Crime

ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിലെ ഈ എട്ട് വയസ്സുകാരന്‍ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്‍റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പലപ്പോഴും വേദനയോടെ, മുഷ്താക്ക് എന്ന ഈ എട്ട് വയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ, ഇത്തവണ അവന്‍ വെറുതെയിരുന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് ഓടി.. അതും ഒന്നര കിലോമീറ്ററോളം..

പൊലീസ് ഉദ്യോഗസ്ഥരോട് അവന്‍ കാര്യങ്ങള്‍ പറഞ്ഞു. അത് പിതാവിന്‍റെ അറസ്റ്റിലേക്കെത്തുകയും ചെയ്തു. ഏതായാലും പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാന്‍ പലരും മടിക്കുന്നിടത്താണ് തന്‍റെ മാതാവിന് നീതികിട്ടാനായി ഈ എട്ട് വയസ്സുകാരന്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഈ മിടുക്കന്‍റെ ധൈര്യം മാതൃകയാക്കേണ്ടതാണ്.

യു പി പൊലീസിലെ സീനിയര്‍ ഓഫീസറായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസില്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മറയൂരിൽ മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊന്ന് കൊക്കയിൽ എറിഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയായ പുത്രന്‍ എന്ന ആള്‍ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മറയൂർ ശൂശിനി ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് കൊല്ലപ്പെട്ടത്.

അയ്യാസ്വാമിയും തീർത്ഥമല സ്വദേശി പുത്രനും വൈകീട്ട് പുത്രന്‍റെ കൃഷിയിടത്തിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത് പുത്രൻ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രൻ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയിൽ തള്ളുകയായിരുന്നു.

നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും ഇവർ മറയൂർ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിൽ പാറക്കെട്ടിന് താഴെ നിന്നാണ് അയ്യാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച കല്ലും വാക്കത്തിയും പൊലീസിന് സമീപത്ത് നിന്ന് ലഭിച്ചു.

പ്രതിയ്ക്കായി ആദിവാസി കോളനിയിൽ തെരച്ചിൽ നടത്തിയെങ്കിലും പുത്രൻ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ അറിയിച്ചു. അയല്‍വാസിയെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ പുത്രനെ കോടതി നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. നിരവധി ചന്ദനക്കടത്ത് കേസിലും പുത്രൻ പ്രതിയാണ്. അയ്യാസ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരന്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ അന്തിമ കുറ്റപത്രം തയാറാക്കാനൊരുങ്ങി പൊലീസ്. കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കാമുകനെതിരായ മൊഴിയില്‍ ഉറച്ചു നിന്നതോടെ യുവതിയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം.

ഏഴു വയസുകാരനായ മകന്റെ മരണത്തിന് ഉത്തരവാദി തനിക്കൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ ആനന്ദ് മാത്രമാണെന്നാണ് അമ്മയുടെ മൊഴി. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞായിരുന്നു പ്രതി കുട്ടികളെ ആക്രമിച്ചിരുന്നത്. സ്കൂളില്‍ എന്നേപ്പറ്റി എന്താടാ നീ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് സംഭവദിവസം ആക്രമിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അരുണ്‍ തന്നെയും മര്‍ദിച്ചിരുന്നെന്നും യുവതി മൊഴിനല്‍കി. സംഭവശേഷം കൗണ്‍സിലര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന യുവതി മാനസികാരോഗ്യം വീണ്ടെടുത്തു.

കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. പ്രതിയാക്കുന്നത് പരിഗണിച്ചെങ്കിലും മറ്റു സാക്ഷികളില്ലാത്തതിനാല്‍ മുഖ്യപ്രതി രക്ഷപെടാന്‍ കാരണമാകുമെന്നാണ് നിയമോപദേശം. ഇവരുടെ രഹസ്യമൊഴി ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട കുട്ടിയുെട പിതാവായ തിരിവനന്തപുരം സ്വദേശിയുടെ മരണത്തിലും പുനരന്വേഷണം തുടങ്ങി. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തും മുന്‍പായിരുന്നു മരണം. റിപ്പോര്‍ട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കും.

പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കൂടി കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് ഇൗ ദുരൂഹ സംഭവം. മൂന്നു ദിവസം മുൻപാണ് പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിനുള്ളിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കണ്ടെത്തിയത്. പെൺകുട്ടികൾ പീഡനത്തിനിരയായതായും സംശയമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താം ക്ലാസുകാരിയായ വിദ്യാർഥിനിയെ കാണാതായത്. ക്ലാസ് കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ശരീരം കണ്ടെത്തുന്നത്.
രണ്ട് മാസം മുൻപാണ് 18 കാരിയായ വിദ്യാർഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. കിണറിന്റെ ഉടമയടക്കം സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സമീപ പ്രദേശത്തുനിന്നു 2015ൽ കാണാതായ 11കാരിയുടെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

ഒറ്റയാന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് സഹൃത്തുക്കള്‍. പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാത്രി പേപ്പാറ കളോട്ടുപ്പാറയിൽ സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ മീനാങ്കൽ പന്നിക്കാല അഭിലാഷ് ഭവനിൽ അനീഷ് (24) ആണ് കൊല്ലപ്പെട്ടത്. അനീഷ്, സുഹൃത്തുക്കളായ സതീഷ്, സജു, അഭിലാഷ്, അനി എന്നിവരുമൊത്താണ് ഇവിടെയെത്തിയത്.

സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഇടയ്ക്ക് മാറി പോയ അഭിലാഷിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് സുഹ‍ത്തുക്കള്‍ പറയുന്നു. ആനയുടെ ആക്രമണത്തില്‍ അനീഷ് കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അനീഷിന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുകയാണ്.

ദിവസങ്ങളായി പൊടിയക്കാല, കുട്ടപ്പാറ, വലിയകിളിക്കോട് ചോനൻ പാറ, കൈതോട്, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിൽ ആനയുടെ അക്രമവും ഭീഷണിയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മുറിവേറ്റ് കൂട്ടം തെറ്റി നടക്കുന്ന ആന വനമേഖലയ്ക്ക് സമീപത്തെ ജനസഞ്ചാര മേഖലകളിൽ ഉൾപ്പടെ നാശനഷ്ട്ടം വരുത്തിയിരുന്നു.

കഴിഞ്ഞ ദിവസം എണ്ണകുന്നിന് സമീപത്ത്  ബൈക്ക് യാത്രികാർ ഉൾപ്പടെ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലകളിൽ ആന വ്യാപകമായി കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കയർപിരി തൊഴിലാളി ചകിരിക്കെട്ടിനിടയിൽ മരിച്ച നിലയിൽ. കീരിക്കാട് തെക്ക് കോട്ടക്കടവ് വളയ്ക്കകത്ത് ചിറയിൽ രോഹിണിയാണ് മരിച്ചത്. കളീക്കകടവ് നുസൈബയുടെ വീട്ടിലെ ചകിരി കെട്ടുകൾക്ക് ഇടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്.

രോഹിണി വർഷങ്ങളായി കയർതൊഴിലാളിയാണ്. സ്വന്തം വീട്ടിലും കയർപിരിക്കുന്നുണ്ടായിരുന്നു. ഒരുമാസമായി നുസൈബയുടെ വീട്ടിൽ ഇവർ കയർപിരി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച പതിവുപോലെ കയർ പിരിക്കാനെത്തിയ രോഹിണിയെ ജോലികൾ ഏൽപ്പിച്ച ശേഷം വീട്ടുകാർ വിവാഹത്തിനു പോയി. വൈകിട്ടാണ് ഇവർ വീട്ടിൽ മടങ്ങിയെത്തിയത്.

ഇന്ന് രാവിലെ വീട്ടുകാർ ചകിരി കെട്ട് മാറ്റുന്നതിനിടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രോഹിണിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ഭീകര സംഘടനയില്‍പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കോട്ടയത്ത് സുരക്ഷ കര്‍ശനമാക്കിയതിനുപിന്നാലെ കൊച്ചിലേക്കും പോലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് അറിയിച്ചു. ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെക്കുറിച്ച് ദിവസവും രാവിലെ വിവരം നല്‍കണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട് നല്‍കാത്ത ഹോം സ്‌റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്.

കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചു. എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കന്‍ സ്‌ഫോടനം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.

കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍,റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് താരം ഷമിയുടെ വീടാക്രമിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലെ ഷമിയുടെ വീട്ടില്‍ ഹസിന്‍ എത്തിയതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ഷമിയുടെ മാതാവ് ഹസിനെ തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്തത്.

തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഹസിന്‍ വാദിക്കുന്നത്. ഷമിയുടെ മാതാവും പോലീസും തന്നോട് മോശമായി പെരുമാറിയെന്നും ഹസിന്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഷമിയുടെ കുടുംബ പ്രശ്നം. കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് ഷമിയ്ക്കെതിരെ സ്ത്രീധന പീഡനം, ലൈഗിക പീഡനം തുടങ്ങിയ കുറ്റത്തിന് കേസെടുത്തിരുന്നു.

മരണത്തിലേക്കാണ് ഇളംനീല കുപ്പായവും വശ്യമായ ചിരിയും നോട്ടവുമായി ടേൽസ് സൊവാറസ് റാംപ് വാക്ക് നടത്തിയത്. കരഘോഷങ്ങൾ പെട്ടെന്നാണ് കണ്ണീരായി മാറിയത്. ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്ന സദസിന് മുന്നിലേക്ക് ആത്മവിശ്വാസത്തോടെയാണ് ടേൽസ് നടന്നുവന്നത്. എന്നാൽ അപ്രതീക്ഷിതമായി ചെരുപ്പിന്റെ വള്ളിയിൽ തട്ടി ഇവർ നിലത്തേക്ക് വീഴുകയായിരുന്നു. പ്രമുഖ ബ്രസീലിയന്‍ മോഡൽ എഴുന്നേൽക്കുമെന്നാണ് കാണികൾ കരുതിയത്. പക്ഷേ ദാരുണാന്ത്യമാണ് സംഭവിച്ചത്.

വീഴ്ച ഷോയുടെ ഭാഗമാണെന്നും ഇപ്പോൾ ചാടിയെഴുന്നേൽക്കുമെന്നും കരുതി കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ, മോഡലിന്റെ വായിൽനിന്നു നുരയും പതയും വരാൻ തുടങ്ങി. ഉടൻതന്നെ, സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഓടിയെത്തി. ശനിയാഴ്ച നടന്ന ഫാഷൻ ഷോയിൽ, വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്പോഴാണു ടേൽസ് (26) നിലത്തടിച്ചുവീണത്.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ടേൽസ് മരിച്ചിരുന്നു. മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നുമാണു മോഡലിങ് ഏജൻസി അറിയിച്ചത്. എന്നാൽ, വെജിറ്റേറിയനായിരുന്ന ടേൽസിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഒന്നേകാൽ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സ്വൈരജ‍ീവിതത്തിനു തടസ്സമായതിനാലാണെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ ആതിര പൊലീസ‍ിനു മൊഴി നൽകി.

കുഞ്ഞു മരിച്ചിട്ടും സങ്കടമില്ലാതെ ആതിര. ‘കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തി’
കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോൺ–ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകൾ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാൻ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാൽ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നൽകി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകൾ അമർത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തൽ.

കുഞ്ഞിനു മുലപ്പാൽ നൽകാറുണ്ടെന്ന ആതിരയുടെ വാക്കുകൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞ് രാത്രി ഉണരുമ്പോൾ ആതിരയുടെ ഉറക്കം നഷ്ടമാകുന്നത‍ുൾപ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തിൽ കുഞ്ഞിനോടു ദേഷ്യം വച്ചുപുലർത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ആതിരയെ റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ പിന്നീടു കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണം സംഭവിച്ച വീട്ടിൽ ഇന്നലെ ശാസ്ത്രീയ പരിശോധനാ വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധിച്ചു. ആതിരയ്ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുള്ളതിനാൽ തെളിവെടുപ്പും തുറന്ന കോടതിയിൽ ഹാജരാക്കലും പൊലീസ് ഒഴിവാക്കി.

കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെയുമെടുത്ത് അയൽവാസി ശ്യാമയുടെ വീട്ടിലെത്തിയ ആതിര പറഞ്ഞു– ‘അക്കേ, കുഞ്ഞ് ഒന്നും മിണ്ടുന്നില്ല’. ഇങ്ങനെ പറഞ്ഞുകൊണ്ട് കുഞ്ഞിനെ എന്റെ കയ്യിലേക്കു തരികയായിരുന്നുവെന്ന് കൊല്ലംവെളിയിൽ ശ്യാമ ഓർക്കുന്നു. കോളനിയിലെ ഒരാളുമായും അടുപ്പമില്ലാത്ത ആതിര പതിവില്ലാതെ തന്റെ വീട്ടിലേക്കു കയറി വന്നപ്പോൾ ശ്യാമയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. കുഞ്ഞിന് അസുഖമുണ്ടായാൽ ഒരമ്മയ്ക്കുണ്ടാകുന്ന പരിഭ്രമമോ വിഷമമോ ആതിരയുടെ മുഖത്തുണ്ടായിരുന്നില്ലെന്നു ശ്യാമ ഓർക്കുന്നു.

ശ്യാമ കുഞ്ഞിനെ കൈയിൽ വാങ്ങി, അപസ്മാരബാധയാകുമെന്നു കരുതി പൈപ്പിൽ നിന്നു വെള്ളമെടുത്ത് കാലും മുഖവും നനച്ചുനോക്കി. കുഞ്ഞ് അനങ്ങുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കോടി. അൽപം അകലെ, കഴിഞ്ഞ ദിവസം മരണം നടന്ന ഒരു വീട്ടിലായിരുന്നു പ്രദേശത്തെ എല്ലാവരും. അതിനടുത്തുള്ള കുഞ്ഞുമോൻ എന്നയാളുടെ വീട്ടിലാണ് ശ്യാമ എത്തിയത്.

കുഞ്ഞുമോനും അവിടെയുണ്ടായിരുന്നവരും കുഞ്ഞിനെ അനക്കാൻ ശ്രമിച്ചു. കൃത്രിമശ്വാസം നൽകി നോക്കിയെങ്കിലും കുഞ്ഞിന് അനക്കമുണ്ടായില്ല. അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ശ്യാമയും ആതിരയും മറ്റുചിലരും കുഞ്ഞിനെയും കൊണ്ട് കയറി ദേശീയപാതയിലെ പുതിയകാവ് ജംക്‌ഷനിലെത്തി. അപ്പോഴേക്കും കുഞ്ഞുമോനും മകനും കൂടി ബൈക്കിലെത്തി കുഞ്ഞിനെയും വാങ്ങി വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും കുഞ്ഞിനു സുഖമില്ലെന്ന വിവരമറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങി.

ഡോക്ടർ കുഞ്ഞിനെ കിടത്തി ഓക്സിജൻ നൽകി നോക്കി. തുടർ പരിശോധനയിൽ കുഞ്ഞ് മരിച്ചിട്ട് ഒരുമണിക്ക‍ൂറിലേറെയായെന്നു വ്യക്തമായി. തുടർന്നാണ് പട്ടണക്കാട് എസ്ഐ അമൃത രംഗന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചത്.

ആതിരയെക്കുറിച്ച് നാട്ടിലാർക്കും നല്ല അഭിപ്രായമില്ല. പല ദിവസങ്ങളിലും വീട്ടിലുള്ളവരെ ആതിര വിളിക്കുന്ന ചീത്ത കേട്ടാണ് ഉണരാറുള്ളതെന്നു നാട്ടുകാർ പറയുന്നു. വീട്ടുകാരെ ചീത്ത പറയാനും മർദിക്കാനും ആതിരയ്ക്കു മടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിനെ തല്ലുന്നതും പതിവായിരുന്നത്രേ. ആതിരയുടെ ഭർത്താവ് ഷാരോണും ഭർതൃമാതാവ് പ്രിയയും ചെമ്മീൻ പീലിങ് ഷെഡ്ഡിൽ ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. ഷാരോണിന്റെ പിതാവ് ബിജുവിനു വർഷങ്ങളായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.

ഷാരോണും പ്രിയയും വീട്ടിൽ നിന്നിറങ്ങിയാൽ ആതിര കതകടച്ച് വീടിനുള്ളിലായിരിക്കും. വീട്ടുമുറ്റത്തു പട്ടിയെ അഴിച്ചുകെട്ടും. കുഞ്ഞ് പുറത്തിറങ്ങുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതോ ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്. സമപ്രായക്കാരിയായ അയൽക്കാരി അവന്തികയാണ് ആദിഷയുടെ കൂട്ടുകാരി. എന്നാൽ, ആതിര കാൺകെ അവന്തികയുമായി കളിക്കാൻ സമ്മതിക്കാറില്ലത്രേ.

ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മർദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കൽ ഷാരോണിന്റെ സഹോദരി ശിൽപയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു. വഴക്കിനിടയിൽ തടസ്സംപിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയൽവീടുകളുടെ മുകളിലേക്കു വലിച്ചെറിയുന്ന ശീലവുമുണ്ടായിരുന്നു. തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയൽവാസികളിൽ ചിലർ പറഞ്ഞു.

കുറച്ചുനാൾ മുൻപ് അടുത്തുള്ള അങ്കണവാടിയിലെ കുഞ്ഞിന്റെ സ്വർണ മാല മോഷ്ടിക്കാൻ ആതിര ശ്രമിച്ചതു പിടിക്കപ്പെട്ടിരുന്നു. അന്ന് കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ മാല നിലത്തിട്ടശേഷം ആതിര തന്നെ എടുത്തു കുഞ്ഞിനു കൊടുത്ത് തടിതപ്പുകയായിരുന്നത്രേ.

RECENT POSTS
Copyright © . All rights reserved