തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.
ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ യുവതി , കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയാനാണു പദ്ധതിയിട്ടത് എങ്കിലും അത് ചെയ്തില്ല . കുട്ടികള്‍ കല്ലിയൂര്‍ വെയ്റ്റിങ് ഷെഡില്‍ നില്‍പ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരന്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍ താമസമാക്കി. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തില്‍ ഇവര്‍ കോട്ടയത്തുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.പിന്നീട് നേമം പോലീസിന്റെ ആവശ്യപ്രകാരം ഇവര്‍ നേമം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. അവിവാഹിതനായ അരുണ്‍കുമാറിനെ രണ്ടു വര്‍ഷം മുമ്പാണ് ലിജി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണ് താല്‍പര്യം എന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവനൈല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാലും അരുണ്‍കുമാറിന്റെ ബൈക്ക് കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കം തുടരന്വേഷണം ആവശ്യമായതിനാലും പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, നവംബര്‍ ഒന്‍പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു
കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.
കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇറാനിലിറങ്ങിയാല്‍ കൊല്ലപ്പെടും, ഭയന്നു വിറച്ച് സൗന്ദര്യറാണി രണ്ടാഴ്ചയായി വിമാനത്താവളത്തില്‍. സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ പേടിയായി 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് ബഹോറെ സറി ബഹാരി താമസിക്കുന്നത്. ഫിലിപ്പീൻസിലെ രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി. ഇറാന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലമാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബഹാരി പറയുന്നു. തന്റെ രക്ഷക്ക് രാജ്യാന്തരസഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2008 മുതല്‍ ഇറാന്റെ ആവശ്യപ്രകാരം താന്‍ ഇന്റര്‍പോള്‍ നീരീക്ഷണത്തിലാണെന്നും ബഹാരി പറയുന്നു.
ബഹാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
2014 മുതൽ ഫിലിപ്പീൻസിലാണു ബഹാരിയുടെ താമസം.
സ്വദേശത്തേക്ക് തിരികെ പോകുന്നില്ലെന്നാണു തീരുമാനം. ഫിലിപ്പീന്‍സിൽ താമസിക്കുന്ന തനിക്കെതിരെ ഇറാനിൽ എങ്ങനെയാണ് ക്രിമിനൽ കേസുണ്ടാകുന്നതെന്ന് പല തവണ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ബഹോരി പറഞ്ഞു. ഫിലിപ്പീൻസിൽ അഭയാർഥിയാകാൻ താൽപര്യമില്ല. അവിടെ സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
കോട്ടയം കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂടല്ലൂർ സ്വദേശി ബെന്നിയെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇതോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ ഉറ്റ സുഹൃത്താണ് ബെന്നി. ബെന്നിയാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. രണ്ട് വർഷമായി പ്രതികൾ പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. കൂടല്ലൂർ സ്വദേശികളായ റെജി സെബാസ്റ്റ്യൻ, കൊച്ചുപറമ്പിൽ ജോബി, ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ, തോമസ് എന്നിവരെ പൊലീസ് അവരുടെ വീടുകളിൽ നിന്ന് പിടികൂടി.
ഇതറിഞ് പാലക്കാട്ടെയ്ക്ക് രക്ഷപ്പെട്ട ബെന്നിയെ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് പിടികൂടിയത്. അച്ഛൻ മരിച്ചതിനെത്തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുകയാണ്.അമ്മ പകൽ സമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്കൂൾ അവധി
ദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടികൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനസികമായി തകർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്. കിടങ്ങുർ ജനമൈതി പൊലീസിലുണ്ടായിരുന്ന എഎസ്ഐ സി.ജി, സജികുമാറിന്റെ തുടർച്ചയായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നാട്ടുകാർ കൈമാറിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.
കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.
കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.
കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.
കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.
നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.
ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.
കേരളത്തില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. വാളയാര്‍ കേസില്‍ മലയാളികള്‍ ശബ്ദിക്കുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പതിമൂന്നുകാരിയെ രണ്ട് വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയാണ്.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പൊലീസാണ് പ്രതികലെ പിടികൂടിയത്. ദേവസ്യ,റെജി,ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.
വിമാനത്തിലെ ബാത്ത് റൂമിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ കോക്പിറ്റിലെ ഐപാഡിൽ തൽസമയം കണ്ട് പൈലറ്റുമാർ. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് അറ്റൻഡന്റാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017 ഫെബ്രുവരിയിലാണ് സംഭവം. പിറ്റ്സ്ബർഗിൽ നിന്ന് ഫീനിക്സിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന്റെ ബാത്ത്റൂമിലാണ് ഒളിക്യാമറ വച്ചത്. ഇവിടെ നിന്ന് വൈഫൈ വഴി കോക്പിറ്റിലേക്ക് തത്സമയം സ്ട്രീം ചെയ്യുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റ് കോക്പിറ്റിലേക്ക് വന്നപ്പോഴാണ് ഐപാഡിൽ ബാത്ത് റൂം ദൃശ്യങ്ങൾ ലൈവായി കാണുന്നത് ശ്രദ്ധയില്‍പെട്ടതെന്നും പറയുന്നു.
എന്നാൽ ആ സംഭവത്തെ ശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് സൗത്ത് വെസ്റ്റ് സ്വീകരിച്ചത്. ബാത്ത് റൂമിൽ ഒരിക്കലും ക്യാമറ ഉണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞെന്നും ഈ സംഭവം കമ്പനിയെ അവഹേളിക്കാനുള്ള ശ്രമമായിരുന്നു എന്നുമാണ് സൗത്ത് വെസ്റ്റ് വക്താവിന്റെ നിലപാട്.
മലപ്പുറം തിരൂരില്‍ ചീറ്റിങ് കേസില്‍ സ്വാധീനം ചെലുത്താന്‍ ഒരു ഫോണ്‍ കോള്‍ കിട്ടി പൊലീസിന്. ‘‘ജമ്മു കശ്മീര്‍ േകഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കുപ്്വാര പൊലീസ് സൂപ്രണ്ട്. തനിക്കു വേണ്ടപ്പെട്ട ഒരാളാണ് ചീറ്റിങ് കേസിലെ പ്രതി. ഒഴിവാക്കണം’’… ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥന് സംശയം. വെറുമൊരു ചീറ്റിങ് കേസിലെ പ്രതിയ്ക്കു വേണ്ടി അങ്ങ്, ജമ്മു കശ്മീര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിളിക്കേണ്ടതുണ്ടോ. ഐ.പി.എസുകാരന്റെ വീട് ഗുരുവായൂര്‍ മമ്മിയൂരിലാണെന്നാണ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന് സംശയം തീര്‍ക്കാന്‍ ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ ബന്ധപ്പെട്ടു. ഇങ്ങനെയൊരു ഐ.പി.എസുകാര്‍ ഉണ്ടോയെന്ന് അറിയാന്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി.
മമ്മിയൂരിലെ വാടക ഫ്ളാറ്റിലായിരുന്നു ഐ.പി.എസുകാരന്‍റെ താമസം. കൂട്ടിന് അമ്മ മാത്രം. വിപിന്‍ കാര്‍ത്തിക് എന്നാണ് പേര്. അമ്മയാകട്ടെ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലി ചെയ്യുന്നു. ജമ്മു കശ്മീര്‍ കേഡറില്‍ ഇങ്ങനെയൊരു മലയാളി ഉദ്യോഗസ്ഥനുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു. വിപിന്‍ കാര്‍ത്തിക് എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനുമില്ല. കുപ്്വാരയില്‍ അങ്ങനെയൊരു എസ്.പിയുമില്ല. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടു. കൂടുതല്‍ അന്വേഷിച്ചു. തലശേരിക്കാരനാണ് വിപിന്‍ കാര്‍ത്തിക്. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ടു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ നിര്‍ത്തി. പിന്നെ, ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചു. ഇതിനിടെയാണ്, പെട്ടെന്നു കാശുണ്ടാക്കാന്‍ ഐ.പി.എസുകാരന്‍റെ വേഷമണിഞ്ഞ് കേരളത്തില്‍ അങ്ങോളമിങ്ങോളം തട്ടിപ്പു നടത്തി.
ബാങ്കുകളില്‍ നിന്ന് വാഹന വായ്പയെടുക്കും. ഇതിനായി നല്‍കുന്നത് വന്‍തുക ബാലന്‍സുള്ള വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണുന്ന ഏതു ബാങ്ക് ഉദ്യോഗസ്ഥനും എത്ര തുക വേണമെങ്കിലും കാര്‍ വായ്പ നല്‍കും. വാടക ഫ്ളാറ്റിന്‍റെ വിലാസം നല്‍കും. കാര്‍ വാങ്ങി അധികം വൈകാതെ മറിച്ചുവില്‍ക്കും. വായ്പ തിരിച്ചടച്ചതായി വ്യാജ ബാങ്ക് രേഖ നിര്‍മിക്കും. ഇതാണ് ആര്‍.ടി. ഓഫിസില്‍ നല്‍കുന്നത്. ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് ആര്‍.ടി. ഓഫിസില്‍ നിന്ന് വാങ്ങിയാണ് കാറുകള്‍ മറിച്ചുവില്‍ക്കുന്നത്. ഗുരുവായൂരില്‍ അഞ്ചു ബാങ്കുകളില്‍ നിന്നായി പതിനൊന്നു കാറുകള്‍ വാങ്ങി. അതും രണ്ടു വര്‍ഷത്തിനിടെ. തിരിച്ചടവ് മുടക്കിയില്ല. എന്നാല്‍, വടക്കന്‍ കേരളത്തിലെ നിരവധി ബാങ്കുകളില്‍ സമാനമായ തട്ടിപ്പു നടത്തിയതിന് കേസുകളുമുണ്ട്.
രണ്ടു കാറുകള്‍ക്ക് വായ്പ നല്‍കിയ ശേഷം ബാങ്ക് മാനേജരായ സ്ത്രീയും വിപിനും അമ്മയുമായി നല്ല അടുപ്പത്തിലായി. വിപിന്‍ അര്‍ബുദ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ചികില്‍സയ്ക്കു പണമില്ലെന്ന് വിശ്വസിപ്പിച്ചു. 97 പവനും 25 ലക്ഷം രൂപയും പലപ്പോഴായി ഇവരെ പറ്റിച്ചു കൈക്കലാക്കി. ഇതിനും പരാതിയുണ്ട്. അമ്മയും മകനും ഒന്നിച്ചായിരുന്നു തട്ടിപ്പിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ കൂടുതല്‍ തട്ടിപ്പുക്കഥകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
അടൂർ: മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ഏഴംകുളം നെടുമൺ സ്വദേശി ശില്പയുമാണ് ഇന്ന് റവന്യൂ ടവറിനു സമീപം അപകടത്തിൽ പെട്ടത്.
അമിതവേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിച്ചു. ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകിട്ട് മൂന്നര മണിയോടെ അടൂർ റവന്യൂ ടവറിന് സമീപത്താണ് അപകടം ഉണ്ടായത്. ബസ് വടം കെട്ടി മറിച്ചിട്ടാണ് ദമ്പതികളെ പുറത്തെടുത്തത്. ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്.
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്