Crime

ഐഎസ്ആർഒ ശാസ്ത്രജ്ഞനെ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മലയാളിയായ എസ്.സുരേഷ് കുമാറിന്റെ (56) കൊലപാതകത്തിൽ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും സ്വവർഗ അനുരാഗികളായിരുന്നുവെന്നും ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു. സ്വവർഗ്ഗരതിക്കു ശേഷം 50,000 രൂപ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

കൊലപാതകത്തിനുള്ള വിവരങ്ങൾ തേടി ഓൺലൈനിൽ നിന്ന് പ്രതി വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരിവാൾ ഉപയോഗിച്ച് ശ്രീനിവാസിനറെ തലയിൽ പരുക്കേൽപ്പിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

അമീർപേട്ടിലെ അന്നപൂർണ അപ്പാർട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടർന്ന് സഹപ്രവർത്തകർ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണിൽ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്. 20 വർഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. സുരേഷ് കുമാറിന്റെ രണ്ട് സ്വർണ മോതിരങ്ങളും സെൽഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്നോസ്റ്റിക് സെന്ററിൽ നിന്ന് കണ്ടെടുത്തു.

പാലക്കാട് ആലത്തൂരില്‍ പുരുഷന്റെയും സ്ത്രീയുടെയും ജഡം കാണപ്പെട്ടു. ഇരുവരും തൂങ്ങിമരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. ആലത്തൂര്‍ എരിമയൂരിലെ സ്വകാര്യഭൂമിയിലാണ് സ്ത്രീയുടെയും പുരുഷന്റയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അസഹ്യമായ ദുര്‍ഗന്ധം പ്രദേശത്ത് ഉണ്ടായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്. രണ്ടു മാസത്തേോളം പഴക്കമുണ്ടാകാം. ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

ഇരുവരും മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കാണപ്പെട്ടത്. സ്ത്രീയുടെ വസ്ത്രമാണ് ഇരുവരുടെയും കഴുത്തില്‍ മുറുക്കിയിരിക്കുന്നത്. പ്രദേശത്തു നിന്ന് ആരെയും കാണാതാവുകയോ പരാതിയുളള കേസുകളോ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ ലഭിച്ച വിവരം.

ഏകദേശം നാല്‍പതു വയസ് പ്രായമുളളവരാണ് മരിച്ചതെന്നാണ് തോന്നുന്നത്. ശാസ്ത്രീയ അന്വേഷണ സംഘവും ആലത്തൂര്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരെക്കുറിച്ചുളള വിവരവും തുടര്‍ അന്വേഷണവും ഉണ്ടായാല്‍ മാത്രമേ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകു.

തലയിലൊളിപ്പിച്ച്‌ കൊണ്ടുവന്ന സ്വർണ്ണവുമായി മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന നൗഷാദാണ് പിടിയിലായത്.

തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌, അതിനുമുകളില്‍ വിഗ് വെച്ച് സ്വർണ്ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്.

ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വർണം. 4700 കോടി രൂപയുടെ സ്വർണമാണ് ഹൈകൗ മേഖലാ സെക്രട്ടറിയായ സാങ് ക്വിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഏതാനും നാളുകളായി സാങ് ക്വിയ്ക്ക് നേരെ അഴിമതിയാരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാങ് ക്വിയുടെ വസതിയിൽ നടത്തിയ റെയ്ഡിലാണ് സ്വർണം കണ്ടെത്തിയത്.

ഏകദേശം 1350 കിലോ സ്വർണം കണ്ടെടുത്തു.ഇവയുടെ വില ഏകദേശം 4700 കോടി രൂപയാണ്. സ്വർണകട്ടികളായാണ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം സാങ് ക്വി കൈക്കൂലിയായി വാങ്ങിയ 2.63 ലക്ഷം രൂപക്ക് തുല്യമായ ചൈനീസ് യുവാനും കണ്ടെടുത്തു. ഇതോടൊപ്പം സാങ് ക്വിയുടെ പേരിലുള്ള നിരവധി ആഡംബര വില്ലകളുടെ രേഖകളും റെയ്ഡിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

മേയറുടെ അധികാര പദവിയിലുള്ള വ്യക്തിയാണ് സാങ് ക്വി. ഇതോടൊപ്പം ഹൈനാൻ പ്രവിശ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയാണ്. റെയ്ഡിൽ അനധികൃത സമ്പാദ്യം കണ്ടെത്തിയതോടെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും അധികാരം സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്വർണ്ണക്കട്ടികൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോ കടപ്പാട് : ഡൈലിമെയിൽ

കോഴിക്കോട് കൂടത്തായി കൂട്ടമരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ റൂറല്‍ എസ്പി. എല്ലാവരും മരണത്തിന് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ശാസ്ത്രീയഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.

കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണമാണ് സമാനമായി മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.

ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകളാണ് ഇന്ന് തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.’

വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.

2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.

ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.

കൂടത്തായി തുടര്‍മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ആറു പേരും മരണത്തിനുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണാണ് മരണങ്ങള്‍. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നു. 2002 മുതൽ 2016 വരെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ മരണത്തിൽ ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കല്ലറകള്‍ തുറന്ന് അന്വേഷണസംഘം ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ച് തുടങ്ങിയത് ഇന്ന് രാവിലെയാണ്.

10 മണിയോടെ എസ്.പിയും സംഘവുമെത്തി. ഫൊറൻസിക് വിദഗ്‌ധരും ഡോക്ടർമാരുൾപ്പെടെയുള്ള സംഘം കല്ലറകൾ തുറന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേരുടെയും ദ്രവിച്ചു പോകാത്ത ശരീര ഭാഗങ്ങൾ ശേഖരിച്ചു. ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമായ മകൾ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പുറത്തെടുത്തത്.

പതിനൊന്ന് നാൽപതോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തായി ലൂർദ് മാതാ പള്ളിയിലെത്തി. രണ്ട് കല്ലറകളാണ് തുറന്നത്. പൊന്നാമറ്റത്തിൽ അന്നമ്മ, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് എന്നിവരെ സംസ്കരിച്ചിട്ടുള്ള കല്ലറയാണ് ആദ്യം തുറന്നത്. പിന്നാലെ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ സംസ്കരിച്ചിട്ടുള്ള കല്ലറയും തുറന്ന് ശരീരാവശിഷ്ടങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രധാന തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.

നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് ഭാര്യയെ വെട്ടേറ്ര് മരിച്ച നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രജുഷ (23)യെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെട്ടേറ്ര് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തേ പുത്തൻവീട്ടിൽ ചാമിയുടെ മകൻ സന്തോഷിനെ (33) വീട്ടിൽനിന്ന് ഒരുകിലോമീറ്റർ മാറി മുണ്ടനാംകുർശിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. രജുഷയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ബെക്കിൽ ഇവിടെയെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ വസ്‌ത്രത്തിൽ രക്തക്കറ പുരണ്ടിട്ടുണ്ടായിരുന്നു. രജുഷയുടെ മൃതദേഹത്തിനടുത്തു നിന്നും മണം പിടിച്ച് പൊലീസ് നായ ഓടിയെത്തിയത് സന്തോഷ് തൂങ്ങിമരിച്ച സ്ഥലത്തായിരുന്നു. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് രജുഷയെ കൊലപ്പെടുത്തിയത് സന്തോഷാണെന്ന നിലപാടിൽ പൊലീസെത്താൻ കാരണം.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ഒരുവർഷമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇവർ വീട്ടിലില്ലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും നാട്ടുകാർ പറയുന്നു.കഴുത്തിനും കൈക്കുമാണ് രജുഷയ്ക്ക് വെട്ടേറ്റിട്ടുള്ളത്. കൊടുവാളുകൊണ്ടാണ് രജുഷയെ വെട്ടിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരൻ, ചെർപ്പുളശ്ശേരി സി.ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിർമ്മാണ തൊഴിലാളിയാണ് സന്തോഷ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

യുവനാടന്‍പാട്ട് ഗായിക സുഷമ നേക്പുര്‍(25) സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ മിത്ര സൊസൈറ്റിക്ക് സമീപം ഒക്ടോബര്‍ ഒന്നിന് രാത്രി എട്ടരയോടെയാണ് അജ്ഞാതര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ബുലന്ദ്ശഹര്‍ ജില്ലയില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു അവര്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകള്‍ ദേഹത്ത് തറച്ചുകയറിയതായി പോലീസ് അറിയിച്ചു.

രാഗിണി എന്ന വിഭാഗത്തിലെ നാടന്‍ പാട്ടുകളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 2014ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരാള്‍ക്കൊപ്പമാണ് താമസം. കഴിഞ്ഞ ഓഗസ്റ്റ് 19ന് ബുലന്ദ്ശഹറിലെ മെഹ്‌സാനയിലെ സംഗീത പരിപാടിക്കിടയിലും ഇവര്‍ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. അന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ നടപടികള്‍ക്കായി ഒക്ടോബര്‍ ഒന്നിനും ഇവര്‍ ബുലന്ദ്ശഹറിലെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗൗതം ബുദ്ധ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.

സമീപകാലത്തായി ഡല്‍ഹിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന ആരോപണം ശക്തമായതോടെ പോലീസ് മുഖം സംരക്ഷിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 5,933 ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവാവ് ഭാര്യയെയും നാല് മക്കളെയും കൊന്ന സംഭവത്തില്‍ വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്തി സുപ്രിംകോടതി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലാണ് 10 മാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ചിരുന്നത്. അതേസമയം തെറ്റായ നിഗമനത്തിലാണ് പരമാവധി ശിക്ഷ വിധിച്ചതെന്ന് വിലയിരുത്തി സുപ്രിംകോടതി ഇന്നലെ ഇത് ജീവപര്യന്തമാക്കുകയായിരുന്നു.

2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ എന്‍ വി രമണ, എംഎം ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷാ വിധിയില്‍ രണ്ട് തെറ്റുകള്‍ സംഭവിച്ചെന്നാണ് സുപ്രിംകോടതി ഇന്നലെ വിലയിരുത്തിയത്. മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് അതിലൊന്ന്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്നതിനെ ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്.

അതേസമയം കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നും അതിനാല്‍ പ്രതി ആജീവനാന്തം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഫോണിലൂടെ പറഞ്ഞെന്നാണ് മൊഴിനല്‍കിയത്. എന്നാല്‍ ക്രോസ് വിസ്താരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. അതിനാല്‍ വിധി പ്രഖ്യാപിച്ചതില്‍ ഈ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് തങ്ങള്‍ മനസിലാക്കുന്നതായും സുപ്രിംകോടതി പറഞ്ഞു. കൂടാതെ ആളെ തിരിച്ചറിയിക്കാതിരിക്കാന്‍ പ്രതി ആസൂത്രിതമായി കൊല്ലപ്പെട്ടവരുടെ മുഖങ്ങള്‍ തല്ലിച്ചതച്ചെന്ന വാദവും മെഡിക്കല്‍ തെളിവുകളോടെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി വിലയിരുത്തി.

നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതമുള്ള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 2011ല്‍ സുപ്രിംകോടതി ശരിവച്ചത്. 2012ല്‍ തന്നെ പ്രതിയുടെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി പുനപരിശോധനാ ഹര്‍ജി പുതുതായി പരിഗണിക്കുകയായിരുന്നു.

പ്രതിക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയുടെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം വിജയിച്ചെങ്കിലും ജയിലിനുള്ളിലെ ഇയാളുടെ സ്വഭാവം വിനയായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ജയില്‍ അധികൃതരോടും മറ്റ് തടവുപുള്ളികളോടും അപമര്യാദമായി പെരുമാറുന്നതും ഇയാള്‍ പതിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തുടര്‍ജീവിതവും ഇയാള്‍ ജയിലില്‍ തന്നെ കഴിയട്ടെയെന്ന് കോടതി വിധിച്ചത്.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപിച്ച് മൊറോക്കയിലെ മാധ്യമപ്രവര്‍ത്തക ഹജര്‍ റൈസൂനി, പ്രതിശ്രുത വരന്‍ അല്‍ അമീന്‍ എന്നിവര്‍ക്ക് തടവുശിക്ഷ. തിങ്കളാഴ്ചയാണ് ഇരുവരെയും ഒരു വര്‍ഷം തടവിന് കോടതി ഉത്തരവിട്ടത്. ഗൈനക്കോളജിസ്റ്റിനെ രണ്ട് വര്‍ഷവും തടവിന് ശിക്ഷിച്ചു.

ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിച്ചതെന്ന് റൈസൂനി ആരോപിച്ചു. ഇന്‍റേണല്‍ ബ്ലീഡിംഗിന് ചികിത്സക്കായിട്ടാണ് ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചതെന്നും തനിക്കെതിരെയുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. പ്രതിശ്രുത വരന്‍റെ വീട്ടില്‍ പോയപ്പോഴാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന ആരോപണത്തെയും റൈസൂനി തള്ളി. പ്രതിശ്രുത വരന്‍ യാത്രയിലായ സമയത്ത് അദ്ദേഹത്തിന്‍റെ വളര്‍ത്തുനായയെ പരിപാലിക്കാനാണ് വീട്ടില്‍ പോയതെന്നും റൈസൂനി പറഞ്ഞു.

Image result for moroccan-journalist-jailed-for-pre-marital-sex-and-abortion

റൈസൂനിക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തി. മൊറോക്കയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന അപൂര്‍വം പത്രങ്ങളിലൊന്നായ അക്ബര്‍ അല്‍-യും പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹജര്‍ റൈസൂനി. ഇവര്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പകപോക്കലാണ് കേസിന് പിന്നിലെന്ന് ഹജര്‍ റൈസൂനിയുടെ അമ്മാവന്‍ സൂലിമാന്‍ റൈസൂനി മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലല്ല റൈസൂനിയെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഓഗസ്റ്റ് 31നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൊറോക്കന്‍ നിയമപ്രകാരം വിവാഹത്തിന് മുമ്പ് രതിയിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്. അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലല്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. ജയിലില്‍വച്ച് ഹജര്‍ റൈസൂനി ജോലി ചെയ്യുന്ന അക്ബര്‍ അല്‍-യും പത്രത്തിന് കത്തെഴുതി. താന്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നെന്നും തന്‍റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും അമ്മാവന്‍ സൂലിമാന്‍ റൈസൂനിയെക്കുറിച്ചും പരിഷ്കരണത്തിനായി സമരം ചെയ്ത ഇസ്ലാമിക സംഘടന നേതാവായ അഹമ്മദ് റൈസൂനിയെക്കുറിച്ചും പൊലീസ് തന്നോട് ചോദിച്ചെന്ന് ഹജര്‍ കത്തില്‍ വിവരിച്ചു.

സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയപ്പോള്‍ സര്‍ക്കാര്‍ നടപടി വിമര്‍ശനങ്ങളെ അടിച്ചൊതുക്കലാണെന്ന് ആരോപണമുയര്‍ന്നു.

RECENT POSTS
Copyright © . All rights reserved