അമിതവേഗതയിലെത്തിയ വാഹനമിടിച്ചത് ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി യുവാവിൻറെ കാറോട്ടം. ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി രണ്ടു കിലോമീറ്ററോളം ദൂരമാണ് ഇരുപത്തിമൂന്നുകാരൻ വണ്ടി പായിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിഡിയോ നവമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
23 കാരൻ രോഹിത്ത് മിത്തലാണ് തന്നെ ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി കാറോടിച്ചത്. അമിതവേഗതയിലെത്തിയ രോഹൻറെ കാർ വിർഭൻ സിങ്ങ് എന്നയാളുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇതു ചോദിക്കാനെത്തിയതാണ് വിർഭൻ സിങ്ങ്. കാറിൻറെ ബോണറ്റിൽ പിടിച്ച വിർഭനുമായി രോഹൻ അമിതവേഗത്തിൽ പാഞ്ഞു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷിച്ചത്.
സംഭവത്തിൽ വിവേക് വിഹാർ സ്വദേശിയായ രോഹൻ മിത്തലിനെതിരെ പൊലീസ് കേസെടുത്തു.
#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language) pic.twitter.com/hocrDi7qgg
— ANI UP (@ANINewsUP) March 7, 2019
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.
ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
മധുര: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി പിടിയിലായി. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വ്യാപകമായി ഇമാമിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അൽഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ കാറിൽ ഒളിപ്പിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. 32 കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതിൽ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തിൽ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുൻ കാമുകൻ ഡോ. ഹർഷവർധൻ നാര്ദെയുടെ അപകട മരണത്തിനു പ്രീതിയുടെ കൊലയുമായി എന്തുമാത്രം ബന്ധമുണ്ടെന്നു കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്.
പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷവർധൻ നാര്ദെ മരിച്ചുകിടന്നത്. ഹർഷവർധന്‍ ഓടിച്ച ബിഎംഡബ്ല്യു കാർ ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുൻ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹർഷവർധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറയുന്നു.
കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റർ ദൂരെയായി മുൻ കാമുകൻ അപകടത്തിൽപ്പെട്ടു മരിച്ചതു മനഃപൂർവമെന്നാണു പൊലീസ് കരുതുന്നത്. പ്രീതിയുടെ ദുരൂഹമരണത്തിൽ തന്റെ പങ്കു കണ്ടുപിടിക്കാതിരിക്കാൻ ആലോചിച്ചുറപ്പിച്ച അപകടമരണമാണ് ഹർഷവർധന്റേതെന്നാണു നിഗമനം. ടാംവർത്തിൽനിന്നു സിഡ്നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷവർധൻ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.
മറ്റൊരാളെ പരിചയപ്പെട്ടെന്നും അയാളുമായുള്ള ബന്ധം ഗൗരവമുള്ളതാണെന്നും ഹർഷവർധനെ പ്രീതി അറിയിച്ചെന്നു പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദ് ഡൈലി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ‘ഞാൻ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ എന്നൊരു സന്ദേശം പ്രീതി ഹർഷവർധനു കൈമാറി.
ഇരുവരും നിരവധി സന്ദേശങ്ങൾ മൊബൈൽ ഫോണിലൂടെ അയച്ചിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ചരിത്രമോ ഹർഷവർധന് ഇല്ലെന്നതു അന്തിമ നിഗമനങ്ങളിൽ എത്തുന്നതിനു പൊലീസിനു തടസ്സമാണ്. ശനിയാഴ്ച രാത്രിയിൽ ഇരുവരും സന്തോഷത്തോടെ ഹോട്ടൽ ലോബിയിൽ സംസാരിക്കുന്നതു കണ്ടതായി പ്രീതിയുടെയും ഹർഷവർധന്റെയും പൊതുസുഹൃത്തായ സഹപ്രവർത്തകൻ ഓർമിച്ചു. രാത്രി ഏഴു മണിക്കു കോൺഫറൻസ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു.
ദീർഘനാളായി ഇവരുടെ ബന്ധത്തെപ്പറ്റി അറിയാം. ആ ഊഷ്മളത ഇരുവരുടെയും പെരുമാറ്റത്തിലുണ്ടായിരുന്നു. കോൺഫറൻസിനു പിന്നാലെ ഹർഷവർധൻ ഫെയ്സ്ബുക്ക് അക്കൗണ്ട് കളഞ്ഞത് ഇപ്പോൾ ഓർക്കുമ്പോൾ അസ്വാഭാവികമായി തോന്നുന്നു– സഹപ്രവർത്തകൻ പറഞ്ഞു.
കൂടുക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കുശേഷം പുലർച്ച 2.15ന് സിഡ്നി സ്റ്റ്രാൻഡ് ആർക്കേഡിലെ മക്ഡൊണാൾഡ്സിലെ സിസിടിവിയിൽ പ്രീതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിൽ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോൾ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാർക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്. 5 മിനുറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തിൽ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം.
‘നന്നായി അറിയാവുന്ന പുരുഷന്റെ’ ഒപ്പമാണ് അന്നു ഹോട്ടലിൽ പ്രീതി താമസിച്ചിരുന്നതെന്നു പൊലീസ് വക്താവ് പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെൻറിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചു.
സമയമായിട്ടും പ്രീതി വരാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. പ്രീതിയെ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിൽ ഫെയ്സ്ബുക് പേജ് തയാറാക്കി. ഞായറാഴ്ച ഉച്ചതിരിഞ്ഞു ഹോട്ടലിലെ ചുമട്ടുകാരന്റെ സഹായത്തോടെ ഹർഷവർധൻ വലിയൊരു സൂട്ട്കെയ്സ് കാറിലേക്കു മാറ്റുന്നതും സിസിടിവിയിലുണ്ട്. മാധ്യമവാർത്തകൾ പ്രകാരം, ഈ പെട്ടിയിലുണ്ടായിരുന്നത് പ്രീതിയുടെ മൃതദേഹമാണെന്നാണു സൂചന.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണു സിഡ്നിയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുനിന്നാണു കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രീതിയെ കാണാനില്ലെന്ന പരാതിക്കുപിന്നാലെ ഹർഷവർധനെ ചോദ്യം ചെയ്തിരുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഗാവിൻ ഡെൻഗേറ്റ് പറഞ്ഞു. അടുത്തദിവസമായ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു കാറപകടത്തിൽ ഹർഷവർധൻ മരിച്ചത്.
പ്രീതിയുടെ മരണത്തിൽ മറ്റുള്ളവർക്കാർക്കും പങ്കില്ലെന്നാണു പൊലീസിന്റെ നിലപാട്. എങ്കിലും പ്രീതിയുടെ അവസാന നിമിഷങ്ങളും സംഭവത്തിന്റെ തുടർ കണ്ണികളും ചേർത്തെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതേപ്പറ്റി എന്തെങ്കിലും അറിയുമെങ്കിൽ പങ്കുവയ്ക്കണമെന്നു പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സഹോദരിയെ വിവാഹമോചനം ചെയ്തന്റെ പേരില്‍ 43 വയസുകാരനെ കുത്തിക്കൊന്ന പ്രതിയെ അജ്മാന്‍ പൊലീസ് നാടകീയമായി പിടികൂടി. 36കാരനായ പാകിസ്ഥാന്‍ പൗരന്‍ കൊലപാതകം നടത്താനായി മാത്രമായാണ് യുഎഇയില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. നാട്ടിലേക്ക് രക്ഷപെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
സഹോദരിയെ വിവാഹം കഴിച്ചയാള്‍ കാരണമൊന്നും കൂടാതെ വിവാഹമോചനം ചെയ്തുവെന്നാരോപിച്ചായിരുന്നു കൊലപാതകം. നേരത്തെ യുഎഇയിലുണ്ടായിരുന്ന പ്രതി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. മുന്‍ സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ച് ഒരാഴ്ച മുന്‍പ് ഇയാള്‍ സന്ദര്‍ശക വിസയില്‍ അജ്മാനിലെത്തുകയായിരുന്നു. ഒരാഴ്ച നിരീക്ഷിച്ച ശേഷം താമസ സ്ഥലത്ത് കയറി പല തവണ ശരീരത്തില്‍ പലയിടത്തായി കുത്തുകയായിരുന്നു. ശേഷം സ്ഥലത്ത് നിന്ന് രക്ഷുപെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.
പൊലീസ് ഉടന്‍ തന്നെ ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് തന്നെ കുത്തിയ വ്യക്തിയുടെ പേര് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ അത് ആരാണെന്നോ മറ്റ് വിവരങ്ങളോ പറയുന്നതിന് മുന്‍പ് ഇയാള്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പേര് മുന്‍നിര്‍ത്തി പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കളെയും ഒപ്പം താമസിച്ചവരെയും ചോദ്യം ചെയ്തതില്‍ നിന്ന് മുന്‍ഭാര്യയുടെ സഹോദരന്റെ പേര് ഇതാണെന്ന് മനസിലാക്കി. ഇയാള്‍ അടുത്തിടെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയിട്ടുണ്ടെന്ന് കൂടി മനസിലാക്കിയതോടെ കൃത്യം നടത്തിയത് ഇയാള്‍ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങി. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇയാള്‍ക്കായുള്ള അറസ്റ്റ് വാറണ്ട് കൈമാറി. ഈ സമയം ദുബായ് വിമാനത്താവളത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയായിരുന്നു പ്രതി. വാറണ്ട് ലഭിച്ചതോടെ വിമാനത്താവള അധികൃതര്‍ ഇയാളെ തിരിച്ചറിയുകയും പൊലീസ് പിടികൂടുകയുമായിരുന്നു. കൊലപാതകം നടത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തന്റെ സഹോദരിയെ ഒരു കാരണവുമില്ലാതെ ഇയാള്‍ വിവാഹമോചനം ചെയ്തുവെന്നും സഹോദരി അപമാനിക്കപ്പെട്ടതിന് പ്രതികാരം ചെയ്യാനായാണ് കൊലപാതകം ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. സഹോദരിയോ നാട്ടിലെ മറ്റ് ബന്ധുക്കളോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അജ്മാന്‍ പൊലീസ് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ കേസ് കൈമാറി.
നീമുച്ച്: ആൺകുട്ടികൾ വേണമെന്ന ആവശ്യവുമായി രാജ്യത്ത് പെൺഭ്രൂണഹത്യ വർദ്ധിക്കുമ്പോൾ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട് മധ്യപ്രദേശിൽ. എന്നാൽ ഈ ആഘോഷങ്ങൾക്ക് പിന്നിൽ വിചിത്രമായ ഒരു കാരണമുണ്ട്.
ബൻചാദ സമൂഹമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങൾ പെൺകുട്ടികളുടെ ജീവിതം നരകപൂരിതമാക്കുകയാണ് ചെയ്യുന്നത്. കാരണം, ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്ക ആളുകളും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തിൽ പെൺകുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്.
മധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച് ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. തലമുറകളായി ലൈംഗികവൃത്തി ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ് ഇവർക്ക്. കറുപ്പിന്റെ കൃഷിയ്ക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടത്തെ പുരുഷന്മാരുടെ ജീവിതം.ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്.
ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയിൽ സജീവമാണ്. ചെറുപ്രായത്തിൽ തന്നെ ഈ സമുദായത്തിലെ പെൺകുട്ടികളെ വൻതുകയ്ക്ക് വിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവില്‍ രണ്ട് കശ്മീരികളെ വിശ്വഹിന്ദു ദലിത് ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ വഴിയോരക്കച്ചവടം നടത്തുന്നവരാണ് ആക്രമണത്തിന് ഇരയായ കശ്മീര്‍ സ്വദേശികള്‍.
അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദലിഗഞ്ചിലാണ് സംഭവം നടന്നത്. കശ്മീരികളായതുകൊണ്ടാണ് ഉപദ്രവിക്കുന്നത് എന്ന് അക്രമികളില്‍ ഒരാള്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം.
അക്രമികളില്‍ ഒരാള്‍ വടി ഉപയോഗിച്ചാണ് അടിക്കുന്നത്. ദൃശ്യങ്ങളില്‍ ഒന്നില്‍ ഒരു കശ്മീരി തന്റെ തലയില്‍ കൈവച്ച് അടിക്കരുത് എന്ന് അപേക്ഷിക്കുന്നതായും കാണാം. നിരവധി ആളുകള്‍ ചുറ്റും കൂടി നിന്ന് അവരെ ഇനി ഉപദ്രവിക്കരുത് എന്ന് പറഞ്ഞെങ്കിലും വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ നിര്‍ത്താതെ അടിക്കുകയായിരുന്നു. ‘നിങ്ങള്‍ നിയമം കൈയ്യിലെടുക്കരുത്. പൊലീസിനെ വിളിക്കൂ,’ പ്രദേശവാസികളില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം.
സംഭവത്തിലെ മുഖ്യപ്രതി വിശ്വഹിന്ദു ദള്‍ ഗ്രൂപ്പിന്റെ പ്രസിഡന്റാണെന്നാണ് അവകാശപ്പെടുന്നത്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളാണ് ഫെയ്‌സ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വ്യാപകമായ ആക്രമണം നടന്നിരുന്നു.
SECOND video of the attack. These cries of this Kashmiri should make us all hand our heads in shame. Truly disgusted to see these clips. This is not the #NewIndia anyone can hope for. India is big, our hearts are bigger. Kashmir is our and so are the Kashmiris. pic.twitter.com/L7nXAqL2vf
— Prashant Kumar (@scribe_prashant) March 6, 2019
Jenab @rajnathsingh Sahib. You represent this constituency in the Lok Sabha, this is the constituency where Vajpayee Sb was elected from & went on to be PM. If no one else will step in & deliver justice can we expect you to punish those guilty of this assault? https://t.co/QyJKJ2zFxI
— Omar Abdullah (@OmarAbdullah) March 7, 2019
ഹൈദരാബാദ്: തെലങ്കാനയിലെ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. മുഹമ്മദ് യൂസഫ് എന്ന പാഷയാണ് അറസ്റ്റിലായത്. 16-ാം വയസിലാണ് താന്‍ ആദ്യമായി കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇപ്പോള്‍ യൂസഫിന് 32 വയസുണ്ട്. ഇതുവരെ 12 കൊലപാതകങ്ങളാണ് നടത്തിയത്. മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യൂസഫ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന രീതിയെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ആദ്യം ഒരാളെ പരിചയപ്പെടുകയും അവരുമായി സംഭാഷണം ആരംഭിക്കുകയും ചെയ്യും. താനൊരു ചിത്രകാരനാണ് എന്നാണ് യൂസഫ് സ്വയം പരിചയപ്പെടുത്തുന്നത്. പിന്നീട് സ്വര്‍ണ നാണയങ്ങള്‍ ഉള്ള നിധിശേഖരം കാണിച്ചു തരാമെന്നോ അല്ലെങ്കില്‍ കുറഞ്ഞ പൈസയ്ക്ക് എന്തെങ്കിലും വില്‍ക്കുന്ന ഇടമുണ്ടെന്നോ പറഞ്ഞ് പരിചയപ്പെട്ട വ്യക്തിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോകും. സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ യൂസഫ് കൂടെയുള്ള ആളുടെ കണ്ണില്‍ മുളകുപൊടി വിതറുകയും വലിയ കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയും ചെയ്യും. പിന്നീട് അവരുടെ ആഭരണവും പൈസയും മൊബൈല്‍ ഫോണും മോഷ്ടിക്കും.
യൂസഫ് ഒരു പുളി വില്‍പ്പനക്കാരനായിരുന്നെന്നും എന്നാല്‍ ഇയാള്‍ക്ക് ആവശ്യത്തിന് പണം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു. രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 2017ല്‍ യൂസഫിനെ മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വികരാബാദ് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
വികരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്ത് യൂസഫ് കൊലപാതകങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ലെന്നാണ് മഹബൂബ്‌നഗര്‍ പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറയുന്നത്. ഫെബ്രുവരി ഒമ്പതിനാണ് തൂപ്പുതൊഴിലാളിയായ ജെ.ബാലരാജിന്റെ (52) മൃതദേഹം വനത്തിനകത്ത് കണ്ടെത്തിയത്.
കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞാണ് യൂസഫ് ബാലരാജിനെ തനിക്കൊപ്പം കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും യൂസഫ് കൈക്കലാക്കുകയും ചെയ്തു.
ദിവസങ്ങളോളം കൊലപാതകിയെ കുറിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും, ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ ഐഎംഇ നമ്പര്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫ് ആ ഫോണില്‍ തന്റെ സിം കാര്‍ഡ് ഇട്ടതിന് ശേഷമാണ് പൊലീസിന് ഇയാളെ കണ്ടു പിടിക്കാനായത്.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേള അവസാനിച്ചത് സംഘര്‍ഷത്തില്‍. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.
‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പിന്നാലെ പോലീസ് എത്തി ലാത്തി ചാര്‍ജ്ജ് വീശുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്’. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്.
കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.
തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.