കൊടുങ്ങല്ലൂരിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം നാടുവിട്ട കൊലയാളികളെ തേടി പൊലീസ് സംഘം ഒഡീഷയിലേക്ക് തിരിച്ചു. കൊലയാളികളായ നാലുപേരും ഒഡീഷക്കാരായ കെട്ടിട നിർമാണ തൊഴിലാളികളാണ്.

കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി വിജിത്താണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങിയ ശേഷം വിജിത്തിനെ കാണാതായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ക്യാംപ് ചെയ്യുന്ന സ്ഥലത്ത് കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷക്കാരും വിജിത്തും തമ്മിൽ തർക്കത്തിനിടെ കൊലപ്പെടുത്തിയതാകാം. സംഭവ ദിവസം തന്നെ ഒഡീഷ സംഘം മുങ്ങി. ട്രെയിൻ മാർഗം നാട്ടിലേയ്ക്ക് മുങ്ങിയതാകാം . ഇവരുടെ നാട്ടിലെ വിലാസം കരാറുകാരൻ പൊലീസ് സ്‌റ്റേഷനിൽ നൽകിയിരുന്നു.

ഈ വിലാസം പിൻതുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് ഒഡീഷയിലേക്ക് തിരിച്ചത്. പതിമൂന്നംഗ സംഘമാണ് അന്വേഷിക്കാൻ പോയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം . ചത്തീസ് ഗഡിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായിരുന്നു വി ജിത്ത്. ഓണത്തിന് നാട്ടിൽ വന്നതായിരുന്നു. മടങ്ങാനിരിക്കെയാണ് കൊലപാതകം.