചു വരുത്തിയ പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു.
ഉദ്യോഗസ്ഥന് ടോമിന്‍ തച്ചങ്കരിയും സുരേഷ് ഗോപിയും. രണ്ടു പേരും രണ്ട് മേഖലയില്‍ ശോഭിച്ചവരാണെങ്കിലും കേരളത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് മേധാവിയുമാണ് ടോമിന്‍ ജെ. തച്ചങ്കരി. കുസൃതിക്കാറ്റ്, ബോക്‌സര്‍, മാന്ത്രികക്കുതിര തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീത സംവിധാനം ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ആ ഒരു സിനിമാ പരിവേഷവും തച്ചങ്കരിക്കുണ്ട്. തച്ചങ്കരി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ വലിയ കൈയ്യടിയാണ് നേടിയത്. യൂണിയന്‍കാരെ സുരേഷ് ഗോപിയെക്കാളും വെല്ലുന്ന ഡയലോഗ്‌സിലൂടെ തച്ചങ്കരി അടിച്ചൊതുക്കിയിരുന്നു. ചീഫ് ഓഫീസില്‍ തമ്പടിച്ചിരുന്നവരെയെല്ലാം ഇളക്കി ജോലി ചെയ്യാന്‍ പറഞ്ഞുവിട്ടു. ഫലമോ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം, യാത്രക്കാര്‍ക്ക് അല്ലലില്ലാതോ യാത്ര എല്ലാം സാധ്യമായി. കെഎസ്ആര്‍ടിസി രക്ഷപ്പെടുന്ന ഘട്ടം വന്നപ്പോള്‍ യൂണിയനും മന്ത്രിയുമെല്ലാം ഇടപെട്ട് തച്ചങ്കിരിയെ തെറിപ്പിച്ചു. തച്ചങ്കരി പോയതോടെ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിക്കാര്‍ ഗതിയില്ലാതെ രാപ്പകല്‍ സമരത്തിലാണ്. തച്ചങ്കരിയാകട്ടെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവയാണ്. അതിന് ശേഷം അധികമൊന്നും വാര്‍ത്തകളില്‍ വരാതിരുന്ന തച്ചങ്കരി ദേ സുരേഷ് ഗോപി കേസില്‍ പൊങ്ങി വരികയാണ്.
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രണ്ട് ആഡംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയിട്ടുള്ളത്. 60-80 ലക്ഷം രൂപ വിലയുള്ള കാറുകള്‍ നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്‌തെന്നാണു െ്രെകംബ്രാഞ്ച് കണ്ടെത്തല്‍. ഇതോടെ സുരേഷ് ഗോപിയും തച്ചങ്കരിയും ഒരു പോലെ ശ്രദ്ധ നേടുകയാണ്. നിയമം കര്‍ശനമായി തച്ചങ്കരി നടപ്പിലാക്കിയാല്‍ കുടുങ്ങുന്നത് ബിജെപി എംപിയായ സുരേഷ് ഗോപിയാണ്. അത് ബിജെപിയ്ക്ക് ദേശീയ തലത്തില്‍ വലിയ നാണക്കേടുണ്ടാക്കും. മാത്രമല്ല സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നുമുണ്ട്. ആ നിലയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ഇരിക്കുമ്പോള്‍ നടക്കുമോന്ന് കണ്ടറിയാം. ഐപിഎസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പുമായി എന്തായാലും കടപ്പാടുണ്ട്. ഇന്ത്യന്‍ പോലീസ് സര്‍വീസ് എന്നാണല്ലോ…
കാര്യങ്ങള്‍ ഇതായിരിക്കെ നിലപാടിലുറച്ചാണ് തച്ചങ്കരി. പുതുച്ചേരി, എല്ലെപ്പിെള്ളെ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരനാണെന്നു വ്യാജരേഖ ചമച്ചാണു തട്ടിപ്പെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിലാസത്തില്‍ എല്‍.ഐ.സി. പോളിസിയും നോട്ടറിയില്‍നിന്നു വ്യാജ സത്യവാങ്മൂലവും സംഘടിപ്പിച്ചാണു വാഹനം രജിസ്റ്റര്‍ ചെയ്തത്. വ്യാജമുദ്രയും പതിപ്പിച്ചു. വഞ്ചന, വ്യാജരേഖ, മോട്ടോര്‍ വാഹനനിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസിന്റെ തുടക്കത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമയെ സ്വാധീനിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി മൊഴി കൊടുപ്പിക്കാന്‍ ശ്രമം നടന്നു. എന്നാല്‍, പിന്നീട് അന്വേഷണോദ്യോഗസ്ഥനായ ഡിെവെ.എസ്.പി: ജോസി ചെറിയാനോടു കെട്ടിടമുടമ സത്യം തുറന്നുപറഞ്ഞതാണു കേസില്‍ വഴിത്തിരിവായത്. ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 15നു ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.
ഫഹദ് പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കി. അമലാ പേള്‍ ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ തമിഴ്‌നാട്ടിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ കേരളത്തിലെ െ്രെകംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയാതെ നടപടി അവസാനിപ്പിച്ചു. എന്നാല്‍, സുരേഷ് ഗോപിയുടെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്, തിരുവനന്തപുരത്താണ് ഉപയോഗിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഒരു വാഹനം ഡല്‍ഹിയിലേക്കും മറ്റൊന്ന് ബംഗളുരുവിലേക്കും മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്തായാലും രണ്ട് താരങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ ക്ലൈമാക്‌സ് എന്താണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.
ഉന്നാവ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിവേഗ വിചാരണയ്്ക്ക് നടപടി എടുക്കുമെന്നും യോഗി പറഞ്ഞു. ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിനു ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
അതിനിടെ, ഹൈദരാബാദില്‍ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നല്‍കിയതിന്‍റെ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്.
എന്നാൽ ഉന്നാവിലെ മുറിവുണങ്ങും മുമ്പ് തന്നെ യുപിയിൽ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിഹാറില്‍ അഞ്ചുവയസുകാരിയും പീഡനത്തിനിരയായി. ടെംബോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.