യിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസെടുത്ത് റെയിൽവേ. 22 വർഷം മുമ്പു നടന്ന സംഭവത്തിലാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ റെയിൽവേ കോടതി ഉത്തരവിട്ടത്. 2413–എ അപ്‌ലിങ്ക് എക്സ്പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ഇതുമൂലം ട്രെയിൻ 25 മിനിറ്റ് വൈകിയെന്നുമാണു കേസ്.
2009ൽ ഇവർക്കെതിരെ റെയിൽവേ കോടതി ഇതേ വിഷയത്തിൽ കേസെടുത്തെന്നും 2010ൽ സെഷൻസ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകൻ എ.കെ.ജെയിൻ പറഞ്ഞു. സ്റ്റണ്ട്മാൻ ടിനു വർമ, സതീഷ് ഷാ എന്നിവർക്കെതിരെയും കേസ് ഉണ്ടായിരുന്നെങ്കിലും ഇവർ സെഷൻസ് കോടതിയിൽ ചോദ്യം ചെയ്തില്ല. 1997ൽ നടന്ന സംഭവത്തിൽ രണ്ടാമതും കേസെടുത്ത കോടതി, 24ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
രാജസ്ഥാനിലെ അജ്മേറിൽ ‘ബജ്‌രങ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കേസിനാസ്പദമായ സംഭവമുണ്ടായത്.
അന്നു നരേനയിലെ സ്റ്റേഷൻ മാസ്റ്റർ സീതാറാം മലാകർ നൽകിയ പരാതിയാണു കേസിന്റെ അടിസ്ഥാനം. ട്രെയിനിന്റെ ആശയവിനിമയ സംവിധാനം ശല്യപ്പെടുത്തി, മദ്യപിച്ചു ബഹളമുണ്ടാക്കി, റെയിൽവേ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി, അതിക്രമിച്ചു കടന്നു തുടങ്ങിയ പരാതികളാണു സിനിമാസംഘത്തിന് എതിരെ ഉന്നയിച്ചത്.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുണ്ട് മൃതദേഹത്തിന്.
പുരുഷന്റേതാണ് മൃതദേഹം എന്ന് തെളിഞ്ഞിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.
തിരുവനന്തപുരം : സംഗീതജ്‌ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ. അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഡി.ജി.പി: ലോക്‌നാഥ് ബഹ്‌റ. അന്വേഷണം സി.ബി.ഐക്കു വിടുന്നതിനോടു ക്രൈംബ്രാഞ്ചിനു വിയോജിപ്പില്ലെന്ന റിപ്പോര്‍ട്ട് ഡി.ജി.പി. ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറും. കേസുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക ഇടപാടുകള്‍ കൂടിയുണ്ടെന്നു ബാലഭാസ്‌കറിന്റെ കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം കൂടി പരിശോധിക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെടും. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം യോഗംചേര്‍ന്നു കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണു ഡി.ജി.പിയുടെ നടപടി.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്‌തിയില്ലെന്നും മകന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയതിനെത്തുടര്‍ന്നാണ് ഡി.ജി.പി. അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചത്.
ബാലഭാസ്‌കറും രണ്ടു വയസുള്ള മകളും കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെ പിതാവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്‌തത വരാനുള്ളത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ ഡി.ജി.പിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത്, കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി: കെ. ഹരികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തത്.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഡി.ജി.പി. സംതൃപ്‌തി പ്രകടിപ്പിച്ചു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ. അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെയെന്ന അഭിപ്രായമാണു ഡി.ജി.പി. പ്രകടിപ്പിച്ചത്. ബാലഭാസ്‌കറിന്റെ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷിക്കട്ടെയെന്ന നിലപാട് ക്രൈംബ്രാഞ്ചും കൈക്കൊണ്ടു.
ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അതിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്‌ഥലത്തും ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍വച്ചും മരിച്ചു. ബാലഭാസ്‌കറിന്റെ മാനേജര്‍ സ്വര്‍ണ കടത്തുക്കേസില്‍ ഉള്‍പ്പെട്ടതോടെയാണു സി.ബി.ഐ അന്വേഷണാവശ്യം ഉയര്‍ന്നത്.
ബെർക്‌ഷെയറിലെ സൾഹാംസ്റ്റെഡിൽ നടന്ന മോഷണം അന്വേഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആൻഡ്രൂ ഹാർപ്പറിനെ കൊലപ്പെടുത്തിയ കേസിൽ ഹെൻറി ലോംഗ് (18), 17 വയസുള്ള രണ്ട് ആൺകുട്ടികൾ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരായ നാല് പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കൗമാര കുറ്റവാളികളുടെ മേൽ കൊലപാതകം, ക്വാഡ് ബൈക്ക് മോഷ്ടിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താൻ തേംസ് വാലി പോലീസിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 21 കാരനായ തോമസ് കിംഗിന് മേൽ ഗൂഢാലോചനാകുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.
പുതിയ തെളിവുകൾ പുറത്ത് വന്നതിനെത്തുടർന്നാണ് ഈ അറസ്റ്റുകളെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. കൺട്രി ക്രോസ് റോഡിൽ വെച്ച് ഓഗസ്റ്റ് 15നാണ് 28കാരനായ ഹാർപ്പർ കൊല്ലപ്പെട്ടത്. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷം കൊല്ലപ്പെട്ട ഈ യുവ പോലീസ് ഉദ്യോഗസ്ഥന്റെ മരണം കുടുംബത്തിന് കനത്ത ആഘാതമായിരുന്നു.
ഓയൂർ : യുവതിയുടെ മൃതദേഹവുമായി ഓയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയയാളെ ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്നു തടഞ്ഞുവച്ച് പൊലീസിനു കൈമാറി. തിരുവനന്തപുരം ആര്യനാട് മുതാക്കൽ പരമേശ്വരം സ്വദേശിയും പൂയപ്പള്ളി തച്ചോണം സന്തോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ഹരിദാസാണ് ഒപ്പം താമസിച്ചിരുന്ന ശോഭന എന്നു വിളിക്കുന്ന ഡാലി(42)യുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഓട്ടോയിലാണ് ഹരിദാസ് ഡാലിയുമായി ആശുപത്രിയിൽ എത്തിയത്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരിച്ചു വേണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയാണെന്നും ഹരിദാസ് പറഞ്ഞു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൂയപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രണ്ടു കുട്ടികളുടെ മാതാവായ ഡാലി 3 വർഷമായി ഹരിദാസിനൊപ്പം താമസിച്ചു വരികയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡാലി തൂങ്ങി മരിച്ചതാണെന്നു ഹരിദാസ് പറഞ്ഞതിനെത്തുടർന്നു വീട്ടിൽ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
ആറു ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതിയുടെ റിപോര്‍ട്ട്.
വടക്കന്‍ മ്യാന്‍മറില്‍ വ്യാപകമായി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആസൂത്രിതമായി കൊലപാതകം, ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, പീഡനം, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാടുകടത്തല്‍ എന്നിവ ഉപയോഗിച്ചു. റോഹിങ്ക്യരോടുള്ള സര്‍ക്കാരിന്റെ ശത്രുതാപരമായ നയങ്ങളാണ് ഇതിനു കാരണം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വംശഹത്യയാണ് ഇതെന്ന അനുമാനത്തിലെത്താന്‍ ന്യായമായ കാരണങ്ങളുണ്ടെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.
അതീവഗുരുതരമായ അതിക്രമങ്ങളില്‍ മ്യാന്‍മര്‍ സൈന്യത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്നും യു.എന്‍ വസ്തുതാന്വേഷണ സമിതി വ്യക്തമാക്കുന്നു.
വംശഹത്യ തടയാനും ഇതേക്കുറിച്ച് അന്വേഷിക്കാനും വംശഹത്യാ കുറ്റവാളികളെ ശിക്ഷിക്കാനും ഫലപ്രദമായ നിയമനിര്‍മാണം നടത്തുന്നതിലും മ്യാന്‍മര്‍ പരാജയപ്പെട്ടതായി വസ്തുതാന്വേഷണ സമിതി ചെയര്‍മാന്‍ മാര്‍സുകി ദാറുസ്മാന്‍ ആരോപിച്ചു. തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ക്യാംപുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് റോഹിങ്ക്യകളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശ് മ്യാന്‍മറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് റിപോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
മറയൂർ : പട്ടാപ്പകൽ നാട്ടുകാരുടെ മുന്നിൽ യുവാവ് പിതൃസഹോദരന്റെ കാൽ വെട്ടി മാറ്റി. കാന്തല്ലൂർ കർശനാട് സ്വദേശി മുരുകനാണ് (40) പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടിയുടെ (65) ഇടതുകാൽ വാക്കത്തികൊണ്ട് വെട്ടി മാറ്റിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ പത്തോടെ കോവിൽക്കടവ് ഓട്ടോ സ്റ്റാൻഡിനു സമീപമാണ് സംഭവം.
അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന മുത്തുപാണ്ടിയെ പൊലീസ് ഇൻസ്‌പെക്ടർ വി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അറ്റുപോയ കാൽ തുന്നിച്ചേർക്കാനാകില്ലെന്നു കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം തമിഴ്‌നാട് രാജപാളയത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാനായി മുത്തുപാണ്ടിയും മുരുകനും ഒരുമിച്ച് പോയിരുന്നു. അന്നുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. മുരുകനെതിരെ പൊലീസിൽ കേസ് കൊടുക്കുമെന്ന് മുത്തുപാണ്ടി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് മുരുകൻ മുത്തുപാണ്ടിയുടെ കാൽ വെട്ടിയതെന്നും മറയൂർ പൊലീസ് പറയുന്നു.
നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടുമുതലും അതിലെ ദൃശ്യങ്ങള്‍ രേഖകളുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കാന്‍ പാടില്ലെന്നും സര്‍ക്കാര്‍. രേഖകളുടെ പകര്‍പ്പ് ലഭിക്കാതെ പ്രതിക്ക് എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് കോടതിയുടെ ചോദ്യം. കേസിലെ രേഖകളുടെ പകര്‍പ്പ് ലഭിക്കേണ്ടത് നിയമപരമായ അവകാശമാണെന്ന് ദിലീപും സ്വകാര്യതയ്ക്കുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന് ഇരയായ നടിയും വാദിച്ചു. കേസ് വിധി പറയാനായി മാറ്റി.
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറികാര്‍ഡ് തൊണ്ടിയോ രേഖയോ എന്ന സങ്കീര്‍ണമായ നിയമപ്രശ്നത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തൊണ്ടിമുതല്‍ പ്രതിഭാഗത്തിന് നിയമാനുസരണം കൈമാറേണ്ടതില്ല . എന്നാല്‍ തെളിവായി ഹാജരാക്കപ്പെടുന്ന രേഖകളുെട പകര്‍പ്പ് പ്രതിക്ക് ആവശ്യപ്പെടാം. എങ്കിലും ദൃശ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇരയുടെ സ്വകാര്യത ഈ കേസില്‍ പ്രധാനമാണെന്നും അത് സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി പ്രതികരിച്ചു.
സര്‍ക്കാര്‍ വാദത്തെ ദിലീപ് ശക്തമായി എതിര്‍ത്തു. നിയമപരമായ അവകാശം അനുവദിക്കണമെന്ന് ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഉഭയസമ്മതത്തോടെയാണോയെന്ന് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ഓടുന്ന വണ്ടിയില്‍ പീഡനം നടന്നുവെന്നതാണ് പ്രോസിക്യൂഷന്‍ കേസ്. യഥാര്‍ഥത്തില്‍ നിര്‍ത്തിയിട്ട വണ്ടിയിലാണ് സംഭവം നടന്നതെന്നും ഇത്തരം ൈരുദ്ധ്യങ്ങള്‍ തെളിയക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണെന്നും റോഹത്ഗി വാദിച്ചു.
ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു നടിയുടെ വാദം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ പോലും പ്രതികള്‍ ഇതുപോലെ ദൃശ്യങ്ങള്‍ ചോദിച്ച് വന്നേക്കാം. പ്രതിയുടെ അവകാശം മാത്രമല്ല, ഇരയുടെ സ്വകാര്യതയും കോടതി മാനിക്കണമെന്നും നടി വാദിച്ചു.
മുന്‍ ആന്ധ്ര സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു. 72 വയസ്സായിരുന്നു.
ഇന്ന് രാവിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.
ജഗമോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയാതതിനെ തുടര്‍ന്ന് നിരന്തരമായി വന്ന അഴിമതിക്കേസുകളാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകനും മകള്‍ക്കുമെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു.ശിവപ്രസാദയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍ രംഗത്തെത്തി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനുശോചനം അറിയിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൃഷ്ണസാഗര്‍ റാവുവും അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാണ് ശിവപ്രസാദെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ബിശ്വഭൂഷന്‍ ഹരിചന്ദ്രനും കോണ്‍ഗ്രസ് പാര്‍ട്ടിയും അനുശോചനം അറിയിച്ചു.
മെക്‌സികോയിലെ ജാലിസ്‌കോ സംസ്ഥാനത്ത് ഒരു കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത ബാഗുകളിലായാണ് ഇവ കുഴിച്ചിട്ടത്.
കുറച്ചു ദിവസങ്ങളായി പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ പലതും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കൂടുതല്‍ വിദഗ്ധരെ സ്ഥലത്തേക്ക് അയയ്ക്കണമെന്ന് പ്രാദേശിക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജാലിസ്‌കോയിലാണ്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇവിടെ പതിവാണ്. കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം.