ശരീരഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വിദഗ്ധനായ കൊലപാതകിയെന്ന് ക്രൈംബ്രാഞ്ച്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതും അവ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗവും മറ്റും അടിസ്ഥാനമാക്കിയാണ് പ്രതി വിദഗ്ധനായ കൊലപാതകിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
കഴുത്ത് മുറുക്കിയാണ് കൊലനടത്തിയത്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഒരു ദിവസം സൂക്ഷിച്ചതിന് ശേഷമാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയത്. ശരീരഭാഗങ്ങളിലൊന്നും രക്തം തളം കെട്ടി നിന്നിരുന്നില്ല. ഇക്കാരണത്താലാണ് രക്തം കട്ടപിടിച്ച ശേഷം അറുത്തുമാറ്റിയതാവാമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.
ശരീര ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ മൂര്‍ച്ചയേറിയ വസ്തുമാണ് ഉപയോഗിച്ചത്. ഒരുപക്ഷേ മാര്‍ബിള്‍ മുറിക്കുന്ന ബ്ലേഡോ, കൈകൊണ്ടുപയോഗിക്കാവുന്ന മരം മുറിയ്ക്കുന്ന മെഷിനോ ഇതിനായി ഉപയോഗിച്ചിരിക്കാം. മുറി ഭാഗങ്ങളില്‍ മാംസം ചിന്നിച്ചിതറിയിട്ടുണ്ട്. അതിനാല്‍ മുറിയ്ക്കുന്നതിനിടെ ബ്ലേഡ് ഒന്നില്‍കൂടുതല്‍ തവണ മുറിയിലൂടെ കടന്നുപോയിരിക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശരീരത്തിലെ എല്ലിന് ഭാഗങ്ങള്‍ ഒഴിവാക്കി കൃത്യമായി മാസംഭാഗങ്ങളില് കൂടിയാണ് മുറിച്ചത്. വിദഗ്ധനായ ആള്‍ക്കല്ലാതെ ഇത്തരത്തില്‍ കൃത്യം നടത്താന്‍ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കൃത്യം നടന്ന സ്ഥലവും ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലവും വ്യത്യസ്തമാണ്. കഴുത്തിന് താഴേയുള്ളതും അരയ്ക്ക് മുകളിലുള്ളതുമായ കൈകളില്ലാത്ത ശരീര ഭാഗം റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന് സമീപത്തൊന്നും രക്തമോ മറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൃത്യം നടത്തിയത് മറ്റൊരിടത്ത് നിന്നാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നത്.
വിവിധ ഭാഗങ്ങളില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെങ്കിലും ഉപേക്ഷിച്ചത് ഒരിടത്തായിരിക്കാമെന്നാണ് നിഗമനം. ഇരുവഞ്ഞി പുഴയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയാണുള്ളതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇരുവഞ്ഞിപുഴ കടലില്‍ ചേരുന്ന അഴിമുഖത്ത് നിന്നാണ് ശരീരഭാഗങ്ങളില്‍ കൂടതലും കണ്ടെത്തിയത്. പുഴയില്‍ ഉപേക്ഷിച്ച ഭാഗങ്ങള്‍ ഒഴുകി കടലിലെത്തിയെന്നാണ് സംശയിക്കുന്നത്. ജൂണ്‍ മാസമായതിനാല്‍ മഴവെള്ളത്തിനൊപ്പം ഇവ കടലില്‍ വേഗത്തില്‍ എത്തിച്ചേര്ന്നതാവാമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു.
കൊല്ലപ്പെട്ടതാരാണെന്ന് കണ്ടെത്തിയാല്‍ പ്രതിയെ പിടികൂടാനാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ലഭ്യമായ ശരീരഭാഗങ്ങളും തലയോട്ടിയും അടിസ്ഥാനമാക്കി രണ്ടുവര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് തയാറാക്കി. 165 സെന്റീമീറ്റര്‍ നീളമുള്ള ഇതരദേശക്കാരനായ 25 വയസുള്ള യുവാവാണ് മരിച്ചതെന്നാണ് നിഗമനം. മരിക്കുന്നതിന് മുമ്പ് യുവാവ് മദ്യപിച്ചിരുന്നതായും നാല് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ പറഞ്ഞു.
ശരീരലക്ഷണങ്ങളും മറ്റും കണക്കിലെടുത്താണ് ഇതരദേശക്കാരനാണ് കൊല്ലപ്പെട്ടതെന്ന് നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. പുകയില ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിച്ചവരില്‍ കാണുന്ന രീതിയില്‍ പല്ലില്‍ കറപിടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടതാരെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൊലയാളിയെ കുറിച്ച് അന്വേഷിക്കാനാവൂ. മൂന്ന് ഭാവങ്ങളിലുള്ള രേഖാചിത്രമാണിപ്പോള്‍ പോലീസ് പുറത്തുവിട്ടത്.
2017 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ചാലിയം കടലോരത്ത് നിന്ന് ഇടത് കൈയുടെ ഭാഗമായിരുന്നു ആദ്യം ലഭിച്ചത്. മൂന്നു ദിവസത്തിന് ശേഷം ഇതേ ഭാഗത്ത് നിന്ന് വലതു കൈയും കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം ജൂലൈ ആറിന് തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ അരയ്ക്ക് മേല്പോട്ടുള്ള ഭാഗവും കണ്ടെത്തി. പഞ്ചസാര ചാക്കിലായിരുന്നു ശരീരഭാഗം ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തില്‍ തിരുവമ്പാടി പോലീസും കേസെടുത്തു.
പിന്നീട് അടുത്തമാസം ഓഗസ്റ്റ് 13 ന് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. കൈകളും തലയോട്ടിയും കണ്ടെത്തിയ സംഭവത്തില്‍ ബേപ്പൂര്‍ പോലീസായിരുന്നു കേസെടുത്തത്. ഒരാളുടെ തന്നെ ശരീരഭാഗങ്ങളാണിതെന്ന് പോലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടെത് തന്നെയാണെന്ന് കണ്ടെത്തി. 2017 സപ്റ്റംബര്‍ 16 ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ പിന്നീട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.
2017 ഒക്ടോബര്‍ നാലിനാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാനത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമായി പോലീസ് അന്വേഷണം നടത്തി. കാണാതായവരെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോ വഴിയും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതരദേശതൊഴിലാളിയാണെന്ന സംശയത്തെ തുടര്‍ന്ന് മുക്കം ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തി.
ഇവിടെയുള്ള കരാറുകരേയും ഇതരദേശതൊഴിലാളികളേയും ഉള്‍പ്പെടുത്തികൊണ്ട് യോഗം ചേര്‍ന്നെങ്കിലും മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചില്ല. ഇതേതത്തുടര്ന്നാണ് തലയോട്ടി അടിസ്ഥാനമാക്കി രേഖാചിത്രം തയാറാക്കിയത്. രേഖാചിത്രത്തില്‍ സാമ്യമുള്ളയാളുളെ കാണാതായിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും തുടരന്വേഷണത്തിന് ഇത് ഏറെ സഹായകരമാവുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി. ഫോണ്‍: 9497990212,
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിൽപ്പനയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്.
റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു.
20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ച് ദിവസങ്ങൾക്കകം മുഴുവൻതുകയും ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകൾ. ടോം തോമസിന്റെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി തുക തട്ടിയതാണെന്നു സംശയിക്കുന്നു. ടോം തോമസ് വധകേസിൽ ഇന്നലെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ജോളിയെ അടുത്തദിവസം വിവിധ ബാങ്കുകളിലെത്തിച്ച് തെളിവെടുക്കും.
ടോം തോമസിന്റെ മരുമകളായ ജോളി നൽകിയ ചെക്ക് ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്താതെ പണം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണെന്നു സംശയിക്കുന്നു. ഇതിനിടെ റോയ് തോമസിന്റെ മുക്കം റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പാർട്ണറായിരുന്ന ആൾ ദുരൂഹസാഹചര്യത്തിൽ മരിച്ചുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
റോയിയും പാർട്ണറും തമ്മിലുണ്ടായിരുന്ന സാന്പത്തിക ഇടപാടുകൾ ജോളിയ്ക്ക് അറിയാമായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പാർട്ണറുടെ മരണം സംബന്ധിച്ച ചില സംശയങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘാംഗം വെളിപ്പെടുത്തി.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം. രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനത്തിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തു. കൂടാതെ വിഷയത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായും കൂടികാഴ്ച നടത്തി. ആത്മഹത്യയില്‍ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം നാളെ ചെന്നെയിലെത്തും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തേവാലയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് െ്രെകംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. െ്രെകംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വര മൂര്‍ത്തി പറഞ്ഞു.
പ്രിയപെട്ട മകള്‍ക്കു എന്തുപറ്റിയെന്നറിയാന്‍ ഒരു മനുഷ്യന്‍ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഏറ്റെടുത്തത്. സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടിയിലേക്ക് നീങ്ങുകയാണ്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശും.
ഫാത്തിമയ്ക്കു നീതി തേടി എന്ന ഹാഷ്ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ തലത്തിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫാത്തിമയെന്ന പേര് അധ്യാപകനായിരുന്ന സുദര്‍ശന്‍ പത്മനാഭന് വലിയ പ്രശ്‌നമായിരുന്നുവെന്നാണ് പിതാവ് ലത്തീഫ് പറയുന്നത്. മകളുടെ പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാന്‍ അയാള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാള്‍ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.
അഞ്ചാം ക്ലാസു മുതല്‍ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കില്‍ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറില്‍ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂര്‍പുരത്തെ പൊലീസ് സ്‌റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ ചില ഇടപാടുകളുണ്ട്. മകള്‍ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയില്‍ കാണും, അല്ലെങ്കില്‍ കാശു വാങ്ങി അവര്‍ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലില്‍ എഴുതിവച്ചത് അവര്‍ അറിയാതെ പോയതുകൊണ്ടു മാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു. ഏതായാലും വിഷയം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതോടെ എല്ലാം മാറി മറിയും. ഫാത്തിമയുടെ കുടുംബത്തിന് നീതി കിട്ടിയാല്‍ അതിലൊരു കയ്യടി വി. മുരളീധരനും കിട്ടും.
മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ റാസൽഖൈമ വില്ലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതര നിലയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളിൽ താമസിക്കുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.
യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നുവത്രെ. ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കെയ്‌റോ: നൈജീരിയയിൽ ഏറ്റവും അധികം ക്രൈസ്തവരെ കൊന്നൊടുക്കിയ ഇസ്ലാമിക തീവ്രവാദ സംഘടന ‘ബൊക്കോഹറാ’മിന് ആയുധങ്ങൾ നൽകുന്നത് തുർക്കിയാണെന്ന ഗുരുതര ആരോപണവുമായി ഈജിപ്തിലെ ടെൻ ടി.വിയുടെ റിപ്പോർട്ട്. ഏതാനും വർഷം മുമ്പ് ചോർത്തപ്പെട്ട ഫോൺ വിളിയുടെ അടിസ്ഥാനത്തിലാണ് ടെൻ ടി.വി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുർക്കി പ്രസിഡന്റ് എർദോഗനും സർക്കാരും തുർക്കിയിൽനിന്ന് ആയുധങ്ങൾ കടത്തുന്നുണ്ടെന്നും ഇത് നൈജീരിയയിലെ ബൊക്കോ ഹറാം സംഘടനക്ക് വേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാർത്ത പുറത്തുവന്നതോടെ, തീവ്രവാദത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നവർ എന്ന ആരോപണം നേരിടുന്ന തുർക്കി വലിയ സമ്മർദത്തിലായിരിക്കുകയാണ്. വാർത്തയുടെ പശ്ചാത്തലത്തിൽ, എർദോർഗൻ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെന്ന ആരോപണം ശരിയാണെന്ന് ആവർത്തിച്ച് ‘ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം’ സെന്ററിലെ ഫെല്ലോ ജേർണലിസ്റ്റ് റെയ്മണ്ട് ഇബ്രാഹിം രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്.
‘തുർക്കിക്ക് പങ്കുണ്ടെന്ന വാർത്തയിൽ ഒട്ടും തന്നെ അത്ഭുതപ്പെടുന്നില്ല. 2014- 2015 കാലയളവിൽ റെക്കോർഡ് ചെയ്യപ്പെട്ട ടേപ്പാണിത്. ബൊക്കോഹറാമിന്റെ ആയുധങ്ങൾ വളരെ സങ്കീർണ്ണമാണ്. ഫുലാനി ഗോത്രം പോലെയുള്ളവരിലേക്കും ബുർക്കിനാ ഫാസോ പോലെയുള്ള ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വിതരണം ചെയ്യപ്പെടുന്നതും അന്താരാഷ്ട്ര നിരീക്ഷകരുടെ നിരീക്ഷണത്തിലാണ്,’ റെയ്മണ്ട് ഇബ്രാഹിം കൂട്ടിച്ചേർത്തു.
ഐസിസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടത് തുർക്കി അതിർത്തിയിൽനിന്ന് വെറും മൂന്നു മൈൽ ദൂരത്താണെന്ന കാര്യവും അദ്ദേഹം ഉന്നയിച്ചു. ജനാധിപത്യത്തെ തകിടം മറിച്ച് ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കാനാണ് എർദോർഗൻ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ മുതൽ ശക്തമാണെന്നതുകൂടി കണക്കിലെടുക്കുമ്പോൾ ടെൻ ടി.വിയുടെ വെളിപ്പെടുത്തൽ കൂടുതൽ പ്രസക്തമാകുന്നു.
വടക്ക്കിഴക്കൻ സിറിയയിലെ സ്വയംഭരണാവകാശമുള്ള ജനാധിപത്യ ഭരണകൂടവും എർദോർഗന്റെ വിമർശകരും ഇക്കാര്യം പലവട്ടം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അത് പിന്നീട് പരിഗണിക്കാതെ പോയി. ഗ്രീസ്, സിറിയ, ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളെ തുർക്കിയുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം അടുത്തകാലത്ത് തുർക്കിയുടെ പ്രതിരോധ മന്ത്രി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും തുർക്കിയുടെ ഇസ്‌ളാമിക അധിനിവേശ ചിന്താഗതിയെ സ്ഥിരീകരിക്കുകയാണ്.
മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളുമായി കുടുംബം. ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും കൈവശമാണ് നിര്‍ണായക തെളിവുകളുള്ളത്. ഈ തെളിവുകള്‍ കുടുംബം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചതായാണ് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവിന് വാട്സ്ആപ്പ് വോയിസ് മെസേജ് അയച്ചിരുന്നു. ഇതില്‍ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്‍റെ സ്മാര്‍ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വഴിചൂണ്ടുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
ഇതോടൊപ്പം തന്‍റെ മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഭയപ്പെട്ട നിലയില്‍ ചില പ്രതികരണങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തിരുത്തല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ സുഹൃത്തുക്കള്‍ ആരോപണ വിധേയനായ അധ്യപകന്‍ സുദര്‍ശന്‍ പത്മനാഭനെയടക്കം സമീപിച്ചിരുന്നു.ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വോയ്സ് മെസേജും കുടുംബത്തിന്‍റെ കൈവശമുണ്ട്.
ഇതെല്ലാം പരിശോധിച്ച് മുന്നോട്ട് പോകണമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഫാത്തിമയുടെ പിതാവ് ലത്തീഫിൽ നിന്നും ബന്ധുക്കളിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അഡീഷ്ണൽ കമ്മീഷ്ണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.
ഫാത്തിമ ലത്തീഫിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ അസാധാരണമായ കാര്യങ്ങളാണ് ഐഐടിയില്‍ വെച്ചും ചെന്നൈ കോട്ടൂർപുരം സ്റ്റേഷനില്‍ വെച്ചും നേരിട്ടതെന്നും ഫാത്തിമയുടേത് ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്നും ഫാത്തിമയുടെ ബന്ധു ഷെമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
“ഐഐടിയിൽ നിന്ന് മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോയത് ഏജൻസിയുടെ മേൽനോട്ടത്തിലാണ്. അലക്ഷ്യമായി ട്രക്കിൽ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്”. ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ചെന്നൈയിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന ആളാണ് ഷമീർ.
“ഫാത്തിമ മരിച്ച ദിവസം അവിടെയെത്തി സുഹൃത്തുക്കളുമായി സംസാരിച്ചു. ഒരോരുത്തരും ഓരോ അഭിപ്രായമാണ് പറഞ്ഞത്. ഒടുവില്‍ ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞപ്പോള്‍ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. സിഐക്കാണ് പരാതി നല്‍കിയത്. അവിടെ വെച്ചാണ് അലക്ഷ്യമായി കിടക്കുന്ന നിലയില്‍ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. എന്നാല്‍ അത് തരാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ നിന്നും നമ്പര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ കൈയ്യില്‍ തന്നു.
മൈബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ഡിസ് പ്ലേയില്‍ കണ്ടത് cause of my death is sudharashana pathmanadhan എന്നായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് നോക്കുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഐഐടിയുമായി ചേര്‍ന്ന് പൊലീസ് കേസ് ഇല്ലാതാക്കിക്കളയുമോയെന്ന് ഭയപ്പെട്ടു. ഐഐടിയിലെ അധ്യാപകരോ മറ്റ് അധികൃതരോ മരണവിവരമറിഞ്ഞ് എത്തിയില്ല”. നേരത്തെ തന്നെ സുദര്‍ശന്‍ പത്മനാഭനില്‍ നിന്നും മോശമായ സമീപനമാണെന്ന് ഫാത്തിമ പറഞ്ഞിരുന്നുവെന്നും ഷമീർ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം : വയലിനിസ്‌റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്‌ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്‌റ്റുകള്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ റെയ്‌ഡിലാണ് ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴു മാര്‍ക്ക് ലിസ്‌റ്റുകള്‍ പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഡി.ആര്‍.ഐ കത്ത് നല്‍കും. മാര്‍ക്ക് ലിസ്‌റ്റ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു വിഷ്‌ണുവിന്റെ വീട്ടില്‍ ഡി.ആര്‍.ഐ. റെയ്‌ഡ് നടത്തിയത്. ഇതുസംബന്ധിച്ച 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് മാര്‍ക്ക് ലിസ്‌റ്റ് കണ്ടെടുത്ത വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്ക് ലിസ്‌റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ വിഷ്‌ണുവിനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കുക. വിഷയത്തില്‍ പോലീസും പ്രത്യേക അന്വേഷണം നടത്തും.
പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ അറസ്‌റ്റിലായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നസീമിന്റെയും ശിവരഞ്‌ജിത്തിന്റെയും വീടുകളില്‍ നടന്ന റെയ്‌ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ തട്ടകമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുമായി വിഷ്‌ണുവിനും അടുത്ത ബന്ധമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കുടുംബം സംശയിക്കുന്ന വ്യക്‌തിയാണ് വിഷ്‌ണു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലം മുതല്‍ ബാലഭാസ്‌കറിന് വിഷ്‌ണുവുമായി അടുപ്പമുണ്ട്.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നതു വിഷ്‌ണുവാണെന്നു ഡി.ആര്‍.ഐ. നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി ഇയാളും സംഘവും 720 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. മേയ് 13 നു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. കണ്ടക്‌ടര്‍ സുനില്‍കുമാറും (45), സുഹൃത്ത് കഴക്കൂട്ടം സ്വദേശിനി സെറീനയും (42) അറസ്‌റ്റിലായതോടെയാണു സ്വര്‍ണക്കടത്തില്‍ വിഷ്‌ണു സോമസുന്ദരത്തിന്റെ പങ്ക് വ്യക്‌തമാകുന്നത്.
ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്. മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തി.
പിന്നാലെ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്‍, ബിജു, പ്രകാശ് തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരെയും പിടികൂടുകയായിരുന്നു. മാര്‍ക്ക് ലിസ്‌റ്റുകള്‍കൂടി കണ്ടെടുത്തതോടെ രാധാകൃഷ്‌ണനുമായി ചേര്‍ന്നു വിഷ്‌ണുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി മനുഷ്യക്കടത്തു നടത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുകയാണ്.
ഇന്നലെ മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പുതുപ്പള്ളി ഐഎച്ചആര്‍ഡി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. വടവാതൂര്‍ കുന്നപ്പളളി കെ.കെ. പ്രസാദിന്റെ മകനാണ് അശ്വിന്‍ കെ. പ്രസാദ്. പുതുപ്പളളി ഐ.എച്ച് ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോമാത്്‌സ് വിദ്യാര്‍ഥികളായ ചിങ്ങവനം കേളചന്ദ്രപ്പറമ്പില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍ (17) മീനടം വട്ടക്കുന്ന് കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ്(17) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ കോട്ടയം പൂവത്തുംമൂട് പാലത്തിനുസമീപമുള്ള മൈലപ്പളളിക്കടവു തൂക്കുപാലത്തിനു സമീപമാണു ദുരന്തം. കാല്‍കഴുകുന്നതിനിടെ വെള്ളത്തില്‍ കാല്‍തെറ്റിവീണ അശ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റുരണ്ടുപേരും അപകടത്തില്‍പ്പെട്ടത്.
അപകടം പതിയിരിക്കുന്ന മണല്‍കുഴികള്‍
മണല്‍വാരല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളം മണല്‍ വാരി കയങ്ങളായി തീര്‍ന്ന മൈലപ്പള്ളി കടവിലാണ് വിദ്യാര്‍ഥികളെ മരണം വിഴുങ്ങിയത്.അപകത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കടവിലും സമീപത്തെ തൂക്കുപാലത്തിലുമായി ചുറ്റിത്തിരിയുന്നത് നാട്ടകാര്‍ കണ്ടിരുന്നു.തൂക്കു പാലം നാശകരമായ അവസ്‌ഥയിലാണെങ്കിലും നിരവധി ആളുകള്‍ ഇപ്പോഴും പാലത്തില്‍ ചിത്രം എടുക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനുമായി എത്തുന്നുണ്ട്.അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ പാലത്തിലും ചുവട്ടിലുമായി നില്‍ക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.
പാലം നിര്‍മ്മിച്ചതോടെ ആറ്റിലേക്ക് നേരിട്ട് ഇറങ്ങാന്‍ കഴിയില്ല.അതിനാല്‍ പാലത്തിന്റെ ചുവട്ടില്‍ നിന്നും പത്ത് മീറ്ററോളം മാറിയാണ് വിദ്യാര്‍ത്ഥികള്‍ ആറ്റിലേക്ക് ഇറങ്ങിയത്.ഇവിടെ ഏകദേശം നാല്‍പതടിയോളം താഴ്‌ചയുണ്ടെന്നാണ് കണക്ക്.മണല്‍വാരിയാണ് ഈ ഭാഗം ഇത്രയും താഴാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ പറ്റിയ ചെളി കഴുകിക്കളയാനുളള ശ്രമമാണ് പുതുപ്പളളി ഐ.എച്ച്.ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബയോമാക്‌സ് വിദ്യാര്‍ത്ഥികളായ അശ്വിന്‍ കെ. പ്രസാദിനെയും അലന്‍ കെ.സിയെയും ജിബിന്‍ ജേക്കബിനെയും ദുരന്തത്തിലേക്ക് നയിച്ചത്.
കാലില്‍ പറ്റിയ ചെളി കഴുകാന്‍ ആദ്യം പദ്ധതിയിട്ട ഇവര്‍ പിന്നീട് വസ്‌ത്രം മാറി കുളിച്ചുകയറാന്‍ തീരുമാനിക്കുകയായിരുന്നു. ആഴം കുറഞ്ഞ ഭാഗം നോക്കി അശ്വിനാണ് ആദ്യം ഇറങ്ങിയത്.എന്നാല്‍ ഇതിനിടെ അശ്വിന്‍ പിടിവിട്ട് ആഴത്തിലേക്ക് പോയി.ഇതിനിടെ മുങ്ങിപ്പൊങ്ങിവന്ന അശ്വിനെ പിടിച്ചുകയറ്റാനുളള ശ്രമത്തിനിടെയാണ് അലനും ഷിബിനും ആഴങ്ങളിലേക്ക് പോയത്.കൂട്ടുകാര്‍ പിടിവിട്ട് മുങ്ങിത്താഴുന്നത് കണ്ട് നിസഹായരായി നോക്കി നില്‍ക്കാനെ ഒപ്പമുളളവര്‍ക്ക് കഴിഞ്ഞുളളൂ.
നിലവിളിയും ബഹളവും കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. നല്ലതുപോലെ നീന്തുന്നവര്‍പോലും മൈലപ്പളളി കടവില്‍ ഇറങ്ങാറില്ല. ആഴവും കയങ്ങളും ധാരാളമുള്ള ഇവിടെ അപകടം പതിയിരിക്കുന്നതിനാലാണ് നാട്ടുകാര്‍ പോലും ഇവിടെ ഇറങ്ങാന്‍ ഭയപ്പെടുന്നത്.ഇതിനിടെ സമീപത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അയ്‌മനം പുലിക്കുട്ടിശേരി പുത്തന്‍തോട് കുന്നുമ്മാത്ര കെ.പി.റെജിയും അയല്‍വാസിയും പുഴയില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല.
പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.കാണായായ സ്‌ഥലത്ത് തന്നെയാണ് അലന്റെയും ഷിബിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.രാത്രി വൈകി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതായതോടെ തെരച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് കുന്ദമംഗലത്ത് അമ്മയെയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹയുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ ഭര്‍ത്താവും വീട്ടുകാരും ഒളിവില്‍ പോയി. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും മാതാപിതാക്കളും ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ പരാതി.
നിജിനയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സഹോദരന്‍ നിജേഷ് പറഞ്ഞതിന് പിന്നാലെയാണ് നിജിനയുടെ ഭര്‍ത്താവ് രഖിലേഷും മാതാപിതാക്കളും ഒളിവില്‍ പോയത്. ഇവര്‍ ഒളിവിലാണെന്ന് പൊലിസും സ്ഥിരീകരിച്ചു. ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കുന്ദമംഗലം വെള്ളൂരിലെ രഖിലേഷിന്‍റെ വീട്ടില്‍ ഇപ്പോള്‍ ആകെയുള്ളത് രണ്ട് ബന്ധുക്കള്‍ മാത്രം.
ഈ കിണറിലാണ് നിജിനയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനെങ്കിലും നിജിനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം തുടങ്ങിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് അയല്‍വാസികളുടെ മൊഴി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ :കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്നു എന്ന് ചാരിറ്റി എൻഎസ്പിസിസിയുടെ വെളിപ്പെടുത്തൽ. 2018 – 19 വർഷത്തിൽ 4500ൽ അധികം കുട്ടികളാണ് ചൈൽഡ്‌ലൈനിലേക്ക് വിളിച്ചത്. കഴിഞ്ഞ വർഷങ്ങളേക്കാൾ 16%ത്തിന്റെ വർധനവ്. ഇത് ആശങ്ക ഉളവാകുന്ന ഒന്നാണെന്നു അവർ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ ചെറുക്കാൻ അധ്യാപകർക്ക് മികച്ച പരിശീലനം ആവശ്യമാണെന്നും ചാരിറ്റി പറഞ്ഞു. ഓൺലൈൻ ഗെയിമുകളും സമൂഹമാധ്യമങ്ങളും വഴിയാണ് അത്തരക്കാർ കുട്ടികളെ കണ്ടെത്തുന്നത്.
ചൈൽഡ്‌ലൈന്റെ തലവൻ ഷോൺ ഫ്രിയൽ പറഞ്ഞു ; “ലൈംഗിക അതിക്രമങ്ങളിലെ വർദ്ധനവ് വളരെ പ്രധാന്യം അർഹിക്കുന്നു. ഒരു കുട്ടി, താൻ ചൂഷണത്തിന് ഇരയാകുവാണെന്നത് മനസ്സിലാക്കുന്നതും അത് വെളിപ്പെടുത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.” അധ്യാപകർക്ക് മികച്ച രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസ പരിശീലനം ആവശ്യമാണെന്നും എൻഎസ്‌പിസിസി അഭിപ്രായപ്പെട്ടു.
2020ൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ നിർബന്ധിത ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന ആശയത്തെ ഫ്രിയേൽ സ്വാഗതം ചെയ്തു. അടുത്ത വർഷം സെപ്റ്റംബർ മുതൽ പ്രായത്തിന് അനുയോജ്യമായ രീതിയിൽ ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തന്റെ പന്ത്രണ്ടാം വയസ്സിൽ ഓൺലൈൻ ചാറ്റിങ് വഴി ഒരു പുരുഷൻ തന്നെ ചൂഷണം ചെയ്തു എന്ന് 22 കാരിയായ ലൂസി വെളിപ്പെടുത്തി. മാറുന്ന സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി സ്കൂളുകൾ മാറേണ്ടതുണ്ടെന്ന് അവൾ സ്കൈ ന്യൂസിനോട് പറഞ്ഞു. 19 വയസ്സിൽ താഴെ ഉള്ളവർക്കായി കഴിഞ്ഞ വർഷം 250, 281 കൗൺസിലിംഗ് ക്ലാസുകൾ നടത്തുകയുണ്ടായി. 1986 മുതൽ ചൈൽഡ്‌ലൈൻ പ്രവർത്തിച്ചു വരുന്നു. മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ പങ്കുവെക്കാൻ ധാരാളം കുട്ടികൾ ചൈൽഡ്‌ലൈനിലേക്ക് വിളിക്കുന്നുണ്ട്.