Crime

തിരുവനന്തപുരം ഭരതന്നൂരിൽ പത്ത് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദർശ് വിജയൻ എന്ന വിദ്യാർഥിയുടെ കുഴിമാടം തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മുങ്ങിമരണമെന്ന കരുതിയ സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ തുടർ അന്വേഷണത്തിനായാണ് ക്രൈംബ്രാഞ്ച് നടപടി. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു.

പത്ത് വർഷവും ആറ് മാസവും മുൻപ് മുങ്ങി മരിച്ചതെന്ന ധാരണയിൽ ആദർശ് വിജയനെന്ന പതിനാലുകാരനെ അടക്കിയ മണ്ണ് വീണ്ടും കുഴിച്ചു. കൊലയാളിയിലേക്കുള്ള ശാസ്ത്രീയ തെളിവുകൾ തേടി. പോസ്റ്റുമോർട്ടം മുതൽ തെളിവ് ശേഖരണത്തിൽ വരെ ആദ്യഘട്ടത്തിൽ അട്ടിമറി നടന്ന കേസിൽ വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ തുടർ പരിശോധത് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി.

മെഡിക്കൽ കോളജിലെക്ക് മാറ്റിയ ശരീരഭാഗങ്ങൾ ഉടൻ പൊസറ്റുമോർട്ടത്തിനും പിന്നീട് ഡി.എൻ. എ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കും. മർദനമേറ്റുള്ള മരണമെന്ന് കണ്ടെത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ പല വിവരങ്ങളും ഉൾപ്പെടുത്താത്തതിനാലാണ് റീ പൊസ്റ്റുമോർട്ടം. പീഡനം നടന്നിട്ടുണ്ടോയെന്നതിനുൾപ്പെടെ തെളിവ് തേടിയാണ് മറ്റ് പരിശോധനകൾ. മകന്റെ മരണത്തിന് ഉത്തരമാകുമെന്ന പ്രതീക്ഷയിലാണ് പത്ത് വർഷമായി നിയമ പോരാടം തുടരുന്ന മാതാപിതാക്കൾ . ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം

കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തി. പിടിക്കപ്പെട്ടാൽ സ്വയം ഉപയോഗിക്കാൻ സൂക്ഷിച്ചതാണെന്ന് ജോളി പറഞ്ഞു. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.

കേസിൽ നിർണായകമായേക്കാവുന്ന ഒരു സാധനം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാർ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യല്‍. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞു. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം റോജോ അമേരിക്കയിൽ നിന്നു നാട്ടിലെത്തി. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി. ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ ചൊവ്വാഴ്ച വടകരയിലെത്തി മൊഴി നൽകും. നെടുമ്പാശേരിയിൽ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങൾ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തി. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം നൽകാനോ കഴിവില്ലാത്തതിനാലായിരിക്കും ഇത് ചെയ്തത് എന്നായിരുന്നു വിചാരിച്ചതും. പരാതിയുമായി വന്നവരെ ശാസിയ്ക്കുകയാണു പൊലീസ് ചെയ്തത്.

1987 ഡിസംബറിൽ മുഖ്യമന്ത്രിയായിരുന്ന എം ജി ആർ നിര്യാതനായി. തുടർന്ന് തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണറായ പി സി അലക്സാണ്ടറായി സംസ്ഥാനത്തെ ഭരണാധികാരി. അദ്ദേഹത്തെ കണ്ട് പരാതി ബോധിപ്പിയ്ക്കാനായി തിരുവാന്മിയൂരിൽ നിന്നും ചിലർ എത്തി. കാണാതായ പെൺകുട്ടികളുടെ മാതാപിതാക്കളോടൊപ്പം ചില യുവാക്കളുടെ ബന്ധുക്കളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. തങ്ങളുടെ പരാതികൾ തിരുവണ്മിയൂർ പൊലീസ് അല്പം പോലും പരിഗണിയ്ക്കുന്നില്ലെന്ന് അവർ ഗവർണരോട് സങ്കടം ബോധിപ്പിച്ചു. അതുകേട്ട് മനസ്സലിഞ്ഞ അദ്ദേഹം ഉടൻ തന്നെ റേഞ്ച് ഡി ഐ ജിയെ വിളിപ്പിച്ചു. ഈ ഗ്രാമീണരുടെ പരാതി ഉടൻ തന്നെ വേണ്ട പോലെ പരിഗണിയ്ക്കുവാൻ ഉത്തരവിട്ടു.

ഡി ഐ ജി ജാഫർ അലി ഉടൻ തന്നെ പുതിയൊരു പൊലീസ് ടീം രൂപീകരിച്ചു. പല്ലവാരം സർക്കിൾ ഇൻസ്പെക്ടർമാരായ തങ്കമണി, രംഗനാഥൻ, സബ് ഇൻസ്പെക്ടർമാരായ സുബ്രഹ്മണ്യൻ, സെങ്കനി കൂടാതെ നാലു കോൺസ്റ്റബിൾ മാർ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. കൂടാതെ, തിരുവന്മിയൂർ സ്വദേശിയായ ആരി എന്നൊരു കോൺസ്റ്റബിളിനെയും സംഘത്തിൽ ചേർത്തു.

1988. തിരുവണ്മിയൂർ ഗ്രാമം. അവികസിത തീര പ്രദേശം. 80 കളിലെ മദ്യ നിരോധനത്തെ തുടർന്ന് വ്യാപകമായ വ്യാജമദ്യ വില്പന നടക്കുന്നയിടം. നാടൻ ചാരായം വിൽക്കുന്ന കടകൾ വരെയുണ്ട് അവിടെ. അങ്ങനെയൊരു കടയ്ക്കു മുന്നിലൂടെ നടന്നു പോകുകയായിരുന്നു സുബ്ബ ലക്ഷ്മി എന്ന പെൺകുട്ടി. പെട്ടെന്ന് അവളുടെ സമീപത്തേയ്ക്കു ഒരു ഓട്ടോറിക്ഷാ ഓടിച്ചു വന്നു. അവളുടെ അരികിലായി നിർത്തിയ അതിന്റെ പിന്നിൽ ഇരുന്ന ആൾ അവളെ ഓട്ടോയ്ക്കുള്ളിലേയ്ക്കു പിടിച്ചു കയറ്റാൻ ശ്രമിച്ചു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് അവൾ കുതറി ഓടി. ആളുകളുടെ ശ്രദ്ധ അങ്ങോട്ടേയ്ക്കു തിരിഞ്ഞതിനാൽ ഓട്ടോ ഓടിച്ചു പോയി.

സുബ്ബ ലക്ഷ്മി നേരെ തിരുവണ്മിയൂർ പൊലീസ് സ്റ്റേഷനിലേയ്ക്കാണു പോയത്. തനിയ്ക്കുണ്ടായ അനുഭവത്തെ പറ്റി അവൾ പൊലീസിൽ പരാതി നൽകി. ഡി ഐ ജിയുടെ പ്രത്യേക അറിയിപ്പുണ്ടായിരുന്നതിനാൽ പൊലീസിനു ആ പരാതി അവഗണിയ്ക്കുവാൻ പറ്റുമായിരുന്നില്ല. പരാതിയെ പറ്റി , പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ലോക്കൽ പൊലീസിനെ മാറ്റി നിർത്തി അവർ നേരിട്ട് അന്വേഷണമാരംഭിച്ചു. ആരാണു ആ ഓട്ടോക്കാരൻ എന്നതിനെ പറ്റി ഒരു തുമ്പും ലഭിച്ചില്ല. അതിനു നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നതായി ആരും ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ നമ്പർ ശ്രദ്ധിച്ചില്ല. ഇതിനെല്ലാമുപരിയായി അങ്ങനെ ഒരു സംഭവം ഉണ്ടായതായി പലരും സമ്മതിയ്ക്കുന്നു പോലുമില്ല.

കാണാതായ പെൺകുട്ടികളുടെ കുടുംബങ്ങൾ തോറും നടന്ന് പൊലീസ് വിവരം ശേഖരിച്ചു. യുവാക്കളുടെ കുടുംബങ്ങളിലും അന്വേഷണം നടത്തി. എന്തായാലും ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു പൊലീസിനു മനസ്സിലായി. പെൺകുട്ടികളുടെ അപ്രത്യക്ഷമാകലിനു ശേഷം ഏറെ നാളുകൾക്കു ശേഷമാണു യുവാക്കളെ കാണാതായത്. എന്നാൽ ശുടലൈ മുത്തു എന്നൊരു യുവാവിനൊപ്പമാണു ലളിത എന്ന യുവതിയെ കാണാതായതെന്നു പൊലീസിനു മനസ്സിലായി. ശുടലൈ മുത്തുവിനെ പറ്റിയുള്ള അന്വേഷണത്തിൽ, അയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണെന്നു മനസ്സിലായി. പക്ഷേ അയാളുടെ കുടുംബത്തിൽ ഇതേ പറ്റി കൂടുതലൊന്നുമറിഞ്ഞു കൂടാ. ലളിത എന്ന യുവതിയ്ക്കു പ്രത്യേക തൊഴിലൊന്നുമുണ്ടായിരുന്നില്ല ..

മനസ്സിലാക്കിയിടത്തോളം അവർ തമ്മിൽ പ്രണയമായിരുന്നു, എവിടേക്കോ കടന്നുകളഞ്ഞു, ഇപ്പോൾ ഒന്നിച്ചു ജീവിയ്ക്കുന്നുണ്ടാകാം.
എന്നാൽ സമ്പത്ത്, മോഹൻ, ഗോവിന്ദരാജ്, രവി എന്നീ യുവാക്കളുടെ തിരോധാനം ദുരൂഹമായി തന്നെ തുടർന്നു. ഇവരുടെയൊന്നും പുറം ബന്ധങ്ങളെ പറ്റിയോ തൊഴിലിനെ പറ്റിയോ ബന്ധുക്കൾക്ക് യാതൊരു പിടിപാടുമുണ്ടായിരുന്നില്ല. അധികം നിരക്ഷരരായ സാധാരണക്കാർ. നിത്യചിലവിനു പോലും കഷ്ടപ്പെടുന്ന അവർക്ക് അതൊന്നും ശ്രദ്ധിയ്ക്കാൻ സമയമുണ്ടായിരുന്നില്ല എന്നതാണു സത്യം. പെൺകുട്ടികളെ ഏതോ വേശ്യാലയങ്ങൾക്കു വിറ്റിട്ടുണ്ടാകുമെന്ന് പുതിയ അന്വേഷണ സംഘവും വിശ്വസിച്ചു. പക്ഷേ അതിലേയ്ക്കു നയിയ്ക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ല.

പെരുവണ്മിയൂരിലെ മദ്യവില്പനകേന്ദ്രത്തിനു സമീപത്തായി ഒരു സൈക്കിൾ റിപ്പയറിംഗുകാരൻ കട തുടങ്ങി. തൊഴിലിൽ അത്ര വിദഗ്ദനൊന്നുമല്ലെങ്കിലും തട്ടും മുട്ടുമൊക്കെയായി അയാൾ ജോലി തുടങ്ങി. ഇടയ്ക്കിടെ അല്പം ചാരായം അകത്താക്കും. അയാളെ സന്ദശിയ്ക്കാൻ എത്തുന്ന സുഹൃത്തുക്കൾക്കും മദ്യം വാങ്ങിക്കൊടുക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് അയാൾ ചാരായ ഷാപ്പിലെ പ്രധാന പറ്റുപടിക്കാരനും, വില്പനക്കാരന്റെ സുഹൃത്തുമായി.

ചാരായ ഷാപ്പിൽ ധാരാളം പേർ ഓട്ടോയിൽ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു. അവയിൽ ചിലതിന്റെ പിന്നിൽ ചില യുവതികൾ ഇരിയ്ക്കുന്നതു കാണാം. തീർച്ചയായും അവർ യാത്രക്കാരൊന്നുമില്ല. ഒരു ദിവസം സൈക്കിൾ റിപ്പയറിംഗുകാരൻ ചാരായ വില്പനക്കാരനോട് തന്റെ ആഗ്രഹം അറിയിച്ചു. ഒരു പെണ്ണു വേണം. ആദ്യമൊക്കെ അയാൾ ചീത്ത പറഞ്ഞ് ഓടിച്ചുവെങ്കിലും, ഒടുക്കം തന്റെ പറ്റുപടിക്കാരന്റെ ആഗ്രഹത്തിനു വഴങ്ങി. അങ്ങനെ ഒരു വൈകുന്നേരം, അയാളും ഒരു ഓട്ടോയുടെ പിന്നിൽ ഇരുന്നു,. സാധാരണ ഓട്ടത്തിന്റെ നിരക്കൊന്നുമല്ല ഈ സവാരിയ്ക്ക്. എങ്കിലും അയാൾക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു. അല്പ നേരത്തെ ഓട്ടത്തിനു ശേഷം, കടലോരത്തെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണു ഓട്ടോ എത്തിയത്.

അവിടെ ഓലകെട്ടിമേഞ്ഞ കുടിലുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് ചിലർ അവിടവിടെയായി ഇരിയ്ക്കുന്നു. വരുന്നവരെ സസൂഷ്മം ശ്രദ്ധിയ്ക്കുന്നുണ്ട് അവർ. കടലിന്റെ ഇരമ്പവും കാറ്റും. ഓലക്കുടിലുകളുടെ വാതിലുകൾ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. അയാളെ കണ്ടപാടെ ഒരാൾ അടുത്തുവന്നു. സംശയദൃഷ്ടിയോടെയാണു നോട്ടം. കാര്യം പറഞ്ഞു. അയാൾ പറഞ്ഞ തുക ഒരു മടിയും കൂടാതെ നൽകിയതോടെ ആ മുഖം തെളിഞ്ഞു. അല്പസമയത്തിനകം സൈക്കിൾ റിപ്പയറിംഗുകാരനെ ഒരു ഓലക്കുടിലിലാക്കി വാതിൽ ചാരി. ഏതാണ്ട് അരമണിക്കൂറിനു ശേഷം അയാൾ മറ്റൊരു ഓട്ടോയ്ക്കു താമസ സ്ഥലത്തേയ്ക്കു തിരികെ പോയി.

അന്നു അർദ്ധ രാത്രിയ്ക്കു ശേഷം, മൂന്നു ജീപ്പു നിറയെ പൊലീസുകാർ അവിടേയ്ക്ക് കുതിച്ചെത്തി. ഓലപ്പുരകൾ ചവിട്ടിമെതിച്ച് അവർ അവിടെയുണ്ടായിരുന്നവരെ പിടികൂടി. നടത്തിപ്പുകാരായ പുരുഷന്മാരെല്ലാം ഓടിപ്പോയിരുന്നു. കുറച്ചു സ്ത്രീകളെയും ഇടപാടുകാരെയുമാണു കിട്ടിയത്. കിട്ടിയവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. മിക്ക യുവതികളും തടങ്കലിലായിരുന്നു. അവരെ പലസ്ഥലങ്ങളിലും നിന്നു തട്ടിക്കൊണ്ടൂ വന്നതാണ്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണു വേശ്യാവൃത്തി ചെയ്യിയ്ക്കുന്നത്. ആരാണു അതിന്റെ നടത്തിപ്പുകാരൻ എന്നതിനെ പറ്റി അവർക്കൊരറിവുമില്ലായിരുന്നു. എങ്കിലും ചില ഓട്ടോ റിക്ഷക്കാരാണു ഇടപാടുകാരെ കൊണ്ടു വരുന്നതും തിരികെ കൊണ്ടു പോകുന്നതെന്നും മനസ്സിലായി. ചില സൂചനകൾ വെച്ച് പോലീസ് അവരിൽ ഒരുവനെ പിടികൂടി. ശിവാജി എന്നു പേരായ ഒരുവനായിരുന്നു അത്. അയാൾ ഓട്ടോ ഓടിച്ചിരുന്നത് സ്റ്റാൻഡിൽ ആയിരുന്നില്ല. ഇടപാടുകാർക്കു വേണ്ടി മാത്രം.

ചോദ്യം ചെയ്തതിൽ നിന്നും വലിയൊരു ഗാംഗിലെ കണ്ണിയാണു അയാളെന്നു മനസ്സിലായി. തുടർന്ന് ഗ്യാംഗിലെ മറ്റുള്ളവരെ കൂടി പൊലീസ് പലയിടങ്ങളിൽ നിന്നായി പൊക്കി. എല്ലാവരെയും സ്റ്റേഷനിലെത്തിച്ചു. മോഹൻ, എൽഡിൻ, ജയവേലു, രാജാരാമൻ, രവി, പളനി, പരമശിവം എന്നിവരായിരുന്നു അവർ. മോഹൻ ആണു അവരുടെ നേതാവെന്നാണു പൊലീസ് കരുതിയത്. ഒട്ടും കൂസലില്ലായിരുന്നു അവന്. പൊലീസിന്റെ മുന്നിൽ തന്റേടത്തോടെ നിന്നു. പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലിൽ നിന്ന് പുതിയൊരു പേർ പുറത്തു വന്നു. ഗൌരി ശങ്കർ. മോഹന്റെ മൂത്ത സഹോദരൻ.

ഗൌരി ശങ്കറിനായി പൊലീസ് വലയൊരുക്കി. അയാൾ ഉണ്ടാകാൻ സാധ്യതയുള്ളിടത്തെല്ലാം പൊലീസ് എത്തുമ്പോഴേയ്ക്കും ആൾ രക്ഷപെട്ടിരിയ്ക്കും. ഒടുക്കം അയാളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തി. അവിടം റെയ്ഡ് ചെയ്തു. പല സ്ത്രീകളുടെ ഫോട്ടോകൾ, മദ്യക്കുപ്പികൾ, നാടൻ ചാരായം നിറച്ച കന്നാസുകൾ അങ്ങനെ പലതും. എന്നാൽ അവയെക്കാളോക്കെ വിലപ്പെട്ട മറ്റൊന്നു കൂടി പൊലീസ് കണ്ടെടുത്തു. ഒരു ഡയറി..! ആ ഡയറി പരിശോധിച്ച പൊലീസിനു കുറേ ഫോൺ നമ്പരുകളും കോഡ് നെയിമുകളും കാണാൻ സാധിച്ചു. ആ നമ്പറുകൾ ട്രെയിസു ചെയ്ത് പൊലീസ് അമ്പരന്നു പോയി..! തമിഴു നാട്ടിലെ മുൻ മന്ത്രിമാരുൾപ്പെടെയുള്ള ചിലരുടെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയുമായിരുന്നു അവ.

തങ്ങൾ തിരയുന്ന ആൾ കൊമ്പൻ സ്രാവാണെന്നു മനസ്സിലായ പൊലീസ് ജാഗ്രതയോടെ നീങ്ങി. ഒരു ഓട്ടോയിലാണു ഗൌരിശങ്കർ സഞ്ചരിയ്ക്കാറുള്ളതെന്നു പൊലീസ് മനസ്സിലാക്കി. നിരവധി തിരച്ചിലിനു ശേഷം അതു കണ്ടെത്തി. വിജനമായൊരിടത്ത് ഒളിച്ചു വച്ചിരിയ്ക്കുകയായിരുന്നു അത്. വേഷം മാറിയ പൊലീസുകാർ പലയിടത്തായി ഒളിഞ്ഞിരുന്നു. രാത്രിയിൽ ഓട്ടോയിൽ കയറി പോകാൻ ഒരുങ്ങിയ അയാളെ പൊലീസുകാർ ഓടിച്ചിട്ടു പിടിച്ചു.

പൊലീസ് സ്റ്റേഷനിലെത്തിച്ച ശങ്കറിനെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മുകളിൽ നിന്നുള്ള വിളി ഒഴിവാക്കാൻ ഫോൺ മാറ്റിവെച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസങ്ങളിൽ തമിഴുനാടിനെ പിടിച്ചു കുലുക്കിയ വിവരങ്ങളാണു വെളിയിൽ വന്നത്. 1955 ൽ വെല്ലൂർ ജില്ലയിലെ കാങ്കേയനല്ലൂരിലാണു ഗൌരി ശങ്കർ ജനിച്ചത്. പിന്നീട് താമസം പെരിയാർ നഗറിലേയ്ക്കു മാറി. അവിടെ ഒരു പെയിന്റിംഗ് പണികാരാനായി ജീവിതം തുടങ്ങി. എന്നാൽ അത് അത്ര ശോഭിയ്ക്കാത്തതിനാൽ അയാൾ ഒരു ഓട്ടോ റിക്ഷാ വാങ്ങി ഓടിക്കാൻ തുടങ്ങി.

മദ്യനിരോധനത്തെ തുടർന്ന് തമിഴ്നാട്ടിലെങ്ങും വ്യാജമദ്യം സുലഭമായിരുന്നു അക്കാലത്ത്. തിരുവാണ്മിയൂരിനും മാമല്ലപുരത്തിനും ഇടയ്ക്കുള്ള തീരദേശം വ്യാജ ചാരായം ഉല്പാദിപ്പിയ്ക്കുന്ന മുഖ്യ കേന്ദ്രങ്ങളായിരുന്നു. പെട്ടെന്ന് പണക്കാരനാകാൻ മോഹിച്ചിരുന്ന ശങ്കറിനു ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛവരുമാനം മതിയായിരുന്നില്ല. അയാൾ തിരുവാണ്മിയൂരിൽ നിന്നും ചെന്നൈ നഗരത്തിലെ ആവശ്യക്കാർക്കു വേണ്ടി ചാരായം കടത്താൻ ആരംഭിച്ചു. ഓട്ടോയിലായിരുന്നു ഇത്. റിസ്കുണ്ടായിരുന്നെങ്കിലും നല്ല വരുമാനം ലഭിച്ചു തുടങ്ങി. അതോടെ അനുജനായ മോഹനെയും അളിയൻ എൽഡിനെയും ബിസിനസിൽ കൂട്ടി. പണം ആയതോടെ സംഘം വിപുലീകരിച്ചു. എന്തിനും തയ്യാറുള്ള ഒരു ഗുണ്ടാസംഘം ശങ്കറിനു കീഴിൽ രൂപപ്പെട്ടു. പൊലീസുകാർക്ക് ആവശ്യത്തിനു പണം എത്തിയ്ക്കുന്നതു കൊണ്ട് അവർ ശങ്കറിന്റെ പ്രവർത്തികളിൽ ഇടപെട്ടില്ല.

അതോടെ, മദ്യത്തേക്കാൾ ലാഭകരമായ മറ്റൊരു ബിസിനസ്സിലും ഗൌരിശങ്കറിനു താല്പര്യമായി. പെൺ വാണിഭം. അതിനായി അയാൾ പെരിയാർ നഗർ തീരപ്രദേശത്തെ ഒറ്റപ്പെട്ട ഒരിറ്റത്ത് ഓലക്കുടിലുകൾ സജ്ജീകരിച്ചു യുവതികളെ അവിടെ പാർപ്പിച്ചു. ആവശ്യക്കാരെ ഓട്ടോയിലെത്തിയ്ക്കും, തിരികെ ഓട്ടോയിൽ തന്നെ കൊണ്ടു വിടും. കുറച്ചു കൂടി ഉയർന്ന ഇടപാടുകാർക്കായി തിരുവാണ്മിയൂർ LB റോഡിലെ ഒരു ലോഡ്ജ് തന്നെ വാടകയ്ക്കെടുത്തു.

തന്റെ മാംസവ്യാപാരത്തിനായി യുവതികളെ എത്തിയ്ക്കാൻ പലവഴികളും അയാൾ ഉപയോഗിച്ചു. ഒന്നു ഇതിൽ താല്പര്യമുള്ളവരെ കണ്ടെത്തുക, രണ്ടാമതായി പെൺകുട്ടികളെ പ്രണയം നടിച്ചോ ജോലി കൊടുക്കാമെന്നു പറഞ്ഞോ പ്രലോഭിപ്പിച്ചു കൊണ്ടുവരുക. മൂന്നാമതായി, പെൺകുട്ടികളെ തട്ടിയെടുക്കുക..! ഒറ്റയ്ക്കു സഞ്ചരിയ്ക്കുന്ന പെൺകുട്ടികളെ വിജനപ്രദേശത്തു കണ്ടാൽ ബ ലമായി പിടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകും.

തന്റെ ബിസിനസ് വിജയകരമായി നടത്താൻ അധികാരികളുടെ സഹായം വേണമെന്ന് ഗൌരി ശങ്കറിനറിയാമായിരുന്നു. അതിനായി ഉന്നത് പൊലീസ് ഉദ്യോഗസ്തർക്കും ചില മന്ത്രിമാർക്കും അയാൾ പെൺ കുട്ടികളെ എത്തിച്ചു കൊടുത്തു. അവരുടെയെല്ലാം പിന്തുണയോടെ ഗൌരി ശങ്കർ തിരുവണ്മിയൂരിലെ കിരീടം വെക്കാത്ത രാജാവായി. ഒരാൾ പോലും അയാൾക്കെതിരെ ശബ്ദിയ്ക്കുമായിരുന്നില്ല, പരാതിപ്പെടുമായിരുന്നില്ല.

ശങ്കറിന്റെ യുവതികളിൽ ഒരാളായിരുന്നു ലളിത. അയാളുടെ ഗുണ്ടാസംഘത്തിൽ പെട്ട ശുടലൈ മുത്തുവിനു അവളോട് ഇഷ്ടം തോന്നി. ആ ഇഷ്ടം പ്രണയമായി. ശങ്കറിന്റെ സംഘത്തിൽ തുടർന്നു കൊണ്ട് തങ്ങൾക്ക് ഒന്നിച്ചു ജീവിയ്ക്കാനാവില്ല എന്നവർക്കറിയാമായിരുന്നു. 1987 ൽ ലളിതയും ശുടലൈ മുത്തുവും കൂടി ആന്ധ്രയിലേയ്ക്കു ഒളിച്ചോടി.

ഈ സംഭവം ശങ്കറിനെ കോപാകുലനാക്കി. അവരെ കണ്ടെത്താൻ തന്റെ ആൾക്കാരെ അയാൾ ചുമതലപ്പെടുത്തി. കുറച്ചു മാസങ്ങൾക്കകം അവർ ആന്ധ്രയിലുണ്ടെന്ന് ശങ്കറിനു വിവരം കിട്ടി. സംഘത്തിലെ രണ്ടു പേരെ അയാൾ ആന്ധ്രയിലേയ്ക്കയച്ചു. അവിടെയെത്തിയ അവർ ലളിതയെയും ശുടലൈ മുത്തുവിനെയും കണ്ടെത്തി. വളരെ സൌഹാർദ്ദമായാണു അവർ ഇടപെട്ടത്. അണ്ണനു ദേഷ്യമൊന്നുമില്ലെന്നും, രണ്ടു പേരും തിരുവാണ്മിയൂർക്ക് തിരികെ വരണമെന്നും അവർ നിർബന്ധിച്ചു. കുഴപ്പമൊന്നുമില്ല എന്നു അറിഞ്ഞതോടെ അവർക്കാശ്വാസമായി. പഴയ ചങ്ങാതിമാരോടൊപ്പം പെരിയാർ നഗറിലെത്തി.

വിജനമായൊരു സ്ഥലത്തേയ്ക്കാണു അവരെ കൊണ്ടു പോയത്. അവിടെ ഗൌരി ശങ്കർ ഉണ്ടായിരുന്നു. ലളിതയെയും ശുടലൈ മുത്തുവിനെയും ഭീകരമായി അയാളും സംഘവും മർദ്ദിച്ചു. രണ്ടു പേരും കൊലചെയ്യപ്പെട്ടു. ലളിതയുടെ ബോഡി അവിടെ തന്നെ കുഴിച്ചു മൂടി. ശുടലൈ മുത്തുവിനെ പെട്രോൾ ഒഴിച്ചു കത്തിച്ച ശെഷം അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ ഒഴുക്കിക്കളഞ്ഞു.ശങ്കറിന്റെ തേർവാഴ്ച തുടർന്നു കൊണ്ടിരുന്നു.

ഒരു ദിവസം LB റോഡിലെ ശങ്കറിന്റെ ലോഡ്ജിൽ ചെറിയൊരു പ്രശ്നമുണ്ടായി. അയാളുടെ ഒരു യുവതിയെ മൂന്നു ചെറുപ്പക്കാർ ചേർന്ന് തട്ടിയെടുക്കാൻ ശ്രമിച്ചതായിരുന്നു കാരണം. മോഹൻ, സമ്പത്ത്, ഗോവിന്ദരാജ് എന്നിവരായിരുന്നു അത്. തടയാൻ ശ്രമിച്ച ശങ്കറിനു മർദ്ദനമേറ്റു. മൂന്നു പേരും കടന്നു കളഞ്ഞു. ഗുണ്ടാ സംഘം രംഗത്തിറങ്ങി. മൂന്നു പേരെയും അവർ കണ്ടെത്തി. അവരെ പിടികൂടി വിജനസ്ഥലത്തെത്തിച്ചു. ഗൌരി ശങ്കർ അവിടെയുണ്ടായിരുന്നു. ആ മൂന്നു യുവാക്കളെയും മർദ്ദിച്ചു കൊലപ്പെടുത്തി.. ഈ അഞ്ചു കൊലകൾ കൂടാതെ രവി എന്നൊരാളെയും ഗൌരിശങ്കറിന്റെ സംഘം കൊലപ്പെടുത്തി.

തിരുവാണ്മിയൂരിൽ നിന്നു കാണാതായ പെൺകുട്ടികളിൽ ചിലരെ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ അയാൾ മറ്റേതോ സംഘങ്ങൾക്കു കൈമാറ്റം ചെയ്തിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിൽ കൂടി ഈ വാർത്തകൾ അറിഞ്ഞ തമിഴകം ഇളകി മറിഞ്ഞു. ഗൌരി ശങ്കറിനെ അവർ “ഓട്ടോ ശങ്കർ” എന്നു നാമകരണം ചെയ്തു. ശങ്കറിന്റെ ഡയറിയിലെ എല്ലാ വിവരവും പൊലീസ് പുറത്തു വിട്ടില്ല. (ശങ്കറുമായി ബന്ധമുണ്ടായിരുന്ന മന്ത്രി ആരെന്ന് പുറം ലോകം ഒരിയ്ക്കലും അറിഞ്ഞില്ല. ) ഗവർണറുടെ നിർദ്ദേശപ്രകാരം രണ്ടു ഡിവൈ എസ്പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടു.

ഗൌരി ശങ്കറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വിജനമായ പറമ്പിൽ ലളിതയുടെ അസ്ഥികൾ കുഴിച്ചെടുത്തു. ശുലടൈ മുത്തുവിന്റെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ല. കൊലചെയ്യപ്പെട്ട മൂന്നു ചെറുപ്പക്കാരുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്, ശങ്കറിന്റെ വീടിന്റെ അടിത്തറയിൽ നിന്നുമാണു, അവരെ അവിടെയായിരുന്നു അയാൾ കുഴിച്ചിട്ടത്..!

ഓട്ടോ ശങ്കറിന്റെ വാർത്തകൾ കൊണ്ട് ദിവസങ്ങളോളം പത്രത്താളുകൾ നിറഞ്ഞു. എന്നാൽ ഗൌരിശങ്കറിനു ഒരു കൂസലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. പൊലീസിലെ അയാളുടെ സുഹൃത്തുക്കൾ രഹസ്യമായി സഹായിക്കുന്നുണ്ടായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ശങ്കറിനെയും സംഘത്തെയും മദ്രാസ് സെൻട്രെൽ ജയിലിൽ പാർപ്പിച്ചു.

ആഗസ്റ്റ് 20. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ എത്തിച്ച ഓട്ടോ ശങ്കറിനെ അയാളുടെ സെല്ലിലേയ്ക്കു കയറ്റി. ഒപ്പം സംഘത്തിലെ രണ്ടു പേരെയും. ഒരേ കേസിലുള്ള ഒന്നിലധികം പേരെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന ജയിൽ ചട്ടം അവിടെ ലംഘിയ്ക്കപ്പെട്ടു. പിറ്റേന്നത്തെ പ്രഭാതത്തിൽ, ആ സെല്ലിന്റെ അഴികൾ വളഞ്ഞു കാണപ്പെട്ടു. സെല്ലിൽ താമസിപ്പിച്ചിരുന്ന മൂന്നു പേരും അപ്രത്യക്ഷരായിരുന്നു..! മദ്രാസ് നഗരം അക്ഷരാർത്ഥത്തിൽ ഭീതിയിലായി. മൂന്നു കൊടും ക്രിമിനലുകളാണു രക്ഷപെട്ടിരിയ്ക്കുന്നത്..!

12 ജയിൽ ജീവനക്കാരെ സസ്പെൻഡു ചെയ്തു. രണ്ടു പേരെ അറസ്റ്റു ചെയ്തു. തൊട്ടടുത്ത ദിവസം ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡു ചെയ്തു. അപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ശങ്കറിനെയും കൂട്ടാളികളെയും കണ്ടെത്താൻ പൊലീസ് തമിഴ് നാട് മൊത്തം അരിച്ചു പെറുക്കി. സാധിച്ചില്ല. DGP പി ദുരൈ യുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തി. ഒടുക്കം ഒറീസയിലെ റൂർക്കേല സ്റ്റീൽ സിറ്റിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഓട്ടോ ശങ്കറെ പൊലീസ് പിടികൂടി.

ചെങ്കല്പേട്ട് സെഷൻ കോടതിയിലാണു ഓട്ടോ ശങ്കറിന്റെയും കൂട്ടാളികളുടെയും കേസ് വിചാരണ നടന്നത്. 1991 മെയ് 31 നു വിധി പറഞ്ഞു. ശങ്കർ, ശിവാജി, എൽഡിൻ എന്നിവർക്കു വധശിക്ഷ വിധിച്ചു. അയാളുടെ അനുജൻ മോഹനു മൂന്നു ജീവപര്യന്തം ശിക്ഷയാണു ലഭിച്ചത്. ശങ്കറെയും മറ്റു രണ്ടു പേരെയും സേലം സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു.

തിരുവനന്തപുരം ഭരതന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരന്റെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടെയും മകനായ ആദര്‍ശ് വിജയന്റെ മരണം സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് ക്രൈംബ്രാഞ്ച് നടപടി. 2009 ഏപ്രില്‍ അഞ്ചിന് വൈകിട്ട് പാലുവാങ്ങാനായി പുറത്തേക്ക് പോയ ആദര്‍ശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പാങ്ങോട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കേസെടുത്ത ക്രൈംബ്രാഞ്ച്, ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തിയത്. കേസില്‍ നിരവധിപ്പേരെ ചോദ്യം ചെയ്യുകയും രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

കേസില്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘത്തെ ചുമതല ഏര്‍പ്പിച്ചിരിക്കുകയാണ്.

പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.

മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹപാഠികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു. വി.വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരോടും ഹാജരാകാൻ നോട്ടീസ് നൽകി. ജോളിയുടെ സഹോദരി ഭർത്താവിനെയും പ്രാദേശിക ലീഗ് നേതാവിൽ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. മരണത്തിൽ ലഹരി കണ്ടെത്തിയിരുന്നതായും രണ്ടാമത്തെ ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.

ഷാജുവിനെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകങ്ങളിൽ ചിലത് ഷാജുവിന്റെ അറിവോടെയെന്ന ജോളിയുടെ മൊഴിയാണ് സംശയം കൂട്ടുന്നത്. സഖറിയാസിനെക്കുറിച്ചും പ്രധാന വിവരങ്ങൾ ജോളി അന്വേഷണ സംഘത്തിനോട് പങ്കുവച്ചിട്ടുണ്ട്. ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയിൽ നിന്ന് വീട്ടിലെത്തി അന്വേഷണ സംഘം വിവരം ശേഖരിച്ചു.

ദാരുണം 2 വയസ്സുള്ള ആല്‍ഫൈന്റെ മരണം, സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയില്‍
കുറ്റകൃത്യങ്ങളെക്കുറിച്ചു പിതാവിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നതായും ഷാജു പൊലീസിനു മൊഴി നൽകിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു സക്കറിയാസിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരുമെന്നു മരിച്ച റോയിയുടെ സഹോദരി രഞ്ജി പറഞ്ഞു.

2014 മേയ് മൂന്നിനു ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണു പത്തുമാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രി വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു

വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ജോളിയെ സഹായിച്ചെന്ന പരാതിയിൽ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ കൂടത്തായിയിലെ വീട്ടിലും അന്വേഷണ സംഘം പരിശോധിച്ചു. മരണം കാണുന്നത് ലഹരിയാണെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. ഒരിക്കലും പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാൽ അറസ്റ്റിന് തലേന്ന് താമരശേരിയിലെത്തി അഭിഭാഷകനെയും കണ്ടു. കൊലപാതകങ്ങളുടെ ഇടവേള കുറഞ്ഞത് കൂടുതലാളുകളെ ലക്ഷ്യമിട്ടിരുന്നത് കൊണ്ടാകാം.

രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ ദിവസം സിലിക്കും സയനൈഡ് നൽകാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി സിലിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കുന്നതിനാണ് ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതെന്നും ജോളി മൊഴി നൽകി. ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി എട്ടംഗ വിദഗ്ധ സംഘം അടുത്ത ദിവസം കൂടത്തായിയിലെത്തും.

കോഴിക്കോട് കൂടത്തായിയിലെ ആറ് മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ തെളിവിനായി മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എത്തി പരിശോധനയ്‌ക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കുക. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കമുള്ളവരായിരിക്കും വിദഗ്ധസംഘത്തില്‍ ഉണ്ടാവുക.

അതേസമയം ഇത് വലിയ വെല്ലുവിളിയുള്ള കേസാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ പറഞ്ഞിരുന്നു. ആറുകൊലപാതകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും എങ്ങനെ തെളിവുകള്‍ ശേഖരിക്കും എന്നതാണ് വെല്ലുവിളി. പക്ഷെ അന്വേഷണത്തില്‍ ഒന്നും അസാധ്യമായതില്ലെന്നും ബെഹ്‌റ പറയുന്നു. മൃതദേഹ അവിശിഷ്ടങ്ങളില്‍ വിദേശത്ത് പരിശോധന നടത്താന്‍ പോലീസ് തയ്യാറാണ്. അതിന് കോടതിയുടെ അനുമതി തേടുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഫോറന്‍സിക് വിദഗ്ധരുടെ സംഘവുമായി ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റൂറല്‍ എസ്പി ഓഫീസില്‍ അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ച ബെഹ്‌റ കേസിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയായ ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. ആറുമരണങ്ങളും ആറ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വെവ്വേറെ അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. പോലീസ് ഇന്ന് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെരച്ചില്‍ നടത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഈ തെരച്ചിലില്‍ ജോളിയടക്കമുള്ള പ്രതികളെ ഇവിടെ എത്തിച്ചേക്കില്ല.

‘അവൻ ആ അമ്മയുടെ വയറ്റത്ത് ചവിട്ടുമായിരുന്നു. അപ്പോൾ അവർ ഉറക്കെ നിലവിളിക്കും. കേട്ടു നിൽക്കാൻ കഴിയില്ല കരച്ചിൽ.. എന്നാലും ആ അമ്മ ഇവനെ വിട്ടു പോകത്തില്ല. മദ്യത്തിന്റെ പേരിൽ നടന്ന തർക്കത്തിൽ ഇവൻ ഒരു കൂട്ടുകാരനെ കൊന്നു. ആ കേസിൽ നിന്നും ഇവനെ ജാമ്യത്തിലെടുക്കാൻ പോയത് ഇൗ അമ്മയാ.. വേറെ രണ്ടു മക്കളുണ്ടെങ്കിലും അവർക്ക് സ്നേഹം ഇവനോടായിരുന്നു. മകൾ അധ്യാപികയാണ്. ഒരു മകൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. എന്നിട്ടും ഉപദ്രവം മാത്രം ചെയ്യുന്ന ഇൗ മകനൊപ്പം അമ്മ ജീവിച്ചു. മദ്യപിച്ചാൽ അവൻ മൃഗമാണ്.. പെൻഷൻ കാശിന് വേണ്ടി ഇൗ അമ്മയെ അവൻ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്…’ മനസ് മരവിപ്പിക്കുന്ന ക്രൂരതയുടെ വാക്കുകളാണ് നാട്ടുകാർ പറയുന്നത്. കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ നടുക്കുന്ന ചിത്രം…..!

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാന്‍മുക്ക് നീതി നഗറില്‍ സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മകന്‍ സുനില്‍ അറസ്റ്റിലായി. മകളുടെ പരാതിയിലാണ് അന്വേഷണം. പെൻഷൻ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനിൽ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മർദിക്കുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. മദ്യത്തിന്റെയും ക‍ഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രി അമ്മയെ കാണാതായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മകൾ പരാതി നൽകിയത്.

സുനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും ക‌ഞ്ചാവുകേസിലും പ്രതിയാണ്. സുനിലിനൊപ്പം കുട്ടൻ എന്ന സുഹൃത്തും കൊലപാതകത്തിൽ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പ്രതി ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിൽ. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്. കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും.

ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു.

എൻഐടി പ്രഫസറായി നാട്ടിൽ വിലസിയിരുന്ന ജോളി ജോസഫ് കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാർഥികൾക്ക് ‘കരിയർ കൗൺസലി’ങ്ങും നൽകി. പെൺകുട്ടികൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എൻഐടി അധ്യാപികയായ മരുമകൾ ജോളിയോടും നാട്ടുകാർക്കുണ്ടായിരുന്നെന്ന് അയൽവാസിയായ സറീന പറയുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയൽക്കാർ ജോളിയെ സമീപിക്കുമായിരുന്നു. സറീനയുടെ മകൾ 2015 ൽ പ്ലസ് ടു പാസായപ്പോൾ എൻട്രൻസ് കോച്ചിങ് കാര്യങ്ങളിൽ നിർദേശം നൽകി. ‘റോയ്‌ച്ചായൻ മരിച്ച ശേഷം തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ’ എന്ന് പറയുമായിരുന്നെന്നും അയൽക്കാർ ഓർക്കുന്നു.

2002 മുതൽ എൻഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എൻഐടി പ്രഫസർ’ ആയി ജോളി കയറിപ്പറ്റി.

ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട്. അറസ്റ്റിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി പറഞ്ഞു.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പറഞ്ഞു. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നൽകി. ഇതോടെ കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞുവന്നു.

ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂർണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിർവികാരതയോടെ വിവരിച്ചു.

∙ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി.

∙ രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി.

∙ മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ

∙ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകൾ.

∙ മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.

∙ ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും

കൊല്ലം ∙ സമൂഹമാധ്യമങ്ങളിൽ കൂടി കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർ നിരീക്ഷണത്തിൽ. ഇത്തരത്തിൽ കുടുങ്ങിയ ചിലരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. അശ്ലീല വെബ്സൈറ്റുകൾ തുടർച്ചയായി കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരാണു സൈബർസെല്ലിന്റെ നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേർ വൈകാതെ കുടുങ്ങുമെന്നാണു വിവരം.

പാരിപ്പള്ളിയിൽ ശനിയാഴ്ച പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടിൽ സൈബർസെൽ പരിശോധനയ്ക്കെത്തി. കരുനാഗപ്പള്ളി ആദിനാട്, മരുതൂർകുങ്ങര തെക്ക് എന്നിവിടങ്ങളിലെ 2 വീടുകളിലും പൊലീസ് പരിശോധന നടത്തി. മരുതൂർകുളങ്ങര തെക്കു ഭാഗത്ത് 16 വയസ്സുകാരൻ ഉപയോഗിക്കുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു കേസ് റജിസ്റ്റർ ചെയ്തു. ഫോൺ തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു പരിശോധന നടത്തും.

വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടർന്നു സിം കാർഡ് വിൽപന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് എന്നിവ ഉപയോഗിച്ചു മതിയായ അനുമതിപത്രമില്ലാതെ സിംകാർഡുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

കൊല്ലം നഗരത്തിൽ 110 വിൽപന ശാലകളിൽ പരിശോധന നടത്തി. വ്യാജമായി നേടുന്ന സിം കാർഡുകൾ വിധ്വംസക പ്രവർത്തനങ്ങൾക്കും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ സാധ്യത ഉള്ളതിനാൽ ഇത്തരം പരിശോധനകൾ കർശനമാക്കുമെന്നും പൊലീസ് പറഞ്ഞു.

Copyright © . All rights reserved