വീടിന് തീപിടിച്ച് ആറുമാസം പ്രായമുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ എരിഞ്ഞടങ്ങി. ഉത്തർ പ്രദേശിലെ രാം വിഹാറിലാണ് സംഭവം. സുമിത് സിങ്, ഭാര്യ ജൂലി, സഹോദരി വന്ദന, ബന്ധുവായ ഡബ്‍ലു, ആറുമാസം മാത്രം പ്രായമുള്ള മകൾ ബേബി എന്നിവരാണ് മരിച്ചത്.‌ കഴിഞ്ഞ ദിവസം രാത്രയാണ് അപകടം നടന്നത്.

രാത്രി എ.സി ഓൺ ആക്കിയാണ് ഇവർ ഉറങ്ങിയത്. അതിൽ നിന്നും ഉണ്ടായ ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇവരുടെ വീടിന്റെ ഒരു ഭാഗം എൽപിജി സ്റ്റൗവിന്റെ ഗോഡൗണായിട്ടാണ് പ്രവർത്തിക്കുന്നത്. ടി എൻ സിങ് എന്നയാളിന്റെ ഉടമസ്ഥതയിലാണ് ഗോഡൗൺ. സംഭവം നടന്ന സമയത്ത് ഇയാൾ ഇവിടെ ഇല്ലായിരുന്നു. വെളുപ്പിനെ 2.45–ഓടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് സമീപവാസികൾ അഗ്നിശമനസേനയെ വിവരമറിയിക്കുന്നത്.

കാർബൺ മോണോക്സൈഡ് അടങ്ങിയ പുക പടലങ്ങള്‍ ശ്വസിച്ചത് കാരണം വീട്ടിലുള്ളവർ ബോധരഹിതരായിട്ടുണ്ടാകുമെന്നും അതിനാലാണ് അവർക്ക് വീട്ടിൽ നിന്നും രക്ഷപെടാൻ സാധിക്കാതിരുന്നതെന്നുമാണ് അഗ്നിശമസേനാ ഉദ്യോഗസ്ഥർ പറയുന്നത്. വീടിന്റെ ചുമരുകൾ തകർത്താണ് ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്. അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് സംഘത്തെ സംഭവസ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.