കൂടത്തായി കേസിലെ പ്രധാന പ്രതി ജോളി മുമ്പും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യാജ രേഖ ചമയ്ക്കലും തട്ടിപ്പും ജോളി വളരെ ചെറുപ്പ പ്രായത്തില്‍ തന്നെ ചെയ്തിരുന്നു എന്നതിന് തെളിവായി ജോളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.

വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പക്ഷേ, പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.പാലായിലെ പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടര്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.