മലപ്പുറം താനൂരില്‍ വഴിയോരത്ത് ദിവസങ്ങളായി കിടന്ന കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. താനൂര്‍ ചീരാന്‍ കടപ്പുറം പള്ളിപ്പടിയില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് രണ്ട് വാളുകളും നാല് ഇരുമ്പ് പൈപ്പും കണ്ടെത്തിയത്.

നാട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പോലീസെത്തി കാര്‍ തുറന്ന് പരിശോധന നടത്തിയത്. നാല് ദിവസം മുന്‍പാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉടമസ്ഥന്‍ നിര്‍ത്തിയിട്ട് പോയതാകുമെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം കൊണ്ടുപോകാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ഡിക്കില്‍ രണ്ട് വാളും നാല് ഇരുമ്പ് പൈപുകളും ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ആയുധങ്ങളും വാഹനവും പോലീസിസ് കസ്റ്റഡിയിലെടുത്തു. മൂര്‍ച്ചയേറിയ രണ്ട് വാളാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പ് സ്ഥിരം സംഘര്‍ഷ മേഖലയായിരുന്ന തീരദേശത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തില്‍ കുറെ കാലങ്ങളായി പ്രശ്നങ്ങളില്ല. തീരദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.