തിരുവനന്തപുരം കഴക്കൂട്ടത്തു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ പറഞ്ഞു.

കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി കണ്ടെത്തി.

പിന്നീട് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.